Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോറൽ പോലും ഏൽക്കാതെ ഇന്ത്യൻ കമാണ്ടോകൾ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി; കുഴി ബോംബിൽ ചവിട്ടി ഒരു സൈനികന് പരിക്ക് പറ്റിയത് മാത്രം ഏക തിരിച്ചടി; അതിർത്തി കടന്ന് ഭീകരരെ തുരത്തിയതിന് ഇന്ത്യ നൽകിയത് വമ്പൻ പ്രചരണം; തിരിച്ചടിക്കാൻ ശേഷിയില്ലാതെ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്

പോറൽ പോലും ഏൽക്കാതെ ഇന്ത്യൻ കമാണ്ടോകൾ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി; കുഴി ബോംബിൽ ചവിട്ടി ഒരു സൈനികന് പരിക്ക് പറ്റിയത് മാത്രം ഏക തിരിച്ചടി; അതിർത്തി കടന്ന് ഭീകരരെ തുരത്തിയതിന് ഇന്ത്യ നൽകിയത് വമ്പൻ പ്രചരണം; തിരിച്ചടിക്കാൻ ശേഷിയില്ലാതെ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് അധിനിവേശ കാശ്മീരിലെ ഭീകരതാവളങ്ങൾ തകർത്ത ശേഷം പാക്കിസ്ഥാനെ ഇന്ത്യ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചു. അതിന് ശേഷം ലോകത്തോട് വിളിച്ചു പറഞ്ഞു. അമേരിക്കയേയും റഷ്യയേയും മറ്റ് ലോകരാജ്യങ്ങളേയും തെളിവ് കാട്ടി ബോധ്യപ്പെടുത്തുകയും ചെയ്തു. സാറ്റലൈറ്റ് തെളിവുകൾ പരിശോധിച്ച ആഗോള രാജ്യങ്ങളും ഇന്ത്യൻ കമാണ്ടോകളുടെ കരുത്ത് തരിച്ചറിഞ്ഞു. പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിലെ കമാൻഡോകൾ എല്ലാവരും പോറൽപോലും ഏൽക്കാതെ മടങ്ങിയെത്തിയെന്നത് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. എട്ട് ഇന്ത്യൻ സൈനികരെ തങ്ങൾ വധിച്ചെന്ന പാക്ക് സൈന്യത്തിന്റെ അവകാശവാദം അസംബന്ധമാണെന്നും അവർ പ്രചരിപ്പിക്കുന്ന വിഡിയോകൾ വ്യാജമാണെന്നും ഏവരേയും തിരിച്ചറിയിക്കാനും കഴിഞ്ഞു. തിരികെ വരുമ്പോൾ ഒരു സൈനികന് ഇന്ത്യൻ അതിർത്തിയിൽവച്ചു കുഴിബോംബിൽ ചവിട്ടിയപ്പോഴുണ്ടായ പരുക്കു മാത്രമേയുള്ളൂവെന്ന ഇന്ത്യൻ വാദം ലോകരാജ്യങ്ങൾ അംഗീകരിച്ചത് പാക്കിസ്ഥാന് തിരിച്ചടിയായി. ഈ സാഹചര്യത്തിൽ ഇന്ത്യൻ നഗരങ്ങളിൽ ഭികരാക്രമണങ്ങൾ നടത്താനാണ് പാക് നീക്കമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ സൈനികരുടെ ആക്രമണമുണ്ടായെന്നും തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്നും സമ്മതിക്കുമ്പോഴും കമാൻഡോ ആക്രമണമല്ല ഉണ്ടായതെന്ന വാദത്തിൽ പാക്കിസ്ഥാൻ ഉറച്ചുനിൽക്കുകയാണ്. ഇന്ത്യ നിയന്ത്രണരേഖ ലംഘിച്ചെന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, നിയന്ത്രണ രേഖയിൽനിന്നുള്ള വെടിവയ്പു മാത്രമാണുണ്ടായതെന്ന സൈന്യത്തിന്റെ നിലപാടിലേക്കു പാക്കിസ്ഥാനിലെ ഭരണനേതൃത്വവും ഇന്നലെ പൂർണമായി ചുവടുമാറ്റി.പാക്ക് വിദേശകാര്യ സെക്രട്ടറിയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലും യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നിവയുടെ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ നിലപാടു വിശദീകരിച്ചു. കമാൻഡോ ആക്രമണം ഉണ്ടായിട്ടില്ലെന്നും നിയന്ത്രണരേഖയിൽ പലയിടത്തുനിന്നും പ്രകോപനമില്ലാതെയുള്ള വെടിവയ്പാണുണ്ടായതെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. ഉറി ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചില പ്രസ്താവനകളെ വിമർശിച്ച അദ്ദേഹം, പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണെന്ന വാദം ആവർത്തിച്ചു. എന്നാൽ ഇതൊക്കെ വെറുതെ കേട്ടിരിക്കുകയാണ് യുഎന്നും ലോകരാജ്യങ്ങളും. പാക്കിസ്ഥാനോട് തീവ്രവാദം അവസാനിപ്പിക്കണമെന്ന നിർദ്ദേശം അമേരിക്ക നൽകുകയും ചെയ്തു.

കമാൻഡോ ആക്രമണത്തെ പരമാവധി പരസ്യപ്പെടുത്താൻ മോദി സർക്കാർ തീരുമാനമെടുത്തിരുന്നുവെന്നു വ്യക്തം. ഉറി ഭീകരാക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി . 18 സൈനികർ ഉറിയിൽ കൊല്ലപ്പെട്ടെങ്കിൽ, അനൗദ്യോഗിക കണക്കുകളനുസരിച്ച്, അതിന്റെ ഇരട്ടിയിലേറെ ഭീകരരെയാണു കഴിഞ്ഞദിവസം സൈന്യം വധിച്ചത്. പിഒകെയിൽ ഇന്ത്യൻ സൈന്യം കടന്നുചെന്ന് ആക്രമിക്കുന്നതു കഴിഞ്ഞ 45 വർഷത്തിൽ ഇതാദ്യം എന്ന വാദമാണു മാദ്ധ്യമചർച്ചയായത്. നിയന്ത്രണ രേഖയിൽ വെടിനിർത്തലിനു 2003ൽ ധാരണയുണ്ടാക്കിയശേഷം യുപിഎ സർക്കാരിന്റെ കാലത്തു 2007ലും 2013ലും മിന്നലാക്രമണങ്ങൾ നടന്നിരുന്നു. അന്നൊന്നും ആക്രമണങ്ങൾക്കു കഴിഞ്ഞ ദിവസത്തേതുപോലെ മാദ്ധ്യമശ്രദ്ധ ലഭ്യമാക്കാനോ ഔദ്യോഗിക പ്രഖ്യാപനത്തിനോ കേന്ദ്രസർക്കാർ ശ്രമിച്ചില്ല. ഭീകരരെ അമർച്ച ചെയ്യാനുള്ള മിന്നലാക്രമണമാണു സൈന്യം നടത്തിയതെന്നു വ്യക്തമാക്കിയ ഇന്ത്യ കൂടുതൽ നടപടികൾ ഉദ്ദേശിക്കുന്നില്ലെന്നും ഉടനെ കൂട്ടിച്ചേർത്തിരുന്നു. സംഭവം നിഷേധിക്കാനുള്ള പ്രകോപനവും അതുതന്നെ. നിഷേധിപ്പിക്കാൻ സാധിച്ചുവെന്നത് ഇന്ത്യയുടെ വിജയമാണ്.

അതിനിടെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറായിരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെട്രോ നഗരങ്ങക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. എല്ലാ സംസ്ഥാനങ്ങളിലെയും തന്ത്രപ്രധാന മേഖലകളിലും സുപ്രധാന കേന്ദ്രങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളായ ചന്തകൾ, പ്രാർത്ഥനാലയങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് നിർദ്ദേശം. ആവശ്യമെങ്കിൽ ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ത് നിമിഷവും പാക്ക് ഭാഗത്തുനിന്നും പ്രകോപനം ഉണ്ടാകാമെന്നതിനാൽ അതിർത്തിയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തിയോടു ചേർന്നുള്ള ആയിരം ഗ്രാമങ്ങൾ ഒഴിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. ഇവിടുന്നുള്ള ജനങ്ങൾക്കായി പ്രത്യേകം ക്യാംപുകളും തുറന്നു.

പാക് ഭീഷണി തുടരുന്നുവെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ

അതിനിടെ ഇന്ത്യയെ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുന്നതായി അന്തർദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയെ നശിപ്പിക്കാനുള്ള കരുത്ത് പാക്കിസ്ഥാനുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട്. തങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങി പുറപ്പെട്ടാൽ ഇന്ത്യയെ അപ്പാടെ ഇല്ലാതാക്കുമെന്നാണ് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി മുഴക്കിയത്. ഉറി ആക്രമണത്തിന് ശേഷം നിരന്തരം ഇത്തരം പ്രസ്ഥാവന പാക് പ്രതിരോധമന്ത്രി നടത്തുന്നുണ്ട്. അതിർത്തി കടന്നുള്ള ഇന്ത്യയുടെ കമാണ്ടോ നീക്കത്തിന് ശേഷവും ഇത് തുടരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ പാക്കിസ്ഥാൻ സർവസജ്ജമാണ്. ചില്ലുകൂട്ടിൽ സൂക്ഷിക്കുന്നതിനായിട്ടല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കും. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നും ആസിഫ് ഭീഷണി മുഴക്കി. പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറായാൽ ശക്തമായ തിരിച്ചടി നൽകും. അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുന്നുവെന്നാണ് പാക് ഭീഷണിയെന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ഇന്ത്യയ്ക്ക് തുണയാവുകയും ചെയ്തു.

പാക് പ്രകോപനത്തിന് തെളിവായി ഇതിനെ ഉയർത്തിക്കാട്ടാൻ മോദിക്കായി. ആണവായുധമുണ്ടെന്ന പാക്കിസ്ഥാന്റെ ഭീഷണി വകവച്ചു കൊടുക്കാൻ കഴിയില്ലെന്ന സന്ദേശം മോദി സർക്കാർ വ്യാപകമായി നൽകുന്നുണ്ട്. ഇതിനെ മറ്റ് രാജ്യങ്ങൾക്കും അംഗീകരിക്കേണ്ടി വരുന്നുവെന്നതാണ് യാഥാർത്ഥ്യം.

സൈനികനെ വിട്ടുകിട്ടാൻ ശ്രമം തുടരുന്നു

സെന്യത്തെയോ ഭീകരരെയോ ഉപയോഗപ്പെടുത്തി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടിക്ക് സാധ്യതയേറിയതോടെ രാജ്യം കനത്ത ജാഗ്രതയിൽ. നവരാത്രി ഉത്സവാഘോഷങ്ങൾ ആരംഭിച്ചതോടെ ഡൽഹി ഉൾപ്പെടെ എല്ലാ മെട്രോനഗരങ്ങളിലും രണ്ടാഴ്ചത്തേക്ക് അതീവജാഗ്രത പാലിക്കും.

പഞ്ചാബ് ഉൾപ്പെടെ അതിർത്തിപ്രദേശത്തുനിന്ന് ഗ്രാമീണരെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിച്ചു. നിയന്ത്രണരേഖയിലും അതിർത്തിയിലും കാവൽ ശക്തമാക്കി. സുരക്ഷ വിലയിരുത്തുന്നതിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നിയന്ത്രണരേഖയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പാക്‌സേന വെടിനിർത്തൽ ലംഘിച്ച് ഷെല്ലാക്രമണം നടത്തി. ഭീകരർക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഷെല്ലാക്രമണം. അഞ്ച് ബറ്റാലിയൻ പാക്കിസ്ഥാൻ സേന അതിർത്തിയിലേക്ക് നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

പാക്‌സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ സൈനികനെ വിട്ടുകിട്ടാൻ ശ്രമം തുടരുകയാണ്. 37 രാഷ്ട്രീയ റൈഫിൾസിലെ ചന്ദുബാബുലാൽ ചൗഹാനാണ് വ്യാഴാഴ്ച പിടിയിലായത്. ചൗഹാൻ പാക് പിടിയിലായെന്ന് ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരീകരിച്ചു. അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണെന്ന നിലപാടിലാണ് കരസേന. സൈനികരും ഗ്രാമീണരും നിയന്ത്രണരേഖ കടക്കാറുണ്ട്. അവരെ കൈമാറാൻ വ്യവസ്ഥാപിത മാർഗങ്ങളുമുണ്ട്. ഇതുപാലിച്ച് ചൗഹാനെ വിട്ടുകിട്ടണമെന്ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (എംഒഡിജി) രൺബീർ സിങ് ഹോട്ട് ലൈനിൽ പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല.

ഛാബ് മേഖലയിൽനിന്ന് സായുധനായ ഇന്ത്യൻ സൈനികനെ പിടികൂടിയെന്നും ചോദ്യംചെയ്തു വരികയാണെന്നും പാക്‌സൈന്യം അറിയിച്ചു. നികായലിലെ സൈനിക ആസ്ഥാനത്ത് തടങ്കലിലാണ് ചൗഹാനെന്ന് റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP