Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീരംഗം ഉപതെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കു പകരമെത്തിയ വളർമതിക്കു റെക്കോർഡ് ജയം; അമ്മയ്‌ക്കെതിരായ കോടതിവിധിയിൽ പ്രതിഷേധിച്ച ജനങ്ങൾ നൽകിയത് 96,000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം

ശ്രീരംഗം ഉപതെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കു പകരമെത്തിയ വളർമതിക്കു റെക്കോർഡ് ജയം; അമ്മയ്‌ക്കെതിരായ കോടതിവിധിയിൽ പ്രതിഷേധിച്ച ജനങ്ങൾ നൽകിയത് 96,000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിത രാജിവച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥി വളർമതി റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 2011 ൽ 41,848 വോട്ടിനാണ് ജയലളിത ഈ മണ്ഡലത്തിൽ വിജയിച്ചത്. ഇക്കുറി ആ ഭൂരിപക്ഷവും മറികടന്നാണ് വളർമതിയുടെ ജയം.

96,516 വോട്ടുകൾക്കാണ് വളർമതി ജയിച്ചത്. വളർമതിക്ക് 1,51,561 വോട്ടു ലഭിച്ചപ്പോൾ മുഖ്യ എതിരാളി ഡിഎംകെയിലെ എൻ ആനന്ദിന് 55,044 വോട്ടുകൾ മാത്രമെ നേടാനായുള്ളു. 13ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 29 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാംഗ്ലൂർ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് ജയലളിതയുടെ നിയമസഭാംഗത്വം റദ്ദായതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പത്തു റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ വളർമതി 44,723 വോട്ടിന്റെ ലീഡ് നേടിയിരുന്നു.

ജയലളിതയുടെ സ്വന്തം മണ്ഡലമായി അറിയപ്പെടുന്ന പ്രദേശമാണ് ശ്രീരംഗം. മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എഐഡിഎംകെ ശക്തമായ പ്രചാരണം നടത്തിയിരുന്നു. ആദ്യറൗണ്ടു മുതൽ തന്നെ എഐഎഡിഎംകെ സ്ഥാനാർത്ഥി ബഹുദൂരം മുന്നിലായിരുന്നു.

സിപിഎമ്മും ബിജെപിയും മറ്റു സ്വതന്ത്രരും മത്സരരരംഗത്തുണ്ടായിരുന്നുവെങ്കിലും അണ്ണാ ഡിഎംകെയും ഡിഎംകെയും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന അവകാശവാദമായിരുന്നു ഇരു പാർട്ടികളും ഉന്നയിച്ചിരുന്നത്. ജയലളിതയുടെ ശിക്ഷയ്‌ക്കെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന അണ്ണാ ഡിഎംകെയുടെ പ്രതീക്ഷ ശരിവയ്ക്കും വിധത്തിലാണ് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്.

പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ബംഗാവോൺ ലോക്‌സഭാഭമണ്ഡലത്തിലും കൃഷ്ണഗഞ്ച് നിയമസഭാമണ്ഡലത്തിലും തൃണമൂൽ സ്ഥാനാർത്ഥി വിജയിച്ചു. തൃണമൂൽ എംപി കപിൽ കൃഷ്ണ താക്കൂറിന്റെ മരണത്തെ തുടർന്നാണ് ബംഗാവോണിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃണമൂൽ സ്ഥാനാർത്ഥിയായി കപിൽ കൃഷ്ണ താക്കൂറിന്റെ ഭഭാര്യ മമതാബാലയാണ് മത്സരിച്ചത്. സിപിഐ(എം) സ്ഥാനാർത്ഥിയായ മുന്മന്ത്രി ദേബേഷ് ദാസിനെയാണ് അവർ തോൽപ്പിച്ചത്.

കൃഷ്ണഗഞ്ച് നിയമസഭാമണ്ഡലത്തിലും തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ സത്യജിത് ബിശ്വാസാണ് വിജയി. ഇവിടെ ബിജെപി രണ്ടാമതെത്തി.

ആന്ധ്രയിലെ തിരുപ്പതി നിയമസഭാമണ്ഡലത്തിൽ ടിഡിപിയിലെ എം സുഗുണ വിജയിച്ചു. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ആർ ശ്രീദേവിയാണ് പരാജയപ്പെട്ടത്. ടിഡിപി എംഎൽഎയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഒന്നേകാൽ ലക്ഷം വോട്ടിനാണ് ടിഡിപിയുടെ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആകെ 9628 വോട്ടേ കിട്ടിയുള്ളൂ. ജയിച്ച സുഗുണയ്ക്ക് 126152 വോട്ടുംകിട്ടി.

ഗോവയിലെ പനാജിയിൽ ബിജെപി സ്ഥാനാർത്ഥി സിദ്ധാർഥ് കുൻകോളിംഗർ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി സുരേന്ദ്ര ഫുർട്ടാഡോയെയാണ് തോൽപ്പിച്ചത്.

മഹാരാഷ്ട്രയിലെ മുഖേദ് നിയമസഭാമണ്ഡലത്തിൽ ബിജെപിയിലെ തുഷാർ റാത്തോഡ് മുന്നിലാണ്. കോൺഗ്രസിലെ എച്ച് ബി പാട്ടീലാണ് രണ്ടാമത്. അന്തരിച്ച ബിജെപി എംഎൽഎ ജി എം റാത്തോഡിന്റെ മകനാണ് തുഷാർ

അരുണാചൽ പ്രദേശിലെ ലിറോമോബ മണ്ഡലത്തിൽ കോൺഗ്രസിലെ ന്യാമർ കാർബ ബിജെപിയിലെ ബൈ ഗാഡിയെ തോർപ്പിച്ചു. 119 വോട്ടിനാണ് തോൽപ്പിച്ചത്. മുന്മുഖ്യമന്ത്രിയും മണ്ഡലത്തിൽ നിന്ന് മുന്നുവട്ടം എംഎൽഎയുമായിരുന്ന ജർബോം ഗാംലിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP