Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയിൽ ഉത്തരം മുട്ടുന്നത് പതിവാകുന്നു; എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഞഞ്ഞാ പിഞ്ഞാ.. മറുപടി പതിവായതോടെ ക്ഷമനഃശിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ; നിരുത്തരവാദപരമായ സമീപനമെന്ന് വിമർശനം; സെൻകുമാറിന്റെ കേസിന് വേണ്ടി എത്ര മുടക്കിയെന്ന ചോദ്യത്തിന് പിണറായിക്കും ഉത്തരമില്ല; കണക്ക് പുറത്തുവിടുമെന്ന് പറഞ്ഞ് തടിയൂരി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയിൽ ഉത്തരം മുട്ടുന്നത് പതിവാകുന്നു; എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഞഞ്ഞാ പിഞ്ഞാ.. മറുപടി പതിവായതോടെ ക്ഷമനഃശിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ; നിരുത്തരവാദപരമായ സമീപനമെന്ന് വിമർശനം; സെൻകുമാറിന്റെ കേസിന് വേണ്ടി എത്ര മുടക്കിയെന്ന ചോദ്യത്തിന് പിണറായിക്കും ഉത്തരമില്ല; കണക്ക് പുറത്തുവിടുമെന്ന് പറഞ്ഞ് തടിയൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതൽ ഉയർന്ന വിമർശനം സർക്കാർ കാര്യങ്ങളെ പൊതുജനങ്ങളെ അറിയിക്കാതെ പൂഴ്‌ത്തിവെക്കുന്നു എന്നതായിരുന്നു. വിവരാവകാശ നിയമത്തിന്റെ പേരിൽ അദ്ദേഹം കടുംപിടുത്തം നടത്തിയതും ഈ ആരോപണങ്ങളെ ശക്തമാക്കി. നിയമസഭയിൽ പോലും കൃത്യമായി മറുപടി പറയാതെ തടിയൂരുന്ന സമീപനം മന്ത്രിമാരും സ്വീകരിച്ചു പോന്നു. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ കൂടിയായതോടെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട മറുപടി മുഖ്യമന്ത്രിയും സഭയിൽ നൽകാതെയായി. അതുകൊണ്ട് അദ്ദേഹം ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറുന്നത് പതിവായപ്പോൾ പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തു.

മന്ത്രിമാരുടെ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമായി നൽകാതെയായതോടെ വിമർശനം കൊഴുക്കുകയും ചെയ്തു. ഭരണ പക്ഷ എംഎൽഎമാർക്ക് പോലും ശരിയായ ഉത്തരം നൽകാത്ത സാഹചര്യം ഉണ്ടായതോടെ അവർപോലും അതൃപ്തിയിലാണ്. എന്തായാലും ചോദ്യങ്ങൾക്ക് ഞഞ്ഞാ പിഞ്ഞാ മറുപടി പതിവായതോടെ സ്പീക്കർ പി ശ്രീരാമകൃഷ്ണന് പോലും ക്ഷമ നശിച്ചു. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ച് സ്പീക്കർ രംഗത്തെത്തുകയും ചെയ്തു.

നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ സ്പീക്കർ റൂളിങ് നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി വസ്തുതാപരമാണ്. മന്ത്രിമാർ ചോദ്യങ്ങൾക്ക് കൃത്യസമയത്ത് ഉത്തരം നൽകാത്തതിനെ നിർഭാഗ്യകരമെന്നും സ്പീക്കർ വിശേഷിപ്പിച്ചു. ചട്ടം നിഷ്‌കർഷിക്കുന്ന രീതിയിൽ മറുപടി പറയണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുള്ളത്. ന്യായീകരണങ്ങൾ ഒന്നും നിലനിൽക്കുന്നതല്ല. എല്ലാ ചോദ്യങ്ങൾക്കും ഈ മാസം 25നകം മറുപടി നൽകണമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഇന്നും നിയമസഭയിൽ കൃത്യമായ ഉത്തരം നൽകാതെ തടിയൂരി. പൊലീസ് മേധാവി സെൻകുമാറിന്റെ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നാണ് മുഖ്യമന്ത്രി ഇന്നും ഒഴിഞ്ഞുമാറിയത്. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചത് അഡ്വക്കേറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം കേസുകൾക്ക് പണം ചെലവാകും. അക്കാര്യം സർക്കാർ മറച്ചുവയ്ക്കില്ല. ചെലവായ തുക എത്രയാണമെന്ന് പിന്നീട് അറിയിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.

സെൻകുമാർ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചെലവായത് മൂന്നു കോടി രൂപയാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഇക്കാര്യത്തിലെ കണക്ക് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. പൊലീസിനെ അച്ചടക്കലംഘനം നടത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കോടതിയിൽ പോയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പൊലീസ് ആസ്ഥാനം അടച്ചടക്കലംഘനത്തിന്റെ ആസ്ഥാനമാണെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ ഇന്നും അവതരണാനുമതി നിഷേധിച്ചു. സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ ലാത്തിച്ചാർജും തുടർന്ന് പരുക്കേറ്റ പ്രവർത്തകർക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ നിഷേധിച്ചതും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംഎൽഎ ഹൈബി ഈഡൻ അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കെഎസ്‌യു പ്രവർത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും ലാത്തിച്ചാർജിന്റെ ഫോട്ടോകളുമായിട്ടാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.

പ്രകോപനമില്ലാതെയാണ് പൊലീസ് മർദിച്ചതെന്നും വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് ആക്രമിച്ചുവെന്നും ഹൈബി അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞു. അതേസമയം കല്ലുകളും വടികളുമായിട്ടാണ് കെഎസ്‌യു പ്രവർത്തകർ എത്തിയതെന്ന് മുഖ്യമന്ത്രി വിശദമാക്കി. പ്രവർത്തകർ പൊലീസിനെതിരെ മനഃപൂർവം പ്രകോപനമുണ്ടാക്കുക ആയിരുന്നു. ലാത്തിച്ചാർജിൽ ആർക്കും ഗുരുതര പരുക്കില്ല. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

പൊലീസ് ആരുടെയും തലയ്ക്ക് അടിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിക്ക് സാഹചര്യം ഉണ്ടായിരുന്നില്ല. മുൻ മുഖ്യമന്ത്രിക്ക് സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് പ്രത്യേക നിർദ്ദേശം നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു. സ്വാശ്രയ ഫീസ് വർധനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ അജണ്ടയില്ല. പാവപ്പെട്ട കുട്ടികൾക്ക് ഫീസിളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP