Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായി ഉപതിരഞ്ഞെടുപ്പിനെ കണ്ട യോഗി ആദിത്യനാഥ് പഴിക്കുന്നത് അമിതമായ ആത്മവിശ്വാസത്തെയും കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെയും; ചിരവൈരിയായ മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ സഖ്യമായി വേഷം മാറുമോയെന്ന് തുറന്ന് പറയാതെ അഖിലേഷ് യാദവ്; ഹിന്ദി ബെൽറ്റിൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ ബിജെപി പുതുതന്ത്രങ്ങൾ മെനയാനുള്ള ഒരുക്കത്തിൽ; യുപി-ബിഹാർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായി ഉപതിരഞ്ഞെടുപ്പിനെ കണ്ട യോഗി ആദിത്യനാഥ് പഴിക്കുന്നത് അമിതമായ ആത്മവിശ്വാസത്തെയും കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെയും; ചിരവൈരിയായ മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ സഖ്യമായി വേഷം മാറുമോയെന്ന് തുറന്ന് പറയാതെ അഖിലേഷ് യാദവ്; ഹിന്ദി ബെൽറ്റിൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ ബിജെപി പുതുതന്ത്രങ്ങൾ മെനയാനുള്ള ഒരുക്കത്തിൽ; യുപി-ബിഹാർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഗോരഖ്പൂർ: യുപിയിലെ രണ്ടുമണ്ഡലങ്ങളിലെ തോൽവി ബിജെപിയുടെ കണ്ണുതുറപ്പിച്ചു. ഗോരഖ്പൂരും, ഫൂൽപൂരും തികച്ചും അപ്രതീക്ഷിതിമായാണ് കൈവിട്ടതെന്ന് അറിയാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. എസ്‌പിയും ബിഎസ്‌പി കൂട്ടുകെട്ടിന്റെ അർഥതലങ്ങൾ അല്ലെങ്കിൽ പ്രാധാന്യം തലയിലൂടെ ഓടിയില്ല. അമിതമായ ആത്മവിശ്വാസം വിനയായെന്ന് പറയാം.

തോൽവിയിൽ നിന്ന് പാഠം പഠിച്ച് പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്ന യോഗിയുടെ വാക്കുകൾ വെറുംവാക്കായി കരുതുക വയ്യ. യോഗിയും ഉപമുഖ്യമന്ത്രി കേശവ ്പ്രസാദ് മൗര്യയും ഒഴിഞ്ഞ സീറ്റുകളിലായിരുന്നു തോൽവി എന്നതാണ് ബിജെപിയുടെ ഹൃദയവേദന കൂട്ടുന്നത്. ബീഹാറിലെ അരാരിയ പാർലമന്റ് മണ്ഡലത്തിലാകാട്ടെ ബിജെപി ലല്ലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് അടിയറവ് വച്ചു.

യോഗിക്കേറ്റ തിരിച്ചടി

ഫൂൽപൂരിൽ ബിജെപിയുടെ കൗശലേന്ദ്ര സിങ്ങിനെ 59,460 വോട്ടിനാണ് എസ്‌പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേൽ തോൽപിച്ചത്.ഗോരക്പൂരിൽ 21,961 വോട്ടുകൾക്കായിരുന്നു ബിജെപിയുടെ പരാജയം. ഗോരഖ്പൂരിനെ അഞ്ചുതവണ പ്രതിനിധീകരിച്ച യോഗിക്ക് ഇത് വൻതിരിച്ചടി തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് യോഗി ജയിച്ച മണ്ഡലമാണിത്. കാരണം പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ പ്രചാരകനും, റാലികളിലെയും റോഡ്‌ഷോകളിലെയും നായകനും യോഗി തന്നെയായിരുന്നല്ലോ.2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായി ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച മുഖ്യമന്ത്രി 2014 ലേത് പോലുള്ള ജയമാണ് പ്രവചിച്ചിരുന്നത്.

1991 മുതൽ ബിജെപി മാത്രം ജയിച്ചുകയറിയിരുന്ന മണ്ഡലമാണ് ഗൊരഖ്പൂർ. ബിജെപി ജയിക്കുന്നതിന് തൊട്ട്മുമ്പ് 1989ൽ എച്ച്എംഎസ് സ്ഥാനാർത്ഥി അവൈദ്യ നാഥ് ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാൽ 1991 ൽ അവൈദ്യനാഥിനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് മണ്ഡലത്തിൽ ചുവടുറപ്പിയിക്കുന്നത്. തുടർന്ന് 96 ൽ അവൈദ്യ തന്നെ യായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999 ലാണ് യോഗി അദിത്യനാഥ് മണ്ഡലത്തിൽ ആദ്യമായി ജയിക്കുന്നത്. 2004,2009,2014 വർഷങ്ങളിലും യോഗി തന്നെയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999 ൽ കേവലം 8000 ത്തിനടുത്ത് ഭൂരിപക്ഷം നേടി വിജയിച്ചിരുന്ന യോഗി 2014 ൽ തന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷമായി ഉയർത്തി. ആ തരത്തിൽ ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഗൊരഖ്പൂർ.

എന്നാൽ മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ട് പൊലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ പിന്നിലായിരുന്നു. കൂടാതെ ഗൊരഖ്ബൂർ ആശുപത്രിയിൽ നടന്ന കൂട്ട ശിശുമരണവും യോഗിക്കെതിരെ ഭരണവിരുദ്ധ വികാരം ഉയരാൻ കാരണമായി. ഈ സാഹചര്യങ്ങൾ തിരിഞ്ഞു കൊത്തിയതാണ് ഉരുക്കുകോട്ടയായിരുന്നിട്ട് പോലും ഗൊരഖ്പൂർ ബിജെപിയെ കൈവിട്ടത്.അഖിലേഷ് യാദവിന് സ്വരമുയർത്താം

യുപി തിരഞ്ഞെടുപ്പ് ഫലങ്ങൾ എല്ലായ്‌പോഴും വലിയ രാഷ്ട്രീയ സന്ദേശങ്ങൾ നൽകാറുണ്ട്.- അഖിലേഷ് യാദവിന്റെ ഈ വാക്കുകൾ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിൽ ഇത്രയധികെ ജനരോഷമുണ്ടെങ്കിൽ സംസ്ഥാനത്തെ അശേഷിക്കുന്നവയിൽ എന്തായിരിക്കും സ്ഥിതി? മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ 2017 ൽ ഉണ്ടായിരുന്നെങ്കിൽ, ബിജെപി അധികാരമേറില്ലായിരുന്നുവെന്നും അഖിലേഷ് പറഞ്ഞുവച്ചു.

എസ്‌പി-ബിഎസ്‌പി കൂട്ട്‌കെട്ട് ഒരുപരീക്ഷണം

ചിരവൈരികളായ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയും 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പരീക്ഷണശാലയായാണ് ഗോരഖ്പൂരിനെയും ഫൂൽപൂരിനെയും കണ്ടത്.രണ്ട് മണ്ഡലങ്ങളിലും എസ്‌പി സ്്്ഥാനാർഥികളെ നിർത്തിയപ്പോൽ, ബിഎസ്‌പി പിന്തുണച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ മാസാവസാനം ഇതിന്റെ നന്ദി എസ്‌പി തിരിച്ച് ബിഎസ്‌പിയോട് പ്രകടിപ്പിക്കും.

2019 ൽ ഇതൊരു സഖ്യമായി വളരുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന കാണുക എന്ന മറുപടി പറഞ്ഞത് കൂട്ടുകെട്ടിന്റെ സൂത്രധാരനായ അഖിലേഷിന്റെ അമ്മാവൻ രാം ഗോപാൽ യാദവാണ്.25 വർഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിന്നെന്നതാണു തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ബിഹാറിലും ബിജെപി തലകുനിച്ചു

ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയ ലോക്‌സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥി തോറ്റു. ആർജെഡി സ്ഥാനാർത്ഥി സർഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകൾക്കാണ് ആലത്തിന്റെ വിജയം. ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർത്ഥി റിങ്കി റാണി പാണ്ഡെ ജയിച്ചു.

റിങ്കി റാണിയുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണു റിങ്കി ബിജെപിക്കായി സീറ്റു നിലനിർത്തിയത്. ജെഹനാബാദിൽ ആർജെഡി സ്ഥാനാർത്ഥി കുമാർ കൃഷ്ണ മോഹനും ജയിച്ചുകയറി. ജെഡിയു സ്ഥാനാർത്ഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണു കൃഷ്ണ മോഹൻ തോൽപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ എഴുപത്തൊന്നും ബിജെപിയാണ് സ്വന്തമാക്കിയത്.ഗോരഖ്പൂരിലെ തോൽവിക്ക് ബിജെപി എന്തുന്യായം പറയും എന്നുള്ളതാണ് കാര്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് യോഗി ജയിച്ച മണ്ഡലമാണിത്. ഹിന്ദി ബെൽറ്റിലെ ഹൃദയഭൂമിയിൽ രണ്ടു മണ്ഡലങ്ങൾ നഷ്ടപ്പെട്ടു. ബിഹാറിൽ ആർ.ജെ.ഡി. മണ്ഡലം നിലനിർത്തി. രണ്ടും തിരിച്ചടികൾ തന്നെ.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ ബിജെപിക്ക് തീരെ എളുപ്പമല്ല എന്നു തന്നെയാണ് ഗൊരഖ്പുരും ഫൂൽപുരും അരാറിയയും വിളിച്ചുപറയുന്നത്. 2014-ൽ ഉത്തരേന്ത്യ ബിജെപി. മിക്കവാറും തൂത്തുവാരുകയായിരുന്നു. ഗുജറാത്തിൽ 26 ലോക്‌സഭ സീറ്റിൽ ഇരുപത്താറും രാജസ്ഥാനിൽ ഇരുപത്തഞ്ചിൽ ഇരുപത്തഞ്ചും മദ്ധ്യപ്രദേശിൽ ഇരുപത്തൊമ്പതിൽ ഇരുപത്തേഴും ഝാർഖണ്ഡിൽ പതിനാലിൽ പന്ത്രണ്ടും ഹിമാചലിൽ നാലിൽ നാലും ഉത്തരാഖണ്ഡിൽ അഞ്ചിൽ അഞ്ചും ഹരിയാനയിൽ പത്തിൽ ഏഴും ഡൽഹിയിൽ ഏഴിൽ ഏഴും ബിജെപി. കൊയ്‌തെടുത്തു. ഈ പ്രതലമാണ് ഇപ്പോൾ ഇളകിയാടുന്നത്. 31% വോട്ടാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത്. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ബിജെപി. 2019-ൽ പിന്നാക്കം പോവാനുള്ള സാദ്ധ്യതയാണേറെയുള്ളത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വടക്കി-കിഴക്കൻ സംസ്്ഥാനങ്ങളിലും മേൽക്കൈ നേടി ഹിന്ദി ബെൽറ്റിലെ പോരായ്മകൾ നികത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ത്രിപുര ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അതുതെളിയിക്കുകയും ചെയ്തു. തെലങ്കാനയിൽ ചന്ദ്രശേഖർ റാവു പറയുന്നത് പോലെ കേൾക്കുകയാണ് ബിജെപിയുടെ ജോലി. ആന്ധ്രയിൽ ചന്ദ്രബാബുനായിഡു എൻ.ഡി.യോട് പിണങ്ങി നിൽപ്പാണ്. കർണ്ണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിനെ മറികടക്കുക ബിജെപിക്ക് കടുപ്പമാവും. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയെയും രജനികാന്തിനെയും മുൻനിർത്തി ഒരു പോരാട്ടത്തിന് വഴി തെളിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കണ്ടറിയണം.

യുപിയിൽ യോഗിയുടെ കടുത്ത ഹിന്ദുത്വ ലൈനും, സദാചാര പൊലീസിങ്ങുമൊക്കെ 2019 ൽ ഗുണം ചെയ്യുമോയെന്ന് ബിജെപിക്ക് സംശയം ഉയർന്നു കഴിഞ്ഞു.അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 403 ൽ 325 സീറ്റുകൾ കിട്ടി. എസ്‌പി-47, ബിഎസ,പി-19 കോൺഗ്രസ്-7. അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും അന്ന് കൂട്ടുകൂടിയെങ്കിലും ഇരുവരും പൾസ് മനസിലാക്കുന്നതിൽ പരാജയപ്പെട്ടു.2017 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 14 മേയർ സീറ്റുകളിൽ ജയിച്ച് ബിജെപി മേൽക്കൈ നിലനിൽത്തി. യോഗിയുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധരായ സ്ഥാനാർത്ഥികളെ നിർത്തിയതാണ് ഇപ്പോഴത്തെ പരാജയത്തിന് കാരണമെന്ന് സംസാരമുണ്ട്.

2019 ലെ തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് മായാവതി ഇനിയും മനസ് തുറന്നിട്ടില്ല. ബാബ്‌റി മസ്ജിദ് വീണതിന് സേഷം കല്യാൺ സിങ് സർക്കാരിനെ താഴെയിറക്കാനാണ് ഏററവുമൊടുവിൽ എസ്‌പിയും ബിഎസ്‌പിയും യോജിച്ചത്. 1993 ൽ. ഭാവി കാര്യങ്ങൾ കാത്തിരുന്നു കാണുക തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP