Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറിൽ 243ൽ 179 സീറ്റുമായി മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപി തകർന്നടിഞ്ഞപ്പോൾ 80 സീറ്റുമായി ലാലുവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും; നരേന്ദ്ര മോദി പ്രഭാവത്തിന് യാദവ മണ്ണിൽ അന്ത്യം; ഒരുമിച്ച് നിന്നപ്പോൾ അതിശക്തമായി തിരിച്ചുവന്ന് കോൺഗ്രസ്

ബിഹാറിൽ 243ൽ 179 സീറ്റുമായി മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപി തകർന്നടിഞ്ഞപ്പോൾ 80 സീറ്റുമായി ലാലുവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും; നരേന്ദ്ര മോദി പ്രഭാവത്തിന് യാദവ മണ്ണിൽ അന്ത്യം; ഒരുമിച്ച് നിന്നപ്പോൾ അതിശക്തമായി തിരിച്ചുവന്ന് കോൺഗ്രസ്

പട്‌ന: ബിജെപിയെ മുന്നോട്ടു നയിച്ച നരേന്ദ്ര മോദി പ്രഭാവത്തിന് ബിഹാറിൽ കനത്ത തിരിച്ചടി. ബിഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 243 അംഗ വിധാൻസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് മഹാസഖ്യം അധികാരത്തിലേക്ക് നീങ്ങിയത്. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മാഹാസഖ്യമാണ് മോദി മുന്നിൽ നിന്നും നയിച്ച ബിജെപിയെ തരിപ്പണമാക്കിയത്. കേവല ഭൂരിപക്ഷം കടന്ന മഹാസഖ്യം 179 സീറ്റുകളിൽ വിജയിച്ചു. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും ജനതാദൾ യുണൈറ്റഡും വൻ കുതിപ്പാണ് ബിഹാറിൽ നടത്തിയത്. ബിജെപി സഖ്യം 58 സീറ്റുകളിലായി ഒതുങ്ങി.

80 സീറ്റുകൾ വിജയിച്ച് ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് 73 ഇടത്ത് വിജയിച്ചു. കോൺഗ്രസും ഇതിനിടെ ബിഹാറിൽ ശക്തമായ തിരിച്ചുവരവ് നടത്തി. കോൺഗ്രസ് 26 സീറ്റുകളാണ് നേടിയത്. ഒമ്പതിടങ്ങളിലാണ് മറ്റ് കക്ഷികൾ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയെങ്കിലും ഒന്നര മണിക്കൂർ പിന്നിടുമ്പോൾ മഹാസഖ്യം ശക്തമായ തിരിച്ചുവരവാണ് മഹാസഖ്യം നടത്തിയത്. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച ആർജെഡിയുവിന് 22 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ജെഡിയു 70 സീറ്റുമായി രണ്ടാമതെത്തി. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ജെഡിയുവിന് ഉണ്ടായിരുന്നത്.

മഹാസഖ്യത്തിന്റെ വിജയത്തിനു നേതൃത്വം നൽകിയ നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. സോണിയ ഗാന്ധിയും നിതീഷ് കുമാറിനെ ടെലഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ആർജെഡിയും വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ തന്ത്രങ്ങൾ പാളിയെന്ന് ബിജെപി നേതാവ് രാം മാധവ് പ്രതികരിച്ചു. അസഹിഷ്ണുതയ്‌ക്കേറ്റ പരാജയമെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. വിദ്വേഷത്തിനെതിരെ സ്‌നേഹത്തിന്റെ വിജയമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിഹാറിൽ ജെഡിയു നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ അതിനെയും മറികടന്ന് ത്രസിപ്പിക്കുന്ന വിധത്തിലാണ് മഹാസഖ്യം മുന്നേറ്റം നടത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ബിഹാറിൽ നിതീഷ് കുമാറിന്റെ മഹാസഖ്യം അധികാരത്തിലേറുമെന്നായിരുന്നു എക്‌സിറ്റ് പോളുകളിൽ ഏറെയും പ്രവചിച്ചിരുന്നത്. എന്നാൽ ഈ എക്‌സിറ്റ് പോളുകാരെയും അമ്പരിപ്പിക്കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. പ്രബലമായ കക്ഷികൾ ഒരുമിച്ച് നിന്ന് മത്സരിച്ച തിരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപിയാണ് മുന്നിൽ നിന്നത്. ഒരു ഘട്ടത്തിൽ 20 സീറ്റുകളുടെ മുന്നിലായിരുന്നു ബിജെപി. എന്നാൽ, പിന്നീട് ഫലം മാറി മറിഞ്ഞപ്പോൾ ജനതാദൾ സഖ്യമാണ് പിന്നാലെ മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളും വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. നേരത്തെ ആദ്യം ഫലം പുറത്തു വന്നപ്പോൾ വിജയപ്രതീക്ഷയിൽ പാറ്റ്‌നയിലെ ഓഫീസിൽ പടക്കംപൊട്ടിച്ച് ആഘോഷിച്ചവർ പിന്നീട് ആഘോഷങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തവണ ജെഡിയുവിന്റെ സഖ്യകക്ഷിയായി മത്സരിച്ച് 91 സീറ്റ് നേടിയിരുന്നു ബിജെപി. അവിടെ നിന്നാണ് പ്രധാനമന്ത്രി നേരിട്ടിറങ്ങി പ്രചരണം നടത്തിയിട്ടും തിരിച്ചടി ഏറ്റത്. തിരഞ്ഞെടുപ്പിന് മുൻപ് വലിയ അവകാശവാദം ഉന്നയിച്ചിരുന്ന ബിജെപിയുടെ സഖ്യകക്ഷികളുടെ തോൽവിയും അതീവ ദയനീയമായി. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് നാലും ഉപേന്ദ്ര കുശ്‌വാഹയും രാഷ്ട്രീയ ലോക് സമതാ പാർട്ടിക്കും മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും (സെക്യുലർ) രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച സിപിഐയ്ക്ക് ഇക്കുറി ഒരു സീറ്റും ലഭിച്ചില്ല. സിപിഎമ്മിനും സാന്നിധ്യം അറിയിക്കാനായില്ല.

നിതീഷ് കുമാർ നേതൃത്വംനൽകുന്ന മഹാസഖ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ. മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒക്‌ടോബർ 12,16,28, നവംബർ ഒന്ന്, അഞ്ച് തീയതികളിലായി ബിഹാർ നിയമസഭയിലേക്ക് അഞ്ചുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 2005 മുതൽ 15 വർഷം ബീഹാറിൽ നടപ്പാക്കിയ വികസനങ്ങളായിരുന്നു നിതീഷ് കുമാറിന്റെയും മഹാമുന്നണിയുടെയും പ്രധാന മുദ്രാവാക്യം. ബീഹാർ വികസന കാര്യത്തിൽ നൂറ്റാണ്ടുകൾ പിന്നിലാണെന്ന പ്രചരണമാണ് ബിജെപിയും കൂട്ടരും ഉയർത്തിക്കാട്ടിയത്. ജാതി രാഷ്ട്രീയം വിധി നിർണയിച്ച ചരിത്രമാണ് ബീഹാറിനുള്ളത്. ഇത്തവണയും അതു തന്നെയാണ് ബിഹാറിന്റെ വിധി നിർണ്ണയിച്ചത്.

30 ശതമാനം വരുന്ന യാദവകുർമി വിഭാഗങ്ങൾ അടങ്ങിയ അതി പിന്നാക്ക വിഭാഗങ്ങളും 16 ശതമാനമുള്ള മഹാദളിതുകളും 16 ശതമാനത്തോളം വരുന്ന മുസൽം വോട്ടർമാരും ഇത്തവണ മഹാസഖ്യത്തിനൊപ്പം നിൽക്കുകയായിരുന്നു. ബിജെപി സഖ്യത്തിൽ മൽസരിച്ചു 2005, 2010 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡിയുവും ഹാട്രിക്ക് വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.  നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണു 2013ൽ നിതീഷ് ബിജെപി സഖ്യം വിച്‌ഛേദിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്നു ജെഡിയു, ആർജെഡി, കോൺഗ്രസ് കക്ഷികൾ ചേർന്ന് വിശാല സഖ്യം രൂപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP