Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദിയുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; ബിഹാറിൽ ഇതിനെക്കാൾ വലിയ റാലി നടത്തിയിട്ടും ഫലമുണ്ടായില്ല; കേരളത്തിൽ മദ്യനിരോധത്തിന് വേഗം കൂട്ടണം: മോദിയെ കൊത്തി ഇടതിനെ നോവിക്കാതെ ഭരണത്തുടർച്ചയ്ക്കായി മതേതര മുന്നണിയുടെ പോരാളി

മോദിയുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; ബിഹാറിൽ ഇതിനെക്കാൾ വലിയ റാലി നടത്തിയിട്ടും ഫലമുണ്ടായില്ല; കേരളത്തിൽ മദ്യനിരോധത്തിന് വേഗം കൂട്ടണം: മോദിയെ കൊത്തി ഇടതിനെ നോവിക്കാതെ ഭരണത്തുടർച്ചയ്ക്കായി മതേതര മുന്നണിയുടെ പോരാളി

കെ സി റിയാസ്

കോഴിക്കോട്: സമവായത്തിലൂടെ രാജ്യത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) ദേശീയാ അധ്യക്ഷനുമായ നിതീഷ് കുമാർ. സമ്പൂർണ്ണ മദ്യ നിരോധനത്തിന് പത്തു വർഷം കാത്തിരിക്കാതെ കേരളം എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയിരുന്നു.

മതനിരപേക്ഷ ശക്തികളുടെ ഐക്യം സാധ്യമെങ്കിൽ ബിഹാർ മാതൃകയിൽ ദേശീയ തലത്തിൽ ബിജെപിക്കെതിരെ മതേതര മുന്നണിയുടെ മഹാസഖ്യം വിപുലപ്പെടുത്തുമെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു. ബിഹാറിലെ കൂട്ടായ്മയിൽ ഇടതുപക്ഷം ഇല്ലായിരുന്നുവെങ്കിലും ബംഗാളിൽ കോൺഗ്രസ്സുമായി ഐക്യപ്പെടൽ ഉണ്ടായിട്ടുണ്ട്. ബംഗാളിലെ സാഹചര്യം മനസ്സിലാക്കിയാണത്. ഓരോരോ സംസ്ഥാനത്തിനും അതിന്റേതായ സാധ്യതകളും പരിമിതികളും ഉള്ളപ്പോൾ തന്നെയും ദേശീയ തലത്തിൽ മതനിരപേക്ഷ ശക്തികളുടെ ചേരി വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വാഗ്ദാനങ്ങളിൽ കേരളത്തിലെ ജനങ്ങൾ വഞ്ചിതരാകരുത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിൽ എത്തിക്കുന്നത് സംബന്ധിച്ചും കാർഷിക പ്രശ്‌നങ്ങളിലുമെല്ലാം മോദിയുടെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നു തെളിഞ്ഞു. ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ തടഞ്ഞേപറ്റൂ. മോദി കേരളത്തിൽ നടത്തിയ റാലികളേക്കാൾ വലിയ റാലികളാണ് അദ്ദേഹം ബിഹാറിൽ നടത്തിയത്. എന്നിട്ടെന്തായി? ബീഹാറിൽ പശുവിനെ ഉപയോഗിച്ച് വോട്ടർമാരെ കയ്യിലെടുക്കാനും മോദി ശ്രമിച്ചുനോക്കി. പക്ഷേ, മതേതര സഖ്യം ബിജെപിയുടെ കാപട്യങ്ങളെല്ലാം തുറന്നുകാട്ടി പൊളിച്ചടുക്കി. മതേതര സംസ്‌കാരത്തിന് പകരം മതാധിപത്യ സംസ്‌കാരമാണ് ബിജെപി അടിച്ചേൽപ്പിക്കുന്നത്. ലൗ ജിഹാദ്, ബീഫ് വിവാദം, ഗർ വാപസി ഉൾപ്പെടെയുള്ളവക്കു നാം സാക്ഷിയാണ്. വർഗീയ വളർച്ചയുണ്ടാക്കുന്ന അവരുടെ നീക്കങ്ങൾക്കു തടയിടണം. ഖ്യാതി കേട്ട കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് അപകടകരമാണ് ബിജെപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറിൽ തന്റെ സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തിയത് ദിവസങ്ങൾ കൊണ്ടാണ്. ബിഹാറിലെ ജനം ഇരു കൈയും നീട്ടിയാണ് ആ നടപടി സ്വീകരിച്ചത്. കേരളത്തിൽ ഘട്ടംഘട്ടമായ മദ്യനിരോധനമാണ് യു ഡി എഫ് സർക്കാർ ലക്ഷ്യമിടുന്നത്. ധീരമായ ചുവടുവെപ്പാണിത്. കേരളത്തിലെ ജനങ്ങളുടെ വൻ പിന്തുണ സർക്കാറിന്റെ മദ്യനയത്തിനുണ്ട്. തമിഴ്‌നാട്ടിലും എല്ലാ പാർട്ടികളും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സന്തോഷം നൽകുന്ന നടപടിയാണിത്. ഗുജറാത്തിൽ അക്കാലത്തെ കോൺഗ്രസ് സർക്കാർ വിജയകരമായി ഏർപ്പെടുത്തിയ മദ്യനിരോധനം ബിജെപി സർക്കാരിന്റെ കാലത്തും പിൻവലിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് മദ്യനിരോധനം നടപ്പാക്കാത്തത്? സമ്പൂർണ്ണ മദ്യനിരോധന വിഷയത്തിൽ ബിജെപിയും കേന്ദ്ര സർക്കാറും നയം വ്യക്തമാക്കണമെന്നും നിതീഷ്‌കുമാർ ആവശ്യപ്പെട്ടു.

യു ഡി എഫ് സർക്കാരിന്റെ വികസനജനക്ഷേമ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ നിതീഷ് കുമാർ, കേരളത്തിലെ ജനങ്ങൾ യു ഡി എഫിന് തുടർ ഭരണത്തിനുള്ള അവസരം ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ ഇടതുപക്ഷത്തെ നേരിട്ട് വിമർശിക്കാതിരിക്കാനും അദ്ദേഹം സൂക്ഷ്മത കാട്ടി. ബിഹാറിലെ മതേതര സഖ്യത്തിനെതിരെ മത്സരിച്ചതടക്കമുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴും സി പി എമ്മിനെ കടന്നാക്രമിക്കാതിരിക്കാൻ മതേതര മുന്നണിയുടെ ദേശീയ കൂട്ടായ്മയുടെ മുന്നണിപ്പോരാളികളിൽ പ്രമുഖനായ നിതീഷ്‌കുമാർ ശ്രദ്ധിച്ചു. മാദ്ധ്യമപ്രവർത്തകർ, ഭാവി പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള വിശേഷണങ്ങൾ ചാർത്തിയപ്പോഴും സാങ്കൽപ്പിക ചോദ്യങ്ങളെന്ന നിലയ്ക്കു ദേശീയ സാഹചര്യത്തിൽ മൂന്നാം ചേരിയുടെ കൂട്ടായ്മയിൽ ഊന്നിയാണ് അദ്ദേഹം പ്രതികരിച്ചത്.

കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ, ബീഹാറിൽ മതേതര ഐക്യം രൂപപ്പെടുത്തിയപ്പോൾ ഇടതു മുന്നണി അതിനെ പിന്തുണച്ചില്ലെന്നായി. അപ്പോഴും ബംഗാളിലെ കോൺഗ്രസ് സാഹചര്യം ചൂണ്ടിക്കാട്ടി ബാലൻസ് ചെയ്യാനും മറന്നില്ല. ഇടതുപക്ഷം ബീഹാറിൽ മത്സരിച്ചത് ഞങ്ങൾക്ക് ഗുണം ചെയ്തു എന്ന വാദം ശരിയല്ല. മതേതര മുന്നണിക്കെതിരായി പോരാടിയ അവർ അവിടെ എങ്ങനെയാണ് ഞങ്ങളെ സഹായിച്ചെന്നു പറയുക. എൽ ഡി എഫിനെതിരെ യു ഡി എഫിന് വോട്ട് ചോദിക്കാനാണ് കേരളത്തിലെത്തിയത്. അതിനാൽ തന്നെ എൽ ഡി എഫിനെ വിമർശിക്കുന്നില്ലെന്നു പറയുന്നത്് നിരർത്ഥകമാണെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ മതേതര ശക്തികളുടെ ശക്തമായ കൂട്ടായ്മയൊരുക്കാൻ ജെ ഡി യു നേതൃത്വം നൽകും. എല്ലാവരുമായും ഐക്യത്തിലെത്താനായില്ലെങ്കിലും പരമാവധി മതേതരരത്വത്തോട് പ്രതിബദ്ധതയുള്ള എല്ലാവരെയും ഒരുമിച്ചുചേർക്കുകയാണ് ലക്ഷ്യമെന്നും നിതീഷ് വിശദീകരിച്ചു.

പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ മരണം നരേന്ദ്ര മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ജനതാദൾ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാർ എം പി പറഞ്ഞു. ബീഫ് ഉപയോഗിച്ചവരെ കൊന്നപ്പോഴും അമ്പലത്തിൽ കയറിയ ദലിതരെ കൊന്നപ്പോഴും മിണ്ടാതിരുന്ന, ഗുജറാത്തിലെ കൂട്ടക്കശാപ്പിനു നേതൃത്വം കൊടുത്ത ന്രരേന്ദ്ര മോദി, ഇപ്പോൾ പ്രതികരിക്കുന്നത് പെരുമ്പാവൂർ സംഭവം അദ്ദേഹത്തെ വേദനിപ്പിച്ചതു കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ ആയുധമാക്കാൻ വേണ്ടിയാണെന്നും വീരേന്ദ്രകുമാർ അഭിപ്രായപ്പെട്ടു. ബിഹാർ മുൻ കൃഷി വകുപ്പ് മന്ത്രി രാംകുമാർ രജത്, ജെ ഡി യു ദേശീയ ജനറൽസെക്രട്ടറി അരുൺകുമാർ ശ്രീവാസ്തവ, ജെ ഡി യു സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP