Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം. പാർട്ടികൾ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെ ആവരുതെന്ന് പാക്കിസ്ഥാൻ; വിജയം നേടാൻ എന്ത് പരാമർശവും നടത്താമോ എന്ന പരിഹാസം കലർത്തിയ ട്വീറ്റുമായി ശത്രുഘനൻ സിൻഹയും; മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താത്തതിന് മന്മോഹനെ കുറ്റപ്പെടുത്തി മോദിയും; ഗുജറാത്തിൽ 'പാക്കിസ്ഥാൻ' നിറയുന്നു: നേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും

തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം. പാർട്ടികൾ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെ ആവരുതെന്ന് പാക്കിസ്ഥാൻ; വിജയം നേടാൻ എന്ത് പരാമർശവും നടത്താമോ എന്ന പരിഹാസം കലർത്തിയ ട്വീറ്റുമായി ശത്രുഘനൻ സിൻഹയും; മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താത്തതിന് മന്മോഹനെ കുറ്റപ്പെടുത്തി മോദിയും; ഗുജറാത്തിൽ 'പാക്കിസ്ഥാൻ' നിറയുന്നു: നേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാൻ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്.

'തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. പാർട്ടികൾ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെയാവരുത്. അവ തീർത്തും അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ്.' പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെ പ്രതികരിച്ചു. പാക്കിസ്ഥാൻ പ്രതിനിധികളുമായി കോൺഗ്രസ് രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയെന്ന മോദിയുടെ ആരോപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന മുൻ പാക്കിസ്ഥാൻ സൈനികമേധാവി സർദാർ അർഷദ് റാഫികിന്റെ ഫേസ്‌ബുക് പോസ്റ്റിനെക്കുറിച്ച് മോദി പരാമർശിച്ചത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചത്. മണിശങ്കർ അയ്യരുടെ വസതിയിൽ വച്ച് പാക്കിസ്ഥാൻ പ്രതിനിധികളുമായി കോൺഗ്രസ് രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയെന്നും മോദി ആരോപിച്ചിരുന്നു. ആ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് അയ്യരുടെ നീച് പരാമർശം ഉണ്ടായതെന്നും ബിജെപി ആരോപിച്ചിരുന്നു. ആരോപണങ്ങളെ കോൺഗ്രസ് നിഷേധിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പാക്കിസ്ഥാൻ വിശദീകരണവുമായെത്തുന്നത്.

അതിനിടെ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാക്കിസ്ഥാൻ നേതാക്കളുമായി രഹസ്യചർച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ അത്ഭുതാവഹം എന്ന് വിശേഷിപ്പിച്ച് ബിജെപി എംപിയും സിനിമാതാരവുമായ ശത്രുഘ്നനൻ സിൻഹയും രംഗത്തുവന്നു. തിരഞ്ഞെടുപ്പിൽ വിജയം നേടാൻ എന്ത് പരാമർശവും നടത്താമോ എന്ന വിമർശമാണ് പരിഹാസം കലർത്തിയ ട്വീറ്റിലൂടെ സിൻഹ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയിൽ മോദിയെ എതിർക്കുന്ന നേതാവാണ് ബീഹാറിൽ നിന്നുള്ള ശത്രുഘനൻ സിൻഹ. സിൻഹയുടെ പ്രസ്താവന ബിജെപിക്ക് വലിയ നാണക്കേടുമായി.

തിരഞ്ഞെടുപ്പിൽ വിജയം നേടാൻ അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ കഥകൾ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത് ശരിയാണോ എന്നാണ് ശത്രൂഘ്നൻ സിൻഹയുടെ ചോദ്യം. എങ്ങനെയും വിജയം നേടാൻ കാര്യങ്ങളെ പാക് ഹൈക്കമ്മീഷണറുമായും ജനറൽമാരുമായും ബന്ധിപ്പിച്ചിരിക്കുന്നത് അത്ഭുതാവഹമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. ആരുടെയും പേര് പറഞ്ഞ് പരാമർശിച്ചല്ല ട്വീറ്റെങ്കിലും ഉന്നം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്ന് ട്വീറ്റിൽ വ്യക്തമാണ്. പുതിയ കഥകളും വഴിത്തിരിവുകളും സൃഷ്ടിച്ച് വോട്ട് തേടുന്നതിന് പകരം ബിജെപി നടത്തിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് പരാമർശിച്ച് കൂടേ എന്ന് മറ്റൊരു ട്വീറ്റിൽ സിൻഹ ചോദിച്ചു. വർഗീയത സൃഷ്ടിക്കുന്ന അന്തരീക്ഷം മെനഞ്ഞെടുക്കുന്നതിന് പകരം ആരോഗ്യപരമായ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെ നയിച്ചുകൂടേയെന്നും സിൻഹ ചോദിച്ചിട്ടുണ്ട്.

അതിനിടെ സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താൻ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിങ് ധൈര്യം കാണിച്ചില്ലെന്ന് മോദി വീണ്ടും ആരോപിച്ചു. മുബൈ ഭീകരാക്രമണത്തിന് ശേഷം സർജിക്കൽ സ്ട്രൈക്ക് നടത്താനായി വ്യോമ സേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു എന്നാൽ അതിനുള്ള അനുവാദം നൽകാൻ സർക്കാർ ധൈര്യം കാണിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. 'ആരുടെ ഉപദേശം സ്വീകരിച്ചാണ് അവരങ്ങനെ ചെയ്തതെന്നും മോദി ചോദിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ മോദി നവ്ലാഖിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

'26/11 ആക്രമണം നടന്നയുടൻ വ്യോമ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സർജിക്കൽ സ്ട്രൈക്ക് എന്ന ആശയവുമായി അന്നത്തെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. നിർഭാഗ്യവശാൽ അന്നത്തെ സർക്കാർ അതിനുള്ള ധൈര്യം കാണിച്ചില്ല'. കഴിഞ്ഞ വർഷം ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രണത്തിന് സർജിക്കൽ സ്ട്രൈക്ക് നടത്തി തിരിച്ചടിച്ച തന്റെ സർക്കാരിനെ പുകഴ്‌ത്തി സംസാരിക്കവെയാണ് മോദി ഇക്കാര്യം പരാമർശിച്ചത്. 'ഉറി ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാൻ അതിർത്തിയിൽ എന്റെ സർക്കാർ സർജിക്കൽ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യൻ സൈന്യം തിരിച്ചെത്തിയത്. പക്ഷെ പാക്കിസ്ഥാന് കനത്ത പ്രഹരം ഏൽപിക്കാൻ നമുക്കായി. ഇതാണ് എൻഡിഎ സർക്കാറും യുപിഎ സർക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസം', മോദി തുടർന്നു.

സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയെ തന്റെ പ്രസംഗത്തിനിടെ മോദി വിമർശിച്ചു. ദേശ സുരക്ഷയെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങൾ പരസ്യമായി പറയാൻ കഴിയുന്നതാണോ എന്നും മോദി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP