Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസ് സിബിഐയ്ക്ക് വിട്ടത് തന്നെ സിപിഎമ്മിനെ ഒതുക്കാൻ; പ്രധാനനേതാവിനെ ജയിലിലടച്ച് ബലാബലത്തിൽ മുമ്പിൽ നിൽക്കാൻ ആർഎസ്എസ്; തെരഞ്ഞെടുപ്പ് സമയത്തുകൊലയാളി പാർട്ടിയാക്കി മാറ്റി മുതലെടുക്കാൻ കോൺഗ്രസ്; കമ്മനത്തിന്റെ ജാഥ കണ്ണൂർ വിടുന്നതിന് മുമ്പ് ജയരാജന്റെ അറസ്റ്റ് നടന്നേക്കും

കേസ് സിബിഐയ്ക്ക് വിട്ടത് തന്നെ സിപിഎമ്മിനെ ഒതുക്കാൻ; പ്രധാനനേതാവിനെ ജയിലിലടച്ച് ബലാബലത്തിൽ മുമ്പിൽ നിൽക്കാൻ ആർഎസ്എസ്; തെരഞ്ഞെടുപ്പ് സമയത്തുകൊലയാളി പാർട്ടിയാക്കി മാറ്റി മുതലെടുക്കാൻ കോൺഗ്രസ്; കമ്മനത്തിന്റെ ജാഥ കണ്ണൂർ വിടുന്നതിന് മുമ്പ് ജയരാജന്റെ അറസ്റ്റ് നടന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വിമോചന യാത്ര ഇപ്പോൾ കണ്ണൂരിലാണ് പര്യടനം നടത്തുന്നത്. ഈ യാത്ര ഹിറ്റാക്കാനുള്ള കള്ളക്കളിയാണ് കതിരൂർ മനോജ് വധക്കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേർക്കലെന്നാണ് സിപിഐ(എം) വിലിയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാകാതിരിക്കാനുള്ള മുൻകുരതൽ സിപിഐ(എം) എടുക്കും. ആർഎസ്എസിന്റെ തന്ത്രപരമായ കരുനീക്കമാണ് ഇതിന് പിന്നിലെന്നും സിപിഐ(എം) പറയുന്നു. അതിൽ ശരിയുമുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പലതും ചെയ്യാനാകുമെന്ന് അണികളെ ബോധ്യപ്പെടുത്തുകയാണ് ബിജെപിയും ആർഎസ്എസും ചെയ്തിരിക്കുന്നത്. ഇവിടെ വീണ്ടും ചർച്ചയാകുന്നത് അക്രമ രാഷ്ട്രീയമാണ്. ഇത് അനുകൂലമാക്കാൻ കോൺഗ്രസും രംഗത്തുണ്ടെന്നതാണ് യാഥാർത്ഥ്യം.

കതിരൂർ മനോജ് കേസിൽ ഇരുപത്തഞ്ചാം പ്രതിയാക്കി സിബിഐ തലശേരി ജില്ലസെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. പി ജയരാജൻ കേസിൽ പ്രതിയല്ലെന്ന് കോടതിമുമ്പാകെ സിബിഐ ബോധിപ്പിച്ചത് പ്രകാരം മുൻകൂർ ജാമ്യാപേക്ഷ തള്ളി രണ്ടാംദിവസമാണ് പ്രതിചേർത്തുള്ള റിപ്പോർട്ട്. ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ പി ജയരാജൻ. ആർഎസ്എസ്-ബിജെപി സമ്മർദത്തിന് വഴങ്ങി പി ജയരാജനെ പ്രതിചേർക്കാൻ ഏതാനും ദിവസമായി ശ്രമം തുടരുകയായിരുന്നുവെന്നാണ് സിപിഐ(എം) പറയുന്നത്. ഒടുവിൽ ആർഎസ്എസ് തയാറാക്കിയ തിരക്കഥപ്രകാരം തന്നെ പ്രതിചേർത്ത് സിബിഐ റിപ്പോർട്ട് നൽകുകയും ചെയ്തുവെന്നാണ് സിപിഐ(എം) വിമർശനം. കുമ്മനം രാജശേഖരന്റെ ജാഥയുടെ വിജയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പറയുന്നു.

ഈ വിവാദത്തിൽ കരുതലോടെയാണ് കോൺഗ്രസ് പ്രതികരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ വക്താവായി സിപിഎമ്മിനെ ചിത്രീകരിക്കാൻ കിട്ടിയ സുവർണ്ണാവസരം. ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങൾ കോൺഗ്രസ് സമർത്ഥമായി ഉപയോഗിക്കും. ജയരാജനെ അറസ്റ്റ് ചെയ്താൽ അതിന് വികാരപരമായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാൻ സിപിഎമ്മും രംഗത്ത് എത്തും. അങ്ങനെ കതിരൂർ മനോജ് കേസ് പലരും പലവഴിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷമാകും. ജയരാജിനെ അറസ്റ്റ് ചെയ്യുന്നത് അണികൾക്ക് ആവേശമാകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ തുണയാകുമെന്നും കരുതുന്നു. അതിന് കൂടി വേണ്ടിയാണ് കമ്മുനത്തിന്റെ രാഷ്ട്രീയ യാത്ര കണ്ണൂരിൽ കടന്ന ദിവസം സിബിഐയുടെ പ്രതിചേർക്കൽ പ്രഖ്യാപനമെത്തിയത്. ഈ സാഹചര്യമൊരുക്കാനായി കോൺഗ്രസും ഒത്തുകളിച്ചു. അതുകൊണ്ട് മാത്രമാണ് കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ കുറ്റം ചുമത്തി സംസ്ഥാന പൊലീസ് കേസ് എടുത്തത്.

ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റ സമയത്തായിരുന്നു കതിരൂർ മനോജിന്റെ കൊല നടന്നത്. കൊലപാതക രാഷ്ട്രീയത്തേക്കാൾ ചെന്നിത്തലയ്ക്ക് അന്ന് താൽപ്പര്യം പ്രതിച്ഛായ രാഷ്ട്രീയത്തിലായിരുന്നു. ടിപി ചന്ദ്രശേഖരൻ കൊലപാതകമുണ്ടാക്കിയ അലയൊലികൾ ചെറുതായിരുന്നില്ല. അത് മനസ്സിൽ വച്ച് ആഭ്യന്തര മന്ത്രി കളിച്ചു. രാഷ്ട്രീയ കൊലക്കേസിന് ഭീകരവിരുദ്ധ നിയമം ചുമത്തി. സിബിഐയ്‌ക്കോ എൻഐഎയ്‌ക്കോ കേസ് വിടാനുള്ള തന്ത്രമായിരുന്നു അത്. ഇതിനൊപ്പിച്ച് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കൃത്യമായി തന്നെ പ്രവർത്തിച്ചു. അപ്പോൾ കതിരൂർ മനോജിന്റെ കൊലക്കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തി. കൊലയാളികൾക്കപ്പുറം ഗൂഢാലോചനക്കാരെ കണ്ടെത്താൻ സിബിഐ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന് പകൽപോലെ വ്യക്തം. കേരളാ പൊലീസിനെ സമാന്തര സംവിധാനങ്ങൾ ഇവിടെ ഫലിച്ചില്ല. സിബിഐയുടെ കൈയിൽ കാര്യമെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു.

കതിരൂർ മനോജ് കൊലക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ തന്നെ പൊലീസ് സിബിഐ അന്വേഷണത്തിന് സാഹചര്യമൊരുക്കിയിരുന്നു. സിപിഎമ്മിന്റെ ഭാഷയിലെ വെറുമൊരു കൊലയ്ക്ക് ഭീകര വിരുദ്ധ നിയമം ചുമത്തി. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലയെന്ന വാദമായിരുന്നു പൊലീസ് അതിന് പറഞ്ഞത്. സിബിഐയും എൻഐഎയും അന്വേഷണം ഏറ്റെടുക്കാൻ കൂടിയായി ഇത്. തീർത്തും സിപിഐ(എം) വെട്ടിലായി. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ സിപിഐ(എം) മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്. എന്നാൽ സിബിഐയെ എത്തിച്ച് തളയ്ക്കുന്നത് സിപിഎമ്മിനേയും ആണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സിബിഐ നീക്കം ആർഎസ്എസിനെ ആഹ്ലാദത്തിലാക്കുന്നു. ജയരാജന്റെ അറസ്റ്റിലൂടെ അണികൾക്ക് കണ്ണൂരിൽ പുത്തനുണർവ്വുണ്ടാകും. സിപിഐ(എം) നേതാക്കൾ പ്രതികളാകാൻ സാധ്യതയുള്ള കേസിൽ മാത്രമാണ് ഭീകരവിരുദ്ധനിയമം(യുഎപിഎ) എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കേസിൽ ഒരുതവണ പി ജയരാജനെ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ഗൂഢാലോചനയിൽ ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനും പി ജയരാജനും തമ്മിലുള്ള ബന്ധം എടുത്തുപറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് കേസിലെ പ്രതിചേർക്കലും. നേരത്തേ സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമനും ജയരാജനും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിരുന്നു. 1999 ഓഗസ്റ്റ് 25ന് തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണു കൊല്ലപ്പെട്ട മനോജ്. ജയരാജനെ വധിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മനോജ് വധത്തിനു പിന്നിലെന്നും കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു. ഇതെല്ലാം ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കമായാണു വിലയിരുത്തപ്പെട്ടത്. അത് ശരിവയ്ക്കുന്നതാണ് സിബിഐയുടെ ഇപ്പോഴത്തെ നടപടിയും.

രാഷ്ട്രീയ പക തീർക്കാൻ എണ്ണം പറഞ്ഞ് കൊല നടത്തുന്ന സമയം പോലും കണ്ണൂരുണ്ടായിരുന്നു. ഒരു വശത്ത് ആർഎസ്എസും മറുവശത്ത് സിപിഎമ്മും അണിനിരന്നായിരുന്നു കൊലപാതകങ്ങൾ. പരസ്പ്പരം മത്സരിച്ചു തന്നെ തുടർന്നു പോന്നു ഈ കൊന്നുതള്ളൽ. യുവമോർച്ചാ നേതാവായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസ് മുറിക്കുള്ളിലെ കൊലപാതകം കേരളത്തെ മൊത്തത്തിൽ ഞെട്ടിച്ചെങ്കിലും കേസിലെ പ്രതികൾ പുറത്തിറങ്ങി നടക്കുന്നത് മലയാളികൾ കണ്ടു. സിപിഐ(എം) പ്രവർത്തകരായ സുധീഷിനെ കൊലപ്പെടുത്തി ആർഎസ്എസും അക്രമത്തിൽ തങ്ങളും പിന്നിലല്ലെന്ന് തെളിയിച്ചു. ഈ സംഭവത്തിന് ശേഷവും കൊലപാതക പരമ്പരകൾ തുടങ്ങി. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിച്ച് അക്രമ രാഷ്ട്രീയത്തെ എല്ലാ അർത്ഥത്തിലും പോഷിപ്പിച്ചു. പാവപ്പെട്ട രാഷ്ട്രീയ പ്രവർത്തകരെ കണ്ടു പിടിച്ച് കൊലയ്ക്ക് ഇരയാക്കി. ഇതിന് പിന്നിലെ തന്ത്രങ്ങൾ ഒരുക്കിയത് ഉന്നത രാഷ്ട്രീയ നേതൃത്വമെന്നത് പകൽപോലെ സത്യം. ഇതാണ് കതിരൂർ മനോജ് കൊലക്കേസിൽ സിബിഐ പുറത്തു കൊണ്ടു വരുന്നതെന്നാണ് യാഥാർത്ഥ്യം.

തെരഞ്ഞെടുപ്പ് കാലത്ത് ഇത് നടപ്പാക്കി രാഷ്ട്രീയ നേട്ടമാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്. അതുകൊണ്ട് കൂടിയാണ് ജയരാജന് എതിരായ നീക്കം സിപിഎമ്മിന് തലവേദനയാകുന്നത്. കണ്ണൂരിനെ ചുവപ്പു കോട്ടയായി നിലനിർത്തിയത് ജയരാജനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് കണ്ണൂരിൽ പറയാനുണ്ടായിരുന്നത് നേട്ടങ്ങളുടെ കഥയാണ്. ഇതിനൊപ്പം ബിജെപിയുടെ എല്ലമെല്ലാമായിരുന്ന വാസു മാസ്റ്ററെ പോലും സിപിഐ(എം) കാരനുമാക്കി. അങ്ങനെ കണ്ണൂരിൽ പാർട്ടി അടിത്തറ ജയരാജൻ ശക്തിപ്പെടുത്തി. വാസു മാസ്റ്ററേയും മറ്റും അടർത്തിയെടുത്തത് ആർഎസ്എസിന് ഒട്ടു പിടിക്കുകയും ചെയ്തിരുന്നില്ല. ഇതിനുള്ള പ്രതികാരമായിട്ടാണ് കതിരൂർ കേസിലെ ജയരാജന്റെ പ്രതിചേർക്കലിന് സിപിഐ(എം) കാണുന്നത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താൻ ചർച്ചയാകാമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു. അതിനോട് സിപിഐ(എം) പിബി അംഗം പിണറായി വിജയൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. അക്രമാരാഷ്ട്രീയത്തിന്റെ വക്താക്കളല്ല തങ്ങളെന്ന് തെളിയിക്കാൻ സിപിഐ(എം) നിലപാടുകൾ മാറ്റുമ്പോഴാണ് വെല്ലുവിളിയായി ജയരാജന് അറസ്റ്റ് ഭീഷണി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP