Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപ് ആദ്യം ക്ഷണിച്ച ലോകനേതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രി; ബ്രെക്സിറ്റിന് ശേഷം അമേരിക്കയ്ക്ക് വേണ്ടത് ബ്രിട്ടനുമായി വ്യാപാര ബന്ധം; വിയോജിപ്പുള്ള കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രിയും

ട്രംപ് ആദ്യം ക്ഷണിച്ച ലോകനേതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രി; ബ്രെക്സിറ്റിന് ശേഷം അമേരിക്കയ്ക്ക് വേണ്ടത് ബ്രിട്ടനുമായി വ്യാപാര ബന്ധം; വിയോജിപ്പുള്ള കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രിയും

പുതുതായി അധികാരത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താൻ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ സ്ഥിരീകരിച്ചു. വൈറ്റ്ഹൗസിലെത്തിയ ശേഷം ട്രംപ് ആദ്യം കൂടിക്കാഴ്ചക്കായി ക്ഷണിച്ചിരിക്കുന്ന ലോക നേതാവാണ് തെരേസ. ബ്രെക്സിറ്റിന് ശേഷം അമേരിക്ക് വേണ്ടത് ബ്രിട്ടനുമായുള്ള വ്യാപാരബന്ധമാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. എന്നാൽ തനിക്ക് അസ്വീകാര്യമായ ട്രംപിന്റെ ചില കാഴ്ചപ്പാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ മടിക്കില്ലെന്ന വ്യക്തമായ സൂചന തെരേസ മെയ്‌ നൽകിയിട്ടുമുണ്ട്. വൈറ്റ് ഹൗസിൽ വച്ചാണ് നിർണായകമായ ഈ കൂടിക്കാഴ്ച നടക്കുന്നത്.

ഇതിന് മുമ്പ് ട്രംപിന്റെ വിവാദപരമായ ചില നിലപാടുകളെ പരസ്യമായി വിമർശിച്ച ചരിത്രമാണ് തെരേസയ്ക്കുള്ളത്. ചില കാര്യങ്ങളിൽ ഇന്നും വിയോജിപ്പ് നിലനിൽക്കുന്നുണ്ടെന്നും അത് പ്രകടിപ്പിക്കുമെന്നും എന്നാൽ ഈ കൂടിക്കാഴ്ചയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വ്യാപാരം, നാറ്റോ, സിറിയൻ പ്രശ്നം തുടങ്ങിയവയിലായിരിക്കുമെന്നും തെരേസ പറയുന്നു. ഈ വർഷം തന്നെ ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനെ ക്ഷണിക്കുമെന്നും തെരേസ പറയുന്നു. എന്നാൽ സ്റ്റേറ്റ് വിസിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് ബക്കിങ്ഹാം പാലസാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. സ്ത്രീകളെ കുറിച്ച് ട്രംപ് നടത്തിയ വിവാദപരമായ പരാമർശങ്ങളെക്കുറിച്ച് വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചക്കിടെ സംസാരിക്കുമോയെന്ന് വെളിപ്പെടുത്താൻ തെരേസ തയ്യാറായില്ല. യുകെയും യുഎസും തമ്മിൽ പ്രത്യേക ബന്ധമാണുള്ളതെന്നും അതിനാൽ വിയോജിപ്പുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നൽകുന്നു.

ട്രംപ് അധികാരമേറ്റതിന് ശേഷം അദ്ദേഹത്തെ ആദ്യമായി കാണുന്നത് വിദേശനേതാവ് വനിതാ പ്രധാനമന്ത്രിയായ താനായതിനാൽ ലോകത്തിൽ വനിതകൾക്കുള്ള പ്രാധാന്യം വ്യക്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും തെരേസ പ്രത്യാശ പ്രകടിപ്പിക്കുന്നു. നാറ്റോയ്ക്കെതിരെയുള്ള ട്രംപിന്റെ വിയോജിപ്പിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് തെരേസ വ്യക്തമാക്കുന്നു. സൈനിക സഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതിന് പുറമെ റഷ്യയുടെ കടന്ന് കയറ്റത്തിൽ നിന്നും ബാൾട്ടിക് രാജ്യങ്ങളെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാട് തുടരാൻ ട്രംപിനെ നിർബന്ധിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സൂചന നൽകുന്നു. എന്നാൽ നാറ്റോയിൽ കാര്യമായ മാറ്റം വരുത്താനുള്ള നടപടികളുമായി ട്രംപ് മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ട്രംപിന്റെ മുതിർന്ന ഉപദേശകരിലൊരാളായ ടെഡ് മാലോക് വെളിപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചക്കിടെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള തന്റെ ശക്തമായ നിലപാട് തെരേസ മുറുകെപ്പിടിക്കുമെന്നാണ് സൂചന. തന്റെ പ്രശസ്തിയും സ്വാധീനവും മൂലം തനിക്ക് സ്ത്രീകൾക്കെതിരെ എന്തും ചെയ്യാൻ സാധിക്കുമെന്ന ഒക്ടോബറിലെ ട്രംപിന്റെ വിവാദ പ്രസ്താവനയെ ശക്തമായി എതിർത്ത നേതാക്കളിലൊരാളായിരുന്നു തെരേസ.മുസ്ലീങ്ങളെ അമേരിക്കയിലേക്ക് വരുന്നതിൽ നിന്നും തടയുമെന്ന് 2015 അവസാനം ട്രംപ് നടത്തിയ വിവാദ പ്രസ്താവനയെയും തെരേസ അന്ന് ശക്തമായി എതിർത്തിരുന്നു. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനുമായി അമേരിക്ക ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വ്യാപാരക്കരാറിനെ കുറിച്ചുള്ള ചർച്ചകളും ഇരു നേതാക്കളും നടത്തിയേക്കുമെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP