Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആരുടെ കൂടെയെന്ന് ഇപ്പോൾ പറയില്ല; എല്ലാം ദൈവനിശ്ചയം; നാടിനും നാട്ടാർക്കും തനിക്കും വേണ്ടി ചിലപ്പോൾ മൽസരിക്കും; റബർ പ്രശ്‌നം പരിഹരിക്കണമെന്ന് അതിയായ ആഗ്രഹം: സിനിമാതാരം ലാലു അലക്‌സ് മറുനാടനോട്

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആരുടെ കൂടെയെന്ന് ഇപ്പോൾ പറയില്ല; എല്ലാം ദൈവനിശ്ചയം; നാടിനും നാട്ടാർക്കും തനിക്കും വേണ്ടി ചിലപ്പോൾ മൽസരിക്കും; റബർ പ്രശ്‌നം പരിഹരിക്കണമെന്ന് അതിയായ ആഗ്രഹം: സിനിമാതാരം ലാലു അലക്‌സ് മറുനാടനോട്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാദ്ധ്യമങ്ങൾ സാദ്ധ്യതകൾ കൽപ്പിച്ച സിനിമക്കാരിൽ വാർത്ത നിഷേധിക്കാത്ത നടൻ ലാലു അലക്‌സ് ആയിരുന്നു. പിറവത്ത് ലാലു അലക്‌സിനെ യുഡിഎഫും ബിജെപിയും പരിഗണിക്കുന്നു എന്ന വാർത്തകളും വന്നിരുന്നു. രണ്ടു മുന്നണികൾ തന്നെ സമീപിച്ചതായി ലാലു അലക്‌സ് സമ്മതിക്കുന്നു. എന്നാൽ ഏതാണ് ഈ രണ്ടു മുന്നണികളെന്നു വ്യക്തമാക്കാൻ സമയമായില്ലെന്നാണ് ലാലു അലക്‌സ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ സമീപിച്ച മുന്നണി ഇടതുപക്ഷമാണോ വലതുപക്ഷമാണോ അതോ ബിജെപി യാണോയെന്നു ലാലു അലക്‌സ് ഇപ്പോഴും വ്യക്തമാക്കുന്നില്ല. അതിനുള്ള സമയമായില്ല, ചർച്ച നടത്തിയവരോട് തന്റെ നിലപാടുകൾ അറിയിച്ചു. ചിലപ്പോൾ മത്സരിക്കാം, മത്സരിക്കാതിരിക്കാം. പക്ഷെ, താൻ ഇപ്പോഴും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനസുകൊണ്ട് ആഗ്രഹിക്കുന്നില്ല. എല്ലാം ദൈവനിശ്ചയമാണ്, നാടിനും നാട്ടാർക്കും തനിക്കും വേണ്ടി ചിലപ്പോൾ മൽസരിക്കുമെന്നും ലാലു അലക്‌സ് പറയുന്നു. കുറച്ചു നാളുകളായി തന്റെ പേരിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇതു മനസിലാക്കിയ ചില പത്രക്കാർ തന്നെ സമീപിച്ചപ്പോൾ സ്ഥാനാർത്ഥി ചർച്ചകളിൽ തന്റെ പേരും ഉൾപ്പെടുത്തി നടക്കുന്ന ചർച്ചകൾ സത്യമാണെന്നു പറഞ്ഞു. അതു വാർത്തയായിയെന്നല്ലാതെ താൻ അങ്ങോട്ട് ആരെയും പോയി തനിക്കു മത്സരിക്കണമെന്നാഗ്രഹം പറഞ്ഞിട്ടില്ല... ലാലു അലക്‌സ് പറയുന്നു.

പിറവത്തെ ഒരു സാധാരണ കർഷകന്റെ മകനായ താനുമൊരു കർഷകനാണ്, കൃഷിയെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടു തന്റെ നാട് ഉൾപ്പെടുന്ന കേരളത്തിലെ കിഴക്കൻ മേഖലകളിലുള്ള കർഷകരായ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ തനിക്കു നേരിട്ടറിയാം. ഒരു ഭാരതിയന്റെ പൂർവകാലമെടുത്താൽ നാലു തലമുറ മുൻപുവരെ എല്ലാവരും കൃഷിക്കാരായിരുന്നു. നമ്മുടെ നാട്ടിൽ ഇപ്പോഴും കൃഷിയെ ഉപജീവനമാർഗമായി കാണുന്നവരാണ് തന്റെ നാട്ടുകാരായ പിറവംകാർ. റബർ വിലയിടിവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ. ഇതെല്ലാം നേരിട്ടു കാണുന്ന ഒരാളായതുകൊണ്ട് ഇതിനു പരിഹാരം കാണണമെന്ന അതിയായ ആഗ്രഹവും തനിക്കുണ്ടെന്നും ലാലു അലക്‌സ് പറയുന്നു.

എന്നാൽ പിറവംകാരുടെ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ അഭിപ്രായം പറയാൻ ലാലു അലക്‌സ് കൂട്ടാക്കിയില്ല. ധ്യാനങ്ങളും യോഗയും ജിവിതത്തിൽ ഇഷ്ടപ്പെടുന്നയാളാണ് താനെന്നു പറയുന്ന ലാലു അലക്‌സ് രാഷ്ടീയത്തെക്കാൾ തനിക്കിഷ്ടം ഇപ്പോഴും സിനിമയാണെന്ന് സമ്മതിക്കുന്നു. അവസാനം അഭിനയിച്ച ചിത്രം മഞ്ജു വാര്യർ അഭിനയിച്ച ജോ ആൻഡ് ദി ബോയ് ആണ്. ഇപ്പോൾ സിനിമകൾ ഒന്നും ചെയ്യുന്നില്ല എന്നും ലാലു അലക്‌സ് പറഞ്ഞു.

കടുത്തുരുത്തിയിലും പിറവത്തും ലാലു അലക്‌സിനെ പരിഗണിക്കുന്നു എന്ന വാർത്തയായിരുന്നു നേരത്തെ പുറത്തുവന്നത്. കഴിഞ്ഞ പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അനൂപ് ജേക്കബിനായിരുന്നു ലാലു അലക്‌സിന്റെ പിന്തുണ. തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എന്നാൽ, ഇത്തവണ മൂന്നു മുന്നണിയിലെയും നേതാക്കളെ പ്രശംസിച്ച ലാലു അലക്‌സ് ഏതു പാർട്ടിയിൽനിന്ന് സീറ്റുവാഗ്ദാനം ലഭിക്കുമെന്നു കാത്തിരിക്കുകയാണെന്നാണ് വാർത്തകൾ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP