Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിസോർട്ടിലെത്തിയ റിപ്പോർട്ടർക്ക് കുടിക്കാൻ കൊടുക്കാത്തതിനാൽ കിട്ടിയ പണിയാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് മന്ത്രി തോമസ് ചാണ്ടി; കവുങ്ങുകൃഷി നഷ്ടത്തിലായതോടെ നിരാശരായ പ്രദേശവാസികൾ ഇന്ന് പാർക്കിലെത്തുന്നവർക്ക് ഉപ്പിലിട്ടതു വിറ്റു സന്തോഷത്തോടെ ജീവിക്കുന്നെന്ന് അൻവർ എംഎൽഎ; കയ്യേറ്റം നിയമസഭയിൽ ചർച്ചയായപ്പോൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ മറുപടി ഇങ്ങനെ

റിസോർട്ടിലെത്തിയ റിപ്പോർട്ടർക്ക് കുടിക്കാൻ കൊടുക്കാത്തതിനാൽ കിട്ടിയ പണിയാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് മന്ത്രി തോമസ് ചാണ്ടി; കവുങ്ങുകൃഷി നഷ്ടത്തിലായതോടെ നിരാശരായ പ്രദേശവാസികൾ ഇന്ന് പാർക്കിലെത്തുന്നവർക്ക് ഉപ്പിലിട്ടതു വിറ്റു സന്തോഷത്തോടെ ജീവിക്കുന്നെന്ന് അൻവർ എംഎൽഎ; കയ്യേറ്റം നിയമസഭയിൽ ചർച്ചയായപ്പോൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: പ്രതിപക്ഷ ആരോപണത്തിന്റെ മുൾമുന മറുപടി പരിച കൊണ്ടു മുഖ്യമന്ത്രി തടുത്തങ്കെിലും അടിയന്തര പ്രമേയ ചർച്ച ബഹളമയമായി. മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറും നിയമലംഘനങ്ങൾ നടത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി പ്രതിരോധം തീർത്തപ്പോൾ പ്രതിപക്ഷത്തു നിന്നുള്ള ആക്രമണത്തെ രമേശ് ചെന്നിത്തല മുന്നിൽ നിന്നു നയിച്ചു .

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ അതേ വാക്കുകൾ തന്നെ പ്രതിപക്ഷ നേതാവ് ആവനാഴിയിൽ നിന്നു പുറത്തെടുത്തു. 'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം'. ബാർ ഇടപാടുകേസിൽ മുൻ ധനമന്ത്രി കെ എം മാണിയുടെ കസേര തെറിപ്പിച്ച കോടതിയുടെ വാക്കുകൾ

തോമസ് ചാണ്ടിയും പി.വി അൻവറും നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും ബി.ടി ബൽറാമാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത് .മന്തി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് കായൽ കൈയേറ്റം നടത്തിയെന്നും പൊതു ഫണ്ട് ദുരുപയോഗം നടത്തി റിസോർട്ടിലേയ്ക്ക് റോഡ് നിർമ്മിച്ചുവെന്നുമാണ് ആരോപണം.

അതേസമയം, പി.വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നുള്ള മതിയായ അനുമതികൾ ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട് പുറത്തുവന്നത്. സർക്കാർ ജനങ്ങൾക്കൊപ്പമെന്നല്ല പറയേണ്ടത് സ്വാശ്രയക്കാർക്കും കൈയേറ്റക്കാരായ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പമാണ്. മുൻ മന്ത്രി ഇ പി ജയരാജനു പോലും കിട്ടാത്ത സ്വാധീനമാണ് പിണറായി സർക്കാരിൽ തോമസ് ചാണ്ടിക്കും പി വി അൻവറിനുമുള്ളതെന്നും ബൽറാം ആരോപിച്ചു.

എന്നാൽ ഇരുവരേയും ന്യായീകരിക്കുകയായിരുന്നു മുഖ്യന്ത്രി പിണറായി വിജയൻ. റിസോർട്ടിനായി തോമസ് ചാണ്ടി പുന്നമടക്കായൽ കയ്യേറിയിട്ടില്ല. 15 വർഷം മുൻപാണ് ലേക്ക് പാലസ് നിർമ്മിച്ചത്. തോമസ് ചാണ്ടി വയൽ നികത്തിയെന്ന ആരോപണവും ശരിയല്ല. ഒരു സെന്റ് ഭൂമിയും കയ്യേറിയിട്ടില്ല.

വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും സംരക്ഷിക്കില്ല. ഏത് ഉന്നതനായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.വി അൻവറിനെതിരായ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. അൻവറിന്റെ പാർക്കിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ അനുമതി ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്ന് തോമസ് ചാണ്ടി സഭയിൽ പ്രതികരിച്ചു. ആരോപണം തെളിഞ്ഞാൽ മന്ത്രിസ്ഥാനമല്ല, എംഎ‍ൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. റോഡ് നിർമ്മിച്ചിരിക്കുന്നത് പ്രദേശവാസികൾക്ക് വേണ്ടിയാണ്. റിസോർട്ടിൽ മുറി കൊടുക്കാത്തതിനും കുടിക്കാൻ കൊടുക്കാത്തതിനും ഒരു റിപ്പോർട്ടർ നൽകിയ പണിയാണിത്. അത് താൻ നേരിട്ടുകൊള്ളാമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

 

മാധ്യമങ്ങൾക്ക് വേറെ പണിയില്ലാഞ്ഞിട്ടാണെന്നും തോമസ് ചാണ്ടി ആരോപിച്ചു. കൈയേറ്റം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മാർത്താണ്ഡം കായലിലേയ്ക്ക് പ്രതിപക്ഷ നേതാവിനെ മന്ത്രി ക്ഷണിച്ചു. ഒരു സെന്റുഭൂമിയെങ്കിലുംകൈയേറിയിട്ടുണ്ടെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മറുപടിയായി അദ്ദേഹം പറഞ്ഞു

ആര്യാടൻ ഷൗക്കത്തിനെ തെരഞ്ഞെടുപ്പിൽ തോല്പിച്ച അന്നു മുതൽ വ്യക്തിഹത്യ നടത്താൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് പി വി അൻവർ എം എൽ എയുടെ പരാതി . നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ പാർക്ക് അടച്ചു പൂട്ടാം. കക്കാടംപൊയിൽ നിവാസികളുടെ ആവശ്യപ്രകാരമാണ് പാർക്ക് ആരംഭിച്ചത്. പണ്ട് ഇവിടെ കവുങ്ങുകൃഷിയായിരുന്നു. അത് നഷ്ടത്തിലായതോടെ നിരാശരായ പ്രദേശവാസികൾക്ക് ഈ പ്രോജക്ട് പുതുജീവൻ നല്കി.

 ഇന്ന് ഈ പാർക്കിലേയക്കുള്ള വഴിക്കിരുവശവും ഉപ്പിലിട്ടതു വിറ്റാണ് അവർ സന്തോഷത്തോടെ ജീവിക്കുന്നതെന്നും എം എൽ എ മറുപടി പറഞ്ഞു. ആര്യാടൻ മുഹമ്മദിനെതിരെ അൻവർ നടത്തിയ പരാമർശം സഭയിൽ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി. തനിക്കെതിരെ പരാതി നൽകിയയാൾ ആര്യാടൻ മുഹമ്മദിന്റെ ബിനാമിയാണെന്നായിരുന്നു അൻവറിന്റെ ആരോപണം. ഇത് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടിക്കിടെയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. സർക്കാർ ഭൂമാഫിയയ്‌ക്കൊപ്പമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി എന്തുകൊണ്ട് ഒരു അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP