Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മക്കളുടെ വിവാദങ്ങൾ തിരിച്ചടിയായെങ്കിലും കോടിയേരിയെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ല; സെക്രട്ടറി സ്ഥാനത്ത് കോടിയേരി തന്നെ തുടരും; മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന പൊതുവികാരം ഉയർന്നതോടെ ഇ പി ജയരാജൻ വീണ്ടും മന്ത്രിയായേക്കും; സംസ്ഥാന സമിതിയിലേക്ക് പത്ത് പുതുമുഖങ്ങൾ കൂടി

മക്കളുടെ വിവാദങ്ങൾ തിരിച്ചടിയായെങ്കിലും കോടിയേരിയെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ല; സെക്രട്ടറി സ്ഥാനത്ത് കോടിയേരി തന്നെ തുടരും; മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന പൊതുവികാരം ഉയർന്നതോടെ ഇ പി ജയരാജൻ വീണ്ടും മന്ത്രിയായേക്കും; സംസ്ഥാന സമിതിയിലേക്ക് പത്ത് പുതുമുഖങ്ങൾ കൂടി

തൃശ്ശൂർ: സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മക്കളുടെ സാമ്പത്തിക ഇടപാടുകളുടെ പേരിൽ കടുത്ത പ്രതിരോധത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന് സിപിഎം സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യം വിവിധ ഇടങ്ങളിൽ നിന്നും ഉയർന്നു. എന്നാൽ, കോടിയേരിക്ക് പകരം ഒരു പേര് തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഉയർന്നില്ല. ഇതോടെ അദ്ദേഹം തന്നെ വീണ്ടും സെക്രട്ടറിയായി തുടരും. മക്കളുടെ കാര്യത്തിൽ പരോക്ഷ വിമർശനം കേട്ടെങ്കിലും കാര്യമായ വിമർശനങ്ങളിൽ നിന്നും കോടിയേരി രക്ഷപെട്ടു.

സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ഒരു ഊഴം പൂർത്തിയാക്കിയ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കും. മറ്റൊരാളുടെ പേരും പാർട്ടിയുടെ പരിഗണനയിലില്ല. ഒരേ പദവിയിൽ മൂന്നു തവണ തുടരാമെന്നതാണു പാർട്ടി നയം. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോടിയേരി തന്നെ സെക്രട്ടറിയായി തുടരും.

വി എസ്.അച്യുതാനന്ദൻ സംസ്ഥാന സമിതിയിലെ ക്ഷണിതാവായി തുടർന്നേക്കും. ഒഴിവാകാനുള്ള താൽപര്യം വി എസ് പ്രകടിപ്പിച്ചെങ്കിലേ മറിച്ചൊരു തീരുമാനമുണ്ടാകൂ. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യമുള്ളതാവും ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന കമ്മിറ്റി. എൺപതു കഴിഞ്ഞവർ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിർദേശമുണ്ട്. 87 അംഗ സംസ്ഥാന സമിതിയെയാണു കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്തത്. ഇതിൽ വി.വി.ദക്ഷിണാമൂർത്തിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഒരൊഴിവുണ്ട്. പുതുമുഖയുവപ്രാതിനിധ്യത്തിനു കൊൽക്കത്ത പ്ലീനം നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ മുതിർന്നവരെ ക്ഷണിതാക്കളാക്കി മാറ്റിയോ ഒഴിവാക്കിയോ വഴിയൊരുക്കുമെന്നാണു സൂചന.

പി.കെ.ഗുരുദാസനും ടി.കെ.ഹംസയും അടക്കം നേതൃനിരയിലെ ചില പ്രമുഖർ സംസ്ഥാന കമ്മിറ്റിയിൽ നിന്നു മാറി ക്ഷണിതാക്കളായേക്കുമെന്നാണ് അറിയുന്നത്. അതിനിടെ ഒമ്പത് പേരെ ഒഴിവാക്കി പത്ത് പേരെ തിരഞ്ഞെടുത്തു. പുതിയ ജില്ലാ സെക്രട്ടറിമാരായ ഇ.എൻ.മോഹൻദാസ് (മലപ്പുറം), പി.ഗഗാറിൻ (വയനാട്) എന്നിവർ സംസ്ഥാന കമ്മിറ്റിയിലെത്തും. കൊല്ലത്തുനിന്ന് എസ്.ജയമോഹൻ, ഡിവൈഎഫ്ഐയിൽ നിന്നു പി.എ.മുഹമ്മദ് റിയാസ്, എ.എൻ.ഷംസീർ എന്നിവർക്കു സാധ്യതയുണ്ട്. എറണാകുളത്തു നിന്നു സി.കെ.മണിശങ്കറോ ഗോപി കോട്ടമുറിക്കലോ വരാം. ആലപ്പുഴയിൽ നിന്ന് ആർ.നാസറിനെയോ പി.ചിത്തരഞ്ജനെയോ പരിഗണിക്കാനിടയുണ്ട്. സി.എച്ച്.കുഞ്ഞമ്പുവോ ഡോ.വി.പി.പി.മുസ്തഫയോ കാസർകോട്ടു നിന്നു വന്നേക്കും. കെ.എസ്.സലീഖ (പാലക്കാട്), ആർ.ബിന്ദു (തൃശൂർ) എന്നിവർ വനിതാ പട്ടികയിലുണ്ട്. പ്രായപരിധി കഴിഞ്ഞതുകൊണ്ടല്ലെങ്കിലും പാലക്കാട്ടുനിന്നുള്ള പി.ഉണ്ണി, മലപ്പുറത്തു നിന്നുള്ള പി.പി.വാസുദേവൻ എന്നിവർ ഒഴിവാകാൻ സാധ്യതയുണ്ട്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ ഉടച്ചുവാർക്കൽ അനിവാര്യമാണെന്ന വികാരമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഇപി ജയരാജൻ വീണ്ടും മന്ത്രിസഭയിൽ എത്തിയേക്കുമെന്ന സുൂചനയുണ്ട്. ചില വകുപ്പുകളുടെ പ്രവർത്തനം ചൂണ്ടിക്കാട്ടി മന്ത്രിമാർക്കു സ്വയംവിരമിക്കൽ (വിആർഎസ്) നൽകണമെന്ന നിർദ്ദേശം വരെ ഉയർന്നിരുന്നു.

സംസ്ഥാന സമ്മേളനം തീരുന്നതിന്റെ പിറ്റേന്നു നിയമസഭാ സമ്മേളനം വീണ്ടും തുടങ്ങുകയാണ്. ഇതിനു പിന്നാലെ പാർട്ടി കോൺഗ്രസും പൂർത്തിയായാലുടൻ മന്ത്രിസഭാ പുനഃസംഘടന എന്ന അജൻഡയിലേക്കു സിപിഎം കടക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പുനഃസംഘടനയും ഇതിന്റെ ഭാഗമായി നടക്കും. സെക്രട്ടേറിയറ്റിൽ നിന്നു ഭൂരിപക്ഷം പേരും മന്ത്രിസഭാംഗങ്ങളായതു പാർട്ടി സെന്ററിന്റെ പ്രവർത്തനത്തെ ബാധിക്കുന്നെന്ന വിമർശനം ഉയർന്നിരുന്നു.മന്ത്രിസഭാ പുനഃസംഘടനയും പുതിയ സെക്രട്ടേറിയറ്റ് രൂപീകരണവും ഒരുമിച്ചു നടക്കുമെന്നാണു സൂചന.

രണ്ടു ദിവസത്തെ പൊതുചർച്ചയിൽ 62 പ്രതിനിധികളിൽ നല്ലപങ്കും മന്ത്രിസഭാ പുനഃസംഘടനയും മുന്നണി വിപുലീകരണവും അത്യാവശ്യമാണെന്ന അഭിപ്രായമാണു പങ്കുവച്ചത്. ആരോഗ്യം, തദ്ദേശഭരണം, വ്യവസായം തുടങ്ങിയ വകുപ്പുകൾക്കെതിരെയാണു കൂടുതൽ വിമർശനം. തദ്ദേശഭരണ വകുപ്പു ഭരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും മന്ത്രിക്കു റോളില്ലെന്നും ആരോപണം ഉയർന്നു. ചില മന്ത്രിമാരുടെ ഓഫിസുകളിൽ യുഡിഎഫ് എംഎൽഎമാർക്കുള്ള പരിഗണന പോലും കിട്ടുന്നില്ലെന്നു പരാതിപ്പെട്ടതു കെ.വി.അബ്ദുൽ ഖാദർ എംഎൽഎയാണ്.

സിപിഐയുടെ നാലു മന്ത്രിമാർക്കെതിരെയും സിപിഎം സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. മന്ത്രിസഭാ അഴിച്ചുപണിക്കായി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഈ വികാരം സിപിഐ നേതൃത്വവുമായി സിപിഎം പങ്കുവയ്ക്കാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP