Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമത സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ഇരിക്കൂറിൽ രൂപം കൊണ്ട ഫെയ്‌സ് ബുക്ക് കൂട്ടായ്മയിൽ കടുത്ത ഭിന്നത; കൂട്ടായ്മ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയ്‌ക്കെതിരെ മറ്റൊരു സ്ഥാനാർത്ഥി രംഗത്ത്; കെസി ജോസഫിന്റെ തലവര നല്ലതെന്ന് നാട്ടുകാർ

വിമത സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ഇരിക്കൂറിൽ രൂപം കൊണ്ട ഫെയ്‌സ് ബുക്ക് കൂട്ടായ്മയിൽ കടുത്ത ഭിന്നത; കൂട്ടായ്മ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയ്‌ക്കെതിരെ മറ്റൊരു സ്ഥാനാർത്ഥി രംഗത്ത്; കെസി ജോസഫിന്റെ തലവര നല്ലതെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എന്തുവന്നാലും ഇരിക്കൂറിൽ കെസി ജോസഫിനെ കെട്ടുകെട്ടിക്കുമെന്നായിരുന്നു ഉയർന്ന് കേട്ട ആദ്യ മുദ്രാവാക്യം. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ മന്ത്രിയുടെ പേര് വെട്ടിമാറ്റാനും നീക്കം സജീവമായിരുന്നു. എന്നാൽ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയപ്പോൾ ഇരിക്കൂറിൽ കെസി തന്നെ സ്ഥാനാർത്ഥിയായി. ഇതോടെ കെസിക്ക് എതിരെ ശക്തമായ ജനവികാരം ഉയർന്നു. ഇടതുപക്ഷത്ത് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കരുത്തനല്ലാത്തതിനാൽ ശക്തനായ വിമതനായി തെരച്ചിൽ തുടങ്ങി. കെപിസിസി നേതാവായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയക്കാൻ തീരുമാനിച്ച. എന്നാൽ സമ്മർദ്ദം ശക്തമായപ്പോൾ സജീവ് ജോസഫ് സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമായി. ഇതോടെ പുതിയ വിമതനായി അന്വേഷണം തുടങ്ങി. എന്നാൽ അന്തിമ തീരുമാനം കെസി ജോസഫിനെ എതിർക്കുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയ്ക്ക് എടുക്കാൻ കഴിയുന്നില്ല.

സജീവ് ജോസഫ് പിന്മാറിയപ്പോൾ തന്നെ ഫെയ്‌സ് ബുക്ക് കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഷാജി കുര്യാക്കോസിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനിടെയാണ് പുതിയ വിമത സ്ഥാനാർത്ഥി എത്തിയത്. ഇരിക്കൂർ നിയോജകമണ്ടലത്തിൽ കെ.സിക്കെതിരെ കോൺഗ്രസിലെ തന്നെ യുവനേതാവായ അഡ്വ. ബിനോയ് തോമസ് മത്സര സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ആരാകണം വിമതൻ എന്ന കാര്യത്തിൽ ഇരിക്കുറുകാർക്കിടയിൽ അവ്യക്തത ശക്തമായി. ഷാജി കുര്യക്കോസ് നാമനിർദ്ദേശ പത്രിക നൽകിക്കഴിഞ്ഞു. ബിനോയ് തോമസും മത്സരത്തിൽ ഉറച്ചു നിൽക്കുന്നു. ഇതോടെ ഗ്രൂപ്പിലെ ചിലർ ബിനോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശവുമായെത്തി. എന്നാൽ ഷാജി കുര്യാക്കോസിനെ പ്രഖ്യാപിച്ചതിനാൽ പിൻവലിക്കുന്നത് ശരിയല്ലെന്ന് മറ്റു ചിലരും പറഞ്ഞു. ഇതോടെ സമവായ സാധ്യതകൾ തേടുകാണ് കെസി ജോസഫ് വിരുദ്ധർ. എന്നാൽ ഈ തർക്കമെല്ലാം കെസി ജോസഫിനെ വീണ്ടും നിയമസഭയിലേക്ക് എത്തിക്കുമെന്ന ആശങ്കയും ഇവർക്കിടയിൽ സജീവമാണ്.

ഏതായാലും നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസം മാത്രമേ ആരാണ് യഥാർത്ഥ സ്ഥാനാർത്ഥിയെന്ന് കെസി ജോസഫ് വിരുദ്ധർ പ്രഖ്യാപിക്കുകയുള്ളൂ. കൂടതൽ വിജയ സാധ്യത ബിനോയ് തോമസിനാണെന്ന അഭിപ്രായം ശക്തമാണ്. അദ്ദേഹം കോൺഗ്രസുകാരനായ നേതാവാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് വോട്ടുകൾ കൂടുതലായി നേടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഷാജി കുര്യാക്കോസിനെ പിൻവലിക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. എന്നാൽ എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെസി ജോസഫിനെതിരെ ബിനോയ് തോമസ് തന്നെ വിമതനായി മത്സരിക്കുമെന്നാണ് സൂചന.

അതിനിടെ ഈ ചർച്ചകളെല്ലാം കെസി ജോസഫിന് തുണയാകുമെന്ന വിലയിരുത്തലുമുണ്ട്. കെസിയുടെ തന്ത്രങ്ങളുടെ ഫലമാണ് ഈ തർക്കമെന്നാണ് സൂചന. ജോസഫിനെതിരെ ഇരിക്കൂർ മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയായ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ് ജോസഫിനെ പിൻവലിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇതോടെ കെസി ജോസഫുമായി സജീവ് ജോസഫ് ചർച്ച നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് ഉറപ്പ്. ഇതോടെ കെസി ജോസഫിനെതിരെ ശക്തനായ വിമതനെ നിർത്താനുള്ള കോൺഗ്രസിലേയും യുഡിഎഫിലേയും വലിയ വിഭാഗത്തിന്റെ നീക്കത്തിനും തിരിച്ചടിയായി. ഇതേ തുടർന്നാണ് ഷാജി കുര്യനെ സ്ഥാനാർത്ഥിയാക്കിയത്. ഉടനെ ഷാജി കുര്യാക്കോസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

നേരത്തെ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസുമായി ഉടക്കി യു.ഡി.എഫിൽനിന്ന് വിട്ടുനിൽക്കുന്ന കേരള കോൺഗ്രസ് (എം)നെ സ്ഥാനാർത്ഥി കെ.സി. ജോസഫ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിലടക്കം കോൺഗ്രസ് അവഗണിച്ചെന്നാരോപിച്ച് കേരള കോൺഗ്രസ് ഒറ്റക്ക് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിച്ചിരുന്നു. പിന്നീടിങ്ങോട്ട് മണ്ഡലത്തിൽ യു.ഡി.എഫ് യോഗങ്ങളിലും മറ്റും അവർ പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലും തങ്ങൾ ഒറ്റക്ക് പ്രവർത്തിക്കുമെന്ന് കേരള കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചർച്ചയ്ക്ക ്‌കെസി ജോസഫ് എത്തി. അർഹമായ പരിഗണന നൽകുമെന്നും ഒരിക്കലും അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകിയതോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് സജീവ് ജോസഫിനേയും അനുനയിപ്പിക്കാൻ കെസി ജോസഫിനായത്. അങ്ങനെ എതിർപ്പുകളെ തകർത്ത് മുന്നോട്ട് പോവുകയാണ് കെസി.

ഇരിക്കൂറിൽ ക്രൈസ്തവ രാഷ്ട്രീയത്തിന് പ്രസക്തി ഏറെയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവ സ്ഥാനാർത്ഥിക്ക് മാത്രമേ ജയിക്കാനാകൂ. ഇത് മനസ്സിലാക്കിയാണ് ഇരിക്കുറിൽ കെസി ജോസഫിനെ എതിർക്കുന്നവർ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹിച്ചത്. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ സജീവ് ജോസഫ് മത്സര രംഗത്തിറങ്ങാൻ തീരുമാനമെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ ഔദ്യോഗിക ചുമതലകൾ രാജിവച്ച് അടുത്ത ദിവസം തന്നെ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നായിരുന്നു സൂചന. ഇതോടെ സജീവ് ജോസഫിനു വേണ്ടി കെ.ആർ. അബ്ദുൾഖാദർ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാരുകയും ചെയ്തു. എന്നാൽ ഏവരേയും അമ്പരപ്പിച്ച് സജീവ് ജോസഫ് വിമതനാകാനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ.ആർ. അബ്ദുൾഖാദർ രാജിവെയ്ക്കുകയും മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിൽ വിശാല ഐ ഗ്രൂപ്പ് അനുകൂല നേതാവായ അഡ്വ. സജീവ് ജോസഫിന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കുകയും ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു.

എന്നാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തന്റെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ കെ.സി.ജോസഫിനു വേണ്ടി ചരടുവലികൾ നടത്തുകയും മണ്ഡലത്തിലെ പ്രവർത്തകരുടെ വികാരത്തെ മറികടന്ന് കെ.സി. ജോസഫിനെതന്നെ എട്ടാംതവണയും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ സജീവ് ജോസഫ് മത്സര രംഗത്തിറങ്ങാൻ തീരുമാനമെടുത്തത്. ഇതോടെ പണികിട്ടുമെന്ന് കെസി ജോസഫിന് ഉറപ്പായി. മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും അനുനയിപ്പിച്ച് ചർച്ചകൾ സജീവമാക്കി. അടുത്ത തവണ സജീവ് ജോസഫിന് തന്നെയാകും സീറ്റെന്ന് ഉറപ്പ് കൊടുത്തു. ഈ സാഹചര്യത്തിൽ ചെന്നിത്തലയുടെ കൂടെ നിലപാട് അംഗീകരിച്ച് സജീവ് ജോസഫ് പിന്മാറി.

34 വർഷമായി കോട്ടയത്തുനിന്ന് വന്ന് ഇരിക്കൂറിൽ മത്സരിക്കുന്ന ജോസഫ് വീണ്ടും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇരിക്കൂറിലെ കോൺഗ്രസിലെ വലിയൊരു വിഭാഗം പറയുന്നത്. ഇറക്കുമതിചെയ്ത സ്ഥാനാർത്ഥിയെ വർഷങ്ങളോളം സഹിച്ചു. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നിലപാട് എടുക്കുന്നു. സിപിഐയുടെ സ്ഥാനാർത്ഥി വളരെ ദുർബലനാണ്. അതുകൊണ്ട് തന്നെ മുന്നണികൾ തമ്മിലെ പോരിൽ കെസി ജോസഫ് മാത്രമേ ജയിക്കൂ. ഇത് തിരിച്ചറിഞ്ഞാണ് വിമതനെ മത്സരിപ്പിക്കാൻ വിവിധ കൂട്ടായ്മകൾ തീരുമാനിച്ചത്. പക്ഷേ അതും വ്യക്തമായ തീരുമാനത്തിലുത്തുന്നില്ല. ഇത് കൂടുതൽ പുഞ്ചിരി നിറയ്ക്കുന്നത് കെസി ജോസഫിന്റെ മുഖത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP