Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാറ്റൽമഴയെ അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ കൊല്ലത്തെ ചുവപ്പണിയിച്ചു; സിപിഐ പാർട്ടി കോൺഗ്രസിന് കൊല്ലത്ത് ആവേശകരമായ തുടക്കം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ പത്തിന് പതാക ഉയരും: രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരിൽ പാർട്ടിയിൽ നടക്കുന്നത് വിഭാഗീയതയെന്ന അർബുദത്തിന്റെ അഴിഞ്ഞാട്ടമെന്ന് കരട് സംഘടനാ റിപ്പോർട്ട്

ചാറ്റൽമഴയെ അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ കൊല്ലത്തെ ചുവപ്പണിയിച്ചു; സിപിഐ പാർട്ടി കോൺഗ്രസിന് കൊല്ലത്ത് ആവേശകരമായ തുടക്കം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ പത്തിന് പതാക ഉയരും: രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരിൽ പാർട്ടിയിൽ നടക്കുന്നത് വിഭാഗീയതയെന്ന അർബുദത്തിന്റെ അഴിഞ്ഞാട്ടമെന്ന് കരട് സംഘടനാ റിപ്പോർട്ട്

കൊല്ലം: സിപിഐയുടെ 23-ാം പാർട്ടി കോൺഗ്രസിനു കൊല്ലത്തിന്റെ മണ്ണിൽ ആവേശകരമായ തുടക്കം. കടപ്പാക്കട സ്പോർട്സ് ക്ലബ്ബിലെ സി.കെ.ചന്ദ്രപ്പൻ നഗറിൽ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയാണ് പതാക ഉയർത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ചാറ്റൽമഴയെ അവഗണിച്ചു നിരന്നതോടെ വിവിധ ഭാഷകളിൽ മുദ്രാവാക്യങ്ങൾ വാനിലുയർന്നു. ആസാദി മുദ്രാവാക്യങ്ങളുമായി എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ യുവരക്തത്തിന്റെ പ്രതിനിധികളായി.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, സെക്രട്ടറി ഡി.രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോഗേന്ദ്ര ദയാൽ, ഷമിം ഫെയ്സി, അതുൽകുമാർ അഞ്ജാൻ, അമർജിത് കൗർ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മായിൽ തുടങ്ങിയവരും പതാക ഉയർത്തലിനു സാക്ഷ്യം വഹിച്ചു. പ്രതിനിധി സമ്മേളന വേദിയായ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ ദേശീയ സെക്രട്ടറി ഡി.രാജ ദീപശിഖ തെളിച്ചു.

വയലാറിൽ നിന്നു സംസ്ഥാന കൗൺസിൽ അംഗം പി.പ്രസാദിന്റെ നേതൃത്വത്തിലെത്തിച്ച ദീപശിഖ ഒട്ടേറെ അത്ലിറ്റുകളുടെയും വൊളന്റിയർമാരുടെയും അകമ്പടിയോടെയാണു സമ്മേളന നഗരിയിലേക്കെത്തിച്ചത്. പ്രതിനിധി സമ്മേളന നഗരിയിൽ ഇന്നു രാവിലെ 10നു മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗവുമായ സി.എ.കുര്യൻ പതാക ഉയർത്തും.

കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന പുതുച്ചേരിയിൽ നിന്നു ദേശീയ കൗൺസിൽ അംഗം ആർ.വിശ്വനാഥൻ കൊണ്ടുവരുന്ന പതാകയാണു പ്രതിനിധി സമ്മേളന വേദിയിൽ ഉയർത്തുക. തുടർന്നു 11നു പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഇടതു നേതാക്കളായ ദേബബ്രതാ ബിശ്വാസ്, ക്ഷിതി ഗോസ്വാമി, പ്രൊവാഷ് ഘോഷ്, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പ്രസംഗിക്കും.

രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരിൽ പാർട്ടിയിൽ വിഭാഗീയതയെന്ന അർബുദത്തിന്റെ അഴിഞ്ഞാട്ടമാണു നടക്കുന്നതെന്നു സിപിഐയുടെ കരട് സംഘടനാ റിപ്പോർട്ട്. പാർട്ടിയുടെ പലവിധങ്ങളായ ദൗർബല്യങ്ങളെക്കുറിച്ചു തുറന്ന സ്വയംവിമർശനമാണു റിപ്പോർട്ടിലുള്ളത്. വിഭാഗീയത പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്. ഈ രോഗം ആദ്യഘട്ടത്തിലേ തിരിച്ചറിഞ്ഞ് ഉൾപാർട്ടി ജനാധിപത്യത്തിലൂടെ ഭേദമാക്കാം.

അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടങ്ങൾ, ചില സഖാക്കളോടുള്ള ദേഷ്യം, കാലങ്ങളായുള്ള വിഭാഗീയതയുടെ തുടർച്ച, വിമർശനത്തോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണു കാരണങ്ങൾ. വിഭാഗീയതയെ ബുദ്ധിപൂർവം രാഷ്്ട്രീയമായ അഭിപ്രായഭിന്നതയുടെ മൂടുപടം അണിയിക്കുകയാണ്. നയപരമായ ഭിന്നതയാണു കാരണമെങ്കിൽ വിഭാഗീയത രാഷ്ട്രീയ ചർച്ചയിലൂടെ പരിഹരിക്കാനാവും. എന്നാൽ, സ്വാർഥതാൽപര്യങ്ങളാണു കാരണമെങ്കിൽ പരിഹാരം സാധ്യമല്ല. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രയോഗിക്കുകയാണു വിഭാഗീയതയെന്ന അർബുദം ഭേദമാക്കാനുള്ള മികച്ച മരുന്ന്.

പാർലമെന്ററി ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ പാർട്ടിക്ക് ഇപ്പോഴും അറിയില്ലെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 'തിരഞ്ഞെടുപ്പിനെ മറ്റേതു സാധാരണ നടപടിയെയും എന്നതുപോലെ പരിഗണിക്കുന്നു. ആവശ്യമായ ഒരുക്കങ്ങളില്ല. ചെറിയ ഗ്രൂപ്പ് യോഗങ്ങൾ നടത്തും, കവലകളിലും കോർണർ യോഗങ്ങൾ നടത്തും. രണ്ടും മൂന്നും ലക്ഷം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ പത്തോ ഇരുപതിനായിരമോ ലഘുലേഖകൾ വിതരണം ചെയ്യും. എന്നിട്ടു ജനം നമുക്ക് വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കും. ഈ മനോഭാവം മാറണം.'

വീടുകൾതോറും കയറിയുള്ള പണപ്പിരിവിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതു കേരളത്തിലെ പാർട്ടിയാണെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പറയുന്നു. 'ഒരാഴ്ച മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് പണപ്പിരിവിനിറങ്ങിയതുകൊണ്ടു വിപ്ലവം വൈകാൻ പോകുന്നില്ലെന്ന് അവർ ശരിയായി വിലയിരുത്തുന്നു. പാർട്ടി ഫണ്ട് പിരിവിനിറങ്ങുമ്പോൾ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും പാർട്ടിയെക്കുറിച്ചും ജനത്തിനുള്ള വിലയിരുത്തൽ മനസിലാക്കാനും അവർക്കു സാധിക്കുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP