Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കോഴിക്കോട് ജില്ലയിൽ ലീഗിന്റെ ആധിപത്യത്തിനെതിരെ കോൺഗ്രസിൽ അമർഷം; തോൽക്കുന്ന സീറ്റുകൾ മാത്രം പാർട്ടിക്ക് നൽകുന്നു; ഇത്തവണ ലീഗിന്റെ സിറ്റിങ്ങ് സീറ്റായ തിരുവമ്പാടി കിട്ടണമെന്ന് കോൺഗ്രസ്

കോഴിക്കോട് ജില്ലയിൽ ലീഗിന്റെ ആധിപത്യത്തിനെതിരെ കോൺഗ്രസിൽ അമർഷം; തോൽക്കുന്ന സീറ്റുകൾ മാത്രം പാർട്ടിക്ക് നൽകുന്നു; ഇത്തവണ ലീഗിന്റെ സിറ്റിങ്ങ് സീറ്റായ തിരുവമ്പാടി കിട്ടണമെന്ന് കോൺഗ്രസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പേതന്നെ കോഴിക്കോട് യു.ഡി.എഫിൽ കോൺഗ്രസ്‌ലീഗ് ഉടക്ക് രൂപപ്പെടുന്നു. ജയക്കുന്ന സീറ്റുകൾ മുസ്ലിം ലീഗ് എടുത്ത് തോൽക്കുന്നവ കോൺഗ്രസിന് കെട്ടിയേൽപ്പിക്കുന്ന പരിപാടി ഇനി നടപ്പില്‌ളെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ പറയുന്നത്.

യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ സീറ്റ് വച്ചുമാറുന്നതുൾപ്പെടെയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ലീഗ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കോഴിക്കോട്ടെ ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയിലാണ് കോൺഗ്രസിന്റെ പ്രധാനനോട്ടം. ഇതിനുപകരം മലപ്പുറം ജില്ലയിലെ കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കുന്ന തരത്തിലാണ് ചരടുവലി നടക്കുന്നത്. ക്രിസ്ത്യൻ സ്വാധീനമുള്ള തിരുവമ്പാടിയിൽ തങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സ്ഥാനാർത്ഥിയെ വേണമെന്ന് സഭയും കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സീറ്റ് വിട്ടുകൊടുത്താൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി എസ്. ജോയിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.എന്നാൽ തിരുവമ്പാടി വിട്ടുള്ള ഒരു കളിക്കുമില്‌ളെന്നാണ് ലീഗിന്റെ നിലപാട്. ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവും ഇത്തവണ മത്സരിക്കാൻ രംഗത്തുണ്ട്. നാദാപുരം മണ്ഡലത്തിലാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. തെക്കൻ ജില്ലകളിൽ കേരള കോൺഗ്രസ് (ബി) മത്സരിക്കുന്ന സീറ്റിൽ ഒന്ന് മാണി വിഭാഗത്തിന് നൽകി പേരാമ്പ്ര സീറ്റ് വിട്ടുകിട്ടാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ ശ്രമം വിജയിച്ചാൽ പേരാമ്പ്രയിലാവും ഡി.സി.സി പ്രസിഡന്റിനെ പരിഗണിക്കുക.

നാദാപുരം സീറ്റിന് കെപിസിസി നിർവാഹകസമിതിയംഗം അഡ്വ. ഐ. മൂസ, വി എം. ചന്ദ്രൻ എന്നിവരും ശ്രമിക്കുന്നുണ്ട്. പേരാമ്പ്രയിൽ അഡ്വ. പി. ശങ്കരനും രംഗത്തുണ്ട്. കോഴിക്കോട് നോർത്തിൽ കഴിഞ്ഞതവണ തോറ്റ പി.വി. ഗംഗാധരൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു, നിർവാഹക സമിതിയംഗം കെ.പി. ബാബു, സെക്രട്ടറി അഡ്വ. കെ. ജയന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്. കൊയിലാണ്ടിയിൽ കെപിസിസി. ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ബേപ്പൂരിൽ കഴിഞ്ഞതവണ മത്സരിച്ചു തോറ്റ യൂത്ത് കോൺഗ്രസ് നേതാവ് എംപി. ആദം മുൽസിക്കാണ് പ്രഥമ പരിഗണന. കോർപറേഷൻ കൗൺസിലർ അഡ്വ. പി.എം. നിയാസിന്റെ പേരും കേൾക്കുന്നുണ്ട്.

സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ കെ.വി. സുബ്രഹ്മണ്യൻ, വി.ടി. സുരേന്ദ്രൻ, കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റംഗം കെ. ശിവരാമൻ എന്നിവരും ശ്രമിക്കുന്നു. ലീഗ് മത്സരിക്കുന്ന കുന്ദമംഗലം ബാലുശ്ശേരിയുമായി പരസ്പരം മാറാനും നീക്കമുണ്ട്. ഈ ശ്രമം വിജയിച്ചാൽ കെ.സി. അബുവിനെ കുന്ദമംഗലത്ത് മത്സരിപ്പിക്കും. കോൺഗ്രസ് പരിഗണിക്കുന്ന പേരുകൾ കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഉടൻ കൈമാറിയേക്കും. ഒരു സീറ്റിൽ മൂന്നുപേരുടെയെങ്കിലും പേരുകൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കൈമാറുക. ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥികളെ വേണ്ടെന്ന് നേരത്തേതന്നെ ഡി.സി.സി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP