Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗാന്ധി' എന്നതിനുപകരം 'ഘാൻഡി' എന്നെഴുതിയത് വിവാദമായി; മനുഷ്യകുലത്തെ പ്രചോദിപ്പിക്കുന്ന മഹാപ്രവാചകരിലൊരാളാണെന്നും രാഷ്ട്രപിതാവിനെ വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; സബർമതി ആശ്രമത്തിൽ ചർക്കയിൽ നൂലുണ്ടാക്കിയും പട്ടം പറത്തിയും നെതന്യാഹു; ഇസ്രയേൽ രാഷ്ട്രത്തലവന്റെ വരവ് ആഘോഷമാക്കി മോദിയുടെ ഗുജറാത്ത്

'ഗാന്ധി' എന്നതിനുപകരം 'ഘാൻഡി' എന്നെഴുതിയത് വിവാദമായി; മനുഷ്യകുലത്തെ പ്രചോദിപ്പിക്കുന്ന മഹാപ്രവാചകരിലൊരാളാണെന്നും രാഷ്ട്രപിതാവിനെ വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; സബർമതി ആശ്രമത്തിൽ ചർക്കയിൽ നൂലുണ്ടാക്കിയും പട്ടം പറത്തിയും നെതന്യാഹു; ഇസ്രയേൽ രാഷ്ട്രത്തലവന്റെ വരവ് ആഘോഷമാക്കി മോദിയുടെ ഗുജറാത്ത്

അഹമ്മദാബാദ്: യഹൂദർക്ക് ഒരു പ്രത്യേക രാഷ്ട്രം എന്ന ആശയത്തെ എതിർത്ത ലോകനേതാവായിരുന്നു മഹാത്മാ ഗാന്ധിജി. അതുകൊണ്ട് തന്നെ ചരിത്രപ്രധാനമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു ഗുജറാത്തിലെ സന്ദർശനം. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി എത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. ആശ്രമത്തിൽ നെതന്യാഹുവും ഭാര്യ സാറയും ചർക്കയിൽ നൂൽക്കാൻ ശ്രമം നടത്തി. മോദിക്കൊപ്പം ഇരുവരും പട്ടം പറത്തുകയും ചെയ്തു. ഗുജറാത്തിൽ മകരസംക്രാന്തി കാലത്തെ മുഖ്യ ആഘോഷമാണ് പട്ടം പറത്തൽ.

യഹൂദർ അവർ ജനിച്ച രാജ്യങ്ങളിൽ അവിടങ്ങളിലെ പൗരരായി ജീവിക്കണമെന്നായിരുന്നു ഗാന്ധിജി ആവശ്യപ്പെട്ടത്. അതിനുള്ള സാഹചര്യം അതത് രാജ്യങ്ങൾ ഒരുക്കണം. അറബി നാടുകളിൽ കഴിയുന്ന യഹൂദരെ മുസ്!ലിങ്ങൾ അതിന് അനുവദിക്കണം. ഹരിജനിൽ എഴുതിയ ലേഖനങ്ങളിൽ ഗാന്ധിജി ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇന്ത്യയുടെ ഇസ്രയേൽവിരുദ്ധ നിലപാട് ഏറെക്കാലത്തിനുശേഷമാണ് അയഞ്ഞത്. ഗാന്ധിജിയുടെ ആശ്രമത്തിൽ എത്തുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയായ നെതന്യാഹു സന്ദർശകപുസ്തകത്തിൽ ഇംഗ്ളീഷിൽ 'ഗാന്ധി' എന്നതിനുപകരം 'ഘാൻഡി' എന്നെഴുതിയത് ട്വിറ്ററിൽ വിമർശകർ ഏറ്റെടുത്തു. മനുഷ്യകുലത്തെ പ്രചോദിപ്പിക്കുന്ന മഹാപ്രവാചകരിലൊരാളാണ് ഗാന്ധിജിയെന്ന് നെതന്യാഹു സാബർമതി ആശ്രമത്തിലെ സന്ദർശകപുസ്തകത്തിൽ എഴുതി.

നെതന്യാഹുവിനു ഗുജറാത്തിൽ വൻവരവേൽപ്പാണ് ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും പങ്കെടുത്ത റോഡ് ഷോ നഗരവീഥികളെ ഇളക്കിമറിച്ചു. സർദാർ വല്ലഭ് ഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നു കാറിലായിരുന്നു യാത്ര. നെതന്യാഹുവിന്റെ ഭാര്യ സാറയും ഒപ്പമുണ്ടായിരുന്നു. ആയിരങ്ങൾ ഹർഷാരവങ്ങളോടെയാണ് അതിഥികളെ സ്വാഗതം ചെയ്തത്. വിമാനത്താവളം മുതൽ മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമം വരെയുള്ള എട്ടു കിലോമീറ്ററിനിടെ അൻപതോളം സ്റ്റേജുകൾ സജ്ജീകരിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ തനതുവേഷം ധരിച്ച കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. സുരക്ഷാകാരണങ്ങളാൽ തുറന്ന ജീപ്പിനുപകരം കാറിനകത്തിരുന്നാണ് നെതന്യാഹുവും മോദിയും ആശംസകൾ സ്വീകരിച്ചത്. സബർമതി ആശ്രമത്തിൽ ഗാന്ധിജി താമസിച്ചിരുന്ന മുറി മോദി നെതന്യാഹുവിനു കാട്ടിക്കൊടുത്തു. ചർക്കയിൽ നൂൽനൂൽക്കുന്നതെങ്ങനെയെന്നു നെതന്യാഹുവും സാറയും പരീക്ഷിച്ചു. മകരസംക്രാന്തിയോടനുബന്ധിച്ചു ഗുജറാത്തിൽ പട്ടം പറത്തൽ ഉൽസവമായതിനാൽ മോദി സമ്മാനിച്ച പട്ടങ്ങൾ പറത്താനും ഇരുവരും ശ്രമം നടത്തി.

മോദിയുടെ ക്ഷണം സ്വീകരിച്ചു ഗുജറാത്തിലെത്തുന്ന മൂന്നാമത്തെ ലോകനേതാവാണു നെതന്യാഹു. സെപ്റ്റംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും 2014ൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും അഹമ്മദാബാദ് സന്ദർശിച്ചിരുന്നു.ബാവ്ലയിൽ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള സംയുക്ത സംരംഭമായ ഐ-ക്രിയേറ്റ് ഉദ്ഘാടനത്തിൽ നെതന്യാഹുവും മോദിയും സംബന്ധിച്ചു. വടക്കൻ ഗുജറാത്തിൽ പ്രാന്തിജിൽ വസരാദ് ഗ്രാമത്തിൽ ഇസ്രയേൽ മാതൃകയിലുള്ള കൃത്യതാ കൃഷിയിടത്തിലും മോദിയും നെതന്യാഹുവും സന്ദർശനം നടത്തി.

ഇരുരാജ്യങ്ങളിലെയും സംരംഭകർ ഒരുമിച്ചു പ്രവർത്തിക്കാൻ ഐക്രിയേറ്റ് സംരംഭക സ്ഥാപനം സന്ദർശിച്ച ശേഷം നെതന്യാഹു ആഹ്വാനം ചെയ്തു. ഓരുജലം ശുദ്ധീകരിക്കുന്ന യന്ത്രം ഘടിപ്പിച്ച ഗാൽ മൊബൈൽ എന്ന ഇസ്രയേൽ നിർമ്മിത ജീപ്പ് നെതന്യാഹു മോദിക്കു സമ്മാനിച്ചു. ബാനസ്‌കന്തയിലെ സൂയ്ഗാം ഗ്രാമത്തിലെ ജനങ്ങൾക്ക് ഈ ജീപ്പ് മോദി സമർപ്പിച്ചു. ഇന്നു മുംബൈയിലെത്തുന്ന നെതന്യാഹു താജ് ഹോട്ടലിലെ 26/11 ഭീകരാക്രമണ സ്മാരകവും നരിമാൻ ഹൗസും സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP