Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൊണാൾഡ് ട്രംപിനെ നമ്പുന്നവർ നാണം കെടുമെന്ന് ആദ്യ സൂചന; കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനെതിരെ നിയുക്ത അമേരിക്കൻ പ്രസിഡന്റ്; മധ്യസ്ഥത ചർച്ചക്ക് തയ്യാറാണെന്ന് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പാക്കിസ്ഥാൻ; മൗനം പാലിച്ച് ഇന്ത്യ

ഡൊണാൾഡ് ട്രംപിനെ നമ്പുന്നവർ നാണം കെടുമെന്ന് ആദ്യ സൂചന; കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനെതിരെ നിയുക്ത അമേരിക്കൻ പ്രസിഡന്റ്; മധ്യസ്ഥത ചർച്ചക്ക് തയ്യാറാണെന്ന് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പാക്കിസ്ഥാൻ; മൗനം പാലിച്ച് ഇന്ത്യ

ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വിജയിച്ചത് ഇസ്ലാമിക ലോകത്ത് ആശങ്ക വിതച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ. യുഎസ് പ്രസിഡന്റ് എന്ന സുപ്രധാന പദവിയിൽ ഇരുന്ന് ഇസ്ലാമിക വിരുദ്ധമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കിെല്ലന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അറബ് രാജ്യങ്ങളോടും ട്രംപ് സൗഹൃദ പാത സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തന്നെ ട്രംപിന്റെ വിജയത്തിൽ ഒരു വിഭാഗം സംഘപരിവാർ അണികൾ ഇന്ത്യയിൽ ആഹ്ലാദപ്രകടനം നടത്തുക വരെയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ട്രംപ് കൈക്കൊണ്ട ഇസ്ലാമിക വിരുദ്ധ നിലപാടുകളെ പ്രതീക്ഷിച്ചായിരുന്നു ഇവിടെ നിന്നുള്ള പിന്തുണ. എന്നാൽ ട്രംപിനെ കണ്ട് ഇന്ത്യക്കാർ പനിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ നിലപാട് ഏത് നിമിഷം വേണമെങ്കിലും മാറാവുന്നതാണെന്നതുമാണ് വാസ്തവം. ഇതിന്റെ ആദ്യ സൂചന ഇന്ത്യക്ക് തന്നെ ലഭിച്ചിട്ടുണ്ട്.

കശ്മീർ വിഷയത്തിൽ മധ്യസ്ഥം വഹിക്കാമെന്ന പ്രസ്താവനയാണ് പ്രത്യക്ഷത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുള്ളത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം പാക്കിസ്ഥാൻ സ്വാഗതംചെയ്തു. പാക്കിസ്ഥാൻ വിദേശകാര്യാലയവക്താവ് നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനുമായി നിലനിൽക്കുന്ന തർക്കംപരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിലാണ് എക്കാലവും ഇന്ത്യ. ഈ നിലപാട് മാറ്റുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ഇന്ത്യക്ക് തിരിച്ചടികാകുന്നത്. എന്നാൽ, പ്രസ്താവനയിൽ ഇന്ത്യ മൗനം പാലിക്കുകയാണ് ഇപ്പോൾ.

കാശ്മീരിൽ പ്രശ്‌നമുണ്ടാക്കുന്നത് ഇന്ത്യൻ പട്ടാളമാണെന്നാണ് പാക്കിസ്ഥാന്റെ വാദം. ഈ വാദം ഉയർത്താൻ വേണ്ടി ഐക്യരാഷ്ട്ര സഭയിൽ അടക്കം പലത വണ അവതരിപ്പിച്ചെങ്കിലും വേണ്ടവിധത്തിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. ഉറി ഭീകരാക്രണമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് അമരിക്കയെ അറിയിച്ചപ്പോൽ പ്രതിരോധിക്കാൻ ഇന്ത്യക്ക് ആക്രമക്കാം എന്ന നിലപാടായിരുന്നു പ്രസിഡന്റ് ഒബാമക്ക്. എന്നാൽ, ഒബാമയുടെ പിൻഗാമിയായ ട്രംപ് നിലപാടിൽ ഉറച്ചു നിൽക്കാത്ത വ്യക്തിത്വമാണ് എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

കാശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവന ഇന്ത്യക്ക് തിരിച്ചടിയാണ്. മൂന്നാം കക്ഷിയുടെ ഇടപെടലിനെ ഇന്ത്യ എക്കാലവും എതിർത്തു പോന്നിരുന്നു. ട്രംപുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ പ്രസ്താവന വിഷയം പഠിക്കാതെയുള്ളതാണെന്നും അക്കാര്യങ്ങളിൽ പിന്നീട് കൂടുതൽ വ്യക്തത വരുത്താമെന്നുമാണ് ഇന്ത്യ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ പറഞ്ഞ കാര്യങ്ങളാകില്ലെ അമേരിക്കയുടെ പ്രഖ്യാപിത നിലപാടെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായി ഭായി ഭായി ബന്ധമായിരിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ് അധികാരത്തിലെത്തിയാൽ തീവ്രവാദമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി രഹസ്യങ്ങൾ കൈമാറുമെന്നും അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാൻ വേണ്ട നിലപാട് ട്രംപ് സ്വീകരിച്ചേക്കുമെന്നും ഇന്ത്യ കണക്കുകൂട്ടിയിരുന്നു. എന്നാൽ, അമിത പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുംബൈ തനിക്ക് ഏറെയിഷ്ടമുള്ള നഗരമാണെന്ന് വ്യക്തമാക്കിയ ട്രംപ് മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യവും അമേരിക്കൻ സൈന്യവും യോജിച്ച് പോരാടുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് അനുകൂലമായ നയരൂപീകരണം പാക്കിസ്ഥാൻ നടത്തുമെന്നും ഇത് ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തെ സ്വാധീനിക്കുമെന്നുമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. ഇന്ത്യയ്ക്ക് പ്രതീക്ഷ പാക്കിസ്ഥാനെതിരെയുള്ള നീക്കം മുസ്ലിം വിരുദ്ധത വച്ചുപുലർത്തുന്ന ട്രംപ് പാക്കിസ്ഥാനെതിരെ നടത്തിയ പരാമർശം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. ആണവരരംഗത്ത് സ്ഥിരത കൈവരിക്കാത്ത പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നുവെങ്കിലും ട്രംപിന്റെ വരവോടെ ഇത്തരം സങ്കീർണ്ണതകൾക്ക് അന്ത്യമാകും.

അമേരിക്കക്കാരിലുണ്ടായിരുന്ന ഇസ്ലാമോഫോബിയ വളരെ സമർത്ഥമായി അനുകൂലമായെടുത്താണ് ട്രംപ് പ്രസിഡന്റ് പദവിയിൽ എത്തിയതെങ്കിലും അമേരിക്കൻ നിലപാടിനൊപ്പം തന്നെയെ പാക്കിസ്ഥാൻ വിഷയത്തിൽ അടക്കം മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ശത്രുവായ ഈജിപ്തിനെ തന്റെ പ്രിയ കൂട്ടുകാരനായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി കാണുമെന്ന് തറപ്പിച്ചു പറഞ്ഞു. യു.എസിലെത്തുന്ന അഭയാർഥികൾക്ക് അവരുടെ പ്രത്യയശാസ്ത്രം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രവേശനമെന്ന് ട്രംപ് പ്രഖ്യാപിച്ചതും പുതിയ വംശീയ രാഷ്ട്രീയത്തിന് തുടക്കമിട്ടു. സിറിയ, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. സിറിയൻ അഭയാർഥികളെ കുറിച്ച് സംസാരിക്കവെ അവരെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അവരൊക്കെ ആരാണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മെക്‌സിക്കോയിൽ നിന്നുള്ളവരെ തടയാൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്നും മുസ്‌ലിംകളെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് ട്രംപ് നിലപാട് എടുത്തത്.

അതിന് ഇന്ത്യയും റഷ്യയും അമേരിക്കയും ഒരുമിച്ച് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷകൾക്കിടെയാണ് ട്രംപിന്റെ പാക് അനുകൂല പ്രസ്താവന പ്രതീക്ഷകളെ കെടുത്തുന്നത്. അമേരിക്കയും ഇന്ത്യയും ചൈനയ്ക്ക് ശത്രുപക്ഷത്താണ്. പാക്കിസ്ഥാനേയും മറ്റും കൂട്ടുപിടിച്ച് ലോക ശക്തിയാകാൻ ശ്രമിക്കുന്ന ചൈനയ്ക്ക് റഷ്യയോട് എന്നും പ്രത്യേക മമതയുണ്ടായിരുന്നു. ഭീകര വിരുദ്ധ രാഷ്ട്രീത്തിന്റെ പേരിൽ ഇന്ത്യയെ കൂട്ടുപിടിച്ചാൽ ചൈനയുമായി സംഘർഷപാതയിൽ നീങ്ങേണ്ടി വരുമെന്നതും ട്രംപിന്റെ മനംമാറ്റിയെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP