Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഹങ്കാരത്തിനുമേൽ വിനയം നേടിയ വിജയമെന്നു രാഹുൽ ഗാന്ധി; നിതീഷിനെ അഭിനന്ദിച്ചു സോണിയയും മോദിയും; ജനവിധി മാനിക്കുന്നെന്ന് അമിത് ഷാ; അധികാരമുള്ളവർ ധിക്കാരികൾ ആകരുതെന്നു ശത്രുഘ്‌നൻ സിൻഹ; മോദിയുടെ തോൽവിയെന്ന് ശിവസേന

അഹങ്കാരത്തിനുമേൽ വിനയം നേടിയ വിജയമെന്നു രാഹുൽ ഗാന്ധി; നിതീഷിനെ അഭിനന്ദിച്ചു സോണിയയും മോദിയും; ജനവിധി മാനിക്കുന്നെന്ന് അമിത് ഷാ; അധികാരമുള്ളവർ ധിക്കാരികൾ ആകരുതെന്നു ശത്രുഘ്‌നൻ സിൻഹ; മോദിയുടെ തോൽവിയെന്ന് ശിവസേന

പട്‌ന: ബിഹാറിൽ മഹാസഖ്യം നേടിയ വിജയം അഹങ്കാരത്തിനു മേൽ വിനയം നേടിയ വിജയമാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ വിജയമാണു ബിഹാറിൽ കണ്ടതെന്നും രാഹുൽ പറഞ്ഞു.

വിഭാഗീയതയുടെ മേൽ ഐക്യവും വിദ്വേഷത്തിനുമേൽ സ്‌നേഹവും വിജയിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാസഖ്യത്തിനു നേതൃത്വം നൽകി വൻ വിജയത്തിലേക്കു നയിച്ച നിതീഷ് കുമാറിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷിനെ അഭിനന്ദനം അറിയിച്ചു.

ബിഹാറിലുണ്ടായ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാർ പ്രതികരിച്ചു. ബിഹാറികളുടെ ഡിഎൻഎയെ അവഹേളിച്ചതിനുള്ള തിരിച്ചടിയാണെന്നായിരന്നു ലാലു പ്രസാദ് യാദവിന്റെ മക്കൾ പ്രതികരിച്ചത്.

നിരവധി രാഷ്ട്രീയ നേതാക്കൾ നിതീഷ് കുമാറിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. മോദിയുടെ തോൽവിയാണ് ബിഹാർ തെരഞ്ഞെടുപ്പിലെന്ന് ശിവസേന പ്രതികരിച്ചു. മഹാസഖ്യത്തിന്റെ വിജയത്തിൽ നിതീഷിനെ പ്രശംസിക്കുകയും ചെയ്തു ശിവസേന. രാജ്യത്ത് ഇത് പുതിയ വഴിത്തിരിവാകുമെന്നും ശിവസേന പറഞ്ഞു.

കോൺഗ്രസ് തോൽക്കുമ്പോൾ അത് സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതു പോലെ ബിഹാറിലെ തോൽവി മോദിയുടെ തോൽവിയാണെന്ന് ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. നിതീഷ് ഹീറോയെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിതീഷ് കുമാറിനെ അഭിനന്ദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ബിഹാറിലേത് ഐതിഹാസിക വിജയമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ബിഹാറിൽ ബിജെപിയുടേത് അസഹിഷ്ണുതയ്‌ക്കേറ്റ പരാജയമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നിതീഷിനേയും ലാലുവിനേയും മമത അഭിനന്ദിച്ചു.

ജനവിധി മാനിക്കുന്നെന്നും വോട്ടുരേഖപ്പെടുത്തിയ ജനങ്ങൾക്കു നന്ദി അറിയിക്കുന്നെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രതികരിച്ചു. നിതീഷ്-മോദി യുദ്ധത്തിൽ നിതീഷ് ജയിച്ചെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

ബിജെപിക്കെതിരായി നിൽക്കുന്ന കക്ഷികൾക്കു കൂടുതൽ ശക്തിപകരുന്ന വിജയമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നു മുൻ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. അധികാരത്തിലുള്ളവർ ധിക്കാരികളാവരുതെന്നും ബിജെപി നേതൃത്വം ആത്മ പരിശോധനയ്ക്ക് തയ്യാറാകണമെന്നും ബിജെപി നേതാവും ചലച്ചിത്രതാരവുമായ ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.

വിജയത്തിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറിയിച്ചു. നിതീഷിന് അഭിനന്ദനവുമായി രാജ്‌നാഥ് സിങ്ങുമെത്തി. ജനവിധി അംഗീകരിക്കുന്നതായി ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. മോദിയുടെ 'നിതീഷ് ഡിഎൻഎ' പരാമർശത്തിനുള്ള മറുപടിയാണ് വിശാല സഖ്യത്തിന്റെ വിജയമെന്ന് ജെഡിയു നേതാവ് ശരത് യാദവ് പറഞ്ഞു. ബിഹാറിലെ ജനവിധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ജനഹിത പരിശോധനയല്ലെന്ന് എൽജെപി നേതാവ് ചിരാഗ് പസ്വാൻ പറഞ്ഞു.

ആരെ ആവശ്യമുണ്ടോ അതു ബിഹാർ തിരഞ്ഞെടുത്തുവെന്ന് ബിജെപിയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി പറഞ്ഞു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മഹാസഖ്യത്തിന് അഭിനന്ദനം അറിയിച്ചു. തോൽവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയെന്ന് എംപി.വീരേന്ദ്രകുമാറും വ്യക്തമാക്കി.

നിതീഷിനെ അഭിനന്ദിച്ച് വി എസ്; നല്ല ദിനങ്ങൾ വന്നു തുടങ്ങിയെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: ബിഹാറിൽ വൻ വിജയം നേടിയ മഹാസഖ്യത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അഭിനന്ദിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാ ആശംസയും അറിയിക്കുന്നതായും വി എസ് പറഞ്ഞു.

മഹാസഖ്യത്തെ അഭിനന്ദിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും രംഗത്തെത്തി. രാജ്യത്ത് നല്ല ദിനങ്ങൾ തുടങ്ങുകയാണെന്നു സീതാറാം യെച്ചൂരിയുടെ പറഞ്ഞു. ഡൽഹിയിൽ തന്നെ മോദി തരംഗം അവസാനിച്ചിരുന്നു. കേരളവും ബീഹാറും ഇത് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതൽ രാജ്യത്തിന്റെ മതേതരഘടനയെ തകർക്കുന്നതായിരുന്നു ബിജെപിയുടെ നീക്കങ്ങൾ. ഈ വർഗീയ പ്രചാരണത്തിന് ബിഹാർ ജനത തിരിച്ചടി നൽകിയിരിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

മോദിയുടെ പതനത്തിന്റെ തുടക്കമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: വർഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മോദി ശ്രമിച്ചതിനേറ്റ തിരിച്ചടിയാണ് ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനത്തിന്റെ തുടക്കമാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ബീഹാർ കോൺഗ്രസ് പ്രസിഡന്റ് അശോക് ചൗധരി എന്നിവരെ ഉമ്മൻ ചാണ്ടി അഭിനന്ദനം അറിയിച്ചു.

വൈവിദ്ധ്യമാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭംഗി. അത് നശിപ്പിക്കാനാണ് മോദി ശ്രമിച്ചത്. മോദി സർക്കാർ രാജ്യത്തിന് ബാദ്ധ്യത ആയിരിക്കുകയാണ്. ബീഹാറിലെ മഹാസഖ്യത്തെ ഇടതുപക്ഷം പിന്തുണയ്ക്കാതിരുന്നതു തെറ്റായിപ്പോയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP