Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥാനാർത്ഥി നിർണയം കുഞ്ഞാലിക്കുട്ടി ഹൈജാക്ക് ചെയ്തു; സ്വന്തക്കാരെ തിരുകിക്കയറ്റി, യുവാക്കൾക്കും വനിതകൾക്കും പരിഗണയില്ല; കൊടുവള്ളിയും തിരുവമ്പാടിയിലും കോട്ടക്കലിലും വിമത നീക്കം; മലബാറിൽ ലീഗിൽ പൊട്ടിത്തെറി

സ്ഥാനാർത്ഥി നിർണയം കുഞ്ഞാലിക്കുട്ടി ഹൈജാക്ക് ചെയ്തു; സ്വന്തക്കാരെ തിരുകിക്കയറ്റി, യുവാക്കൾക്കും വനിതകൾക്കും പരിഗണയില്ല; കൊടുവള്ളിയും തിരുവമ്പാടിയിലും കോട്ടക്കലിലും വിമത നീക്കം; മലബാറിൽ ലീഗിൽ പൊട്ടിത്തെറി

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്ഥാനാർത്ഥി നിർണ്ണയം നേരത്തെയാക്കി എതിരാളികളെ ഞെട്ടിച്ച മുസ്ലിം ലീഗ് തന്ത്രം ഇപ്പോൾ തിരിച്ചടിക്കുന്നു. വേണ്ടത്ര കൂടിയാലോചനയില്ലാതെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വഴങ്ങി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് മലബാറിൽ പാർട്ടി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ,കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം ,മലപ്പുറത്തെ കോട്ടക്കൽ എന്നിവടങ്ങളിൽ ലീഗിനെതിരെ അണികളുടെ നീക്കം ശക്തമാണ്. കോഴിക്കോട്ടെ ലീഗിന്റെ ഉറച്ച മണ്ഡലമായ കൊടുവള്ളിയിൽ പ്രമുഖ ലീഗ് നേതാവ് കാരാട്ട് റസാഖിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടുകഴിഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ ഇടഞ്ഞു നിൽക്കുന്ന കോട്ടക്കലിലെ ഒരു വിഭാഗം സിപിഐ(എം) നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. സൗത്ത് സുരക്ഷിത മണ്ഡലമല്‌ളെന്ന് പരസ്യമായി പറഞ്ഞിട്ടും മന്ത്രി എം.കെ മുനീറിനെ അവിടെതന്നെ മൽസരിപ്പിക്കുന്നതിലും ലീഗിൽ എതിർപ്പുണ്ട്. ഒരോ തെരഞ്ഞെടുപ്പിലും നിറം മാറുന്ന സൗത്ത് മണ്ഡലത്തിൽനിന്ന് മാറി സുരക്ഷിത സീറ്റ് നേടാൻ എം.കെ മുനീർ ശ്രമിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഈ നീക്കത്തിന് തടയിടുകയായിരുന്നു.ഇതോടെ ഒരു ഇടവേളക്കുശേഷം കുഞ്ഞാലിക്കുട്ടിമുനീർ പോരും പാർട്ടിയിൽ ശക്തമായിരക്കയാണ്. യുവാക്കളെയും വനിതകളെയും പൂർണമായി തഴഞ്ഞതിന് പ്രതിഷേധം നേരിടുന്നതിന് പുറമെയാണ് പുതിയ സംഭവ വികാസങ്ങൾ.

ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി എകപക്ഷീയമായാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. എക്കാലവും ലീഗിന്റെ ഷുവർ സീറ്റായ കോട്ടക്കലിൽ ഇതേചൊല്ലിയാണ് അസ്വാരസ്യം ഉയർന്നത്. കൊടുവള്ളിയിലും കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായ ഗൾഫിലെ വ്യവസായിയുടെ താൽപ്പര്യമാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിച്ചതെന്ന് ആരോപണമുണ്ട്. യുവാക്കളെ അവഗണിച്ചെന്ന് യൂത്ത്‌ലീഗിനും എം.എസ്.എഫിനും പരാതിയുണ്ട്. സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത കോഴിക്കോട് കുന്ദമംഗലത്ത് യുവ നേതാവ് പി.കെ ഫിറോസിനെ സ്ഥാനാർത്ഥിയാക്കെണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം കോൺഗ്രസുമായി കുന്ദമംഗലം വച്ചുമാറാൻ ലീഗ് നീക്കം നടത്തുന്നുവെന്ന വാർത്തകളും അണികളെ ചൊടുപ്പിച്ചിട്ടുണ്ട്.

തിരുവമ്പാടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ്ങ് എംഎ‍ൽഎ, സി. മോയിൻകുട്ടിയുടെ പ്രതിഷേധവും പാർട്ടിക്ക് വിനയാവുന്നുണ്ട്.സീറ്റ് നൽകാതിരുന്നതിന് പകരമായി പാർട്ടി നൽകിയ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പദവി അദ്ദേഹം സ്വീകരിച്ചിട്ടില്ല. പാർട്ടിയിൽ മോയിൻകുട്ടിയേക്കാൾ ജൂനിയർ ആയ ഉമ്മർ പാണ്ടികാശാലയാണ് ജില്ലാ പ്രസിഡന്റ്. അദ്ദേഹത്തിനു കീഴിൽ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന്റെ അനൗചിത്യം മോയിൻകുട്ടി ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഇതോടെ മോയിൻകുട്ടിക്ക് സംസ്ഥാന ഭാരവാഹിത്വം നൽകാനാണ് ആലോചന നടക്കുന്നത്. ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി ചെറിയ മുഹമ്മദിന്റെ പേരാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.

എന്നാൽ ചെറിയ മുഹമ്മദിനെതിരെയും പാർട്ടിയിൽ പ്രതിഷേധം ശക്തമാണ്് കൊടുവള്ളി തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളാണ് ലീഗിന് ശരിക്കും കീറാമുട്ടിയയായി നിൽക്കുന്നത്. കോഴിക്കോട് ജില്ലയിൽ ലീഗിന്റെ പച്ചതുരുത്തെന്ന് പ്രവർത്തകർ ആവേശം കൊള്ളുന്ന കൊടുവള്ളിയലും, ലീഗ് പ്രമുഖർ വൻ മാർജിനിൽ ജയിച്ചു കയറിയ തിരുവമ്പാടിയിലുമാണ് സ്ഥാനാർത്ഥി നിർണയം പാർട്ടിയെ പ്രതിസന്ധിയിലത്തെിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ കലഹിച്ച് പുറത്ത് വന്നമണ്ഡലം സെക്രട്ടറി കാരാട്ട് റസാഖിനെ കൊടുവള്ളിയിൽ എഴുതിത്ത്തള്ളാനാവില്ല. പണം കൊണ്ടും സ്വാധീന ശക്തികൊണ്ടും കൊടുവള്ളിയിലെ കരുത്തനായ നേതാവാണ് റസാഖ്. കാരാട്ട് റസാഖ് ഇപ്പോൾ പാർട്ടി വിട്ട് പുറത്ത് വന്നിരിക്കയാണ്.

ഇതോടെ 2005ൽ പി ടി എ റഹീം പാർട്ടിവിട്ടപ്പോഴുണ്ടായ സമാന സംഭവങ്ങളാണ് കൊടുവള്ളിയിൽ ഉണ്ടായിരിക്കുന്നത്. കൊടുവള്ളിയിലെ പ്രവർത്തകരുടെ വികാരം മാനിക്കാതെ എം എ റസാഖിന് സീറ്റ് നൽകിയിൽ പ്രതിഷേധിച്ച് കാരാട്ട് റസാഖ് കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി കാരാട്ട് റസാഖ്,പി ടി എ റഹീം എം എൽ എ, എളമരം കരീം എം എൽ എ, ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ നേരിൽ കണ്ട് പിന്തുണയും അദ്ദഹേം അഭ്യർത്ഥിച്ചിട്ടുണ്ട്.

പാർട്ടി മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാരാട്ട് റസാഖ്. നടത്തിയിട്ടുള്ളത്. കാരാട്ട് റസാഖിന് സീറ്റ് നൽകണമെന്ന് പ്രാദേശിക തലത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തിൽ സീറ്റ് എം എ റസാഖ് സ്വന്തമാക്കുകയായിരുന്നു. വി എം ഉമ്മർ മാസ്റ്ററെയോ കാരാട്ട് റസാഖിനെയോ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭ്യർത്ഥന തള്ളിക്കോണ്ടാണ് എം എ റസാഖിനെ സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.

നിലവിൽ മുൻസിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ പങ്കടെുത്ത തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിൽ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പിൽ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയിൽ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തിൽ എത്തിയത്.

2006ൽ അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുവന്ന പി ടി എ റഹീം ഇടത് സ്വതന്ത്രനായി കൊടുവള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. റഹീമിനെ തഴയാൻ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോൺഗ്രസിന് നൽകുകയായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകർത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നൽകിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തിൽവരെ റഹീമിന്റെ സഹായത്തോടെ എൽ ഡി എഫ് ഭരണം പിടിച്ചിരുന്നു. സമാന അനുഭവമാണ് ലീഗിനെ കാത്തിരിക്കുന്നതെന്നാണ് കാരാട്ട് റസാഖ് അനുയായികൾ പറയുന്നത്.

കൊടുവള്ളിയിലെ സിറ്റിങ് എം എൽ എ വി എം ഉമ്മർ മാസ്റ്ററെ തിരുവമ്പാടി മണ്ഡ്‌ലത്തിലേക്ക് മാറ്റിയതും ലീഗിന് ഇരുട്ടടിയായിരിക്കുകയാണ്. തിരുവമ്പാടി മണ്ഡലം സീറ്റിനായി യു ഡി എഫിൽ അവകാശവാദമുന്നയിച്ച കോൺഗ്രസിന്റെ ഉൾപ്പെടെ നീക്കങ്ങളാണ് മണ്ഡലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും ഉൾപ്പെടെ ലീഗിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. തങ്ങൾക്ക് കൂടി സ്വീകാര്യനായ ഒരാൾ വേണം മത്സരിക്കാൻ എന്നതാണ് അവരുടെ നിർബന്ധം. മലയോര കർഷകരുടെ വികാരം അറിയുകയും അവിടുത്തെ ജനങ്ങൾക്കോപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്യന്നയാളായിരിക്കണം തിരുവമ്പാടിയിൽ മത്സരിക്കേണ്ടത് എന്നാണ് അവരുടെ ആവശ്യം. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമായ തിരുവമ്പാടിയിൽ ഇത്തവണ പൊതു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ധാരണയുണ്ടായിരുന്നതായും എന്നാൽ അതെല്ലാം അട്ടിമറിച്ച് ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് അവർ ആരോപിക്കുന്നത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലങ്കെിൽ ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് തന്നെയാണ് താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും വ്യക്തമാക്കുന്നത്.

ഇതോടെ തിരുവമ്പാടിയിലേക്ക് മാറ്റപ്പെട്ട ഉമ്മർ മാസ്റ്റർക്ക് അവിടെ മത്സരിക്കാൻ താത്പര്യമില്ലാതായിരിക്കുകയാണ്. ഇക്കാര്യം അദ്ദഹേം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും കോൺഗ്രസിന്റെയും എതിർപ്പിനെ നേരിട്ട് മണ്ഡലത്തിൽ വിജയിച്ച് കയറാനാവില്ലന്നെ് അദ്ദേഹത്തിന് ഉറപ്പാണ്. ഇതേ സമയം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു പോയ സ്ഥിതിക്ക് തങ്ങളുടെ സീറ്റിൽ നിന്ന് താമരശ്ശേരി രൂപതയുടെ സമ്മർദ്ദ ഫലമായി സ്ഥാനാർത്ഥിയെ മാറ്റുന്നത് കനത്ത തിരിച്ചടിയാവുമെന്ന് ലീഗിനറിയാം. പാർട്ടി രൂപതയ്ക്കും കോൺഗ്രസിനും കീഴടങ്ങുന്നത് പ്രവർത്തകർ അംഗീകരിക്കില്ലന്നെും പാർട്ടിക്കറിയാം. പക്ഷെ ജയസാധ്യത വച്ചു പുലർത്തുന്ന കോഴിക്കൊട്ടെ രണ്ട് മണ്ഡലങ്ങളിലും തിരിച്ചടി നേരിടുമോ എന്ന കടുത്ത ആശങ്കയിലാണ് പാർട്ടി നേതത്വമിപ്പോൾ.

റഹീം പാർട്ടിവിടുകയും ശക്തമായ ഇടത് തരംഗം ആഞ്ഞടിക്കുകയും ചെയ്ത 2006ലെ തിരഞ്ഞെടുപ്പിൽ തിരുവമ്പാടിയും കൊടുവള്ളിയും ലീഗിനെ കൈവിട്ടിരുന്നു. 20 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേമത്തം വിളമ്പിയ പാർട്ടി നേതൃത്വം നിലവിലെ സാഹചര്യത്തിൽ എന്തു ചെയ്യമെന്നറിയാത്ത അവസ്ഥയിലാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP