Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവല്ല പ്രവചനാതീതം; റാന്നിയിൽ എതിരാളിയുടെ അവശത രാജു എബ്രഹാമിന് തുണയാകും; കോന്നിയിൽ മുൻതൂക്കം അടൂർ പ്രകാശിന് തന്നെ; അടൂരിലുള്ളത് ചിറ്റയം ഇഫക്ട്; ആറന്മുളയിൽ പൊരിഞ്ഞ പോരും; അഡ്വക്കേറ്റ് ജയശങ്കർ പത്തനംതിട്ട ജില്ലയെ വിലയിരുത്തുന്നു

തിരുവല്ല പ്രവചനാതീതം; റാന്നിയിൽ എതിരാളിയുടെ അവശത രാജു എബ്രഹാമിന് തുണയാകും; കോന്നിയിൽ മുൻതൂക്കം അടൂർ പ്രകാശിന് തന്നെ; അടൂരിലുള്ളത് ചിറ്റയം ഇഫക്ട്; ആറന്മുളയിൽ പൊരിഞ്ഞ പോരും; അഡ്വക്കേറ്റ് ജയശങ്കർ പത്തനംതിട്ട ജില്ലയെ വിലയിരുത്തുന്നു

ത്തനംതിട്ട ഒരു യുഡിഎഫ് മേൽക്കോയ്മയുള്ള ജില്ലയാണ് എന്നാണ് സങ്കല്പം. പക്ഷേ എൽഡിഎഫിനും ഏറെക്കുറെ തുല്യനിലയിൽ ഇവിടെ സാന്നിധ്യമുണ്ട്, സമീപകാലത്തായി ബിജെപിയും ജില്ലയിൽ കയറികൂടാൻ തുടങ്ങിയിരിക്കുന്നു. പത്തനംതിട്ട ജില്ലയുടെ ഒരു പ്രത്യേകത കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മുസ്ലിം പോപ്പുലേഷൻ കുറവുള്ള ഒരു ജില്ലയാണ്. മിക്കവാറും ഹിന്ദു, ക്രിസ്ത്യൻ വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇവിടെ വീടുണ്ടാക്കി അതുപൂട്ടി യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ കൂടുതലുള്ള ഒരു ജില്ലയും പത്തനംതിട്ടയാണ്. പൊതുവെ ഉയർന്ന സാക്ഷരതയും, നല്ല വിദ്യാഭ്യാസ നിലവാരവും, ഭേദപ്പെട്ട ജീവിതനിലവാരവുമുള്ള ഒരു സ്ഥലമാണ് പത്തനംതിട്ട ജില്ല. ഒപ്പം ജനസംഖ്യ കുറഞ്ഞ, ജനസംഖ്യാ നിരക്കിൽ ഇന്ത്യക്ക് തന്നെ മാതൃകയായിട്ടുള്ള, പ്രദേശവും പത്തനംതിട്ടയാണ്.

പത്തനംതിട്ട ജില്ലയിൽ പണ്ട് ഏഴും അരയും ചേർത്ത് ഏഴര മണ്ഡലമായിരുന്നു. മണ്ഡല പുനർവിഭജനത്തിന് ശേഷം അത് ഇപ്പോൾ അഞ്ചായി കുറഞ്ഞു. പത്തനംതിട്ട, കല്ലൂപ്പാറ, പന്തളം മണ്ഡലങ്ങൾ ഇല്ലാതായി. പന്തളം ആലപ്പുഴ ജില്ല ആണെങ്കിലും പന്തളം മണ്ഡലം വരുമ്പോൾ അതിന്റെ പകുതി ഭാഗം പത്തനംതിട്ട ജില്ലയിൽ ആയിരുന്നു. ഇങ്ങനെ ഏഴര മണ്ഡലങ്ങളിൽ രണ്ടര പോയി. ഇപ്പോൾ ജില്ലയിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങൾ അവശേഷിക്കുന്നു. ജില്ലയുടെ പേരുണ്ടെങ്കിലും പത്തനംതിട്ടയെന്ന പേരിൽ നിയമസഭ മണ്ഡലമില്ല, ലോക്‌സഭാ മണ്ഡലമുണ്ട്.

സാമുദായികമായി ഇവിടെ നോക്കി കഴിഞ്ഞാൽ ക്രിസ്ത്യൻ, ഈഴവ, നായർ പിന്നെ പട്ടികസമുദായക്കാർ. ക്രിസ്ത്യാനികളിൽ കത്തോലിക്കക്കാർ തുച്ഛമാണ്. അകത്തോലിക സമുദായങ്ങൾ എന്ന് പറഞ്ഞാൽ സിറിയൻ, ഓർത്തഡോക്‌സ്, മാർത്തോമാ സഭ, പിന്നെ നിരവധി അനവധി പെന്തക്കോസ്ത് വിഭാഗക്കാരുമാണ് ഈ ജില്ലയിലുള്ളത്. കോൺഗ്രസാണ് ഇവിടെ പ്രമുഖ രാഷ്ട്രീയ പാർട്ടി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും ഇവിടെ കുറച്ചു സ്വാധീനമുണ്ട്. ഒരുകാലത്ത് ഇവിടെ റാന്നി, പത്തനംതിട്ട, തിരുവല്ല, കല്ലൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ കേരള കോൺഗ്രസിന് എംഎൽഎമാർ ഉണ്ടായിരുന്നതാണ്. പക്ഷേ ഇവിടെയും കേരളാ കോൺഗ്രസ് വല്ലാതെ മെലിഞ്ഞിരിക്കുന്നു. നിലവിൽ ഇവിടെ കേരളാ കോൺഗ്രസിന് ഒരു മണ്ഡലമേയുള്ളൂ. അത് തിരുവല്ല മണ്ഡലമാണ്.

തിരുവല്ലയിൽ മത്സരം ത്രികോണം; നിർണ്ണായകമായി എൻഡിഎ എത്തിയതോടെ ഫലം പ്രവചനാതീതം

ജോസഫ് എം പുതുശ്ശേരിയാണ് തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ജോസഫ് പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കണമെന്നുള്ള തർക്കത്തിലാണ് തുടങ്ങിയത് തന്നെ. കഴിഞ്ഞ തവണ പുതുശ്ശേരിക്കു ഈ മണ്ഡലം കിട്ടിയില്ല. കല്ലൂപ്പാറ മണ്ഡലം ഇല്ലാതായപ്പോഴാണ് ഈ പ്രശ്‌നങ്ങൾ തുടങ്ങിയത്. മാമൻ മത്തായി മരിച്ചു പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമൻ മത്തായിയെ ഇവിടെ മുൻപ് മത്സരിപ്പിച്ചു. 2006 ൽ വിക്ടർ ജോസഫിന് ഈ സീറ്റ് പതിച്ചു കൊടുത്തു. അന്ന് കല്ലൂപ്പാറയിൽ ജോസഫ് പുതുശേരി മത്സരിച്ചു വിജയിച്ചു. 2011 ആയപ്പോൾ കല്ലൂപ്പാറ ഇല്ലാതായി അപ്പോൾ രണ്ടുപേർക്കും കൂടി ഒരു സീറ്റായി. അപ്പോൾ വിക്ടറും ജോസഫും അന്ന് തിരുവല്ല സീറ്റ് ചോദിച്ചു. മാണി സാർ ഇതിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സീറ്റ് അന്ന് വിക്ടർ പി തോമസിന് കൊടുത്തു. അത് പുതുശ്ശേരിക്കു വല്യ വിഷമമായി. പ്രചാരണത്തിന് പോലും പങ്കെടുത്തില്ല മാത്രമല്ല ഓർത്തഡോക്‌സ് സഭയുമായും മെത്രാനുമായും നല്ല ബന്ധമുള്ള പുതുശ്ശേരി അഖില കേരള അടിസ്ഥാനത്തിൽ വേല വച്ചു അങ്ങനെ അന്ന് വിക്ടർ തോറ്റുപോയി. ഒപ്പം മധ്യകേരളത്തിലെ പല മണ്ഡലങ്ങളും. തെളിച്ചു പറഞ്ഞാൽ അടൂരിലും റാന്നിയിലും മാവേലിക്കരയിലുമൊക്കെ അത്  യുഡിഎഫിന്റെ സാധ്യതകളെ ഇല്ലാതാക്കി.

ഇത്തവണ തിരുവല്ല സീറ്റിനായി കടിപിടികൂടിയപ്പോൾ ആദ്യം തന്നെ പുതുശ്ശേരിക്ക് സീറ്റ് കൊടുക്കരുത് എന്ന് പറഞ്ഞത് സൂര്യനെല്ലി കുര്യൻ എന്നറിയപ്പെടുന്ന പി ജെ കുര്യൻ ആയിരുന്നു. ഒപ്പം കുര്യനും കുറെ സിൽബന്ധികളുമായി ചേർന്ന് പുതുശ്ശേരിക്കു സീറ്റു കൊടുക്കാതിരിക്കാൻ വേണ്ടി മീറ്റിങ് കൂടി. മാണി സാറിന് കിട്ടിയ സീറ്റിൽ ആരെയാണ് സ്ഥാനാർത്ഥിയാക്കണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. അവിടെ കോൺഗ്രസുകാർ ഒരു തിണ്ണമിടുക്കു കാണിച്ചു എന്ന് പറയാം. പക്ഷേ കുര്യൻ രംഗത്ത് വന്നു. പി ജെ കുര്യന്റെ ഷോ വിലപ്പോയില്ല, മാണി സാർ സീറ്റ് പുതുശ്ശേരിക്കു തന്നെ സീറ്റു കൊടുത്തു. പി ജെ കുര്യനെ പുതുശ്ശേരി പോയി കണ്ടു കരഞ്ഞു കാലു പിടിച്ചു സംഭവം സോൾവ് ആക്കി.

ഇപ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്നാണ് എന്നാണ് പറയുന്നത് എങ്കിലും വലിയ അടിയൊഴുക്കിന് സാധ്യതയുണ്ട്. വിക്ടർ തോമസും ഇപ്പോൾ സ്ഥലം എംഎൽഎയും ഇത്തവണ പുതുശ്ശേരിയുടെ എതിരാളിയുമായ മാത്യു ടി തോമസും മാർത്തോമ്മാക്കാരാണ്. കഴിഞ്ഞ തവണ ഓർത്തഡോക്‌സ്‌കാരനായ പുതുശ്ശേരി മാർത്തോമാക്കാരനായ വിക്ടറിനെ തോൽപ്പിച്ചപോലെ തിരിച്ച് ഇത്തവണ പുതുശ്ശേരിയെ കാലുവരാനുള്ള സാധ്യതയുണ്ട്. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ തിരുവല്ല അതുകൊണ്ട് തുലാസിലാണ് എന്ന് തന്നെ പറയാം. അതുപോലെ ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർത്ഥി മാത്യു ടി തോമസാണ്. അദ്ദേഹം ഒരു മാർത്തോമാക്കാരനും ഒരു വൈദികന്റെ മകനും തിരുവല്ലയിൽ ഒരുപാടു ബന്ധുക്കൾ ഉള്ളയാളും സർവോപരി കറ പുരുളാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയും ആണ്. മാത്യു ടി തോമസ് മന്ത്രിയായിരുന്നപ്പോൾ പുഞ്ചിരിച്ചുകൊണ്ട് രാജിവച്ചുപോയ കേരളത്തിലെ ഏക മന്ത്രിയുമാണ്.

തിരുവല്ലയിൽ വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. അക്കിരമൺ കാളിദാസ ഭട്ടത്തിരിപ്പാട് ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് തിരുവല്ല. മുൻപ് തന്നെ ഇവിടെ അവർക്ക് കൗൺസിലർമാരുമുണ്ട്. പല പഞ്ചായത്തുകളിലും മുന്നേറ്റം നടത്തിയിട്ടുണ്ട്. കാളിദാസ ഭട്ടതിരി യോഗക്ഷേമ സഭയുടെ നേതാവുമാണ്. നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയുമാണ്. അതിനാൽ ഒരു ത്രികോണ മത്സരത്തിന്റെ നിലവാരത്തിലേക്ക് എത്തിക്കാൻ സാധിച്ചു. ഫലം പ്രവചിക്കാൻ കഴിയില്ല. മാത്യു ടി തോമസിനും, പുതുശ്ശേരിക്കും അവരുടേതായ സഭകളുടെ പിന്തുണയുണ്ട്. ഒപ്പം നസ്രാണികളാണ് ഇവിടെ രണ്ടു പാർട്ടിയിലും സ്ഥിരമായി മത്സരിക്കുന്നത് എന്നതുകൊണ്ടും, ഭട്ടതിരി ശക്തനായ സ്ഥാനാർത്ഥിയായതുകൊണ്ടും ഹിന്ദു വോട്ടുകൾ കൂടുതലായി എൻഡിഎയ്ക്കു വീഴാൻ സാധ്യതയുണ്ട്. അതിനാൽ തിരുവല്ലയിലെ ഫലം പ്രവചിക്കാൻ സാധിക്കില്ല.

റാന്നിയിൽ രാജു എബ്രഹാമിന്റെ അനായാസ വിജയം സുനിശ്ചിതം

റാന്നിയുടെ ഒരു പ്രത്യകത കോൺഗ്രസ് പ്രാമുഖ്യമുള്ള മണ്ഡലമാണ്. പണ്ട് കേരള കോൺഗ്രസ് ആയിരുന്നു പിന്നീട് കോൺഗ്രസ് ആയി. എന്നാൽ കഴിഞ്ഞ നാല് തവണയായി റാന്നിയിൽ നിന്ന് ജയിക്കുന്നത് സിപിഎമ്മിന്റെ രാജു എബ്രഹാമാണ്. രാജു എബ്രഹാമിന്റെ ജയം എങ്ങനെ എന്ന് ചോദിച്ചാൽ അതിനു സമുദായപരമായ ഒരു കാരണമുണ്ട്. റാന്നിയിലെ ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ മാർത്തോമ്മാ വിഭാഗത്തിൽ ഉള്ളവരാണ്. അതുപോലെ എതിരെ നിൽക്കാറുള്ള സ്ഥാനാർത്ഥികളും മാർത്തോമ്മാക്കാരാണ്. രാജു എബ്രഹാം ഉഗ്രനായ യാക്കോബായ വിഭാഗത്തിൽപ്പെട്ടയാളാണ്. ഇവർ പൊതുവെ കോൺഗ്രസുകാരാണ്, എന്നാലും രാജു എബ്രഹാം മത്സരിക്കുന്നതുകൊണ്ടു ഇവർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചിഹ്നം നോക്കാതെയും പാർട്ടി നോക്കാതെയും വോട്ടു കുത്തും. ഒപ്പം ഈഴവ വോട്ടുകളും ലഭിക്കും. മാത്രമല്ല അത്യാവശ്യം നല്ല എംഎൽഎയാണ് രാജു എബ്രഹാം.

മറിയാമ്മ ചെറിയാൻ ആണ് രാജു എബ്രഹാമിന്റെ എതിരാളി. വാർദ്ധക്യവും അനാരോഗ്യവും കൊണ്ടു വലയുന്ന ഒരാളാണ് മറിയാമ്മ ചെറിയാൻ. അവരെപ്പോലെ വളരെ ദുർബലയും അവശയുമായ സ്ഥാനാർത്ഥിയെ നിർത്തിയത് രാജു എബ്രഹാമിന്റെ വിജയം എളുപ്പത്തിലാക്കി. ബിഡിജെഎസിന്റെ സ്ഥാനാർത്ഥിയായ പത്മകുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. പത്മകുമാറിന്റെ രംഗപ്രവേശം ഇരു മുന്നണികളും ചർച്ചാ വിഷയമായിട്ടുണ്ട്. ഹിന്ദു വോട്ടുകൾ പത്മകുമാറിന്റെ പോക്കറ്റിൽ വീഴാൻ സാദ്ധ്യതകൾ ഉണ്ട്. എന്നാലും രാജു എബ്രഹാം വീണ്ടും കോന്നിയിൽ ജയിക്കാനാണ് സാധ്യത. അവിടെ യുഡിഎഫിനു മത്സരിച്ചു ജയിക്കാൻ സാധ്യത ഉണ്ടായിരുന്ന അഡ്വ. ജയവർമ്മയ്ക്ക് സീറ്റു കൊടുത്തില്ല. സമുദായ ചേരിത്തിരിവിൽ അവസാനം മറിയാമ്മ ചെറിയാനു സീറ്റു കൊടുക്കുകയായിരുന്നു. പഴയ റാന്നിയല്ല ഇപ്പോൾ ഹിന്ദു വോട്ടുകൾ കൂടി. എന്നാലും പഴയ താരിഫു വച്ചിട്ടാണ് ഇവിടെ സീറ്റു കൊടുക്കുക. മറിയാമ്മ ചെറിയാൻ വന്നപ്പോൾ തന്നെ ഇവിടെ വിധി നിർണ്ണയിച്ചു. റാന്നിക്ക് ഒരു എംഎൽഎ ഉണ്ടെങ്കിൽ അത് രാജു എബ്രഹാം ആയിരിക്കും.

റാന്നി മറിച്ചിട്ടാൽ കോന്നി: ഈഴവ പിന്തുണയിൽ അടൂർ പ്രകാശിന് അനായാസ വിജയം

റാന്നിയുടെ വിപരീതപദമാണ് കോന്നി. ഇവിടെ ബഹുഭൂരിപക്ഷം ഹിന്ദുക്കൾ ആണുള്ളത്. ക്രിസ്ത്യാനികൾ ന്യൂനപക്ഷവും. ഭൂമിശാസ്ത്ര പരമായി വലിയ വിസ്തീർണ്ണമുള്ള മണ്ഡലവുമാണ് കോന്നി. വലിയ സിപിഐ(എം) മണ്ഡലമാണ്. നായർ ഇഴവ വോട്ടുകൾ ഇവിടെ ധാരാളമായുണ്ട്. എങ്കിലും ഇവിടെ ജയിക്കാറുള്ളത് അടൂർ പ്രകാശാണ്. കാരണം കോന്നിയിലെ ഈഴവർ തൃപ്പൂണിത്തറയിലെ ഈഴവരെ പോലെയാണ് അവർ ഇവരുടെ ഈഴവ നേതാവായ അടൂർ പ്രകാശിന് മാത്രമേ വോട്ടു ചെയ്യൂ. അതിൽ ഇവരുടെ ചിഹ്നം അരിവാളല്ല കൈപ്പത്തിയാണ്. ഇവിടെ അഡ്വ. ആർ സനൽ കുമാർ ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഡി അശോക് കുമാറും. പക്ഷേ ഇതിലൊന്നും ഒരു കാര്യവുമില്ല അടൂർ പ്രകാശ് തന്നെ ഇവിടെ ജയിക്കും.

ഭൂമിദാനവും, ആരോപണങ്ങളും ഇവിടെ ഇദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ല. വി എം സുധീരൻ എന്ത് പറഞ്ഞാലും അത് അടൂർ പ്രകാശിന്റെ ജയത്തെ ബാധിക്കില്ല. ഒരുപാടു വികസന പ്രവർത്തനങ്ങൾ നടത്തിയ ആളും, പഴയ സിപിഐ(എം) നേതാവിന്റെ മകനും ആയതിനാൽ ഈഴവർക്കു ഇദ്ദേഹം വലിയ നേതാവാണ്. അവിടെ അടൂർ പ്രകാശ് ജയിച്ചു കഴിഞ്ഞു.

അടൂരിൽ ചിറ്റയം തന്നെ താരം

2011 മുതൽ സംവരണ സീറ്റാണ് അടൂർ. അത് പണ്ട് പന്തളമായിരുന്നു. മണ്ഡല പുനർ വിഭജനം വന്നപ്പോൾ പന്തളം ഇല്ലാതായി. അടൂർ സംവരണ സീറ്റ് ആവുകയും ചെയ്തു. ആദ്യകാലം ഇടതുപക്ഷത്തിന് അനുകൂലമായ സീറ്റായിരുന്നു അടൂർ എന്നാൽ 1991 ൽ ഇവിടെ തിരുവഞ്ചൂർ മത്സരിച്ചു ജയിക്കുകയും പിന്നീട് നിരന്തരം തിരുവഞ്ചൂർ രാധാകൃഷ്ണനെ വിജയിപ്പിച്ചു കോൺഗ്രസ് അനുകൂല മണ്ഡലം ആയി മാറി. ഇടതുപക്ഷ മണ്ഡലം ആണെങ്കിലും കോന്നിയിൽ അടൂർ പ്രകാശ് പോലെ ഇവിടെ തിരുവഞ്ചൂർ കൈവശം വച്ച മണ്ഡലമാണ് അടൂർ. കഴിഞ്ഞ 2011 ലെ തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ കോട്ടയത്ത് എത്തുകയും അപ്പോൾ മണ്ഡലം ഇടതുപക്ഷ സ്വഭാവം കാണിച്ചു. കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐയുടെ ചിറ്റയം ഗോപകുമാർ നിസാര വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണെങ്കിലും ഇവിടെ 2011 ൽ ജയിച്ചു. അതിശക്തനായ പന്തളം സുധാകരനെയാണ് ഇദ്ദേഹം തോൽപ്പിച്ചത്.

പന്തളത്തുനിന്ന് കൂടൊഴിഞ്ഞു അടൂരിലേക്ക് കുടിയേറിപ്പാർത്ത കെ കെ ഷാജുവാണ് ഇവിടെ ഖദറിട്ട് മത്സരിക്കുന്നത്. കെ കെ ഷാജു ആലപ്പുഴയിൽ മുൻപ് ഡിവൈഎഫ്‌ഐയുടെ ജില്ലാ ഭാരവാഹിയായിരുന്നു. പിന്നെ അവിടെ നിന്ന് പുറത്താക്കിയപ്പോൾ ഗൗരിയമ്മയുടെ ജെഎസ്എസിന്റെ സിൽബന്ധിയായായി. രണ്ടു തവണ പന്തളത്ത് ജെഎസ്എസിന്റ സ്ഥാനാർത്ഥിയായി നിന്ന് ജയിച്ചു. കഴിഞ്ഞ തവണ പന്തളം ഇല്ലാതായപ്പോൾ മാവേലിക്കരയിൽ തോറ്റു. ഇപ്പോൾ ഗൗരിയമ്മയെ തള്ളിപ്പറഞ്ഞു രാജൻ ബാബുന്റെ കൂടെയായിരുന്നു. ഇപ്പോൾ രാജൻ ബാബുവിനേയും തള്ളി പറഞ്ഞു ഖദറിട്ടു കോൺഗ്രസായി. ദേശാടനക്കിളി കരയാറില്ല എന്ന് പറഞ്ഞത് പോലെ പുള്ളി ഇക്കുറി ഖദർ ഇട്ടു വിദൂരമായ അടൂർ മണ്ഡലത്തിൽ മത്സരിക്കുകയാണ്.

കൂറുമാറുന്ന സ്ഥാനാർത്ഥിയായതിനാൽ ഇവിടുത്തെ പരമ്പരാഗത കോൺഗ്രസുകാർ വിഷമിതരും അസ്വസ്തരുമാണ്. അതുകൊണ്ട് അവിടെ ചിറ്റയം ഗോപകുമാർ ജയിക്കാനാണ് സാധ്യത. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ. പി സുധീർ ആണ്. ബിജെപി കാലാകാലങ്ങളിൽ വോട്ടു വളർച്ച നേടിയിട്ടുള്ള സ്ഥലമാണ്. അതിനാൽ ജാമ്യത്തുക എന്തായാലും തിരിച്ചു കിട്ടും. അട്ടിമറികൾക്കു സാധ്യത കുറവാണ്. പക്ഷേ ചിറ്റയം ഗോപകുമാർ ഇവിടെ ജയിക്കും.

ആറന്മുളയുടെ മനസ്സ് ത്രികോണച്ചുഴിയിൽ

ആറന്മുളയെ സംബന്ധിച്ച് ആറന്മുള ഒരു മണ്ഡലമല്ല. രണ്ടു മണ്ഡലമാണ് എന്ന് പറയാം. പഴയ ആറന്മുളയുടെയും, മുൻപുണ്ടായിരുന്ന പത്തനംതിട്ടയും ചേർത്ത് വലിയ ഒരു മണ്ഡലമാണ് ആറന്മുള. ആറന്മുളയും പത്തനംതിട്ടയും അടിസ്ഥാനപരമായി യുഡിഎഫ് സ്വാഭാവമുള്ള മണ്ഡലമാണ്. 1980 ൽ ആന്റണിയും മാണി ഗ്രൂപ്പും അപ്പുറത്തു നിന്നപ്പോൾ കരുണാകരന്റെ പാർട്ടി കോൺഗ്രസ് ഐ ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ച ചരിത്രവും ആറന്മുളക്കുണ്ട്. കോൺഗ്രസ് ഐയുടെ കെ കെ ശ്രീനിവാസൻ 1980 മുതൽ 1991 വരെ നിരന്തരം ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ശ്രീനിവാസൻ മരിച്ചു കഴിഞ്ഞപ്പോൾ അതു എൻഡിപിക്കു കൊടുത്തു ചെങ്ങന്നൂർ സീറ്റ് മേടിച്ചു. എൻഡിപി എന്നാൽ നാഷണൽ ഡെമോക്രാറ്റിവ് പാർട്ടി (നായരെ ദ്രോഹിക്കുന്ന പാർട്ടി എന്നും പറയാം). അന്ന് എൻഡിപി യുടെ രാമചന്ദ്രൻ നായർ ജയിച്ചു. ആരോഗ്യ മന്ത്രിയായി മെഡിക്കൽ അല്ല മേടിക്കൽ ആയിരുന്നാ നായരുടെ പരിപാടി എന്ന് പറയാം.

മന്നം സമാധിയിൽ വനിതാ പൊലീസുകാരി ചെരുപ്പിട്ടു കയറിയതിൽ പ്രതിഷേധിച്ചു എൻഡിപി അഥവാ നായരെ ദ്രോഹിക്കുന്ന പാർട്ടി ഐക്യമുന്നണിയിൽ നിന്ന് പിന്മാറി പരബ്രഹ്മത്തിൽ ലയിച്ചു. അങ്ങനെ വീണ്ടും ആ സീറ്റ് വേക്കന്റായി. ഇവിടെ ഉമ്മൻ ചാണ്ടിയുടെ സിൽബന്ധിയായ കെ ശിവദാസൻ നായർ മത്സരിക്കാൻ ആഗ്രഹിച്ചു. പക്ഷേ അന്നു ആ സീറ്റു കറങ്ങിത്തിരിഞ്ഞു എം വി രാഘവനു ലഭിച്ചു. എം വി രാഘവനെതിരെ മാർക്‌സിസ്റ്റുകാർ അന്ന് കടമ്മനിട്ടയെ നിർത്തി. അന്ന് കടമ്മനിട്ടയും കമ്മ്യൂണിസ്റ്റു പാർട്ടിയും തമ്മിൽ ഇന്ന് വീണ ജോർജ്ജും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ബന്ധമേ ഉണ്ടായിരുന്നുള്ളൂ. കടമ്മനിട്ട അന്ന് വന്നു കുറത്തി, ശാന്ത തുടങ്ങിയ കവിതകൾ ആലപിച്ചു ആറന്മുളക്കാര് വോട്ടു ചെയ്തു. കടമ്മനിട്ടയുടെ കവിത കൊണ്ടല്ല ജയിച്ചത്. അന്ന് ശിവദാസൻ നായർ ആൻഡ് കമ്പനിയായ എ ഗ്രൂപ്പുകാർ എം വി രാഘവന്റെ കാലുവാരി. അതൊരു ഒന്നൊന്നര വാരൽ ആയിരുന്നു. എം വി രാഘവന്റെ ചരിത്രത്തിലെ വലിയ തോൽവിയായിരുന്നു അത്.

മധ്യ തിരുവിതാം കൂറിലെ കോൺഗ്രസുകാരുടെ കാലുവാരൽ വൈഭവത്തിൽ അഴിക്കോടും, കുത്തുപറമ്പും, മാടായിലും തളിപ്പറമ്പിലും താരമായ രാഘവൻ പമ്പയുടെ മടിത്തട്ടിൽ മലർന്നടിച്ചു വീണു. 2001 ൽ പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ ശിവദാസൻ നായർ അവിടെ മത്സരിക്കാൻ എത്തി. എന്നാൽ കരുണാകരൻ ഇടപെട്ടു ഐഐസിസിയുടെ ലിസ്റ്റിൽ നിന്നും ശിവദാസൻ നായരുടെ പേര് വെട്ടി മാലേത്ത് സരളാദേവിയെ ഇവിടെ സ്ഥാനാർത്ഥിയാക്കി. ശിവദാസൻ നായർ പഴയ അടവുകൾ പയറ്റി സരള ദേവിയെ തോൽപ്പിക്കാൻ നോക്കി എങ്കിലും നടന്നില്ല. സരള ദേവി അവിടെ അന്ന് ജയിച്ചു. കരുണാകരൻ പാർട്ടി ഉണ്ടാകിയപ്പോൾ സരള ദേവി കരുണാകരനോടൊപ്പം പോയി. പിന്നീട് കോൺഗ്രസിലേക്ക് കരുണാകരൻ തിരിച്ചു വന്നപ്പോൾ സരള ദേവിയും തിരിച്ചു വന്നു സ്ഥാനാർത്ഥി ആയി. അന്നും ശിവദാസൻ നായർ വേല വച്ചു. സരളാദേവിക്ക് എതിരെ റിബലിനെ നിർത്തി സരളാദേവി തോറ്റു. എന്നിട്ടു ശിവദാസൻ പത്തനംതിട്ടയിൽ ജയിച്ചു. അന്ന് ആറന്മുളയിൽ കെ സി രാജഗോപാൽ ജയിച്ചു. അപ്പോഴേക്കും പത്തനംതിട്ട മണ്ഡലം ഇല്ലാതായി. 2011 ൽ ശിവദാസൻ നായർ ആറന്മുളയിൽ എത്തി ജയിച്ച് എംഎൽഎ ആയി.

ശിവദാസൻ നായരെക്കുറിച്ച് പറഞ്ഞാൽ ഈ സർക്കാരിന് വേണ്ടി ഏറ്റവും കൂടുതൽ സമാഹരണം നടത്തിയ വ്യക്തി കൂടിയാണ്. മാത്രമല്ല ആറന്മുള വിമാനത്താവളത്തിന്റെ പ്രധാന നാലു വക്താക്കളിൽ ഒരാളുമാണ്. വിമാനത്താവള വിരോധികളും അനുകൂലികളും ഇവിടെയുണ്ട് എന്നാൽ വിമാനത്താവളം വേണ്ട എന്ന വികാരമുള്ള ഒരാളുപോലും ശിവദാസൻ നായർക്ക് വോട്ടു ചെയ്യില്ല. നായന്മാരുടെ ഒരു വോട്ടുപോലും കിട്ടില്ല. കാരണം ഇവിടുത്തെ നായന്മാരും ബിജെപിക്കാരുമാണ് വിമാനത്താവളത്തെ എതിർത്തിരുന്നത്. മാത്രമല്ല ആറന്മുള വള്ള സദ്യക്ക് പോയപ്പോൾ അവിടുത്തെ നായന്മാർ ഇദ്ദേഹത്തെ തേങ്ങ കൊണ്ട് ഇടിച്ചു പുറത്തു പറയാൻ കൊള്ളാത്ത ഭാഷയിൽ വഴക്കു പറഞ്ഞു ഓടിച്ചിരുന്നു. അന്നുമുതൽ വള്ള സദ്യക്ക് ശിവദാസൻ നായർ പോയിട്ടില്ല.

ക്രിസ്ത്യാനികളുടെ വോട്ടുകൾ ആണ് ശിവദാസൻ നായർക്ക് ലഭിക്കാൻ സാധ്യത. പക്ഷേ ആ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പ്രമുഖ മാദ്ധ്യമ പ്രവർത്തകയും, ഓർത്തഡോക്‌സ് സഭ സെക്രട്ടറി ജോർജ്ജ് ജോസഫിന്റെ ഭാര്യയുമായ വീണാ ജോർജ്ജ് രംഗ പ്രവേശം ചെയ്തു. പള്ളിക്കാരുടെ വോട്ടുകൾക്ക് പുറമെ പാർട്ടിക്കാരുടെ വോട്ടുകൾ കൂടി കിട്ടിയാൽ വീണയ്ക്ക് ആറന്മുളയിൽ ജയിക്കാം. പള്ളിക്കാരുടെ എത്ര വോട്ടുകൾ വിഭജിക്കാൻ കഴിയും, പാർട്ടിക്കാരുടെ എത്ര വോട്ടുകൾ കിട്ടും എന്നാണ് ഇപ്പോഴത്തെ ചോദ്യം. വീണാ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ പത്തനംതിട്ടയിൽ വലിയ പ്രതിഷേധങ്ങളും പ്രകടനവും നടന്നു. പക്ഷേ അതൊക്കെ പരിഹരിച്ചു എന്നാണ് പാർട്ടി പറയുന്നത്. പുറംമേയുള്ള പ്രതിഷേധങ്ങൾ എല്ലാം കെട്ടടങ്ങിയെങ്കിലും ആന്തരികമായി എന്തൊക്കെയാണ് പുകഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് പറയാൻ കഴിയില്ല.

ആറന്മുളയെ പ്രവചനാതീതമാക്കുന്ന ഏറ്റവും വലിയ ഘടകം ബിജെപിയുടെ സാന്നിധ്യമാണ്. നിർത്താവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർത്ഥിയെയാണ് ഇവിടെ നിർത്തിയിരിക്കുന്നത്. എം ടി രമേശ് ആണ്. ആറന്മുള സമരത്തിൽ ഉള്ള ആളായിരുന്നു രമേശ്. ഒപ്പം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച ആളുമാണ്. അന്നുമുതൽ ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തി വരികയായിരുന്നു രമേശ്. ബിജെപിയെ സംബന്ധിച്ച് നേമവും വട്ടിയുർക്കാവും പോലെ പ്രാധ്യാന്യമുള്ള സീറ്റാണ് ആറന്മുള. അതിനാൽ ആറന്മുളയിൽ ഇക്കുറി കാവി കൊടി പാറിയാലും അത്ഭുതപ്പെടാനില്ല. തുല്യ ശക്തരായ മൂന്നു പോരാളികൾ തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. ആര് ജയിക്കും എന്നുള്ളത് ഒന്നും പറയാൻ കഴിയില്ല. ഈ മൂന്ന് പേരും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് പേരിൽ ആരാകും വിജയി എന്ന സ്ഥിതിയാണ് ആറന്മുളയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP