Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർകോഴ കേസ് അന്വേഷണത്തിൽ തനിക്ക് മേൽ സമ്മർദ്ദമുണ്ടായി; എന്നാൽ, താനോ സർക്കാരോ സമ്മർദ്ദത്തിന് വഴങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി; ചെന്നിത്തലയുടെ പ്രസ്താവന ആയുധമാക്കി സഭയിൽ പ്രതിപക്ഷം

ബാർകോഴ കേസ് അന്വേഷണത്തിൽ തനിക്ക് മേൽ സമ്മർദ്ദമുണ്ടായി; എന്നാൽ, താനോ സർക്കാരോ സമ്മർദ്ദത്തിന് വഴങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി; ചെന്നിത്തലയുടെ പ്രസ്താവന ആയുധമാക്കി സഭയിൽ പ്രതിപക്ഷം

തിരുവനന്തപുരം: കെഎം മാണി പ്രതിയായ ബാർകോഴ കേസിന്റെ അന്വേഷണത്തിനിടെ തനിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാൽ താനോ സർക്കാരോ ആ സമ്മർദ്ദത്തിന് വഴങ്ങിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടേ പറഞ്ഞ കാര്യത്തിന് അദ്ദേഹം നിയമസഭയിൽ മന്ത്രി സ്ഥിരീകരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ആരാണ് സമ്മർദ്ദമുണ്ടാക്കിയത്? കോൺഗ്രസ്സോ? യുഡിഎഫിലെ മറ്റു ഘടകകക്ഷികളോ? ഇപ്പോൾ അത് വ്യക്തമാക്കണം പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അതിന് മന്ത്രി തയാറായില്ല. സിപിഐ(എം) നേതാവ് എ.കെ ബാലന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വിവാദപ്രസ്താവന നടത്തിയത്.

നേരെേത്താ കോൺഗ്രസിൽ നിന്നും മുന്നണിയിൽ നിന്നും തനിക്ക് സമ്മർദ്ദമുണ്ടായെന്നായിരുന്നു ചെന്നിത്തല ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുരുന്നു:

ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഞാൻ യാതൊരു വിധ ഇടപടെലും നടത്തിയിട്ടില്ല. അത് എന്റെ വ്യക്തവും സുനിശ്ചിതവുമായ നിലപാടായിരുന്നു. ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരിൽ യു ഡി എഫിനുള്ളിൽ നിന്നും കോൺഗ്രസിനുള്ളിൽ നിന്നും കടുത്ത സമ്മർദ്ദമാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല, മന്ത്രി എന്ന നിലയിൽ ഞാനത് കാണേണ്ട കാര്യവുമില്ല. വിൻസൻ എം പോളിനെപ്പോലെ സത്യ സന്ധനും പ്രഗൽഭനുമായ ഒരു ഉദ്യേഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. അവിടെ പുറമെ നിന്നുള്ള ഒരു സമ്മർദ്ദങ്ങൾക്കും പ്രസക്തിയില്ലെന്ന് തന്നെയാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. കേരളത്തിലാദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്ത് ഇത്ര വിപുലവും, വ്യാപകവുമായ അന്വേഷണവും തെളിവെടുപ്പും ഉണ്ടാകുന്നത്. വിജിലൻസിന് മേൽ ബാഹ്യമായ സമ്മർദ്ദങ്ങൾ ഒന്നും തന്നെയുണ്ടായില്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം. അന്വേഷണ ഉദ്യേഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കേണ്ടത് കോടതിക്കാണ്. പ്രസ്തുത റിപ്പോർട്ട് തള്ളുന്നതും, കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്.

ഈ ഫേസ്‌ബുക്ക് ഫലത്തിൽ ബാർകോഴ അന്വേഷണത്തിൽ സർമ്മദ്ദങ്ങളുണ്ടായെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. ഇത് പ്രതിപക്ഷത്തിന് പുതിയ ആയുധവും നൽകിയിട്ടുണ്ട്. നിയമസഭയിൽ സമ്മേളനം തുടങ്ങിയ വേളയിൽ ബാർകോഴ കേസ് സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. എസ്.ശർമയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ച് സഭയിൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ അന്വേഷണറിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും അത് മാദ്ധ്യമങ്ങൾ പടച്ച വാർത്തയാണെന്നും സ്പീക്കർ എൻ.ശക്തൻ പറഞ്ഞു. ഈ പ്രസ്താവന പ്രതിപക്ഷത്തെ രോഷാകുലരാക്കി. സ്പീക്കർ സർക്കാരിന് വേണ്ടി സംസാരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അത് നിയമവിരുദ്ധമാണ്. ഇത്തരം വിശദീകരണങ്ങളൊക്കെ നൽകേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വിവാദത്തിന് താനില്ലെന്ന് സ്പീക്കർ പറഞ്ഞു. കോഴക്കേസ് അന്വേഷിക്കുന്ന 'തല' വിൻസന്റ് എം പോളിന്റെ ആണെങ്കിലും 'തലച്ചോർ' മുഖ്യമന്ത്രിയുടേതാണെന്ന് കോടിയേരി പറഞ്ഞു. കേസന്വേഷണത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരോക്ഷമായി ഇടപെടുന്നുണ്ട്. അതുശരിയല്ലെന്നും കോടിയേരി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമോപദേശം തേടി മറികടക്കുന്നെന്നും മാണിക്കെതിരെ 60 ശതമാനം തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കുറ്റപത്രം സമർപ്പിക്കാൻ 40 ശതമാനം തെളിവ് മതിയെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ട്. ബാർകോഴയിൽ വിലക്ക് വാങ്ങിയ നിയമോപദേശമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ചോദ്യോത്തര വേളക്ക് മുമ്പ് ബാർകോഴ കേസിൽ അടിയന്തിര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ചതാണ് ബഹളത്തിനിടയാക്കിയത്. ഇത് മൂലം ചോദ്യോത്തര വേള അൽപനേരം തടസ്സപ്പെട്ടു. ചോദ്യോത്തരവേളക്ക് ശേഷം പ്രമേയത്തിന് അവസരം നൽകാമെന്ന് സ്പീക്കർ ഉറപ്പുനൽകിയതിനെ തുടർന്ന് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചു. ആദിവാസിമേഖലകളിലെ 122 സമൂഹ അടുക്കളകളും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി എം.കെ മുനീർ പറഞ്ഞു. എ.കെ.ബാലന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച നിയമസഭാ സമ്മേളനം ഇന്നാണ് പുനരാരംഭിച്ചത്. ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചർച്ചയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം നിയമസഭാ നടത്തിപ്പിനെയും സ്വാധീനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP