Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് കൈകൂപ്പി മുരളീധരൻ; അഴിമതിയും കെടുകാര്യസ്ഥയും ചർച്ചയാക്കി സൗമ്യ സാന്നിധ്യമായി സീമ; മാറ്റത്തിന്റെ വോട്ട് തേടി പുഞ്ചിരിയോടെ കുമ്മനം; ത്രികോണ ചൂടിൽ പൊരിയുന്ന വട്ടിയൂർക്കാവിലെ ജനമനസ്സ് അനുകൂലമാക്കാനുള്ള പ്രചരണകാഴ്ചകൾ ഇങ്ങനെ

വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് കൈകൂപ്പി മുരളീധരൻ; അഴിമതിയും കെടുകാര്യസ്ഥയും ചർച്ചയാക്കി സൗമ്യ സാന്നിധ്യമായി സീമ; മാറ്റത്തിന്റെ വോട്ട് തേടി പുഞ്ചിരിയോടെ കുമ്മനം; ത്രികോണ ചൂടിൽ പൊരിയുന്ന വട്ടിയൂർക്കാവിലെ ജനമനസ്സ് അനുകൂലമാക്കാനുള്ള പ്രചരണകാഴ്ചകൾ ഇങ്ങനെ

അരുൺ ജയകുമാർ

സംസ്ഥാനത്തെ ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലെ പ്രചരണത്തിലും ആ ചൂട് വ്യക്തമാണ്. കടുത്ത വേനൽ ചൂടിനെപ്പോലും അവഗണിച്ച് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മുന്നണികൾ തങ്ങളുടെ പ്രചരണപരിപാടികളുമായി മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നേതാക്കളാണ് കെ.മുരളീധരനും, ടി.എൻ സീമയും, കുമ്മനം രാജശേഖരനും. എന്നാൽ പരിചിത മുഖങ്ങളാണെന്നതിനാൽ വെറുതെ വോട്ടു കിട്ടില്ലെന്ന് മൂന്നു സ്ഥാനാർത്ഥികൾക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഒരോ വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള പാച്ചിലിലാണ് സ്ഥാനാർത്ഥികൾ.

ഇതിനായി തങ്ങൾ എന്തിനു വേണ്ടിയാണ് വോട്ടു ചോദിക്കുന്നതെന്നുപോലും പലപ്പോഴും സ്ഥാനാർത്ഥികൾക്ക് പല വോട്ടർമാരോടും ആവർത്തിക്കേണ്ടി വരുന്നു. പണ്ടത്തെപ്പോലെ കാടിളക്കിയുള്ള പ്രചരണം മാത്രം മതിയാകില്ല വിജയം നേടാൻ എന്ന തിരിച്ചറിവായിരിക്കണം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കൊപ്പമുള്ള പ്രവർത്തകർക്കും എന്തിനാണ് തങ്ങൾ വോട്ടു ചോദിക്കുന്നതെന്ന വ്യക്തമായ ധാരണയുണ്ട്.

കുമ്മനവും സീമയും ഓരോ വീടും സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടിയപ്പോൾ സിറ്റിങ്ങ് എംഎൽഎ കെ മുരളീധരൻ ജംങ്ങ്ഷനുകൾ കേന്ദ്രീകരിച്ചു മാത്രമാണ് വോട്ടു തേടിയത്. പരാജയ ഭീതി കാരണമാണ് മുരളീധരൻ ഓരോ വീട്ടിലും കയറി വോട്ടുചോദിക്കാത്തതെന്നാണ് ഇടത്ബിജെപി ക്യാമ്പുകൾ ആരോപിക്കുന്നത്.

വട്ടിയൂർക്കാവിലെ കടുത്ത പ്രചരണത്തിനിടയിലും ആവേശകരമായ തങ്ങളുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ മൂന്നു സ്ഥാനാർത്ഥികളും മറുനാടൻ മലയാളിയോട് പങ്കുവച്ചു.

അവേശം ചോരാതെ വികസന നേട്ടങ്ങൾ ഉയർത്തി മുരളീധരൻ

വട്ടിയൂർക്കാവ് മണ്ഡലത്തിലെ സിറ്റിങ്ങ് എംഎ‍ൽഎ കൂടിയായ മുരളീധരനെ മണ്ഡലം നിലനിർത്തുന്നതിനായി നിയോഗിക്കാൻ കൊൺഗ്രസ് നേതൃത്വത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 16167 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് ഇടത് സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ മുരളീധരൻ കെട്ടുകെട്ടിച്ചത. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മണ്ഡലത്തിൽ മുരളീധരൻ വികസന നായകനും ജനകീയനുമാവുകയായിരുന്നു.സഹോദരി പത്മജയുടെ തൃശ്ശൂരിലെ പ്രചരണ പരിപാടികൾ വിലയിരുത്തിയ ശേഷം ഇന്നു മുതലാണ് പ്രചരണത്തിൽ വീണ്ടും സജീവമായത്.

കെ മുരളീധരന്റെ ഇന്നത്തെ പര്യടനം പട്ടം പ്ലാമൂട് മേഖലയിലായിരുന്നു. ഇത്തവണയും താൻ മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും 5 വർഷം കൊണ്ട് സംസ്ഥാനത്താകെ യുഡിഎഫ് നടപ്പിലാക്കിയ വികസന പ്രവർത്തിനെ ജനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വീട്ടിലും കയറി വോട്ടു ചോദിച്ചില്ലെന്ന് പരാതി പറയുന്നവർക്കുള്ള മുരളീധരന്റെ മറുപടി താൻ 5 വർഷവും വട്ടിയൂർക്കാവിൽ തന്നെ ഉണ്ടായിരുന്നുവെന്നും താൻ സന്ദർശിക്കാത്ത ഒരു വീടും വട്ടിയുർക്കാവിൽ ഇല്ലെന്നുമാണ്. ഇന്നലെ മാത്രം മണ്ഡലത്തിലേക്ക് വന്നവർക്കാണ് ഒരോ വീടും കയറി ഇറങ്ങേണ്ട ആവശ്യമുള്ളത്. തന്റെ മണ്ഡലത്തിലെ വോട്ടർമാരെ തനിക്ക് വിശ്വാസമാണ്. തനിക്കെതിരെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുന്നയിക്കുന്നവരോട് ആര് എന്ത് പറഞ്ഞാലും അത് മെയ് 16 വരെ മാത്രമെ പറയാനാകുകയുള്ളുവെന്നും 19ന് ഫലം പുറത്തുവരുമ്പോൾ അന്തിമ വിജയം യുഡിഎഫിനായിരിക്കുമെന്നും അദ്ദേഹം പറയുന്നു

കേരളത്തിൽ ഭരണതുടർച്ചയുണ്ടാകാതിരിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വികസനപ്രവർത്തനം കാണണമെങ്കിൽ വട്ടിയൂർക്കാവിലെ റോഡുകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കുണ്ഡമൺകടവ്, മരുതംകുഴി പാലങ്ങൾ ഗതാഗത കുരുക്കിൽ പെട്ട് അനേകം ജീവനുകൾ പൊലിഞ്ഞ മെഡിക്കൽ കോളേജിലേക്കുള്ള മുറിഞ്ഞപാലം 198 ദിവസമെന്ന റെക്കോർഡ് വേഗതയിൽ വീതി കൂട്ടിയതും ചരിത്രത്തിലാദ്യമായി നഗരസഭ ശരിയാക്കേണ്ട മണ്ഡലത്തിലെ റോഡുകൾ സർക്കാർ ഫണ്ടിലെ പണമുപയോഗിച്ച് നിർമ്മിച്ചതും തന്റെ കാലത്താണ്. അതു കൊണ്ട് തന്നെ തന്റെ വിജയം സുനിശ്ചതമാണെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം താൻ വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും അതിനുള്ള അംഗീകാരമായിരിക്കും വട്ടിയൂർക്കാവിലെ ഫലമെന്നും അ്‌ദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

വനിതാ വോട്ടുകളിൽ കണ്ണുവച്ച് സീമ

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ഇടതു പക്ഷം രംഗത്തിറക്കിയിരിക്കുന്നത് മുൻ രാജ്യസഭാംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ സീമയെയാണ്. മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ ശേഷം കെ മുരളീധരൻ നടപ്പിലാക്കാതിരുന്ന പദ്ധതികളും രാജ്യസഭാ അംഗമെന്ന നിലയിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുമാണ് ടി.എൻ സീമ വോട്ടു ചോദിക്കുന്നത്. ഒപ്പം തന്നെ യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെയുള്ള ജനവികാരവും തനിക്കനുകൂലമാകുമെന്നും അവർ കണക്കുകൂട്ടുന്നു. കുടുംബശ്രീയുമായും മറ്റും ചേർന്ന് പ്രവർത്തിച്ചിട്ടുള്ള താൻ മണ്ഡലത്തിലെ സ്ത്രീകൾക്ക് സുപരിചിതയാണെന്നും വോട്ടർമാരെ നേരിൽ കണ്ടു തുടങ്ങിയതു മുതൽ മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ തന്നോട് കാണിക്കുന്ന സ്‌നേഹം പ്രതീക്ഷിച്ചതിലുമപ്പുറത്താണെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

വോട്ടർമാരെ സന്ദർശിക്കാനായി തനിക്കൊപ്പം ആവേശത്തോടെയാണ് പ്രവർത്തകർ എത്തുന്നത്. പ്രവർത്തകരുടെ ആവേശം തന്നെയാണ് തനിക്ക് വിജയപ്രതീക്ഷ നൽകുന്നത്. വട്ടിയൂർക്കാവ് പരമ്പരാഗതമായി ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലമാണെന്നും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. രാവിലെ 7 മണിക്കു തന്നെ നുപ്പതോളം പ്രവർത്തകരുടെ അകമ്പടിയോടെ നഗരസഭയിലെ കുന്നുകുഴി വാർഡിൽ ടി.എൻ സീമ പ്രചരണമാരംഭിച്ചു. പ്രവർത്തകരോട് കുശലം പറഞ്ഞും വോട്ടർമാരുടെ പ്രശ്‌നങ്ങൾ നേരിട്ടു കേട്ടും ഓരോ വീട്ടിലും കയറി എല്ലാ വോട്ടർമാരെയും നേരിൽ കണ്ടാണ് പ്രചരണം നടത്തിയത്. 9 മണിയോടെ ഒരു പ്രവർത്തകന്റെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു.

തുടർന്ന് ഏവരുടേയും വിശേഷങ്ങൾ തിരക്കിയും ഒപ്പം നിന്നു പ്രവർത്തകരോടൊപ്പം ചിത്രങ്ങളെടുത്തും, അൽപ്പനേരം വിശ്രമിച്ച ശേഷം വീണ്ടും പ്രചരണ രംഗത്തേക്ക്. മണ്ഡലത്തിലെ കഴിഞ്ഞ കുറച്ച് ദിവസത്തെ പര്യടനത്തിൽ നിന്നും തനിക്ക് മനസ്സിലായത് രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് മണ്ഡലത്തിലെന്നാണ്. സമഗ്രമായ വികസനമാണ് മണ്ഡലത്തിന് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ചരിത്രമെഴുതാൻ ഉറച്ച് കുമ്മനം

കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെയാണ് മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയത്. വോട്ടർമാരിൽ നിന്നും മികച്ച അഭിപ്രായങ്ങളും വലിയ സ്വീകാര്യതയുമാണ് ലഭിക്കുന്നതെന്നും ഇതു തന്നെയാണ് തനിക്ക് പൂർണ ആത്മവിശ്വാസം നൽകുന്നതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ ആറു തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചതിന്റെ ക്ഷീണമൊന്നും കുമ്മനത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. ഇടതുവലതു മുന്നണികളുടെ സൗഹൃദ സഖ്യം ബംഗാളിലെ പോലെ കേരളത്തിലും ഉണ്ട്. അതു കേരള ജനത തിരിച്ചറിയും.

മെയ് 19ന് വരാനിരിക്കുന്ന ഫലം അതിന്റെ സൂചനയാണ് നൽകുകയെന്നും പറഞ്ഞ അദ്ദേഹം ഇരു മുന്നണികൾക്കെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാവിലെ പത്തു മണിയോടു കൂടി നഗരസഭയിലെ കാഞ്ഞിരംപാറ വാർഡിൽ നിന്നും പ്രചരണം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചില പരിപാടികൾ കാരണം വൈകിയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രചരണ പരിപാടികൾ ആരംഭിച്ചത്. വൈകിയെത്തിയ തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ കാത്ത് ആവേശത്തോടെയാണ് ബിജെപി പ്രവർത്തകർ കാത്തു നിന്നത്. തുടർന്ന് ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം പതിനൊന്നര മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പ്രവർത്തകരോട് അൽപനേരം കുശലം പറഞ്ഞു.

പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയ്ക്ക് മറ്റു 139 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കേണ്ടതുകൊണ്ട് സ്വന്തം മണ്ഡലത്തിൽ പ്രതീക്ഷിച്ചതു പോലെ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. എന്നാൽ പ്രവർത്തകരെ ചൂണ്ടിക്കൊണ്ട് തന്റെ അഭാവത്തിലും അവർ ആത്മാർത്ഥമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിനാൽ തന്നെ ചില ദിവസങ്ങളിൽ താൻ സ്ഥലത്തില്ലെന്ന കുറവ് പ്രവർത്തകർ നികത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏവർക്കും മണ്ണ്, വെള്ളം, അന്നം എന്നതാണ് തന്റെ മുദ്രാവാക്യം. വട്ടിയൂർക്കാവിന്റെ സമഗ്ര വികസനത്തിന് ബിജെപി എംഎൽഎ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP