Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15 വർഷം പ്രാക്ടീസ് ചെയ്താൽ പത്തു ലക്ഷം സർക്കാർ തരും; മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ; ഓരോ വർഷവും 25,000 രൂപ വേറെയും: അഭിഭാഷക-മാദ്ധ്യമ തർക്കം ചൂടുപിടിച്ച് നിൽക്കവേ അഭിഭാഷകർക്ക് വാരിക്കോരി കൊടുത്ത് സർക്കാർ; എതിർത്തത് കോവളം എംഎൽഎ മാത്രം

15 വർഷം പ്രാക്ടീസ് ചെയ്താൽ പത്തു ലക്ഷം സർക്കാർ തരും; മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ; ഓരോ വർഷവും 25,000 രൂപ വേറെയും: അഭിഭാഷക-മാദ്ധ്യമ തർക്കം ചൂടുപിടിച്ച് നിൽക്കവേ അഭിഭാഷകർക്ക് വാരിക്കോരി കൊടുത്ത് സർക്കാർ; എതിർത്തത് കോവളം എംഎൽഎ മാത്രം

തിരുവനന്തപുരം: മാദ്ധ്യമ-അഭിഭാഷക തർക്കം ചൂടുപിടിച്ച് നിൽക്കുന്നതിനിടെ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ ക്ഷേമത്തിനായി കണ്ണുതള്ളിക്കുന്ന പദ്ധതികൾ ഒരുക്കി കേരള സർക്കാരിന്റെ പാക്കേജ്. പ്രധാന സഹായധനങ്ങൾ ഇരട്ടിയോളം ഉയർത്തിയ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പുതിയ പാക്കേജ് പ്രകാരം 15 വർഷത്തെ സർവീസ് പൂർത്തിയാക്കിയ അഡ്വക്കേറ്റിന് പത്തുലക്ഷം രൂപ ലഭിക്കും. നിലവിൽ ഇത് അഞ്ചുലക്ഷമാണ്. ഇതിനായി കേരള അഡ്വക്കെറ്റ്‌സ് വെൽഫെയർ ഫണ്ട് (ഭേദഗതി) ബിൽ 2016 ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. 15 വർഷം തുടർച്ചയായി സർവീസ് ഉള്ള മെമ്പർക്ക് അഡ്വ. വെൽഫെയർ ഫണ്ടിൽ നിന്ന് പത്തുലക്ഷം ലഭിക്കും. വക്കാലത്തുകളിൽ പതിക്കുന്ന വെൽഫെയർ ഫണ്ട് സ്റ്റാമ്പിന്റെ മൂല്യം ഉയർത്തിയാണ് ധനശേഖരണം.

ഇതുപ്രകാരം ഹൈക്കോടതി വക്കാലത്തുകളിൽ വെൽഫെയർ ഫണ്ട് സ്റ്റാമ്പിന്റെ മൂല്യം അമ്പതുരൂപയായും മറ്റു കോടതികളിലും ട്രിബ്രൂണലുകളിലും അഥോറിറ്റികളിലും മറ്റും 25 രൂപയായും ഉയരും. ആശുപത്രികളിൽ മേജർ ശസ്ത്രക്രിയയും കാൻസർ ചികിത്സയും മറ്റും വേണ്ടിവന്നാൽ അഡ്വക്കേറ്റുമാർക്ക് സാമ്പത്തിക സഹായമെത്തിക്കാൻ ഈ അധിക തുക ഉപയോഗിക്കും. അഡ്വക്കേറ്റ്‌സ് അക്കാഡമിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായം നൽകും. ഓരോ വർഷത്തെ സർവീസിനും 14,825 രൂപ അഡ്വക്കേറ്റുമാർക്ക് നൽകിയിരുന്നതും ഉയർത്തിയിട്ടുണ്ട്. ഇനിമുതൽ ഇത് 25,000 രൂപയാകും.

ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഭേദഗതിയെ അനുകൂലിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ നിന്ന് കോവളം എംഎൽഎ എം വിൻസന്റ് മാത്രമാണ് ബില്ലിനെ എതിർത്തത്. 1980ലെ നിയമത്തിനാണ് ഭേദഗതി വരുത്തിയത്. മാദ്ധ്യമ-അഭിഭാഷക തർക്കത്തെപ്പറ്റി ചെറിയ പരാമർശമുണ്ടായതൊഴിച്ചാൽ ചർച്ചയൊന്നും കൂടാതെ തന്നെ നിയമഭേദഗതി സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

വെൽഫയർ ഫണ്ട് സ്റ്റാമ്പിന്റെ മൂല്യത്തിൽ 300 ശതമാനം വർധനയാണ് വരുത്തുന്നതെന്നും ഇത് സാധാരണക്കാരെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എം വിൻസന്റ് ഭേദഗതിയെ എതിർത്തത്. മാത്രമല്ല ഇത്തരമൊരു ഭേദഗതി ഇപ്പോൾ കൊണ്ടുവരുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവർത്തകരെ അഭിഭാഷകർ തടയുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ള അഡ്വക്കേറ്റുമാർക്ക് വെൽഫെയർ ഫണ്ട് ആനുകൂല്യങ്ങൾ നൽകരുതെന്നും വിൻസന്റ് സഭയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP