Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവൈപ്പിനിലെ ജനകീയ സമരം പിണറായി ഭരണത്തിലെ നന്ദിഗ്രാം ആകുമോ? സമരക്കാരുടെ വൃഷ്ണം അടിച്ചുകലക്കിയ പൊലീസ് ഗുണ്ടായിസത്തിനെതിരെ രോഷം പുകയുന്നു; പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആഭ്യന്തര വകുപ്പിനെതിരെ അമർഷം പാർട്ടിക്കും മുന്നണിക്കുള്ളിലും ശക്തം; എൽപിജി ടെർമിനൽ നിർമ്മാണം നിർത്തിവെച്ചെങ്കിലും സർക്കാറിന് തലവേദന ഒഴിയില്ല

പുതുവൈപ്പിനിലെ ജനകീയ സമരം പിണറായി ഭരണത്തിലെ നന്ദിഗ്രാം ആകുമോ? സമരക്കാരുടെ വൃഷ്ണം അടിച്ചുകലക്കിയ പൊലീസ് ഗുണ്ടായിസത്തിനെതിരെ രോഷം പുകയുന്നു; പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആഭ്യന്തര വകുപ്പിനെതിരെ അമർഷം പാർട്ടിക്കും മുന്നണിക്കുള്ളിലും ശക്തം; എൽപിജി ടെർമിനൽ നിർമ്മാണം നിർത്തിവെച്ചെങ്കിലും സർക്കാറിന് തലവേദന ഒഴിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വികസനത്തിലേക്കുള്ള പാതയിൽ എതിർപ്പുകളെ ചെറുത്തു തോൽപ്പിക്കുമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം പല വേദികളിലും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിലും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: 'വിമർശനങ്ങൾക്കായി വിമർശനങ്ങളുന്നയിച്ച് സർക്കാരിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ല. വലിയ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകും. സർക്കാർ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.'

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ സർക്കാർ നടപ്പിലാക്കേണ്ട വികസന പദ്ധതികളുമായി ധൈര്യസമേതം മുന്നോട്ടു പോകും എന്നു തന്നെയാണ്. ഒരു പ്രശ്‌നത്തിലും സമവായ പാത തേടാതെ കാർക്കശ്യത്തോടെ നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട് സർക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുമോ? ഈ ആശങ്ക വിവിധ കോണുകളിൽ നിന്നും ശക്തമാണ് താനും. പുതുവൈപ്പിനിലെ എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ ജനകീയ സമരം പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചതോടെ പിണറായി സർക്കാറിന്റെ നന്ദിഗ്രാം ആകുമോ പുതുവൈപ്പിൻ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.

വികസനത്തിന്റെ പേരിൽ ജനവിരുദ്ധ പദ്ധതികളെ അടിച്ചേൽപ്പിക്കുന്ന നിലപാടിൽ നിന്നും സി.പി.എം ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്ന് തെളിയിക്കുന്നു പുതുവൈപ്പിനിൽ കുഞ്ഞുങ്ങളടക്കമുള്ളവർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ എന്നാണ് ഉയരുന്ന ആക്ഷേപങ്ങൾ. കുഞ്ഞുങ്ങളെയും സ്ത്രീകളെയും തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും അമർഷം ഉയരുന്നുണ്ട. യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സിപിഎമ്മിൽ നിന്നു തന്നെ എതിർപ്പ് ഉയരുന്നുണ്ട്. വി എസ് അടക്കമുള്ളവർ യതീഷിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും മൗനത്തിലാണ്.

അതേസമയം പുതുവൈപ്പിലെ പൊലീസ് നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്‌ച്ചയ്ക്കകം സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കുട്ടികളെ കസ്റ്റഡിയിലെടുക്കാൻ പാടില്ലായിരുന്നു എന്നും കമ്മീഷൻ പറഞ്ഞു. പുതുവൈപ്പിൽ എൽപിജി പാചക വാതക പ്ലാന്റിനെതിരായുള്ള സമരത്തിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചിരുന്നു.

സമരത്തിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള 321 പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് അഞ്ചു സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയിരുന്നു. പൊലീസിന്റെ മർദനത്തിൽ ഏഴോളും കുട്ടികൾക്ക് ഗുരുതര പരുക്കേൽക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തു. 13 വയസിനും ആറുവയസിനും ഇടക്ക് പ്രായമുള്ള ഈ ഏഴു കുട്ടികളെയും മാലിപ്പുറം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സിപിഐ നേതാവായ ഫ്രാൻസിസിനെ ജനനേന്ദ്രിയ ഭാഗത്ത് ഞെക്കിയാണ് പൊലീസ് ആക്രമിച്ചത്. വൃഷണം തകർന്ന ഇദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിലാണ്.

അതേസമയം പ്ലാന്റിലെ തൊഴിലാളികൾ ജനങ്ങൾക്കുനേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണു ഇന്ന് പുതിയ സംഘർഷം രൂപപ്പെട്ടത്. തൊഴിലാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ജനങ്ങൾ കൂടിനിൽക്കുകയായിരുന്നു. പിരിഞ്ഞുപോകണമെന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവരോടു പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ പ്രതിഷേധം തുടർന്നു. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും കല്ലെറിഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്യണമെന്നുമാണു പ്രതിഷേധക്കാരുടെ ഇപ്പോഴത്തെ ആവശ്യം. പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടർന്നാണു ലാത്തിവീശിയത് എന്നാണു പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം വിഷത്തിൽ ഇതുവരെ മൗനം പാലിച്ച പ്രതിപക്ഷ പാർട്ടികളും ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് നടപടിയിൽ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് സ്ഥലത്തെത്തി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരക്കാരുടെ മുതുകത്ത് വീണ ഓരോ അടിയും ജനങ്ങൾ ഓർത്തിരിക്കുമെന്ന് പിണറായി വിജയൻ ഓർമിക്കണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ രമേശ് ചെന്നിത്തല പറഞ്ഞു. പുതുവൈപ്പിൻകാരെ അടിച്ചൊതുക്കിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളെ ഉപദ്രവിക്കില്ലെന്നുള്ള ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും, ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടെയും വെറുപ്പോടെയും കാണുന്ന രീതി സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള വികസന പ്രവർത്തനമാണ് നമുക്ക് വേണ്ടത്. അവരുടെ ആശങ്ക ഒഴിപ്പിക്കുന്നതിന് പകരം തല തല്ലിത്തകർക്കുമ്പോൾ കടലെടുത്ത് പോകുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള മോഹം കൂടിയാണ്. ജനകീയ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് നടപടിയുടെ സാഹചര്യത്തിൽ എൽപിജി പ്ലാന്റിന്റെ നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ബുധനാഴ്‌ച്ച വരെ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്ന് ഐഒസി അധികൃതർ അറിയിച്ചതായി പുതുവൈപ്പ് എംഎൽഎ എസ് ശർമയാണ് മാധ്യമങ്ങളെ അറിയിച്ചത്. ജില്ലാ കളക്ടർക്ക് ഐഒസി അധികൃതർ ഇത് സംബന്ധിച്ച് ഉറപ്പ് നൽകി.

124 ദിവസമായി തുടരുന്ന സമരത്തിൽ മുഖ്യമന്ത്രി ഇടപെടും എന്നും നേരത്തെ അറിയിച്ചിരുന്നു. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാർജുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് അറിയിക്കുന്നതും. ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മ സമരക്കാരുമായി ചർച്ച നടത്തുകയും ഉറപ്പുകൾ നൽകുകയും ചെയ്തിരുന്നു. അതിലൊന്ന് കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാൻ വരുന്ന ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്നാണ്. എൽപിജി പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂലൈ നാലുവരെ നിർത്തിവെക്കാമെന്നും പുതുവൈപ്പിനിൽ നിന്നും പൊലീസിനെ പിൻവലിക്കാമെന്നുമായിരുന്നു മറ്റ് ഉറപ്പുകൾ.

അതേസമയം പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. ഈ നിലപാടിനെ അംഗീകരിക്കാൻ സർക്കാറിനും സാധിച്ചേക്കില്ല. സർക്കാറിന്റെ വികസനപദ്ധതികളിൽ സുപ്രധാനമായ ഒന്നാണ് ഐഒസി പ്ലാന്റ്. അതുകൊണ്ട് തന്നെ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുകയുമില്ല. ഇങ്ങനെ വരുമ്പോൾ തുടർസമരങ്ങൾ ഉണ്ടാകുമെന്ന കാര്യവും ഉറപ്പാണ്. ഈ സരമങ്ങളെ പിണറായി എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ ഭാവി കാര്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP