Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സരത്തിനൊരുങ്ങിയത് ആറുവട്ടം; അവസാന നിമിഷം മാറ്റി നിർത്തൽ; പട്ടികയിൽ വെട്ടാനൊരു പേര് മാത്രമായി മാറിയ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് പറയുന്നു; ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ല

മത്സരത്തിനൊരുങ്ങിയത് ആറുവട്ടം; അവസാന നിമിഷം മാറ്റി നിർത്തൽ; പട്ടികയിൽ വെട്ടാനൊരു പേര് മാത്രമായി മാറിയ  പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് പറയുന്നു; ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ല

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: നാലു തവണ നിയമസഭയിലക്ക്, രണ്ടു തവണ പാർലമെന്റിലേക്ക്...പോസ്റ്റർ ഒട്ടിച്ച് പ്രചാരണം തുടങ്ങിക്കൊള്ളാൻ നേതൃത്വം പറഞ്ഞതു കേട്ട് രംഗത്തിറങ്ങി. ആറു തവണയും അവസാന നിമിഷം സീറ്റില്ലെന്ന അറിയിപ്പു വന്നു. രണ്ടു തവണ പോസ്റ്റർ ഒട്ടിച്ചു. ബാക്കി തവണയൊക്കെ മണ്ഡലത്തിലെ പ്രമുഖരെ കണ്ട് വോട്ട് ചോദിച്ചു. അവസാനം സീറ്റില്ലെന്ന് വന്നപ്പോൾ നാണം കെട്ട് ഒളിക്കേണ്ടിയും വന്നു. കോൺഗ്രസ് ഗ്രൂപ്പുപോരിലെ സ്ഥിരം വേട്ടമൃഗമായി മാറേണ്ടി വന്ന പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജിന്റെ കദനകഥയാണിത്. ഇപ്പോഴിതാ കോന്നിയിൽ സീറ്റുറപ്പിച്ച് അതും അന്തിമനിമിഷം നഷ്ടമായ മോഹൻരാജ് പറയുന്നു. ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ താനില്ല.

2001 മുതൽ ഓരോ സീറ്റിലേക്ക് പറഞ്ഞു കേൾക്കുന്ന പേരാണ് പി. മോഹൻരാജിന്റേത്. അന്നൊക്കെ കപ്പിനും ചുണ്ടിനുമിടയിൽ വഴുതി. ഇക്കുറി അവസാന നിമിഷം വരെ കോന്നിയിൽ സീറ്റ് ഉറപ്പിച്ചു പ്രചാരണത്തിനൊരുങ്ങിയിരുന്ന മോഹൻരാജിനെ നിർദാക്ഷിണ്യം വെട്ടിയാണ് അടൂർ പ്രകാശ് തുടർച്ചയായ അഞ്ചാം തവണയും ഇവിടെ മത്സരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും പട്ടികയിൽ വെട്ടാനുള്ള പേരായി മാത്രം മാറിയ മോഹൻരാജ് നിരാശ മറച്ചുവയ്ക്കുന്നില്ല. ഇനി ജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല.

സീറ്റ് ചോദിച്ച് ആരുടെയും പിന്നാലെ പോകില്ല. എനിക്ക് സീറ്റ് ഒപ്പിച്ചു തരാൻ വേണ്ടി ഒരു നേതാവും ഇനി ബുദ്ധിമുട്ടേണ്ടതില്ല. പാർട്ടി ഏൽപിക്കുന്ന ചുമതലകൾ ശിരസാ വഹിച്ച് അച്ചടക്കമുള്ള പ്രവർത്തകനായി തുടരും. 2001 മുതൽ തന്നെ സീറ്റിനായി പരിഗണിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സീറ്റുണ്ടെന്ന് പറയും. വേഷം കെട്ടി നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ആവോളം പരിഹാസ്യനായി. ഇനി ആർക്കും മുന്നിൽ നാണം കെടാനില്ല. ഹൈക്കമാൻഡ് സ്ഥാനാർത്ഥികളെ അംഗീകരിക്കുമെന്നും മോഹൻരാജ് പറഞ്ഞു.

2001 ൽ പത്തനംതിട്ട നിയമസഭാ സീറ്റുറപ്പിച്ച് പോസ്റ്റർ പ്രചാരണവും മോഹൻരാജ് തുടങ്ങിയിരുന്നു. അന്ന് കെ.കെ. നായരെ മത്സരിപ്പിക്കാൻ വേണ്ടി മോഹൻരാജിനോട് പിന്മാറാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞതിനാൽ താൻ മത്സരരംഗത്ത് തുടരുമെന്ന വാശിയിലായിരുന്നു മോഹൻരാജ്. (ഒരു പാട് തവണ മത്സരിച്ചു ജയിച്ച കെ.കെ. നായർ ഒരിക്കലും ഒരു മുന്നണിയുടെയും ആളായിരുന്നില്ല അന്നുവരെ. അത്തവണ ജയിക്കണമെങ്കിൽ യു.ഡി.എഫിൽ നിൽക്കണമെന്ന് മനസിലാക്കിയ നായർ കോൺഗ്രസിനോട് സീറ്റു തേടി. പാർട്ടി ചിഹ്‌നത്തിൽ തന്നെ മത്സരിച്ചു ജയിച്ചു.

അതിനുശേഷം നായർ വീണ്ടും സീറ്റ് ചോദിച്ചെത്തി. കൊടുത്തില്ല. പിന്നീട് ബി.എസ്‌പി സ്ഥാനാർത്ഥിയായി കെ.കെ. നായരെ 2009 ലെ ലോക്‌സഭാ തെരഞ്ഞെടപ്പിൽ കണ്ടു.) അടുത്ത തവണ സീറ്റ് നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ചാണ് മോഹൻരാജിനെ പിന്മാറ്റിയത്. 2006 ലെ തെരഞ്ഞെടുപ്പിലും ഇതു പോലെ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മോഹൻരാജ് പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. അതേസമയം തന്നെ ആറന്മുളയിൽ ശിവദാസൻ നായർ കോൺഗ്രസ് സ്ഥാനാർത്ഥിയായി പോസ്റ്റർ ഒട്ടിച്ചു പ്രചാരണം തുടങ്ങി.

അപ്പോഴാണ് ലീഡർ കെ. കരുണാകരൻ ആറന്മുളയ്ക്ക് അവകാശവാദം ഉന്നയിക്കുന്നത്. ലീഡറുടെ പിടിവാശിയിൽ ആറന്മുള മാലേത്ത് സരളാദേവിക്ക് കൊടുക്കേണ്ടി വന്നു. അവിടെ പോസ്റ്റർ ഒട്ടിച്ച ശിവദാസൻ നായർ വിമതശബ്ദം മുഴക്കിയതോടെ അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിച്ച് പ്രശ്‌നം പരിഹരിക്കാൻ നേതൃത്വം ധാരണയായി. അന്നും അച്ചടക്കമുള്ള പ്രവർത്തകനായി മോഹൻരാജ് ഒഴിഞ്ഞു കൊടുത്തു.

2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. പുനഃസംഘടനയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം നിലവിൽ വന്നു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ ആദ്യം ഉണ്ടായിരുന്ന പേര് പി. മോഹൻരാജിന്റേതായിരുന്നു. പതിവുപോലെ അവസാന നിമിഷം എ.കെ.ആന്റണിയും പി.ജെ. കുര്യനും ചേർന്ന് കോട്ടയത്തുകാരനായ ആന്റോ ആന്റണിയെ ഇവിടേക്ക് കെട്ടിയിറക്കി. സീറ്റ് പോയത് മോഹൻരാജിന്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. പത്തനംതിട്ട കൂടി ഉൾപ്പെടുത്തി ആറന്മുള്ള മണ്ഡലം പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. വീണ്ടും മോഹൻരാജിന്റെ പേര് ആറന്മുളയിലേക്ക്. അപ്പോഴാണ് പ്രശ്‌നം ഇല്ലാതായ പത്തനംതിട്ട മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎ ശിവദാസൻ നായർക്ക് മത്സരിക്കാൻ സീറ്റ് ആറന്മുളയിലേ ഉള്ളൂ. അവിടെയും മോഹൻരാജിന് നഷ്ടം. ഒപ്പം 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നൽകാമെന്നൊരു ഉറപ്പും. പതിവുപോലെ അതിൽ വിശ്വസിച്ചു മോഹൻരാജ് പിന്മാറി.

2015 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ച പോലെയായിരുന്നു മോഹൻരാജിന്റെ തുടക്കം. അപ്പോഴതാ വീണ്ടും വരുന്ന ആന്റോ ആന്റണി. അദ്ദേഹത്തിന് രണ്ടാമൂഴം വേണമത്രേ. ഇതേ സീറ്റ് നോട്ടമിട്ടിരുന്ന എ.ഐ.സി.സി. അംഗം അഡ്വ. പീലിപ്പോസ് തോമസ് കൂറുമാറി ഇടതുപക്ഷത്തെത്തി സീറ്റു ഒപ്പിച്ചു. പക്ഷേ, പരാജയപ്പെടാനായിരുന്നു വിധി. ഇത്രയും മോഹഭംഗങ്ങൾ നേരിട്ട് മോഹൻരാജിന് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടും സീറ്റ് നൽകുമെന്നായിരുന്നു പ്രവർത്തകരുടെയും വോട്ടർമാരുടെയും പ്രതീക്ഷ. റാന്നി നൽകാൻ നേതൃത്വം തയാറായി. പക്ഷേ, തനിക്ക് ആറന്മുള മതിയെന്ന നിലപാടിലായിരുന്നു മോഹൻരാജ്.

ഉമ്മൻ ചാണ്ടിയുടെ ഉറ്റതോഴനായ ശിവദാസൻ നായരെ ഒരു കാരണവശാലും മാറ്റാൻ കഴിയില്ലെന്ന് വന്നതോടെ കോന്നിയിലേക്ക് മോഹൻരാജ് അർധസമ്മതം മൂളിയിരുന്നു. അടൂർ പ്രകാശിനെ പറപ്പിച്ചേ അടങ്ങൂവെന്ന് സുധീരൻ വാശിപിടിച്ചതോടെ ഇക്കുറി മോഹൻരാജ് കോന്നിയിൽ മത്സരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, കൊടുങ്കാറ്റ് പോലെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഉമ്മൻ ചാണ്ടി ചുഴറ്റിയെറിഞ്ഞത് മോഹൻരാജ് എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവി കൂടിയായിരുന്നു. മനംതകർന്ന മോഹൻരാജ് ഇതിൽ ക്കൂടുതൽ പ്രതികരിക്കേണ്ടിയിരുന്നുവെന്നാണ് വോട്ടർമാരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP