Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റൊരു പണിക്കും പോവാതെ സുഷമസ്വരാജ് ലോകനേതാക്കളെ ഫോൺ വിളിച്ച് നേടിയ വിജയം; ബ്രെക്സിറ്റിന് മുമ്പ് ഇന്ത്യയെ പിണക്കിയാൽ പണി പാളുമെന്ന് ഭയന്ന ബ്രിട്ടൻ ഒടുവിൽ മൽപ്പിടിത്തം വേണ്ടെന്ന് വച്ചു; അന്താരാഷ്ട്ര കോടതിയിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ വിജയിച്ചത് ഇങ്ങനെ

മറ്റൊരു പണിക്കും പോവാതെ സുഷമസ്വരാജ് ലോകനേതാക്കളെ ഫോൺ വിളിച്ച് നേടിയ വിജയം; ബ്രെക്സിറ്റിന് മുമ്പ് ഇന്ത്യയെ പിണക്കിയാൽ പണി പാളുമെന്ന് ഭയന്ന ബ്രിട്ടൻ ഒടുവിൽ മൽപ്പിടിത്തം വേണ്ടെന്ന് വച്ചു; അന്താരാഷ്ട്ര കോടതിയിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ വിജയിച്ചത് ഇങ്ങനെ

രാജ്യാന്തര നീതിന്യായ കോടതിയിലെ അഥവാ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിലെ (ഐസിജെ) ജഡ്ജിയായി ഇന്ത്യൻ ന്യായാധിപൻ ദാൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യ സമീപകാലത്ത് നടത്തിയ ഏറ്റവും ഉജ്വലമായ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കഴിവ് കാരണമാണ് ഈ വിജയമെന്നും പൊതുവെ അഭിപ്രായം ഉയർന്ന് വരുന്നുണ്ട്. മറ്റൊരു പണിക്കും പോകാതെ സുഷമ 60 ഓളം രാജ്യങ്ങളിലെ നേതാക്കളെ നേരിൽ ഫോണിൽ ബന്ധപ്പെട്ട് പിന്തുണ നേടിയെടുത്തതിനെ തുടർന്നായിരുന്നു ഈ വിജയം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഒടുവിൽ മൽപിടിത്തം വേണ്ടെന്ന് വച്ച് ഐസിജെ ജഡ്ജി സ്ഥാനത്തേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥി ക്രിസ്റ്റഫർ ഗ്രീൻവുഡിനെ ബ്രിട്ടൻ പിൻവലിച്ചതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് വിജയത്തിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. ബ്രെക്സിറ്റിന് മുമ്പ് ഇന്ത്യയെ പിണക്കിയാൽ ഇന്ത്യയുമായി മികച്ചൊരു വ്യാപാരക്കരാറുണ്ടാക്കാൻ സാധിക്കാതെ പണി പാളുമെന്ന് ഭയന്നാണ് ബ്രിട്ടൻ സ്ഥാനാർത്ഥിയെ പിൻവലിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അന്താരാഷ്ട്ര കോടതിയിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ വിജയം കൊയ്തിരിക്കുകയാണ്.

ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിലെ ഒഴിവ് വരുന്ന അഞ്ച് സ്ഥാനങ്ങളിൽ ഒടുവിലേത്തേതിലേക്കുള്ള മത്സരത്തിൽ ഭണ്ഡാരിക്ക് വെല്ലുവിളിയായിട്ടായിരുന്നു ബ്രിട്ടന്റെ ഗ്രീൻവുഡ് നിലകൊണ്ടിരുന്നത്. 11 റൗണ്ടുകളിലും യുഎൻ പൊതുസഭയിൽ ഇന്ത്യക്ക് മൂന്നിൽ രണ്ടിലേറെ പിന്തുണ കരസ്ഥമാക്കാൻ സാധിച്ചിട്ടും രക്ഷാസമിതിയിലെ രഹസ്യ സ്വഭാവമുള്ള വോട്ടിംഗിൽ കൈവരിച്ച ഭൂരിപക്ഷം മുൻനിർത്തി ഇന്ത്യയുടെ വിജയം അംഗീകരിക്കാതിരിക്കാൻ ബ്രിട്ടൻ ആവുന്നതും കളിച്ചിരുന്നു. ബ്രിട്ടന്റെ ഈ കുതന്ത്രത്തെ മറികടക്കുന്നതിനായി കഴിഞ്ഞ 10 ദിവസങ്ങളായി സുഷമയും കൂട്ടരും അതീവ ജാഗ്രതയോടെയും നയതന്ത്ര മികവോടെയും തോളോട് തോൾ ചേർന്ന് പരിശ്രമിക്കുകയും ഇക്കാര്യത്തിൽ വിവിധ രാജ്യങ്ങളുടെ പിന്തുണ അവിടങ്ങളിലെ നേതാക്കളെ നേരിട്ട് ഫോണിൽ വിളിച്ച് നേടിയെടുക്കുകയുമായിരുന്നു.

ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പ്രശ്നത്തിൽ വിവിധ ലോക നേതാക്കളുമായി സമ്പർക്കം പുലർത്തി കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്തിരുന്നു. രക്ഷാ സമിതിയിലെ സ്ഥിരം മെമ്പർമാരിൽ യുഎസ് അടക്കമുള്ള ഇക്കാര്യത്തിൽ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളാനാവില്ലെന്ന തീരുമാനമാണെടുത്തെന്ന് സൂചനയുണ്ട്. 12ാം റൗണ്ട് വോട്ടിംഗിന് മുമ്പ് ഐക്യരാഷ്ട്രസഭാ പൊതുസഭാധ്യക്ഷൻ മിറോസ്ലോവ് ലയ്സെക്കും രക്ഷാസമിതി അധ്യക്ഷൻ സെബസ്റ്റാനോ കാർഡിയും ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രതിനിധികളെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ക്ഷണിച്ച് വരുത്തിയിരുന്നു.

ഈ വിഷയത്തിൽ ആരുടെയും സമർദത്തിന് കീഴടങ്ങില്ലെന്നും ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമാകട്ടെ എന്നുമായിരുന്നു ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരി പ്രതിനിധി സയ്യിദ് അക്‌ബറുദ്ദീൻ ശക്തമായ നിലപാടെടുത്തിരുന്നത്. എന്നാൽ രക്ഷാസമിതിയിലെ ഇലക്ഷൻ വേണ്ടെന്ന് വയ്ക്കാനും 96 കൊല്ലങ്ങൾക്ക് ശേഷം ഇതാദ്യമായി സംയുക്ത കൂടിയാലോചനാ സിസ്റ്റം ഒരിക്കൽ കൂടി സക്രിയമാക്കുന്ന കുതന്ത്രവും ബ്രിട്ടൻ പയറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനിടെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ തമ്മിലും തുറന്ന ചർച്ച ഇക്കാര്യത്തിലുണ്ടായി.

രഹസ്യ വോട്ടിങ് തുറന്ന വോട്ടിംഗിലേക്ക് വഴിമാറുന്ന നിലയ്ക്ക് ലോക രാജ്യങ്ങളിൽ മൂന്നിൽ രണ്ടിന്റെയും പിന്തുണയുള്ള ഇന്ത്യക്ക് എതിരായി നിലകൊള്ളാനാവില്ലെന്ന അഭിപ്രായവുംതുടർന്ന് ശക്തമായി. ഇതിനെ തുടർന്നാണ് ഗ്രീൻവുഡിനെ പിൻവലിക്കാൻ ബ്രിട്ടൻ വഴങ്ങിിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാവാതിരിക്കാനാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭയിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യു റെയ്ക്രോഫ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതേ തുടർന്ന് ഐസിജെയിൽ ഭണ്ഡാരിയുടെ സ്ഥാനം ഉറപ്പായി. എന്നാൽ ഇതാദ്യമായി ഐസിജെയിൽ ബ്രിട്ടന്റെ പ്രതിനിധി ഇല്ലാത്ത അവസ്ഥയുമുണ്ടായിരിക്കുന്നു.

ബ്രിട്ടന് ഇത്തരത്തിൽ സ്ഥാനം നഷ്ടപ്പെട്ടതിനെ വിമർശിച്ച് നിരവധി ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.ടോറി എംപി റോബർട്ട് ജെൻ റിക്ക്, ചാത്താം ഹൗസിലെ അസോസിയേറ്റ് ഫെല്ലോ ലെസ്ലി വിൻജാമുറി, തുടങ്ങിയവർ ഇവരിൽ ചിലരാണ്. എന്നാൽ ഐസിജെയിലെ ഒരു ജഡ്ജിയുടെ സ്ഥാനത്തേക്കാൾ ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾക്കാണ് പ്രാധാന്യമെന്നാണ് നിരവധി ബ്രിട്ടീഷ് മാധ്യമങ്ങൾ അഭിപ്രായയപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയെ പിണക്കി വ്യാപാരബന്ധങ്ങൾ ഇല്ലാതാക്കുന്നത് മണ്ടത്തരമാണെന്നും അവർ മുന്നറിയിപ്പേകുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP