Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരുന്നുകാര് വന്നപ്പോൾ വീട്ടുകാർ പുറത്തായി..! ജനാധിപത്യ കേരളാ കോൺഗ്രസ് എത്തിയപ്പോൾ പെരുവഴിയിലായി സ്‌കറിയ തോമസ് പക്ഷവും പി സി ജോർജ്ജും; ബിജെപി തിരുവനന്തപുരം ഒഴിച്ചിട്ടിരിക്കുന്നതിൽ വി സുരേന്ദ്രൻ പിള്ളയും ഒരു കാരണം

വിരുന്നുകാര് വന്നപ്പോൾ വീട്ടുകാർ പുറത്തായി..! ജനാധിപത്യ കേരളാ കോൺഗ്രസ് എത്തിയപ്പോൾ പെരുവഴിയിലായി സ്‌കറിയ തോമസ് പക്ഷവും പി സി ജോർജ്ജും; ബിജെപി തിരുവനന്തപുരം ഒഴിച്ചിട്ടിരിക്കുന്നതിൽ വി സുരേന്ദ്രൻ പിള്ളയും ഒരു കാരണം

തിരുവനന്തപുരം: വിരുന്നുകാര് വന്നപ്പോൾ വീട്ടുകാര് പടിക്കു പുറത്തായ അവസ്ഥയിലാണ് എൽഡിഎഫിനെ ചുറ്റിപ്പറ്റി ഉപജീവനം കഴിച്ച ചെറു കക്ഷികൾ. ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസ് എത്തിയത് ഇവർക്ക് വേണ്ടി മറ്റുള്ളവരെ തഴയാൻ തന്നെ ഉറച്ചിരിക്കയാണ് സിപിഐ(എം). ഇതോടെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ പ്രമുഖർ എങ്ങോട്ട് വേണമെങ്കിലും ചാടാൻ തയ്യാറായി നിൽക്കുകയാണ്. പി സി ജോർജ്ജിന്റെ പൂഞ്ഞാർ സീറ്റ് സ്വപ്‌നം ഏതാണ്ട് പൂർണ്ണമായും പൊലിഞ്ഞ മട്ടാണ്. അവസാന വട്ട ശ്രമമെന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുമായി തിരുവനന്തപുരത്തെത്തി വിലപേശൽ നടത്താൻ ജോർജ്ജ് ശ്രമം നടത്തുന്നുണ്ട്. ഇത് വിജയിക്കാത്ത പക്ഷം ജോർജ്ജ് ഒറ്റയ്ക്ക് സ്ഥാനാർത്ഥിയാകും. ചെറുകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മാറാനാണ് ജോർജ്ജിന്റെ ശ്രമം.

ഫ്രാൻസിസ് ജോർജ്ജിന്റെ വരവ് തിരിച്ചടിയായത് സ്‌കറിയാ തോമസ് വിഭാഗത്തിനാണ്. കഴിഞ്ഞ തവണ സ്‌കറിയാ തോമസ് വിഭാഗത്തിന് മൂന്നിടത്താണ് സീറ്റ് ലഭിച്ചത്. എന്നാൽ ഇത്തവണ അതും ലഭിക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം സീറ്റാണ് ഇതിലൊന്ന്. ഇവിടെ വി സുരേന്ദ്രൻ പിള്ളയ്ക്ക് സീറ്റ് നൽകാനിരുന്നപ്പോഴാണ് ഫ്രാൻസിസ് ജോർജ്ജും കൂട്ടരും എത്തിയത്. ഇതോടെ തിരുവനന്തപുരം സീറ്റിൽ ആന്റണി രാജുവിനെ തന്നെയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞതവണ സ്‌കറിയ തോമസും പി.സി. തോമസും ഒരുമിച്ചുനിന്നപ്പോൾ ഇവർക്കു നൽകിയത് മൂന്നു സീറ്റാണ് കടുത്തുരുത്തി, തിരുവനന്തപുരം,കോതമംഗലം. പിന്നീട് സ്‌കറിയ തോമസും പി.സി. തോമസും തമ്മിലുണ്ടായ പടലപ്പിണക്കത്തെത്തുടർന്ന് പി.സി.തോമസിനെ സിപിഐ(എം). ഇടപെട്ട് സ്‌കറിയ തോമസിന്റെ പാർട്ടിയിൽനിന്ന് പുറത്താക്കുയായിരുന്നു. ഇതിനുശേഷം സ്‌കറിയാ തോമസിനെ ഇടതുമുന്നണി ഘടക കക്ഷിയായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രാൻസിസ് ജോർജും കൂട്ടരും ഇടതുചേരിയിലെത്തുന്നത്.

ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം, ഇടുക്കി, ചങ്ങനാശേരി എന്നീ മൂന്നു സീറ്റുകൾ നൽകാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ തവണ സ്‌കറിയ തോമസ് പക്ഷത്തെ വി. സുരേന്ദ്രൻ പിള്ള മത്സരിച്ച തിരുവനന്തപുരം സീറ്റാണ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകുന്നത്. ഇവിടെ ആന്റണി രാജു മത്സരിക്കാൻ തീരുമാനമായാൽ വി സുരേന്ദ്രൻ പിള്ള ബിജെപി പക്ഷത്തേക്കും ചാഞ്ഞേക്കാം. പ്രമുഖ മുന്നണിയിൽ സീറ്റ് ലഭിക്കാതെ വരുന്നവരെ ബിജെപി നോട്ടമിടുന്നുണ്.

നിലവിൽ സുരേഷ് ഗോപിയെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നത്. എന്നാൽ, അദ്ദേഹം മത്സരിക്കാൻ തയ്യാറാകാതിരിക്കുകയും സുരേന്ദ്രൻ പിള്ള മറുകണ്ടം ചാടുകയും ചെയ്താൽ ഈ സീറ്റിൽ മത്സരിപ്പിക്കാമെന്ന ആലോചനയാണ് ബിജെപിയിൽ. എന്നാൽ, ഈ നീക്കത്തോട് പിള്ള അത്രയ്ക്ക് അനുകൂലമായല്ല നിലകൊള്ളുന്നത്. എന്നാൽ സീറ്റ് നഷ്ടപ്പെട്ട സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു സീറ്റിന് പുറമേ കോതമംഗലം, പൂഞ്ഞാർ എന്നീ സീറ്റുകളാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആവശ്യം. ഇതിൽ കോതമംഗലം കൊടുത്താൽ സീറ്റില്ലാതെ പോകുന്നതും സ്‌കറിയാ തോമസ് വിഭാഗത്തിനാണ്. ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത് പാർട്ടി ചെയർമാൻ സ്‌കറിയ തോമസാണ്.

പൂഞ്ഞാർ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും കർഷക ഐക്യവേദി നേതാവുമായ പി.സി. ജോസഫിന് നൽകാനാണ് സിപിഐ(എം). തീരുമാനം. ഇതോടെയാണ് ജോർജിന് സീറ്റില്ലാതായത്. ഫലത്തിൽ സ്‌കറിയ തോമസ് വിഭാഗത്തിന് നിലവിൽ ലഭിച്ചിരിക്കുന്ന സീറ്റ് കടുത്തുരുത്തി മാത്രമാണ്. കാലങ്ങളായി ഇടതുമുന്നണിക്കൊപ്പംനിന്ന തങ്ങളുടെ സീറ്റ് പുതിയ വിഭാഗത്തിന് നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിൽ സ്‌കറിയ തോമസ് വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.

അതേസമയം പൂഞ്ഞാറിൽ ബിഷപ്പുമാരുടെ പിന്തുണയോടെ രൂപീകരിച്ച കർഷകമുന്നണി പ്രതിനിധിയും മുൻ കോൺഗ്രസ് നേതാവുമായ ജോർജ്ജ് ജെ. മാത്യുവാണ് സ്ഥാനാർത്ഥിയാക്കാൻ തന്നെയാണ ്‌സിപിഐ(എം) നീക്കം. എന്നാൽ, പ്രദേശിക വികാരം ശക്തമായതിനാൽ ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിലെ പി സി ജോസഫിനെയും പരിഗണിക്കുന്നുണ്ട്. ഇടതുമുന്നണിസീറ്റ് നിഷേധിച്ചാലുംപി.സി. ജോർജ്ജ് പൂഞ്ഞാറിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗം പി.സി.ജോർജ്ജിന് അനുകൂലമായും മറ്റൊരു വിഭാഗം എതിരായും നിൽക്കുന്നതാണ് ജോർജ്ജിന്റെ സാദ്ധ്യതകളിൽ തീരുമാനമാകാത്തത്. ജില്ലയിലെ പ്രമുഖരായ സിപിഐ(എം) നേതാക്കൾ ജോർജ്ജിനെതിരായുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നതും അനിശ്ചിതത്വം കൂട്ടുകയാണ്.

എന്നാൽ ഭരണം പിടിക്കാൻ ഓരോ സീറ്റും നിർണായകമാണെന്നിരിക്കെ വിജയ സാധ്യത ഏറെയുള്ള പി.സി.ജോർജ്ജ് തന്നെയാണ് ഇടതുമുന്നണിക്ക് ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. യു ഡി എഫിലും സ്ഥാനാർത്ഥിനിർണ്ണയം സംബന്ധിച്ച തർക്കം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് (എം)ന്റെ ഭാഗമായിട്ടാണ് പി.സി. ജോർജ് മത്സരിച്ചത്. അതുകൊണ്ടുതന്നെ പൂഞ്ഞാർ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മാണി ഗ്രൂപ്പ് വാദിക്കുന്നു. എന്നാൽ പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ മത്സരിപ്പിക്കണമെന്നാണ് ഒരുവിഭാഗം കോൺഗ്രസുകാരുടെ വാദവും കൊഴുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP