Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദി - ട്രംപ് കൂടിക്കാഴ്‌ച്ചയിൽ പണി കിട്ടിയത് പാക്കിസ്ഥാനും ചൈനയ്ക്കും; ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയത് മോദിക്ക് വൻ നേട്ടം; ആഘാതം മറികടക്കാൻ മാർഗ്ഗങ്ങൾ തേടി പാക്കിസ്ഥാൻ; ഇന്ത്യ - അമേരിക്ക ബന്ധം ചൈനക്ക് പ്രതിസന്ധിയെന്ന് ഗ്ലോബൽ ടൈംസ്

മോദി - ട്രംപ് കൂടിക്കാഴ്‌ച്ചയിൽ പണി കിട്ടിയത് പാക്കിസ്ഥാനും ചൈനയ്ക്കും; ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയത് മോദിക്ക് വൻ നേട്ടം; ആഘാതം മറികടക്കാൻ മാർഗ്ഗങ്ങൾ തേടി പാക്കിസ്ഥാൻ; ഇന്ത്യ - അമേരിക്ക ബന്ധം ചൈനക്ക് പ്രതിസന്ധിയെന്ന് ഗ്ലോബൽ ടൈംസ്

മറുനാടൻ ഡെസ്‌ക്ക്

വാഷിംങ്ടൺ: നരേന്ദ്ര മോദി , ഡോണാൾഡ് ട്രംപ് കൂടിക്കാഴ്‌ച്ച എല്ലാ അർത്ഥത്തിലും വലിയ വിജയമായതായാണ് വിലയിരുത്തൽ. ഇതിന്റെ പ്രത്യക്ഷ തെളിവ് രാജ്യത്തിന്റെ ശത്രുരാജ്യമായ പാക്കിസ്ഥാൻ വിറളി പൂണ്ടു എന്നതാണ്. ലോകത്തെ ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ എന്ന ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തിപകർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തി അമേരിക്ക. മോദി-ട്രംപ് കൂടിക്കാഴ്‌ച്ചക്ക് മുമ്പുള്ള ഈ സുപ്രധാന നീക്കം ശരിക്കും പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ- അമേരിക്ക ബന്ധം കൂടുൽ മെച്ചപ്പെടുന്നതിൽ കടുത്ത അതൃപ്തിയാണ് ചൈനയ്ക്കുള്ളത്.

മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തുന്നതിന് തൊട്ടു മുമ്പാണ് സയ്യദ് സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ആഘാതം മറികടക്കാൻ വേണ്ടി പാക്കിസ്ഥാൻ തീവ്രശ്രമം നടത്തുകയാണ്. സലാഹുദ്ദീൻ സായുധ പോരാളിയാണെന്ന് പാക്കിസ്ഥാൻ വിശേഷിപ്പിച്ചു.

ആറു മണിക്കൂർ കൂടിക്കാഴ്ചയ്ക്കിടെ മൂന്ന് തവണ മാധ്യമങ്ങൾക്ക് മൂന്നിൽ ആലിംഗനം. നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തപരമായ സൗഹൃദം സ്ഥാപിക്കാൻ ഈ സന്ദർശനം ഉപയോഗിച്ചു. പാക്കിസ്ഥാനോട് മൃദു സമീപനം പുലർത്തിയ ബരാക്ക് ഒബാമ കാലഘട്ടത്തിൽ നിന്നുള്ള മാറ്റം കൂടിക്കാഴ്ചയിൽ ദൃശ്യമായി. ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയതും അതിർത്തികടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കരുതെന്ന് പാക്കിസ്ഥാനോട് പേര് പറഞ്ഞ് ആവശ്യപ്പെട്ടതും മോദിക്ക് വൻ നേട്ടമായി.

ഇതിന്റെ ആഘാതം മറികടക്കാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങി. സലാഹുദ്ദീൻ കശ്മീരിലെ സാധുധ പോരാളിയാണെന്നാണ് പാക് വിദേശകാര്യ ഉദ്യോഗസ്ഥരുടെ ന്യായീകരണം. സലാഹൂദ്ദീന് വിദേശ ഫണ്ടിങ് കിട്ടാനുള്ള സാധ്യതയാണ് അമേരിക്കൻ തീരുമാനത്തോടെ അടഞ്ഞത്. അമേരിക്കയിൽ നിന്ന് നെതർലന്റ്‌സിൽ എത്തിയ മോദി മെയ്‌ക്ക് ഇൻ ഇന്ത്യയ്ക്ക് പ്രമുഖ കമ്പനികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമിച്ചത്. എന്തായാലും ജമ്മുകശ്മീരിൽ രാജ്യന്തര മനുഷ്യാവകാശകൗൺസിലിന്റെ ഇടപെടലിന് പാക്കിസ്ഥാൻ ശ്രമിക്കുമ്പോഴാണ് ഭീകരസംഘടനകളെ അപലപിച്ച് ട്രംപ് ഭരണകൂടം ഇന്ത്യ ആഗ്രഹിക്കുന്ന മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

കശ്മീർ താഴ്‌വരയെ ഇന്ത്യൻസേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവാണ് ഹിസ്ബുൾ മുജാഹിദീൻ നേതാവ് സെയിദ് സലാഹുദീൻ. മുഹമ്മദ് യൂസഫ് ഷാ എന്നും പേരുള്ള സെയിദ് സലാഹുദ്ദീൻ 2016 സെപ്റ്റംബറിൽ കശ്മീർപ്രശ്‌നം പരിഹരിക്കാനുള്ള സമാധാന ഉടമ്പടികൾ തള്ളിക്കളയണമെന്നും കൂടുതൽ കശ്മീരി ചാവേറുകൾക്ക് പരിശീലനം നൽകുമെന്നും ആഹ്വാനം ചെയ്തിരുന്നു.യു.എസിലെ ജനങ്ങൾക്കോ സുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങളുടെ കുറ്റം ചാർത്തിയാണ് സെയിദിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്.

അതിനിടെ ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാകുമ്പോൾ ചൈനയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്. മോദി-ട്രംപ് കൂടിക്കാഴ്‌ച്ചക്ക് പിന്നാലെയാണ് ചൈനീസ് മാധ്യമത്തിൽ ലേഖനം വന്നത്. ചൈനയുടെ ഇടപെടലുകൾക്കെതിരെ ഇരുരാജ്യങ്ങളും പലപ്പോഴും സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ടെന്നും ഗ്ലോബൽ ടൈംസ് ലേഖനത്തിൽ പറയുന്നു.

ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പോലെ ഇന്ത്യ അമേരിക്കൻ സഖ്യകക്ഷിയല്ല. എന്നാൽ മേഖലയിലെ ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കയുടെ ഔട്ട്പോസ്റ്റായി ഇന്ത്യ മാറിയാൽ ചൈനയെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നും പത്രം മുന്നറിയിപ്പു നൽകുന്നു. ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ വിദേശകാര്യ നയത്തിൽ മാറ്റം വരുത്തി അമേരിക്കയുടെ സഖ്യകക്ഷിയാകാൻ മടിക്കില്ലെന്നും പത്രം വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാൽ ദക്ഷിണേഷ്യയിൽ മറ്റൊരു സമാധാന പ്രതിസന്ധി ഉടലെടുക്കുമെന്നും പത്രം പറയുന്നു.

ഇന്തോ- പസഫിക് മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചതും ഗ്ലോബൽ ടൈംസിന്റെ ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്. ദക്ഷിണ ചൈനാ കടലിനുമേലുള്ള ചൈനയുടെ അവകാശവാദം മറ്റ് രാജ്യങ്ങൾ അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം ഉൾപ്പെട്ടതെന്ന കാര്യം ശ്രദ്ധേയമാണ്.


അത്സമയം ഇന്ത്യയെ പ്രകോപിപ്പിക്കാനും പത്രം മറന്നിട്ടില്ല. ജോൺ കെന്നഡി അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ഇന്ത്യയെ ചൈനയ്ക്കൊത്ത എതിരാളിയായി വളർത്തിയെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് ലേഖനത്തിൽ പറയുന്നു. 1950 മുതൽ 1960 വരെയുള്ള കാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയ്ക്കെതിരെ ഇന്ത്യയെ ഉപയോഗിച്ചിരുന്നു. കെന്നഡി സർക്കാർ ഇന്ത്യയുടെ ഫോർവേർഡ് പോളിസിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിന്റെ ഫലം അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയ്ക്കൊരിക്കലും ചൈനയെ എതിരിടാൻ സാധിക്കില്ലെന്ന് ചരിത്രം തെളിയിച്ചുവെന്നും 1962 യുദ്ധം പരോക്ഷമായി സൂചിപ്പിച്ച ലേഖനം പറയുന്നു. ഇന്ത്യയുടെ വികസനവും സുരക്ഷയും നിലനിൽക്കണമെങ്കിൽ ചൈനയുമായി മികച്ച ബന്ധം നിലനിർത്തുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ച ബാക്കിവയ്ക്കുന്നത് സമ്പൂർണ നിരാശ മാത്രമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിൽ രാജ്യത്തിന് ഓർമിക്കാനായി ഒന്നുമില്ല. മോദിയും ട്രംപും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലെ അഭിപ്രായ ഭിന്നതകൾ മാത്രമാണ് സന്ദർശനത്തിന്റെ ബാക്കിപത്രമെന്നും കോൺഗ്രസ് വിമർശിച്ചു.

പതിവു പല്ലവികൾക്ക് അപ്പുറം ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ ഒന്നുമില്ലെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ട്വിറ്ററിലൂടെ പരിഹസിച്ചു. ചില അഭിപ്രായ ഭിന്നതകളാണ് പ്രസ്താവനയിൽ മുഴച്ചുനിൽക്കുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഭീകരവാദത്തേക്കുറിച്ച് സംസാരിച്ചപ്പോൾ ഈ വ്യത്യാസം പ്രകടമായിരുന്നു. ആഗോള ഭീകരവാദത്തിനെതിരെ യോജിച്ചുപോരാടുമെന്ന് പറയുമ്പോഴും ട്രംപ് ഉപയോഗിച്ച വാക്ക് മുസ്‌ലിം തീവ്രവാദം എന്ന വാക്കാണ്. പാക്കിസ്ഥാനിൽനിന്നുള്ള അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ നിലപാടിൽനിന്നും വ്യത്യസ്തമാണ് ട്രംപിന്റെ വിശദീകരണമെന്നും തിവാരി ചൂണ്ടിക്കാട്ടി.

ഇരുവരും യോജിപ്പു കാണിച്ച ഒരേയൊരു മേഖല സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മാത്രമാണെന്നും തിവാരി പരിഹസിച്ചു. 'സമൂഹമാധ്യമത്തിലെ ലോകനേതാക്കളാണ് താനും മോദിയുമെന്ന' ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ ഉദ്ദേശിച്ചായിരുന്നു തിവാരിയുടെ പരിഹാസം.  നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡോണൾഡ് ട്രംപ് വലിയ പ്രാധാന്യമൊന്നും നൽകിയിട്ടില്ലെന്നും തിവാരി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് നടത്തിയ ഒൻപതു ട്വീറ്റുകളിൽ ഒന്നിൽപ്പോലും മോദിയുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ച് പരാമർശമില്ലെന്ന് തിവാരി ഉദാഹരണസഹിതം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP