Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിക്കണമെങ്കിൽ രാജു എബ്രഹാമും സുരേഷ് കുറുപ്പും തന്നെ വേണം; മന്ത്രിയാകാൻ പരിഗണിക്കുമ്പോൾ ആ പേരുകൾ വേണ്ട; യുഡിഎഫ് കോട്ടകളിൽ നിരവധി തവണ വിജയിച്ച ഇരു നേതാക്കളേയും ഒഴിവാക്കിയതിൽ അണികൾക്ക് അനിഷ്ടം; പുതുമുഖങ്ങളെ പരീക്ഷിച്ചപ്പോഴും ബാലനെ മാറ്റി സത്യനെ ആക്കാൻ മടിച്ചത് എന്തുകൊണ്ട്?

ജയിക്കണമെങ്കിൽ രാജു എബ്രഹാമും സുരേഷ് കുറുപ്പും തന്നെ വേണം; മന്ത്രിയാകാൻ പരിഗണിക്കുമ്പോൾ ആ പേരുകൾ വേണ്ട; യുഡിഎഫ് കോട്ടകളിൽ നിരവധി തവണ വിജയിച്ച ഇരു നേതാക്കളേയും ഒഴിവാക്കിയതിൽ അണികൾക്ക് അനിഷ്ടം; പുതുമുഖങ്ങളെ പരീക്ഷിച്ചപ്പോഴും ബാലനെ മാറ്റി സത്യനെ ആക്കാൻ മടിച്ചത് എന്തുകൊണ്ട്?

ബി രഘുരാജ്

തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിച്ച കാര്യത്തിൽ യുഡിഎഫ് സർക്കാനേക്കാൾ പതിന്മടങ്ങ് മെച്ചപ്പെട്ട നിലപാടായിരുന്നു ഇടതിന്റേത്. ജാതിയോ മറ്റോ പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പും പുതുമുഖങ്ങളെ പരീക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും എങ്ങും അംഗീകരിക്കപ്പെട്ടു. എങ്കിലും ചില മുഖങ്ങൾ കാണാതെ പോയത് അവരുടെ അണികൾക്കിടയിൽ തെല്ലൊന്നുമല്ലാത്ത ആശങ്കയ്ക്ക് കാരണമായിരിക്കുന്നതായി റിപ്പോർട്ട്. മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം അഞ്ചുവട്ടം ജയിച്ചിട്ടും മന്ത്രിയാക്കാത്തതാണ് പ്രധാന ആക്ഷേപങ്ങളിൽ ഒന്ന്. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനെ ഒഴിവാക്കിയതിലും അസ്വസ്ഥതയുണ്ട്. ആറ്റിങ്ങലിൽ ന്നും റിക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സത്യനെ മന്ത്രിയാക്കാത്തതും ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രാജു എബ്രഹാം 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 58749 വോട്ടുകളാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ശക്തമായ മത്സരമായിരുന്നു റാന്നി മണഡലത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനു 44153 വോട്ടുകൾലഭിച്ചു.ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാർ 25201 വോട്ടുകൾ നേടി. എസ്.എൻ.ഡിപി യോഗം പത്തനം തിട്ട യൂണിയൻ പ്രസിഡന്റാണ് കെ പത്മകുമാർ. പരമ്പരാഗതമായി കോൺഗ്രസ് കോട്ടയാണ് റാന്നി. ഇവിടെയാണ് അഞ്ചുതവണയായി രാജു എബ്രഹാം ജയിച്ചു കയറുന്നത്. ഇത്തവണയെങ്കിലും പത്തനംതിട്ടയുടെ പ്രതിനിധിയായി മന്ത്രിയാകുമെന്ന് കരുതി. എന്നാൽ മാത്യു ടി തോമസ് പത്തനംതിട്ടയിൽ നിന്ന് മന്ത്രിയാകുന്നതിനാൽ രാജു എബ്രഹാം വേണ്ടെന്നാണ് സിപിഐ(എം) തീരുമാനം.

സിപിഎമ്മിൽ രണ്ട് തവണയിലധികം മത്സരിച്ച് ജയിച്ച എംഎൽഎമാർക്ക് വീണ്ടും സീറ്റ് നൽകുക പതിവില്ലാത്തതാണ്. എന്നാൽ റാന്നിയിലെ സാഹചര്യത്തിൽ രാജു എബ്രഹാം മാത്രമേ ജയിക്കൂവെന്ന് സിപിഎമ്മിന്‌  അറിയാം. മികച്ച ഇടപെടലുകളിലൂടെ റാന്നിയിലും പത്തനംതിട്ടയിലും നിറഞ്ഞു നിൽക്കുന്ന രാജു എബ്രഹാമിന് മന്ത്രി സ്ഥാനം നൽകാത്തതിന്റെ കാരണം വ്യക്തമല്ല. സിപിഐ(എം) ജില്ലാ സമ്മേളനത്തിലും സെക്രട്ടറിയായി രാജു എബ്രഹാം കടന്നുവരുമെന്ന് കരുതിയവരുണ്ട്. എന്നാൽ അതും സംഭവിച്ചില്ല. അഞ്ച് തവണ എംഎൽഎയായ ഈ ജനപ്രതിനിധിയെ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പോലും ആക്കാൻ സിപിഐ(എം) തയ്യാറായില്ലെന്നതും അൽഭുതമാണ്. ജനകീയരായ നേതാക്കൾ പത്തനംതിട്ട സിപിഎമ്മിൽ കുറവാണ്. അവിടേയാണ് രാജു എബ്രഹാം ജയിച്ചുകയറുന്നത്. എന്നിട്ടും പാർട്ടി മാത്രം തിരിച്ചറിയുന്നില്ല.

ഏറ്റുമാനൂർ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായർ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂർ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വമ്പൻ വിജയം ആവർത്തിച്ചു. കോട്ടയം ലോക്‌സഭയിൽ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഐ(എം) ഇത്തവണയും മന്ത്രിസ്ഥാന പട്ടികയിൽ നിന്നും മാറ്റി നിർത്തുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാൻ പോലും സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു. ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടൽ കാരണമെന്നാണ് സ്ഥാനാർത്ഥിയായത്. ബിഡിജെഎസ് ഉയർത്തിയ വെല്ലുവിളി പോലും അതിജീവിച്ചാണ് സുരേഷ് കുറുപ്പ് വമ്പൻ വിജയം നേടിയത്. അതുകൊണ്ട് തന്നെ മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തി.

അവിടേയും സംസ്ഥാന നേതൃത്വം നാല് തവണ കോട്ടയത്ത് നിന്ന് ലോക്‌സഭാ അംഗമായ പാർമെന്റീറിയനെ കണ്ടില്ലെന്ന് നടിക്കുന്നു. കോട്ടയത്തെ ഇടത് കോട്ടയാക്കാൻ ഇതിലൂടെ കഴിയില്ലെന്നാണ് അണികളുടെ നിലപാട്. സുരേഷ് കുറുപ്പ് ജനകീയനാണ്. ഇത്തരം മുഖങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയാലേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. ഇത് സംസ്ഥാന നേതൃത്വം തിരിച്ചറിയാത്തതാണ് ഈ നായർ നേതാവിന് വിനയാകുന്നത്. എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിച്ച് നിർത്തിയാണ് സുരേഷ് കുറുപ്പിന്റെ പ്രവർത്തനം. എന്നിട്ടും പാർട്ടിയുടെ അവഗണന തുടരുന്നുവെന്നതാണ് വസ്തു. ഇത്തവണ ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് ജയിക്കുമെന്ന് പാർട്ടിക്ക് പോലും ഉറപ്പില്ലായിരുന്നു. പക്ഷേ സൗമ്യനായ സുരേഷ് കുറുപ്പ് പാർട്ടിയെ കുറ്റപ്പെടുത്തി ആരോടും ഒന്നും പറയുന്നുമില്ല.

തിരുവനന്തപുരം പിടിച്ചാൽ മന്ത്രിസഭയെന്നാണ് വയ്പ്. മാറി മാറി ഇടത്തോടും വലത്തോടും ചായുന്നതാണ് തലസ്ഥാനത്തിന്റെ മനസ്സ്. കണ്ണൂരിന് സമാനമായ പാർട്ടി കോട്ടകളൊന്നും തിരുവനന്തപുരത്തില്ല. എന്നിട്ടും ആറ്റിങ്ങലിൽ സത്യന് 40383 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്നു. സംവരണ മണ്ഡലത്തെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നേതാവാണ് സത്യൻ. എസ്എഫ്‌ഐയിലെ സജീവ പ്രവർത്തനത്തിനിടെ തന്നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായ യുവ നേതാവാണ് സത്യൻ. ആറ്റിങ്ങലിൽ കഴിഞ്ഞ തവണയാണ് മത്സരത്തിനെത്തിയത്. വമ്പൻ ഭൂരിപക്ഷം സത്യന് മന്ത്രിസ്ഥാനം നൽകുമെന്നും കരുതി. എന്നാൽ മുതിർന്ന നേതാവെന്ന പരിഗണനയിൽ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയാവുകയാണ്.

ആറ്റിങ്ങൽ മണ്ഡലത്തിൽ 1,98,146 വോട്ടാണ് ഉണ്ടായിരുന്നത്. ഇതിൽ 89,420 പേർ പുരുഷന്മാരും 1,08,726 പേർ സ്ത്രീകളുമാണ്. 663 പോസ്റ്റൽ വോട്ടുൾപ്പെടെ 1,38,137 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി. സത്യന് 72,808 വോട്ട് ലഭിച്ചു. യു.ഡി.എഫിലെ കെ. ചന്ദ്രബാബുവിന് 32,425 വോട്ടാണ് കിട്ടിയത്. ബിജെപി സ്ഥാനാർത്ഥി രാജി പ്രസാദ് 27,602 വോട്ട് നേടി. 2011 ലെ തിരഞ്ഞെടുപ്പിൽ 63558 വോട്ടാണ് ബി. സത്യന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ തങ്കമണി ദിവാകരൻ 33,493 വോട്ട് നേടിയിരുന്നു. കടുത്ത ത്രികോണത്തിനിടയിലും ഏറെ സത്യൻ മുന്നോട്ട് പോയി. ഈ ജനകീയ പിന്തുണയാണ് മന്ത്രിസ്ഥാനം സ്തയന് നിഷേധിച്ചതിലൂടെ സിപിഐ(എം) അവഗണിക്കുന്നത്.

സത്യനേയും സുരേഷ് കുറുപ്പിനേയും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയവരുമുണ്ട്. പ്രാദേശിക സന്തുലനാവസ്ഥ പാലിക്കേണ്ടി വരുന്നതിനാലാണ് ഈ പേരുകാർ ഒഴിവാകുന്നതെന്ന ന്യായമാണ് പാർട്ടി പറയുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് മൂന്ന് പേർക്ക് മന്ത്രിയാകും. മറ്റ് ജില്ലകളിലെ മികച്ച നേതാക്കളെ അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ അച്ചടക്ക നടപടി ഭയക്കുന്നതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാനും തയ്യാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP