Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയെ നശിപ്പിക്കുന്നത് വരവിൽ കവിഞ്ഞ ചെലവ്; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെഎസ്ആടിസിയെ രക്ഷിക്കാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചു വരുന്നു: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒന്നര വർഷത്തിനുള്ളിൽ ചെലവാക്കിയത് 1075.28 കോടി രൂപയെന്നും മുഖ്യമന്ത്രി നിയമ സഭയിൽ

കെഎസ്ആർടിസിയെ നശിപ്പിക്കുന്നത് വരവിൽ കവിഞ്ഞ ചെലവ്; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെഎസ്ആടിസിയെ രക്ഷിക്കാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചു വരുന്നു: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒന്നര വർഷത്തിനുള്ളിൽ ചെലവാക്കിയത് 1075.28 കോടി രൂപയെന്നും മുഖ്യമന്ത്രി നിയമ സഭയിൽ

തിരുവനന്തപുരം: കെ.എസ് ആർ.ടി.സി. ചില സാമ്പത്തികപ്രയാസങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത് വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്നതുകൊണ്ടാണ്. യു.ഡി.എഫ് ഭരണകാലത്തും ഇത്തരം പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2017-18 ലെ കെ.എസ്.ആർ.ടി.സിയുടെ കണക്കനനുസരിച്ച് 7966 കോടി രൂപ സഞ്ചിത നഷ്ടമുള്ള സ്ഥാപനമാണിത്. എന്നാൽ യു.ഡി.എഫ്. അടിസ്ഥാനപരമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന വിധത്തിലുള്ള നടപടി സ്വീകരിച്ചിരുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സാമൂഹ്യസേവന മേഖലയിൽപ്പെടുന്ന കെ.എസ്.ആർ.ടി.സി.യെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

പുനരുദ്ധാരണത്തിനുള്ള ഇടപെടൽ

കെ.എസ്.ആർ.ടി.സിയുടെ സമഗ്ര പുനഃസംഘടന ലക്ഷ്യമാക്കി നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് വിശദമായ പഠനം നടത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ കൽക്കത്ത ഐ.ഐ.എം പ്രൊഫ. സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്. അതിന്റെ ഇടക്കാല റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

01.04.2017 ൽ കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളുടെ യോഗം ചേരുകയും പുനരുദ്ധാരണത്തിനായി ശിപാർശകൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വരുമാന വർദ്ധനവിനും കാര്യക്ഷമായ പ്രവർത്തനത്തിനും അനുഗുണമായി ഷെഡ്യൂളുകൾ പുനക്രമീകരിക്കുകയും ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തുകയും ചെയ്തു.

വാഹന ഉപയോഗ നിരക്ക് ദേശീയ ശരാശരിക്കൊപ്പം എത്തുന്നതിനുതകുംവിധം വർക്ക്ഷോപ്പുകളുടെ പ്രവർത്തനത്തിലും ഇതര സെക്ഷനുകളിലും മാറ്റങ്ങൾ വരുത്തി. ഇന്ധനോപയോഗക്ഷമത വർദ്ധിപ്പിക്കാനും ഷെഡ്യൂളുകൾ പുനക്രമീകരിച്ച് വരുമാനം വർദ്ധിപ്പിക്കാനും നടപടി കൈക്കൊണ്ടിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ കൂടി പിന്തുണയോടെ മുഴുവൻ ഷെഡ്യൂളുകളും ഡ്യൂട്ടി രീതിയും ഏകീകരിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഡീസൽ വിലവർദ്ധനവ് പ്രശ്നത്തെ സങ്കീർണ്ണമാക്കുന്നു

എന്നാൽ ഇത്തരം ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുവാൻ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഡീസലിന്റെ അനിയന്ത്രിതമായ വിലക്കയറ്റം കൂനിന്മേൽ കുരു എന്ന പോലെയുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. 2017ഡിസംബറിൽ കേന്ദ്ര സർക്കാർ ഡീസൽ വില വർദ്ധിപ്പിച്ചതു മൂലം പ്രതിമാസം 10കോടി രൂപയുടെ അധിക ചെലവുണ്ടായിട്ടുണ്ട്. ഇത് കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാൻ ഗൗരവമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

സർക്കാരിന്റെ സാമ്പത്തിക സഹായം

കഴിഞ്ഞ സർക്കാർ അഞ്ച് വർഷക്കാലയളവിൽ കെ.എസ്.ആർ.ടി.സി.ക്ക് നൽകിയ പദ്ധതിയേതര സാമ്പത്തിക സഹായം 1220.82 കോടി രൂപയായിരുന്നു. ഇതിനു പുറമെ 32 കോടി രൂപ അക്കാലത്ത് ഗ്രാന്റായി നൽകി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒന്നര വർഷത്തിനുള്ളിൽ തന്നെ 1075.28 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്ക് സാമ്പത്തികസഹായമായി നൽകികഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തെ പെൻഷനും രണ്ട് മാസത്തെ ശമ്പളവും മുഴുവൻ തുകയും സർക്കാരാണ് നൽകിയത്. മറ്റ് മാസങ്ങളിൽ ശമ്പളം നൽകാൻ സർക്കാർ ഗ്യാരന്റിയോടെ വായ്പയെടുക്കാൻ കെ.എസ്.ആർ.ടി.സി.യെ സഹായിച്ചു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താവട്ടെ കെ.എസ്.ആർ.ടി.സി.ക്ക് കിട്ടേണ്ട തുക സർക്കാർ നൽകിയില്ലെന്നാണ് 15.12.2014 ന് ഒരു ചോദ്യത്തിനുള്ള മറുപടിയിൽ പ്രമേയ അവതാരകൻ തന്നെ സഭയെ രേഖാമൂലം അറിയിച്ചിട്ടുള്ളതായി കാണുന്നത്. അതായത് 1,616.39 കോടി രൂപ സർക്കാർ ലഭ്യമാക്കിയിട്ടില്ലെന്നാണ് അന്നത്തെ മറുപടിയിൽ നിന്നും മനസ്സിലാവുന്നത്. 2015ൽ ആകട്ടെ എസ്.ബി.ഐ. കൺസോർഷ്യത്തിൽ നിന്നും 1,300 കോടി രൂപ പന്ത്രണ്ട് വർഷത്തേക്ക് ഉയർന്ന പലിശ നിരക്കിൽ (12 ശതമാനം വരെ) വായ്പ എടുക്കുകയാണ് മുൻ സർക്കാർ ചെയ്തത്. ഇത് സെറ്റിൽ ചെയ്യാനോ പലിശ നിരക്ക് കുറയ്ക്കാനോ ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല.

ഈ സർക്കാർ വന്നശേഷം ബാങ്ക് കൺസോർഷ്യവുമായി നിരന്തരം ചർച്ച നടത്തിയതിനെത്തുടർന്ന് ഏറ്റവും കുറഞ്ഞ നിരക്കായ 9 ശതമാനം പലിശ നിരക്കിൽ എസ്.ബി.ഐ. കൺസോർഷ്യത്തിൽ നിന്നും ഒരു പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 3,350 കോടി രൂപ വായ്പ ലഭ്യമാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ബാങ്കുകളുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഫെബ്രുവരിയിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10ബാങ്കുകളുള്ള ഈ കൺസോർഷ്യത്തിൽ നിന്നും രണ്ട് ബാങ്കുകൾ 1,000 കോടി രൂപ വരുന്ന വായ്പാപദ്ധതി ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. ഈ പുനരുദ്ധാരണ പദ്ധതിയിലൂടെ പ്രതിമാസം 60 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്ക് വായ്പാ തിരിച്ചടവിൽ കുറവുവരുമെന്നാണ് കണക്കാക്കുന്നത്.

പെൻഷൻ ഏറ്റെടുക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ പെൻഷൻ നൽകുവാൻ പണം അനുവദിക്കാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സത്യവാങ്മൂലം നൽകിയെന്ന അടിയന്തരപ്രമേയത്തിലെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. സത്യവാങ്മൂലത്തിലെ ഖണ്ഡിക 16 ഉം 17ഉം ഇപ്രകാരമാണ്:

'It is submitted that in order to overcome the crisis, financial restructuring of loans availed by KSRTC is being processed by Government completion of which it is expected that KSRTC can overcome the financial crisis, enabling to clear the monthly retirement arrears.   As stated above, all possible steps are being taken by Government to assist KSRTC to overcome the present financial crisis.'

കെ.എസ്.ആർ.ടി.സി. ഗൗരവമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശമ്പളവും പെൻഷനും കൊടുക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഒരു മാസത്തെ പെൻഷൻ തുക മുഴുവനായി നൽകാൻ വേണ്ടിവരുന്ന തുക 60 കോടി സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകിയത് പെൻഷൻകാരോടുള്ള സർക്കാരിന്റെ പ്രതിബദ്ധതമൂലമാണ്. എല്ലാവർക്കും പെൻഷൻ കൃത്യസമയത്ത് നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്. മാസംതോറും കുടിശ്ശികയില്ലാതെ കെ.എസ്.ആർ.ടി.സി. മുഖേനതന്നെ പെൻഷൻ നൽകുന്നത് സർക്കാർ ഉറപ്പുവരുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP