Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി ജെ കുര്യൻ തോൽപിക്കാൻ ശ്രമിച്ചവരൊക്കെ ജയിച്ചു; ജയിപ്പിക്കാൻ നിർത്തിയവരൊക്കെ തോറ്റു; കുര്യനെ വെല്ലുവിളിച്ച് റെജി ചാക്കോ വിമതനായി മത്സരിച്ച് ജയിച്ചത് രണ്ടു തവണ: തിരുവല്ലയിൽ വീണ്ടും ചരിത്രം ആവർത്തിക്കുമോ?

പി ജെ കുര്യൻ തോൽപിക്കാൻ ശ്രമിച്ചവരൊക്കെ ജയിച്ചു; ജയിപ്പിക്കാൻ നിർത്തിയവരൊക്കെ തോറ്റു; കുര്യനെ വെല്ലുവിളിച്ച് റെജി ചാക്കോ വിമതനായി മത്സരിച്ച് ജയിച്ചത് രണ്ടു തവണ: തിരുവല്ലയിൽ വീണ്ടും ചരിത്രം ആവർത്തിക്കുമോ?

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: ഇല്ലാത്ത കാരണം നിരത്തി തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് എം പുതുശേരിക്കെതിരേ പട നയിക്കുന്ന രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ മുൻപ് തോൽപിക്കാൻ ശ്രമിച്ചവരൊക്കെ വിജയിച്ച ചരിത്രമാണ് കേട്ടിട്ടുള്ളത്. അതേസമയം, കുര്യന്റെ സ്ഥാനാർത്ഥികളായി വന്നവരൊക്കെ പരാജയപ്പെട്ടു. കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലയിലെ ഹൈക്കമാൻഡ് എന്നു പറയുന്നത് പി.ജെ. കുര്യനാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റു ദേശീയ നേതാക്കൾ എന്നിവരുമായുള്ള ബന്ധമാണ് കുര്യനെ പ്രബലനാക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് പോലും പി.ജെ.കുര്യൻ പറയുന്നത് അനുസരിക്കണമെന്നാണ് കീഴ്‌വഴക്കം. അങ്ങനെ ചെയ്യാത്തവരെയൊക്കെ വെട്ടിവീഴ്‌ത്തിയ ചരിത്രമാണ് കുര്യന്റേത്.

കല്ലൂപ്പാറ പഞ്ചായത്തിലെ നിലവിലുള്ള പ്രസിഡന്റ് റെജി ചാക്കോ വാക്കയിൽ പി.ജെ. കുര്യനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിച്ച് വിജയിച്ചയാളാണ്. കുര്യന്റെ കുടിലതന്ത്രങ്ങൾക്ക് രാഷ്ട്രീയതന്ത്രം കൊണ്ട് മറുപടി പറഞ്ഞ റെജി ചാക്കോയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് ആറുവർഷം കഴിഞ്ഞു. വിമതനായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നതായിരുന്നു കുറ്റം. ആ കഥ ഇങ്ങനെ. 2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കല്ലൂപ്പാറ പഞ്ചായത്തിലെ പുതുശേരി വാർഡ് കോൺഗ്രസ് ഘടകകക്ഷിയായ കേരളാ കോൺഗ്രസി (എം) ന് വച്ചു നീട്ടുന്നു. അവിടുത്തെ സിറ്റിങ് അംഗം റെജി ചാക്കോയായിരുന്നു. കോൺഗ്രസിന്റെ കുത്തകവാർഡാണ് പുതുശേരി.

ഈ വാർഡിൽ കോൺഗ്രസ് തന്നെ മത്സരിച്ചാൽ മതിയെന്നും തങ്ങൾക്ക് വേണ്ടെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും അന്ന് അവിടെ എംഎ‍ൽഎയായിരുന്ന ജോസഫ് എം. പുതുശേരി പറഞ്ഞു. എന്നാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന റെജി തോമസിന് വാർഡ് മാണിഗ്രൂപ്പിന് വിട്ടു കൊടുക്കണം. അത് കുര്യന്റെ നിർദേശ പ്രകാരമായിരുന്നു. സിറ്റിങ് മെമ്പർ ആയ റെജി ചാക്കോ തന്നെ വണങ്ങാനെത്താത്തതാണ് കുര്യനെ ചൊടിപ്പിച്ചത്. വാർഡിലെ കോൺഗ്രസുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഡി.സി.സിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ബ്ലോക്ക് പ്രസിഡന്റ് ആ സീറ്റ് വേണ്ടെന്ന് പറഞ്ഞുവെന്നായിരുന്നു ഡി.സി.സി. പ്രസിഡന്റ് പറഞ്ഞത്. ഒടുവിൽ റെജി ചാക്കോ വിമതനായി മത്സരിച്ചു. 510 വോട്ടിനാണ് റെജി ജയിച്ചത്.

പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഇണ്ടാസും വന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തായവരെ ഒക്കെ തിരിച്ചെടുത്തു തുടങ്ങി. റെജിയെ മാത്രം എടുത്തില്ല. അതിന് പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞിരുന്നില്ല. കോൺഗ്രസുകാർക്കെതിരേ വിമതരായി മത്സരിച്ച് ജയിച്ചവരെ തിരിച്ചെടുത്തു. താൻ മാണിഗ്രൂപ്പുകാരനെയാണ് തോൽപിച്ചത്. എന്തു കൊണ്ട് തന്നെ തിരിച്ചെടുക്കുന്നില്ല എന്ന ചോദ്യത്തിന് ബ്ലോക്ക് പ്രസിഡന്റ് എതിരാണ് എന്ന മറുപടിയാണ് കിട്ടിയത്. ബ്ലോക്ക് പ്രസിഡന്റിന്റെ എതിർപ്പ് എന്നാൽ പി.ജെ. കുര്യന്റെ എതിർപ്പ് എന്നായിരുന്നു അർഥം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റെജിയെ തിരിച്ചെടുക്കാൻ കോൺഗ്രസ് തയാറായില്ല. റെജി മത്സരിച്ചിരുന്ന 14-ാം വാർഡ് വനിതാ സംവരണമായി. തൊട്ടടുത്ത ഒന്നാം വാർഡിലേക്ക് റെജി ജനവിധി തേടി മാറി. അവിടെയും വിമതനായ റെജിയെ തോൽപിക്കാൻ കുര്യനും പരിവാരങ്ങളും കൊണ്ടു പിടിച്ച് ശ്രമിച്ചു. എന്നാൽ, 228 വോട്ടിന് റെജി ജയിച്ചു. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ അഞ്ചുസ്വതന്ത്രമാരാണ് ഉണ്ടായിരുന്നത്. അവരുടെയും ബിജെപിയുടെയും പിന്തുണയോടെ റെജി ചാക്കോ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നു.

അതു പോലെ റാന്നിയിൽ എം.സി. ചെറിയാന്റെ മരണശേഷം ബിജിലി പനവേലി, പീലിപ്പോസ് തോമസ് എന്നിവർ പി.ജെ.കുര്യന്റെ നോമിനികളായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ചെറിയാന്റെ ഭാര്യ മറിയാമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ കാലുവാരി ഇവരെ വീഴ്‌ത്തി. ഇത്തവണ കെ. ജയവർമ റാന്നിയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, കുര്യന്റെ നോമിനിയായി വന്നതാകട്ടെ മറിയാമ്മ ചെറിയാനും. ഇത്രയും നാൾ കാലുവാരിക്കൊണ്ടിരുന്ന മറിയാമ്മയെ വാരാൻ വേണ്ടിയാണ് ബെന്നി പുത്തൻപറമ്പിൽ വിമതനായി പത്രിക കൊടുത്തത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുള്ള ബെന്നിക്ക് മണ്ഡലത്തിൽ നല്ല പ്രതിഛായയാണുള്ളത്.

ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയ തിരുവല്ലയിൽ ആർ. ജയകുമാർ ചെയർമാനാകുമെന്നാണ് പി.ജെ.കുര്യൻ വിശ്വസിപ്പിച്ചിരുന്നത്. കാര്യത്തോട് അടുത്തപ്പോൾ കുര്യൻ ജയകുമാറിനെ വെട്ടി കെ.വി. വർഗീസിനെ സ്ഥാനാർത്ഥിയാക്കി. കഴിഞ്ഞ ദിവസം കുര്യൻ അനുകൂലികൾക്ക് വേണ്ടി ചേർന്ന യോഗത്തിൽ ആതിഥേയൻ ആയിരുന്ന ഡി.സി.സി ജന.സെക്രട്ടറി ടി.കെ. സജീവിനെ ഇക്കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിൽ കാലുവാരിയത് കുര്യനും വിശ്വസ്തനായ ബ്ലോക്ക് പ്രസിഡന്റും ചേർന്നായിരുന്നു.

പുതുശേരിക്ക് എതിരേ കുര്യൻ നടത്തുന്ന ഓരോ നീക്കവും യു.ഡി.എഫിന്റെ സാധ്യതകൾ തിരുവല്ലയിൽ വർധിപ്പിച്ചിരിക്കുകയാണ്. കുര്യന്റെ നിലപാടിൽ യു.ഡി.എഫിൽ തന്നെ അനിഷ്ടം പ്രകടമായിക്കഴിഞ്ഞു. ജെ.ഡി.യു സെക്രട്ടറി ജനറൽ വർഗീസ് ജോർജ് ഇതിനെതിരേ രംഗത്തു വന്നു. അവരുടെ ജന്മശത്രുവായ മാത്യു ടി. തോമസ് തോൽക്കണമെങ്കിൽ പുതുശേരി തന്നെ മത്സരിക്കണമെന്ന് പാർട്ടി കരുതുന്നു. ആ സമയത്ത് പുതുശേരിയെ വെട്ടാൻ നടത്തുന്ന നീക്കമാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP