Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുദ്ധനെന്ന് കരുതി മന്ത്രിയാക്കിയ ശശീന്ദ്രൻ ഈ പണി കാണിച്ചാൽ മന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ കുവൈറ്റ് ചാണ്ടി എങ്ങനെ ആയിരിക്കും? പകരം മന്ത്രിയെ വേണ്ടെന്ന് പിണറായി; കുപ്പായം തയ്‌പ്പിച്ച് കാത്തിരുന്ന തോമസ് ചാണ്ടിയുടെ മന്ത്രി മോഹം വെറുതെ ആയേക്കും; എൻസിപി-ബിജെപി ബന്ധം കാട്ടി ഒഴിവാക്കും

ശുദ്ധനെന്ന് കരുതി മന്ത്രിയാക്കിയ ശശീന്ദ്രൻ ഈ പണി കാണിച്ചാൽ മന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ കുവൈറ്റ് ചാണ്ടി എങ്ങനെ ആയിരിക്കും? പകരം മന്ത്രിയെ വേണ്ടെന്ന് പിണറായി; കുപ്പായം തയ്‌പ്പിച്ച് കാത്തിരുന്ന തോമസ് ചാണ്ടിയുടെ മന്ത്രി മോഹം വെറുതെ ആയേക്കും; എൻസിപി-ബിജെപി ബന്ധം കാട്ടി ഒഴിവാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ ഒഴിവിൽ എൻ.സി.പി.ക്ക് പകരം മന്ത്രിയുണ്ടാകില്ല. ശശീന്ദ്രനടക്കം രണ്ട് അംഗങ്ങളാണ് എൻ.സി.പി.ക്ക് നിയമസഭയിലുള്ളത്. രണ്ടാമത്തെ എംഎ‍ൽഎ.യായ തോമസ് ചാണ്ടി സ്വാഭാവികമായി മന്ത്രിയാകേണ്ടതാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിക്ക് എതിരാണ്. പ്രവാസി വ്യവസായിയായ തോമസ് ചാണ്ടിയെ മന്ത്രിസഭയിലെടുക്കുന്നത് പ്രശ്‌നമുണ്ടാക്കുമെന്നാണ് പിണറായിയുടെ നിലപാട്. കുട്ടനാട് കേന്ദ്രീകരിച്ച് നിരവധി ആരോപണങ്ങൾ കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടിക്കെതിരെ ഉയർന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ സൗമനായ വ്യക്തിത്വമായിരുന്നു എകെ ശശീന്ദ്രൻ. അദ്ദേഹം പോലും ആരോപണത്തിൽ കുടങ്ങുന്നു. അതുകൊണ്ട് തന്നെ കൂടുതൽ പ്രശ്‌നത്തിലേക്ക് ചാടാൻ തയ്യാറാല്ലെന്നാണ് പിണറായിയുടെ പക്ഷം.

എൻസിപിയെ മന്ത്രിസഭയിൽ നിന്ന് അതുകൊണ്ട് തന്നെ മാറ്റി നിർത്തും. അതിനിടെ എൻ.സി.പി.ക്കുതന്നെ മന്ത്രിസ്ഥാനം കിട്ടണമെന്നതാണ് മുന്നണി മര്യാദയെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു. ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ തർക്കമുണ്ടാകാൻ ഇടയില്ലെന്ന് അദ്ദേഹം പറഞ്ഞു.എൻ.സി.പി.ക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ സിപിഎമ്മിന് പുനരാലോചനയുണ്ട്. ഗോവയിൽ ബിജെപി.യെയാണ്എൻ.സി.പി. പിന്തുണച്ചിട്ടുള്ളത്. ദേശീയതലത്തിൽ യു.പി.എ.യുമായി അടുത്തും നിൽക്കുന്നു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും സമാന സാഹചര്യമുണ്ടായിരുന്നു. ഈ ബിജെപി ബാന്ധവ കഥ പറഞ്ഞാകും തോമസ് ചാണ്ടിയെ മാറ്റി നിർത്തുക. അതിനിടെ മന്ത്രിയാക്കിയില്ലെങ്കിൽ തോമസ് ചാണ്ടി കടുത്ത തീരുമാനമെടുക്കുമെന്ന സൂചനകളുമുണ്ട്.

ഏതായാലും പകരംമന്ത്രി ഉടനുണ്ടാകില്ലെന്നാണ് സി.പി.എം. നേതൃത്വം നൽകുന്ന സൂചന. പകരംമന്ത്രിക്ക് എൻ.സി.പി. ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ല. അവർ അത്തരത്തിൽ ആവശ്യമൊക്കെ മുന്നോട്ടുവെച്ചശേഷമേ ഇക്കാര്യം ആലോചിക്കൂ. കൂടാതെ, കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യണമെന്നും സംസ്ഥാനനേതൃത്വം വ്യക്തമാക്കി. എൻ.സി.പി.ക്ക് അന്നും രണ്ട് എംഎ‍ൽഎ.മാർ ഉണ്ടായിരുന്നെങ്കിലും വി എസ്. സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചില്ല. ഹിമാചൽപ്രദേശിൽ ബിജെപി.യെ പിന്തുണച്ചതും കേന്ദ്രത്തിൽ യു.പി.എ.യുടെ ഭാഗമായതും ചൂണ്ടിക്കാട്ടി അന്ന് എൻ.സി.പി.യെ ഇടതുമുന്നണിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതേ സാഹചര്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനിടയില്ല.

.ശശീന്ദ്രന്റെ രാജിക്കത്ത് ഗവർണർ പി.സദാശിവത്തിന് മുഖ്യമന്ത്രി കൈമാറി. ശശീന്ദ്രനു ചുമതലയുണ്ടായിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുഘട്ടത്തിൽ തന്നെ മന്ത്രിസഭയിലെ എൻസിപി പ്രതിനിധി ആരെന്ന ചർച്ച ഉയർന്നിരുന്നു. കുട്ടനാട് മത്സരിച്ച തോമസ് ചാണ്ടി അവകാശവാദം ഉന്നയിച്ചതായിരുന്നു കാരണം. എന്നാൽ, മന്ത്രിസഭ രൂപീകരിച്ചപ്പോൾ നറുക്കുവീണത് എ.കെ.ശശീന്ദ്രനായിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യപ്രകാരമായിരുന്നു ഇതെന്ന് വ്യക്തം. എന്നാൽ, അവിചാരിതമായി അദ്ദേഹം പടിയിറങ്ങുന്നു. ഇതിന് പിന്നിലെ ഗൂഢാലോചനയിൽ മുന്നണിക്കുള്ളിലുള്ളവർക്കും പങ്കുണ്ടെന്നാണ് സി.പി.എം സംശയിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ കൂടിയാണ് പുതിയ നീക്കം.

പരാതിക്കാരിയില്ലാത്ത ആരോപണത്തിലാണ്, ധാർമികതയുടെ പേരിൽ ശശീന്ദ്രൻ രാജിവെച്ചിരിക്കുന്നത്. നിയമപരമായ ആനൂകൂല്യം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. അങ്ങിനെയെങ്കിൽ മന്ത്രിസ്ഥാനം ഒഴിച്ചിടാനായിരിക്കും എൽഡിഎഫിന്റെ തീരുമാനം. ഇ.പി.ജയരാജനു പിന്നാലെ, ശശീന്ദ്രനും രാജിവെക്കുന്നതോടെ മലബാറിന്റെ പ്രാതിനിധ്യത്തിലും കുറവുണ്ടായിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന ശശീന്ദ്രൻ തന്നെ മുന്നോട്ടുവെച്ചതും എൻസിപിയും സിപിഎമ്മും പരിഗണിക്കും. മറിച്ചാണെങ്കിൽ ഒരുമന്ത്രിസഭാ അഴിച്ചുപണിയിലേക്ക് തന്നെ ഇടതുമുന്നണിക്ക് കടക്കേണ്ടിവരും.

കുട്ടനാട്ടിൽനിന്നുള്ള നിയമസഭാംഗമാണ് തോമസ് ചാണ്ടി. മന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് സമയത്തുതന്നെ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ജയിച്ചാൽ ജലവിഭവവകുപ്പ് മന്ത്രിയാകുമെന്നായിരുന്നു അവകാശവാദം. മുതിർന്നനേതാവെന്ന നിലയിൽ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാനാണ് എൻ.സി.പി. ദേശീയാധ്യക്ഷൻ ശരദ്പവാർ തീരുമാനിച്ചത്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശശീന്ദ്രനെ പിന്തുണച്ചു. കഴിഞ്ഞ ഇടതുസർക്കാരിന്റെകാലത്ത് ഡി.ഐ.സി.- യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചാണ് തോമസ് ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. എൻ.സി.പി.യിൽ ഡി.ഐ.സി. ലയിച്ചതുവഴി ഇടതുമുന്നണിയിലെത്തി. മൂന്നാംതവണയാണ് തോമസ് ചാണ്ടി കുട്ടനാട്ടിൽനിന്ന് ജയിക്കുന്നത്. എന്നാൽ, മന്ത്രിമോഹം സിപിഎമ്മിലെ ഒരുവിഭാഗം ശക്തമായി എതിർത്തു. പിന്നീട് ഇവരെയെല്ലാം അനുനയിപ്പിക്കാനും !ചാണ്ടിക്ക് കഴിഞ്ഞു.

സിപിഎമ്മിലെയും സിപിഐ.യിലെയും നേതാക്കളുമായി സൗഹൃദം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. വ്യവസായിയും കോടീശ്വരനും എന്നനിലയിൽ അദ്ദേഹത്തെ മന്ത്രിയാക്കുന്നത് ഇടതുപക്ഷത്തിന് എത്രമാത്രം ഗുണകരമാകുമെന്നതിൽ ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 92.37 കോടിയുടെ ആസ്തിയാണ് ചാണ്ടി വെളിപ്പെടുത്തിയത്. ശശീന്ദ്രനെ മന്ത്രിയാക്കിയപ്പോൾ രണ്ടരവർഷംവീതം ഇരുവരും പങ്കിടുന്നതിന് കരാർ ഉണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ ഇക്കാര്യം തിരുത്തി ശശീന്ദ്രൻ തന്നെയായിരിക്കും മന്ത്രിയെന്ന് വ്യക്തമാക്കുകയായിരുന്നു. ശശീന്ദ്രന്റെ ഒഴിവിൽ തോമസ് ചാണ്ടിയെ ഇടതുമുന്നണി പരിഗണിച്ചാൽ ആലപ്പുഴയിൽനിന്ന് നാല് മന്ത്രിമാരാകും. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവരാണ് ജില്ലയിൽനിന്ന് ഇപ്പോൾ മന്ത്രിസഭയിലുള്ളത്. മന്ത്രിസ്ഥാനത്തേക്കുള്ള തോമസ് ചാണ്ടിയുടെ വഴിയടയ്ക്കുന്നതും ഇതുതന്നെ.

അതിനിടെ താൻ മന്ത്രിയാകണമെന്ന് അണികൾ ആഗ്രഹിക്കുന്നുണ്ടെന്ന് തോമസ് ചാണ്ടിയും പറയുന്നു. 40 കൊല്ലം മുൻപ് കൈയിലൊരു ബാഗുമായി കുവൈത്തിലെത്തിയ തനിക്ക് ഇന്നത്തെ നിലയിൽ എത്താമെങ്കിൽ മന്ത്രിസ്ഥാനവും ഭംഗിയായി കൈകാര്യംചെയ്യാൻ പ്രാപ്തിയുണ്ടെന്നാണ് വിശ്വാസം. ഒരു എംഎ‍ൽഎ. മാത്രമുള്ള കടന്നപള്ളിക്ക് മന്ത്രിസ്ഥാനം നൽകിയപ്പോൾ രണ്ട് എംഎ‍ൽഎ.മാരുള്ള തങ്ങൾക്ക് ഒരുമന്ത്രിസ്ഥാനം മാത്രമാണ് ഇത്തവണ തന്നത്. പ്രത്യേക സാഹചര്യത്തിൽ ആ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. സ്വാഭാവികമായും അടുത്ത എംഎ‍ൽഎ.യെ മന്ത്രിയാക്കുകയെന്നത് സാധാരണമാണ്. ഇക്കാര്യം ദേശീയനേതൃത്വവും ഇടതുപക്ഷവും അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം. ശശീന്ദ്രന്റെ രാജി എന്നെ അദ്ഭുതപ്പെടുത്തി. കുറ്റം തെളിയുന്നതിനുമുമ്പേ രാജിയുടെ ആവശ്യമില്ലായിരുന്നു -അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP