Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് സിപിഎം; സി എസ് സുജാതയുടെ പേര് സജീവ പരിഗണനയിൽ; കോൺഗ്രസിൽ യുവരക്തങ്ങൾക്ക് പ്രാധാന്യം വേണമെന്ന് രാഹുൽ പറഞ്ഞാൽ കൂടുതൽ സാധ്യത ബിപിൻ മാമന്; സീറ്റ് മോഹിച്ച് കരുക്കൾ നീക്കി എം മുരളി; ഡി വിജയകുമാറിനെ ഒഴിവാക്കാൻ മകളുടെ പേരും വലിച്ചിഴയ്ക്കുന്നു

സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് സിപിഎം; സി എസ് സുജാതയുടെ പേര് സജീവ പരിഗണനയിൽ; കോൺഗ്രസിൽ യുവരക്തങ്ങൾക്ക് പ്രാധാന്യം വേണമെന്ന് രാഹുൽ പറഞ്ഞാൽ കൂടുതൽ സാധ്യത ബിപിൻ മാമന്; സീറ്റ് മോഹിച്ച് കരുക്കൾ നീക്കി എം മുരളി; ഡി വിജയകുമാറിനെ ഒഴിവാക്കാൻ മകളുടെ പേരും വലിച്ചിഴയ്ക്കുന്നു

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം വിജയിക്കാൻ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യണമെന്നാണ് തൃശ്ശൂരിൽ സമാനിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾ പൊതുവേ മുന്നോട്ടുവെച്ച കാര്യം. സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് ഉറപ്പുവരുത്താൻ സിപിഎം സ്ഥാനാർത്ഥിയെ വിജയിച്ചേ തീരു. അതുകൊണ്ട് തന്നെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് സിപിഎം കടന്നു കഴിഞ്ഞു.

കെ കെ രാമചന്ദ്രൻ നായർ എംഎൽഎയുടെ അകാല നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന ചെങ്ങന്നൂർ സീറ്റ് എങ്ങനെയും തിരിച്ചു പിടിക്കണമെന്നാണ് സിപിഎമ്മിന്റെ ചിന്ത. എൻഡിഎയിൽ മാത്രമാണ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുള്ളത്. ഇവിടെ പി എസ് ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകുമെന്നത് ഉറപ്പിച്ചിട്ടുണ്ട്. എൽഡിഎഫിലും യുഡിഎഫിലും സ്ഥിതി വ്യത്യസ്തമായണ്. സിപിഎമ്മിന് അവകാശപ്പെട്ട സീറ്റിൽ മഞ്ജുവാര്യർ മുതൽ ശോഭനാ ജോർജിന്റെ പേര് വരെ ആദ്യം ഉയർന്നിരുന്നു. പിന്നെ അത് സിഎസ് സുജാതയുടേതായി. ജില്ലാ സെക്രട്ടറി ആണെങ്കിലും മത്സരിക്കാനുള്ള മോഹവുമായി സജി ചെറിയാൻ ഉണ്ട്. പിന്നാക്ക-ന്യൂനപക്ഷ സമുദായ നേതാക്കളുമായി ഒരു വട്ടം രഹസ്യചർച്ച സജി നടത്തി കരുനീക്കി തുടങ്ങിയെന്നാണ് അറിയുന്നത്. എന്നാൽ, ജില്ലാ സെക്രട്ടറി എന്ന നിലയിൽ മത്സരിച്ചു തോറ്റാൽ റിസ്‌ക്കാകും എന്നതിനാൽ സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

മഞ്ജു നിഷേധിച്ചതോടെ അത് അവിടെ നിലച്ചു. പിന്നെ കേട്ട പേര് മുൻ എംപി സിഎസ് സുജാതയുടേതാണ്. സോഷ്യൽ മീഡിയ സുജാതയെ സ്ഥാനാർത്ഥിയാക്കി പോസ്റ്ററുമടിച്ചു. തനിക്കിതിൽ പങ്കില്ലെന്ന് പറഞ്ഞ് സുജാത പഞ്ഞിട്ടുണ്ട്. എന്നാൽ, സുജാതയുടെ സാധ്യതയെ തള്ളാൻ സിപിഎമ്മും തയ്യാറല്ല. അതിനിടെ സ്ഥാനാർത്ഥി മോഹവുമായി ആറന്മുളയിൽ നിന്ന് എ പത്മകുമാറും രംഗത്തുണ്ട്. നായർ സ്ഥാനാർത്ഥി വേണമെന്ന പൊതുവികാരം മുതലാക്കിയാണ് എ പത്മകുമാർ രംഗത്തുള്ളത്.

നിലവിൽ ദേവസ്വം ബോർഡ് പ്രസിഡന്റാണ് അദ്ദേഹം അതുകൊണ്ടു തന്നെ സാധ്യതയും കുറവാണ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ആർ സനൽകുമാറും ഒന്നു ശ്രമിക്കാതിരുന്നില്ല. അപ്പോഴാണ് അദ്ദേഹത്തെ ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് ഭീഷണിപ്പെടുത്തി ഫോൺ വിളിച്ച് ഏതോ വിരുതൻ പണം തട്ടിയ വാർത്ത പുറത്തു വന്നത്. വാർത്ത നിഷേധിക്കാൻ കഴിയാത്ത വിധം, സനലിന്റെ പരാതിയിൽ എഫ്ഐആർ എടുത്തതിന്റെ കോപ്പി സഹിതമാണ് വാർത്ത വന്നത്. അവിഹിത സ്വത്തു സമ്പാദിച്ച നേതാവെന്ന പേരുദോഷമാണ് സനലിന് വിനയായത്. ഇതോടെ അയാളുടെ മോഹം അസ്തമിച്ചു. ഇപ്പോൾ സി എസ് സുജാതക്കുള്ള സാധ്യതയാണ് കൂടുതൽ.

കോൺഗ്രസിൽ പി സി വിഷ്ണുനാഥ് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായതിനാലാണ് അദ്ദേഹം പിൻവലിഞ്ഞു നിൽക്കുന്നത്. വിഷ്ണു പിന്മാറിയതോടെയാണ് കോൺഗ്രസിലെ സ്ഥാനമോഹികൾ ഉണർന്നിട്ടുണ്ട്. നായർ സ്ഥാനാർത്ഥിക്ക് വിജയം ലഭിക്കുമെന്ന് പ്രവചനം വന്നതോടെ കോൺഗ്രസിൽ പറ്റിയ നായരെ തേടി ഓട്ടമായി. എന്തിനാ അധികം ഓടുന്നത് ഡി വിജയകുമാർ ഉള്ളപ്പോൾ വേറെ നായർ വേണ്ടല്ലോ എന്നായി. ഇതോടെ സീറ്റിൽ നോട്ടമിട്ടിരുന്ന മറ്റ് കോൺഗ്രസുകാർ ഉണർന്നു. അഡ്വ എബി കുര്യാക്കോസ് മൽസരിക്കുമെന്നായി പ്രചാരണം. അത് പക്ഷേ, ആരും ഏറ്റു പിടിച്ചില്ല. ഇതിന് ശേഷം വിജയകുമാറിന്റെ മകൾ ജ്യോതിയുടെ പേരും ഉയർന്നുകേട്ടു.

രാഹുൽ ഗാന്ധി കേരള സന്ദർശനത്തിന് വന്നപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതിയെ കക്ഷിക്ക് ക്ഷ പിടിച്ചുവെന്നും അതു കൊണ്ട് അവർ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാകുമെന്നായി പ്രചാരണം. ഈ പ്രചാരണത്തിലെ അപകടം വിജയകുമാറിന് തുടക്കത്തിലേ മടുത്തു. മകളുടെ പേര് ഉയർത്തിക്കാട്ടി തന്നെ വെട്ടാനും പിന്നീട് മകളെ ഒഴിവാക്കി സീറ്റ് വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹത്തിന് മനസിലായി. ജ്യോതിയുടെ പേര് ഒഴിവാക്കണമെന്ന് അവർ തന്നെ പറഞ്ഞതോടെ ഗോദയിൽ വിജയകുമാർ മാത്രമായി. ഇപ്പോഴിതാ മാവേലിക്കരക്കാരൻ എം മുരളിയുടെ പേര് ഉയർന്നു വരുന്നു. അറിയപ്പെടുന്ന എ ഗ്രൂപ്പുകാരനായ എം മുരളി തന്നെ സ്ഥാനാർത്ഥി എന്ന് ഏതാണ്ടുറപ്പിച്ചു എന്ന മട്ടിലാണ് പ്രചരണം.

എന്നാൽ, പ്രചരണങ്ങൾക്ക് അപ്പുറത്ത് ഉമ്മൻ ചാണ്ടിയും കൂട്ടരും ഒരു പേര് ഒളിപ്പിച്ചു വെക്കുന്നതായി സൂചനയുണ്ട്. യുവാവിന് സീറ്റ് നൽകണം എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചാൽ എ ഗ്രൂപ്പുകാരനായ യൂത്ത് കോൺഗ്രസ് മാവേലിക്കര ലോക്‌സഭാ മണ്ഡലം മുൻ അധ്യക്ഷൻ ബിപിൻ മാമ്മന്റെ പേരാണ് സജീവ പരിഗണനയിൽ ഉള്ളത്. എ ഗ്രൂപ്പിനൊപ്പം അടിയുറച്ചു നിൽക്കുന്ന വ്യക്തിത്വമാണ് ബിപിന്റേത്. പാർട്ടിയുടെ സമര പോരാട്ടങ്ങളിൽ സജീവമായിരുന്ന ബിപിൻ രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിൽ സ്വാധീനമുള്ള യുവ നേതാവാണ്.

പി സി വിഷ്ണുനാഥിന് ചെങ്ങന്നൂർ സീറ്റു വിട്ടുകൊടുത്തത് യുവാവെന്ന പരിഗണന വച്ചായിരുന്നു. അതുകൊണ്ട് തന്നെ സീറ്റ് കൈമാറുമ്പോൾ മറ്റൊരു യുവാവിന് തന്നെ ലഭിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ മനസിലിരുപ്പ്. അങ്ങനെ വരുമ്പോള് കോൺഗ്രസിലെ സ്ഥാനമോഹികളെ പിന്തള്ളി ബിപിൻ മാമൻ സ്ഥാനാർത്ഥിയായേക്കും. മണ്ഡലത്തിലെ സമുദായ സമവാക്യങ്ങളും ഊർജ്ജസ്വലതയും 35 കാരനായ ബിപിന് തുണയായേക്കും. ബിപിനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP