Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്മജയ്ക്ക് കൊച്ചി മേയറാകാൻ മോഹം: കരുണാകരന്റെ മകൾ പാർട്ടി ആവശ്യപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെ; ഏത് സ്ഥാനത്തേക്കായാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പത്മജ

പത്മജയ്ക്ക് കൊച്ചി മേയറാകാൻ മോഹം: കരുണാകരന്റെ മകൾ പാർട്ടി ആവശ്യപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെ; ഏത് സ്ഥാനത്തേക്കായാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പത്മജ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന്റെ വികസന മുഖമാണ് കൊച്ചി. അതുകൊണ്ട് തന്നെ ഇവിടുത്ത മേയർ സ്ഥാനം ചെറിയ കാര്യമല്ല. ടോണി ചിമ്മിണി കാട്ടിക്കൂട്ടയതെല്ലാം ഏവർക്കുമറിയാം. അതുകൊണ്ട് കൂടിയാണ് കൊച്ചിയുടെ മേയറാകാൻ ആവശ്യക്കാർ കൂടുന്നതും. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് കൊച്ചിയിൽ കൂടാനാണ് കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റേയും ശ്രമം. ജേഷ്ഠനായ കെ മുരളീധരൻ നിയമസഭയിലേക്ക് മത്സരിച്ച് മന്ത്രിയാകാൻ സാധ്യതയുള്ളതു കൊണ്ട് കൂടിയാണ് ഇത്. ചേട്ടനൊപ്പം തനിക്ക് നിയമസഭയിലേക്ക് സീറ്റ് കിട്ടുക ബുദ്ധിമുട്ടാകുമെന്ന് പത്മജ കരുതുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചി മേയറാകാൻ പത്മജ തയ്യാറെടുക്കുന്നത്.

വിശാല ഐ ഗ്രൂപ്പിനൊപ്പമാണ് പത്മജ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ അംഗീകരിക്കുന്നവരിൽ പ്രമുഖ. എന്നാൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനുമായും നല്ല ബന്ധമാണ്. ഈ സാഹചര്യത്തിലാണ് മേയർ സ്ഥാനത്തേക്കുള്ള സാധ്യതകൾ പത്മജ കാണുന്നത്. കൊച്ചിയുടെ വികസന സ്വപ്‌നങ്ങൾക്ക് വേഗം നൽകിയത് കെ കരുണാകരനാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും ജിസിഡിഎ സ്റ്റേഡിയവുമെല്ലാം കരുണാകരന്റെ സംഭാവനകളാണ്. അച്ഛന്റെ വികാമുയർത്തി ജയിച്ച് കയറി കൊച്ചിയുടെ മേയറാകാമെന്നാണ് പത്മജയുടെ ആഗ്രഹം. വിജയിച്ചാൽ കൊച്ചി മേയറെന്ന നിലയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാനും കഴിയും. ഭരണപരമായി മികവ് കാട്ടി നിയമസഭാ സീറ്റ് ഉൾപ്പെടെയുള്ള അവകാശ വാദങ്ങളിലേക്ക് കടക്കാം. ഇതിന് കൊച്ചി മേയർ പദവി മികച്ച അവസരമാണെന്ന് പത്മജ കരുത്തുന്നു. തന്റെ സ്ഥാനാർത്ഥിത്വത്തെ ഐ ഗ്രൂപ്പ് തള്ളിക്കളയില്ലെന്ന് തന്നെയാണ് ഉറച്ച വിശ്വാസം.

എന്നാൽ കൊച്ചിയിൽ സാമുദായിക പരിഗണനകൾക്ക് ഏറെ സ്ഥാനമുണ്ട്. കഴിഞ്ഞ തവണ മേയർ സ്ഥാനം ഉറപ്പിച്ച് കൗൺസിലറാകാൻ ഇറങ്ങിയതാണ് എൻ വേണുഗോപാൽ. എന്നാൽ കൗൺസിലറായി പോലും ജയിച്ചില്ല. സാമുദായിക താൽപ്പര്യമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. തുടർന്ന് വോട്ടെടുപ്പിലൂടെ മേയറെ കണ്ടെത്തി. എ ഗ്രൂപ്പിലെ ടോണി ചിമ്മിണി മേയറുമായി. അതായത് ക്രൈസ്തവ താൽപ്പര്യമാണ് ജയിച്ചത്. ഇത്തവണയും സമുദായക്കരുത്തുമായി ലാലി വിൻസന്റും മേയറാകാനുണ്ട്. ലാലിയും മുമ്പ് ഐ ഗ്രൂപ്പിലായിരുന്നു. എന്നാൽ കെപിസിസി ഭാരവാഹിയായതോടെ സുധീര പക്ഷത്തേക്ക് പൂർണ്ണമായും മാറി. ഈ സാഹചര്യത്തിൽ ലാലി വിൻസന്റിന് ഐ വിഭാഗത്തിന്റെ പിന്തുണ കിട്ടില്ലെന്നാണ് പത്മജയുടെ വിലയിരുത്തൽ. കരുണാകരനോടുള്ള കോൺഗ്രസുകാരുടെ സ്‌നേഹം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തന്നെ ഉയർത്തിക്കാട്ടുമെന്നാണ് പത്മജയുടെ കണക്കൂകൂട്ടൽ.

നിയമസഭാ മോഹവുമായി ഇരുന്നിട്ട് കാര്യമില്ല. കാരണം വട്ടിയൂർകാവിൽ കെ മുരളീധരൻ വീണ്ടും മത്സരിക്കും. ജയിക്കുകയും ചെയ്യും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുരളിക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകേണ്ടിയും വരും. അതുകൊണ്ട് നിയമസഭാ സീറ്റ് കിട്ടി ജയിച്ചാലും അധികാര സ്ഥാനങ്ങളൊന്നും ലഭിക്കില്ല. ചേട്ടനും അനുജത്തിക്കും സീറ്റ് നൽകരുതെന്ന വാദമുയർത്തി എല്ലാം അട്ടിമറിക്കാനും ചിലരെത്തും. അതുകൊണ്ട് കൊച്ചി മേയറാണ് സുരക്ഷിതമെന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായ നെടുമ്പാശ്ശേരിയിൽ ലോക്‌സഭാ അങ്കത്തിൽ മത്സരിച്ച് തോറ്റ അനുഭവം പത്മജയ്ക്കുണ്ട്. അന്ന് കെ കരുണാകരന്റെ തന്ത്രങ്ങൾ പോലും ഫലം കണ്ടില്ല. അത്തരം കാലുവാരലുകൾ ഇത്തവണ ഉണ്ടാകാതിരിക്കാൻ ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തന്റെ കാര്യത്തിൽ ഒരുമിപ്പിക്കാനാണ് പത്മജയുടെ ശ്രമം. ലാലി വിൻസന്റിന് നിയമസഭാ സീറ്റ് ഉറപ്പ് നൽകിയുള്ള ഫോർമുലയാണ് പത്മജയുടെ മനസ്സിൽ. ഇതിലൂടെ ക്രൈസ്തവ സമൂഹത്തേയും തനിക്ക് അനുകൂലമാക്കാമെന്നും കരുതുന്നു.

പാർട്ടി പറഞ്ഞാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പത്മജാ വേണുഗോപാൽ പറയുന്നത് ഈ സാഹചര്യത്തിലാണ്. കൊച്ചി കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തേക്കോ മറ്റു നിയമസഭാ സീറ്റുകളിലേക്കോ മൽസരിക്കുന്നതിന് തനിക്ക് ഒരു പ്രയാസവും ഇല്ലെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തേക്കു പാർട്ടി പറഞ്ഞാൽ മൽസരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചാലും മൽസരിക്കും. എന്നാൽ കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള നിർദേശമൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. മേയർ സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിച്ചിട്ട് തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്ന കീഴ്‌വഴക്കം കോൺഗ്രസിൽ ഇല്ലെന്നും അവർ പറഞ്ഞു. എന്നാൽ കൗൺസിലറായി ജയിച്ചാൽ താൻ തന്നെയാകും മേയറെന്ന് പത്മജയ്ക്ക് ഉറപ്പുണ്ട്. ലാലി വിൻസന്റിനെ മത്സരിപ്പിക്കാതെ ഈ നീക്കം വിജയിപ്പിക്കാനാണ് ശ്രമം.

എന്നാൽ കൊച്ചിയല്ല പത്മജയുടെ തട്ടകമെന്ന വാദവും സജീവമാണ്. തൃശൂരിൽ പ്രവർത്തിക്കുന്ന പത്മജാ കൊച്ചിയിലേക്ക് കൂടുമാറുന്നത് ശരിയല്ലെന്നവാദമാണ് ലാലി വിൻസന്റിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ലീഡറുടെ മകൾക്ക് സാമുദായിക പരിഗണന ആവശ്യമില്ല. ഇത് അംഗീകാരമായാണ് കാണുന്നത്. ഇതുപോലെ തന്നെയാണ് കൊച്ചിയോടുള്ള താൽപ്പര്യവും. കൊച്ചിക്കാർക്ക് കരുണാകരനും മകളും കുടുംബവും അന്യരല്ലെന്നും പത്മജ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP