Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മുന്നണികളിലേയും പ്രചരണ തന്ത്രങ്ങൾ ഒരുക്കിയത് പ്രൊഫഷണൽ ഏജൻസികൾ; ഒരോ മുദ്രാവാക്യത്തിനും ഈടാക്കിയത് ലക്ഷങ്ങൾ; പരസ്യ ചെലവിൽ എല്ലാവരേയും കടത്തി വെട്ടിയത് ബിജെപി സഖ്യം; നമ്മുടെ നാവിൻ തുമ്പിൽ നിറഞ്ഞു നിൽക്കുന്ന പരസ്യ വാചകങ്ങൾ വന്നത് ഇങ്ങനെ

മൂന്ന് മുന്നണികളിലേയും പ്രചരണ തന്ത്രങ്ങൾ ഒരുക്കിയത് പ്രൊഫഷണൽ ഏജൻസികൾ; ഒരോ മുദ്രാവാക്യത്തിനും ഈടാക്കിയത് ലക്ഷങ്ങൾ; പരസ്യ ചെലവിൽ എല്ലാവരേയും കടത്തി വെട്ടിയത് ബിജെപി സഖ്യം; നമ്മുടെ നാവിൻ തുമ്പിൽ നിറഞ്ഞു നിൽക്കുന്ന പരസ്യ വാചകങ്ങൾ വന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും', 'വളരണം കേരളം തുടരണം ഈ ഭരണം', 'വഴിമുട്ടി കേരളം; വഴികാട്ടാൻ ബിജെപി'...... കേരളത്തിൽ ഉയർന്ന് കേട്ട മുദ്രാവാക്യങ്ങളാണ് ഇവ. ലക്ഷങ്ങൾ നൽകി സിപിഎമ്മും കോൺഗ്രസും ബിജെപിയും അവതരിപ്പിച്ച പരസ്യ വാചകങ്ങൾ. ഉപഭോക്താക്കൾക്ക് മുന്നിൽ വസ്തുക്കളെ അവതരിപ്പിക്കുന്ന പരസ്യം പോലെയായിരുന്നു ഈ തെരഞ്ഞെടുപ്പും. സ്ഥാനാർത്ഥികൾ പരസ്യം ചെയ്യുന്ന പതിവ് മുമ്പേയുണ്ടായിരുന്നു. എന്നാൽ ഇത്തവണ കേരളത്തിൽ അത് കേന്ദ്രീകൃത സ്വഭാവത്തിലായി. വസ്തുക്കളെ ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിക്കുന്നതിന് സമാനമായ പരസ്യ തന്ത്രം ആവിഷ്‌കരിച്ചു. സോഷ്യൽ മീഡിയയുടേയും ദൃശ്യമാദ്ധ്യമങ്ങളുടേയും സാധ്യതകൾ പരമാവധി ഉപയോഗിച്ചായിരുന്നു ഇത്.

മൂന്ന് ഏജൻസികളാണ് എല്ലാത്തിനും പിറകിൽ പ്രവർത്തിച്ചത്. യു.ഡി.എഫിന്റെ പ്രചാരണത്തിന് അണിയറയിൽ പ്രവർത്തിച്ചത് പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് പ്രൈ.ലിമിറ്റഡ്. എൽ.ഡി.എഫ് പ്രചാരണത്തിന് പിന്തുണ നൽകിയ കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വർടൈസിങ് വർക്‌സ്. ബിജെപിയെ അവതരിപ്പിച്ചത് പരസ്യ ഏജൻസിയായ ഗ്രാഫിറ്റിയും. കേരളത്തിൽ ആര് അധികാരത്തിലേറിയാലും അതിന്റെ മികവ് ഈ പരസ്യ ഏജൻസികളുടേതാകും. യഥാർത്ഥ വിജയി ഈ പരസ്യ ഏജൻസികളിൽ ഒന്നാകും. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയത് പരസ്യ ഏജൻസികളുടെ പ്രൊഫഷണൽ ഇടപെടലുകളുടെ ഫലമായാണ്. ബീഹാറിലെ ജനപ്രിയ നായകനായിട്ടും നിതീഷ് കുമാറിനും വീണ്ടും അധികാരത്തിലെത്താൻ ഇത്തരം ഏജൻസികളെ സമീപിക്കേണ്ടിയും വന്നു. ഇതിന്റെ തുടർച്ചയാണ് കേരളത്തിലും കണ്ടത്.

അതുകൊണ്ട് തന്നെ മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി, പരസ്യ ഏജൻസികൾ അജണ്ട നിർണയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ആധുനിക മാദ്ധ്യങ്ങളുടെ സഹായത്തോടെ ആശങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും പ്രചാരണ തന്ത്രങ്ങൾക്ക് പ്രഫഷനൽ ഏജൻസികളെ ഏൽപ്പിച്ചത് ബോധപൂർവ്വമായിരുന്നു. ഇത്തരം ഏജൻസികൾ തയ്യാറാക്കിയ വാചകങ്ങൾ നേതാക്കളും മുദ്രാവാക്യങ്ങളാക്കി. ടിവിയും എഫ് എം റേഡിയോയിലുമെല്ലാം പരസ്യവാചകങ്ങൾ നിറഞ്ഞു. ഏവരേയും അൽഭുതപ്പെടുത്തി ബിജെപിയാണ് കൂടുതൽ സജീവത ഇക്കാര്യത്തിൽ നടത്തിയത്. അക്കൗണ്ട് തുറന്നേ എന്ന നിശ്ചയദാർഡ്യമായിരുന്നു ഇതിന് കാരണം. ഇതോടെ ടിവിയിലും റേഡിയോയിലുമെല്ലാം ത്രികോണ പോരിന്റെ പ്രതീതിയെത്തി.

ചുവരെഴുത്തുകളും ചാക്ക്‌ബോർഡുകളും പോസ്റ്ററുകളും മാഞ്ഞുപോയിടത്ത് വാട്‌സ്ആപ്പുകളും ഫേസ്‌ബുക്കും ഹോർഡിങ്ങുകളും ഗതി നിർണയിച്ചു. കമന്റുകൾ കുന്നുകൂടി വി.എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും ഫേസ്‌ബുക് പോസ്റ്റുകൾ വരെ ചൂടേറിയ ചർച്ചയാവുമ്പോൾ പിന്നിൽ തന്ത്രം മെനഞ്ഞത് ഈ ഏജൻസികളായിരുന്നു. മിക്ക സ്ഥാനാർത്ഥികൾക്കും ഫേസ്‌ബുക് അക്കൗണ്ട് ഉണ്ടായിരുന്നു. ഇവയിൽ പലതും നിയന്ത്രിച്ചത് പരസ്യ ഏജൻസികളായിരുന്നു. ടിവിയിലും എഫ് എം റേഡിയോകളും മൂന്ന് കൂട്ടരും പരസ്യം ചെയ്‌തെങ്കിലും ഏറ്റവും കൂടുതൽ തുക ചെലവാക്കിയത് ബിജെപി സഖ്യാമാണ്. ബിജെപി ടിവി പരസ്യങ്ങൾ തന്നെ ഒരു ഡസനോളം ആണ് ആവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വോട്ടർമാരിലെത്തിക്കാനായിരുന്നു ശ്രമം.

യുഡിഎഫിനായി മൂന്ന് ഘട്ടങ്ങളിലായാണ് തന്ത്രങ്ങൾ രൂപപ്പെടുത്തിയതെന്ന് പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് പ്രൈ.ലിമിറ്റഡ് എം.ഡിയും ക്രിയേറ്റീവ് തലവനുമായ വി.എ. ശ്രീകുമാർ മേനോൻ പറയുന്നു. യു.ഡി.എഫിന്റെ ഐക്യം സ്ഥാപിക്കുകയായിരുന്നു ആദ്യം. ഇതിനായി മുന്നണിയിലെ എല്ലാ പാർട്ടികളുടെയും പതാകകൾ കൂട്ടിപ്പിടിച്ച ചിത്രം നൽകി. തുടർന്ന് മദ്യം, കാരുണ്യ ലോട്ടറി, പാലങ്ങൾ, സ്റ്റാർട്ടപ് വില്ലേജുകൾ തുടങ്ങിയ വികസന, ഭരണനേട്ട ചർച്ചകൾ മുന്നോട്ടുവച്ചു. ഫേസ്‌ബുക് പേജിൽ കൃത്യമായ നിലപാടുള്ള മുഖ്യമന്ത്രിയെ അവതരിപ്പിക്കുകയായിരുന്നു അടുത്ത ഘട്ടം. ടി.വിയിലും റേഡിയോയിലും 12ഓളം പരസ്യങ്ങളാണ് ചെയ്തത്. 750 ഓളം ഹോർഡിങ്ങുകളാണ് ചെയ്തത്. ബിഹാർ തെരഞ്ഞെടുപ്പിന് വേണ്ടി സർവേ നടത്തിയ മാർ ഏജൻസിയാണ് ഓരോ ബൂത്തിലെയും സാഹചര്യങ്ങൾ പഠിച്ച് പിന്തുണ നൽകിയത്.

ഏറ്റവും ലളിതമായ വാക്കുകൾ കൊണ്ട് സന്ദേശം എത്തിക്കുക എന്ന ആശയമാണ് കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വർടൈസിങ് വർക്‌സ് ലക്ഷ്യമിട്ടത്. ഈ ആശയമാണ് 'എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും 'എന്ന വാചകത്തിലേക്ക് നയിച്ചതെന്ന് എൽ.ഡി.എഫ് പ്രചാരണത്തിന് പിന്തുണ നൽകിയ കൊച്ചി ആസ്ഥാനമായ മൈത്രി അഡ്വർടൈസിങ് വർക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഓപറേറ്റർ രാജീവ് മേനോൻ പറയുന്നു. ജനങ്ങളിൽ പ്രതീക്ഷ ഉണർത്തുകയായിരുന്നു, ലക്ഷ്യം. അടുത്ത ഘട്ടമായി 'തിരിച്ചുവരട്ടെ മലയാളിയുടെ കരുത്ത്' എന്ന മുദ്രാവാക്യവും ഉപയോഗിച്ചു. മിസ്ഡ് കോളിലൂടെയായിരുന്നു ഹോർഡിങ്ങിന് പുറത്തെ പ്രചാരണത്തിന് തുടക്കം.

തിരിച്ചുവിളിക്കുന്ന ആളോട് വി എസ് പറയുന്നു, ഞാൻ വി എസ്. അച്യുതാനന്ദൻ, എൽ.ഡിഎഫിന് വോട്ട് ചെയ്യണം. റെയിൽവേ സ്റ്റേഷനിലെ ടി.വികളിൽ പരസ്യം നൽകി. പിന്നീട് ഏറനാട്, ഗുരുവായൂർ തിരുവനന്തപുരം എക്സ്‌പ്രസ്, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളിൽ മൊത്തമായി പരസ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ട്രെയിനുകളെ ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നു. ഫേസ്‌ബുക് വഴി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു മറ്റൊന്ന്. 4800 ചോദ്യങ്ങളാണ് ഉടൻ ലഭിച്ചത്. പിന്നീട് ഇത് രണ്ട് ലക്ഷം കടന്നു. ആറ് ഷോർട്ട് ഫിലിമുകളും ചെയ്തു.

എൻ.ഡി.എയുടെ 'വഴിമുട്ടിയ കേരളം, വഴികാട്ടാൻ ബിജെപി', 'എല്ലാവരും ഒത്തൊരുമിച്ച്', 'എല്ലാവർക്കും വികസനം,' 'മാറ്റവുമല്ല, തുടർച്ചയുമല്ല, മുന്നേറ്റം തന്നെ വേണം' എന്നീ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചത് പരസ്യ ഏജൻസിയായ ഗ്രാഫിറ്റിയാണ്. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ മികവ് കേരളത്തിൽ ചർച്ചയാക്കുക. അതിലൂടെ മാറ്റത്തിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു ലക്ഷ്യം. മൂന്നാം ശക്തിയുടെ ആവശ്യകത ഇതിലൂടെ ബോധ്യപ്പെടുത്താനായെന്നും വിലയിരുത്തുന്നു. ജനമനസ്സുകളിലേക്ക് ബിജെപിയെ എത്തിക്കാൻ തീർത്തും വ്യത്യസ്തമായ പ്രചരണ രീതികളാണ് അവതരിപ്പിച്ചത്. സാങ്കേതികത പൂർണ്ണമായും ഉപയോഗിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP