Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്മജയെ കോൺഗ്രസുകാർ ഒതുക്കിത്താഴ്‌ത്തിയപ്പോൾ തൃശൂരിൽ സി എന്നിന്റെ പുത്രി ഗീത പൊങ്ങിവന്നു; അച്ഛന്റെ കെയറോഫിൽ ഡബിൾ പ്രമോഷനുകൾ നേടിവന്ന മന്ത്രിപുത്രിയുടെ പൂതി ഇല്ലാതാക്കാൻ കോൺഗ്രസുകാരുടെ കരുനീക്കം സജീവം

പത്മജയെ കോൺഗ്രസുകാർ ഒതുക്കിത്താഴ്‌ത്തിയപ്പോൾ തൃശൂരിൽ സി എന്നിന്റെ പുത്രി ഗീത പൊങ്ങിവന്നു; അച്ഛന്റെ കെയറോഫിൽ ഡബിൾ പ്രമോഷനുകൾ നേടിവന്ന മന്ത്രിപുത്രിയുടെ പൂതി ഇല്ലാതാക്കാൻ കോൺഗ്രസുകാരുടെ കരുനീക്കം സജീവം

ആലപ്പുഴ: പത്മജയ്ക്കുമോഹം കൊച്ചിയുടെ റാണിയാകാൻ. ഗീതയ്ക്ക് പൂതി തൃശിവപേരൂരിൽ നിറഞ്ഞാടാൻ. രണ്ടു പ്രഗൽഭരുടെ മക്കൾ മേയർമാരാകാൻ പൂതിയറിയിച്ചപ്പോൾ ത്രിശങ്കുവിലായത് നേതൃത്വം. പത്മജയുടെ മോഹം മുളയിലേ നുള്ളി നേതൃത്വം തടിയൂരിയെങ്കിലും മന്ത്രി സി എൻ ബാലകൃഷ്ണന്റെ മകൾ ഗീത രംഗത്ത് ഇപ്പോഴും സജീവമാണ്. മകളെ പിന്തുടർച്ചക്കാരിയാക്കാൻ അച്ഛൻ മന്ത്രിയുടെ കൊണ്ടുപിടിച്ച ശ്രമം. ലീഡർ കരുണാകരന്റെ മകൾ പത്മജ മേയർമോഹം നേതൃത്വത്തിനു മുന്നിൽ അറിയിച്ചതിനു പിന്നാലെയാണ് സഹകരണ മന്ത്രിയുടെ മകളും ആഗ്രഹം പുറത്തുവിട്ടത്.

എന്നാൽ അച്ഛൻ മന്ത്രിയായശേഷം മാത്രം പാർട്ടിയിലെത്തിയ ഗീതയെ ഉൾക്കൊള്ളാൻ തൃശൂരിലെ പാർട്ടി പ്രവർത്തകർക്ക് കഴിയില്ലെന്നുള്ളതാണ് സൂചന. ഗീതയെ ഒതുക്കാൻ എ-ഐ വിഭാഗം ഗ്രൂപ്പുമറന്ന് രംഗത്തെത്തിക്കഴിഞ്ഞു. മാത്രമല്ല കോൺഗ്രസിലെ ഐ ഗ്രൂപ്പുകാരിയായ നിജി ജസ്റ്റിനും ഡപ്യൂട്ടി മേയർ സുബിയും രംഗത്ത് സജീവമായുള്ളപ്പോഴാണ് ഗീത തന്റെ അതിമോഹം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പുവേളയിൽ എന്നും നിയമസഭയിലേക്ക് പരിഗണിച്ചുകൊണ്ടിരുന്ന നിജി ഇക്കുറിയും അർഹമായ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. സുബിയും ഏറെ പ്രതീക്ഷയിലാണ്.

ഇതിനെയൊക്കെ മറികടന്നാണ് ഗീതയും തെരഞ്ഞെടുപ്പുരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, സഹകരണമന്ത്രിയുടെ മുഴുവൻ പ്രവർത്തനങ്ങളിലും ഗീതയുടെ കൈകടത്തലുണ്ടെന്ന് പാർട്ടി പ്രവർത്തകർ തന്നെ ആരോപണമുന്നയിക്കുന്നുണ്ട്. സഹകരണ മെഡിക്കൽ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ ആർ ഐ സീറ്റിൽ അഡ്‌മിഷൻ നേടിയവരിൽനിന്നും മന്ത്രിപുത്രി അഞ്ചുലക്ഷം രൂപവീതം കണക്കുപറഞ്ഞുവാങ്ങിച്ചെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

മാത്രമല്ല കൺസ്യൂമർഫെഡ് അഴിമതിയിൽ ഗീതയ്ക്കും വ്യക്തമായ പങ്കുണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്. നേരത്തെ പൊതുവിതരണ വകുപ്പുമന്ത്രിക്കെതിരെയും ഇത്തരത്തിലുള്ള ആരോപണം ഉയർന്നിരുന്നു. മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യാപിതാവ് പണം വാങ്ങി കാര്യം നടത്തിച്ചുകൊടുക്കുന്നുവെന്നായിരുന്നു ആക്ഷേപം. ജേക്കബ് ഗ്രൂപ്പ് നേതാവായ അനൂപിനെതിരെ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ആദ്യം ആരോപണം ഉന്നയിച്ചിരുന്നത്. ഇപ്പോൾ അതേ ആരോപണം തന്നെയാണ് ഗീതയുടെ കാര്യത്തിലും വന്നുപെട്ടത്.

മാത്രമല്ല പാർട്ടി പ്രവേശനത്തോടൊപ്പം തന്നെ മകൾക്ക് വേണ്ടിമാത്രം തൃശൂരിൽ വനിതാ സഹകണസംഘം തുടങ്ങി അതിന്റെ പ്രസിഡന്റാക്കിയതും വിവാദമായിട്ടുണ്ട്. പിന്നീട് ഇരട്ട പ്രമോഷൻ നൽകി മഹിളാ കോൺഗ്രസിന്റെ ജില്ലാ കാര്യദർശിയാക്കി. ഇനി മേയർസ്ഥാനം കൂടി നേടിയാൽ സി എന്നിന് വിശ്രമിക്കാം. ഇനിയൊരിക്കലും തെരഞ്ഞെടുപ്പിലോ പാർട്ടിയുടെ തലപ്പത്തോ എത്താൻ കഴിയാത്തവിധം സഹകരണമന്ത്രിയുടെ നില തൃശൂരിൽ പരുങ്ങലിലായ സാഹചര്യത്തിൽ മകളെ എങ്ങനെയെങ്കിലും സ്ഥിരപ്പെടുത്താനാണ് മന്ത്രിയുടെ നെട്ടോട്ടം.

എന്നാൽ അത് അതിമോഹമാണെന്നു തെളിയിക്കാനാണു തൃശൂരിലെ ഒരുവിഭാഗം കോൺഗ്രസുകാർ ശ്രമിക്കുന്നത്. തൃശൂരിൽ നടന്ന മൂന്നു കൊലപാതകങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം പാർട്ടിതന്നെ സഹകരണ മന്ത്രിയുടെ തലയിൽ വച്ചിട്ടുണ്ട്. ഏറ്റവും അടുത്തുനടന്ന ചാവക്കാട്ടെ ഹനീഫാ കൊലപാതകം സി എൻ ബാലകൃഷ്ണനെ വട്ടംചുറ്റിക്കുകയാണ്. ഗ്രൂപ്പ് വൈരത്തിന്റെ പേരിൽ നടന്ന കൊലപാതകത്തിനുശേഷം ജില്ലയിലെ നേതാവെന്ന നിലയിലും മന്ത്രിയെന്ന നിലയിലും സി എൻ ഹനീഫയുടെ വീട് സന്ദർശിക്കാതിരുന്നത് ആരോപണങ്ങൾ ശക്തമാക്കി. നേരത്തെ അഴിമതി ആരോപണം ശക്തമാകാതിരിക്കാൻ സി പി എം അടക്കമുള്ള കക്ഷികളുമായി സി എൻ ധാരണയുണ്ടാക്കിയിരുന്നു.

എന്നാൽ കൊലക്കുറ്റം കടുത്തപ്പോൾ സി പി എമ്മും കൈവിട്ടു. ഇപ്പോൾ അധികാരം കിട്ടിയാൽ ആദ്യം അന്വേഷണ വിധേയമാക്കാൻ പ്രതിപക്ഷം ആലോചിക്കുന്ന കേസാണ് കൺസ്യൂമർഫെഡ് അഴിമതി. ഇതിൽ സഹകരണ മന്ത്രി കുടുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഏതായാലും സാഹചര്യങ്ങൾ മന്ത്രിക്കും കുടുംബത്തിനും എതിരായി നിലകൊള്ളുമ്പോൾ ഇതിനെയൊക്കെ തരണം ചെയ്തു ഗീത മേയർ പദവിയിലെത്തുക ദുഷ്‌ക്കരം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP