Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിയമസഭയിൽ എത്തിയ കെ എം മാണി നിന്നുകൊണ്ട് ബജറ്റ് വായിച്ചു; സഭയിൽ എത്താനാകാത്ത സ്പീക്കർ ആംഗ്യത്തിലൂടെ അനുമതി നൽകി

ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിയമസഭയിൽ എത്തിയ കെ എം മാണി നിന്നുകൊണ്ട് ബജറ്റ് വായിച്ചു; സഭയിൽ എത്താനാകാത്ത സ്പീക്കർ ആംഗ്യത്തിലൂടെ അനുമതി നൽകി

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ സംഘർഭരിതമായ അന്തരീക്ഷത്തിൽ ധനമന്ത്രി കെ എം മാണി തന്റെ പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. സ്പീക്കർ സഭയിൽ ഇല്ലാത്ത സാഹചര്യത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. സഭ ആരംഭിക്കാൻ തുടങ്ങിയ വേളയിൽ തന്നെ സഭയിൽ മുഖ്യമന്ത്രി എത്തിയതോടെ പ്രതിപക്ഷ എംഎൽഎമാർ ബഹളം തുടങ്ങി. ഇതിനിടെ വാച്ച് ആൻഡ് വാർഡുകളുടെ സഹായത്തോടെ പിൻവാതിലിലൂടെ സഭയ്ക്ക് അകത്തേക്ക് കടന്നുവന്നു.

ജുബ്ബയിൽ മൈക്ക് വച്ചുകൊണ്ട് കൈയിൽ ബജറ്റ് രേഖകളുമായി എത്തിയ കാണിക്ക് ചുറ്റും ഷാഫി പറമ്പിൽ, ഐ സി ബാലകൃഷ്ണൻ തുടങ്ങി യുവ എംഎൽമാർ അണി നിരന്നു. സഭയിൽ എത്തിയ ഉടനെ തന്നെ മാണി ബജറ്റ് വായിച്ചു. നിന്നുകൊണ്ട് മാണി ബജറ്റ് വായിച്ചു. സ്പീക്കർ ചേംബറിൽ കസേര പോലും ഇല്ലാതിരുന്ന സ്പീക്കർ എൻ ശക്തൻ ആംഗ്യത്തിലൂടെയാണ് മാണിക്ക് ബജറ്റ് അവതരിപ്പാക്കാൻ കെ എം മാണിക്ക് അനുമതി നൽകിയത്. ഇതേസമയം തന്നെ ഭരണപ്രതിപക്ഷ എംഎൽമാർ തമ്മിൽ രൂക്ഷമായ വാഗ്വാദം അരങ്ങേറി. എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ വാച്ച് ആൻഡ് വാർഡും നന്നേ കഷ്ടപ്പെട്ടു.

ഇതിനിടെ ഒരു പേജ് വായിച്ച മാണി സഭയുടെ മേശപ്പുറത്ത് വച്ചു. ശേഷം കസേരയിലരിക്കുന്ന കെ.എം.മാണിക്ക് ഭരണപക്ഷ അംഗങ്ങളുടെ അഭിനന്ദനം. അതേസമയം, സ്പീക്കർ അനുവദിക്കാതെ ബജറ്റ് വായിച്ചതിനാൽ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. ബഹളത്തിനിടെ കെ.എം.മാണി സഭയിൽ നിന്നിറങ്ങി സ്വന്തം മുറിയിലേക്ക് പോയെങ്കിലും സഭയിൽ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എംഎൽഎമാർ സഭയിൽ തുടരുകയായിരുന്നു.

വി.ശിവൻകുട്ടി എംഎൽഎ സീറ്റുകൾക്ക് മുകളിലൂടെ നടന്നു. താഴെയിറങ്ങിയ ശിവൻകുട്ടി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ താങ്ങിയെടുത്ത സഹഅംഗങ്ങൾ നടുത്തളത്തിൽ കിടത്തി. ഫലത്തിൽ തത്വത്തിൽ ബജറ്റ് അവതരിപ്പിക്കുക മാത്രമാണ് ഉണ്ടായത്. എന്നാൽ എന്താണ് ബജറ്റിൽ ഉള്ളതെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇത് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കും. നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാകാതെ നടന്ന ബജറ്റ് സാങ്കേതികമായി ബജറ്റാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. എങ്കിലും ബജറ്റ് അവതരിപ്പിച്ചു എന്ന ധാരണയിൽ ഭരണപക്ഷത്തിന്റെ ആഹഌദ പ്രകടനവും മധുരം വിതരണം ചെയ്യുകയും ചെയ്തു. അടുത്ത സമയം ബജറ്റ് അവതരിപ്പിച്ചു എന്ന് പറഞ്ഞ് മടങ്ങിയ മാണി വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ബജറ്റിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം ഓൺലൈൻ വഴി കാര്യങ്ങൾ പങ്കുവച്ചു.

പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ പതിമൂന്നാമത്തെ ബജറ്റ് പതിമൂന്നാം തീയതി എന്ന അപൂർവ്വത കൂടി ഇത്തവണത്തെ ബജറ്റിനുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കൾ ദൗർഭാഗ്യ നമ്പറായി വിശേഷിപ്പിക്കുന്ന പതിമൂന്ന് കേരള നിയമസഭയുടെ ചിരിത്രത്തിലെ കറുത്ത അധ്യായം കൂടിയായി മാറി. ഇന്ത്യയിലെ തന്നെ നിയമസഭകളുടെ ചരിത്രത്തിൽ നിരവധി റെക്കോർഡുകളുടെ ഉടമയാണ് ധനമന്ത്രി കെ.എം.മാണി.

ഒരു നിയമസഭാ നിയോജകമണ്ഡലത്തിന്റെ രൂപീകരണം മുതൽ തുടർച്ചയായി പന്ത്രണ്ടു തവണ തെരഞ്ഞെടുക്കപ്പെടുക, ഇടവേളയില്ലാതെ അരനൂറ്റാണ്ടുകാലം ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിക്കുക, പത്തുതവണ മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുക, പന്ത്രണ്ടു ബജറ്റുകൾ അവതരിപ്പിച്ച് രാജ്യത്തിന്റെ തന്നെ ബജറ്റുചരിത്രത്തിൽ ഇടംപിടിക്കുക, മന്ത്രിയായ കാലയളവിലെല്ലാം മറ്റ് വകുപ്പുകൾക്കൊപ്പം നിയമവകുപ്പിന്റെ ചുമതല വഹിക്കുക, ഇതിനെല്ലാം പുറമെ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായി പ്രവർത്തിച്ചതിന്റെ റെക്കോർഡും ഇങ്ങനെ പൊതുപ്രവർത്തനത്തിൽ അത്യപൂർവമായ അനേകം നേട്ടങ്ങളുടെ ഉടമയാണ് മാണി.

രാജ്യത്ത് ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ നടപ്പാക്കിയത് 198081 ലെ മാണി ബജറ്റിലൂടെയാണ്. ക്ഷേമപെൻഷനുകളുടെ പ്രാരംഭംകുറിച്ച ആ പ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു. ഇങ്ങനെ നിരവധി നേട്ടങ്ങളുടെ ഉടമയായ മാണിയുടെ ബജറ്റ് സംഘർഷത്തിൽ മുങ്ങുകയായിരുന്നു. എന്നാൽ 13ാമത്തെ ബജറ്റ് അവതരിപ്പിച്ചു എന്ന സാങ്കേതികമായി ശരിയാണോ എന്ന കാര്യത്തിലെ നടപടി ക്രമങ്ങൾ ഇനിയും പരിശോധിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP