ഫലസ്തീൻ വൈകാതെ സ്വതന്ത്ര രാഷ്ട്രമായി മാറുമെന്നാണ് പ്രതീക്ഷ; ഇന്ത്യയുമായുള്ള ബന്ധം കാലത്തെ അതിജീവിച്ചതെന്നും നരേന്ദ്ര മോദി; സൗഹൃദത്തിന്റെ പ്രതീകമായി ഉന്നത ബഹുമതിയായ ഗ്രാൻഡ് കോളർ നൽകി മോദിയെ ആദരിച്ച് മഹ്മൂദ് അബ്ബാസ്; ചരിത്രസന്ദർശനത്തിൽ ഫലസ്തീൻ ജനതയുടെ മനം കീഴടക്കി മടക്കം
February 10, 2018 | 03:35 PM IST | Permalink

മറുനാടൻ മലയാളി ഡസ്‌ക്
റാമള്ള:: ഫലസ്തീൻ വൈകാതെ സ്വതന്ത്ര രാഷ്ട്രമായി മാറുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചുവരുമെന്ന് ആശിക്കാം. ഇന്ത്യ-ഫലസ്തീൻ ബന്ധം കാലത്തെ അതിജീവിച്ചതാണ്. ഫലസ്തീൻ ജനതയുടെ താൽപര്യങ്ങളോട് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് താൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഉറപ്പ് നൽകിയെന്നും മോദി പറഞ്ഞു.റാമള്ളയിൽ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇസ്രയേലുമായുള്ള സമാധാന പ്രക്രിയയിൽ ഇന്ത്യയുടെ പങ്കിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അബ്ബാസ് പറഞ്ഞു.
നാല് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ഫലസ്തീനിലെത്തിയത്.ജോർദ്ദാനിൽ നിന്ന് ജോർദ്ദാൻ രാജാവിന്റെ ഹെലികോപ്റ്ററിൽ ഇസ്രയേൽ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി റാമള്ളയിലെത്തിയത്.
അന്തരിച്ച മുൻ പ്രസിഡന്റും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവുമായിരുന്ന യാസർ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അർപ്പിച്ചു. യാസർ അറാഫത്ത് മ്യൂസിയവും സന്ദർശിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മോദിയുടെ സംഭാവനകൾക്കുള്ള അംഗീകാരമായി വിദേശ പ്രമുഖർക്ക് നൽകുന്നത് ഉന്നത ബഹുമതിയായ ഗ്രാൻഡ് കോളർ നൽകി മഹ്മദൂദ് അബ്ബാസ് ആദരിച്ചു.
ഏകദേശം അഞ്ചോളം കരാറുകളാണ് ഇന്ത്യയും ഫലസ്തീനും തമ്മിൽ ഒപ്പുവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായെല്ലാം ബന്ധപ്പെട്ട് കരാറുകൾ. കഴിഞ്ഞ വർഷം ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചപ്പോൾ, മോദി ഫലസ്തീൻ സന്ദർശനം ഒഴിവാക്കിയിരുന്നു. ഫലസ്തീൻ ജനതയ്ക്ക് അത്യാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ്് പ്രധാനമന്ത്രിയുടെ സന്ദർശനോദ്ദേശ്യമെന്ന് വിദേശകാര്യവക്താവ് അറിയിച്ചു.
പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണു മോദി ജോർദാനിലെത്തിയത്. അബ്ദുല്ല രണ്ടാമൻ രാജാവിനെ കണ്ട മോദി, ഇന്ത്യ-ജോർദാൻ ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവിൽ ഇന്ത്യയിലെത്തുന്ന അബ്ദുല്ല രണ്ടാമൻ രാജാവിന്റെ സന്ദർശനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.റമള്ളയിൽ നിന്ന് മോദി ജോർദ്ദാനിലേക്കാണ് വീണ്ടും പോയത്.
.
പാലസ്തിനിൽ നിന്ന് യുഎയിലേക്കാണ് മോദി പോകുന്നത്. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽനഹ്യാൻ, എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.മോദിയുടെ വരവിനായി കാത്തിരിക്കുന്ന യുഎഇ ബൂർജ് ഖലീഫ, ദുബായ് ഫ്രെയിം, എഡിഎൻഒസി ആസ്ഥാനം എന്നിവ വിളക്കുകളാൽ ഇന്ത്യൻ പതാക സൃഷ്ടിച്ചു.
ദുബായിലെ ലോക സർക്കാർ ഉച്ചകോടിയിലും മോദി പങ്കെടുക്കും.ഓപ്പറാ ഹൗസിലാണ് ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച. ഒമാനിലും ഇതാദ്യമായാണ് മോദി സന്ദർശിക്കുന്നത്. ഒമാൻ സുൽത്താനുമായും മറ്റുപ്രമുഖ നേതാക്കളുമായും ചർച്ച നടത്തും.ഇന്ത്യയുമായ ശക്തമായ സാമ്പത്തിക-ബിസിനസ് ബന്ധങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.