Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അച്ഛന്റെയുഗം അവസാനിപ്പിച്ച് സമാജ് വാദി പാർട്ടിയിലെ പരമാധികാരി പദം പിടിച്ചെടുത്ത് അഖിലേഷ് യാദവ്; പാർട്ടിയുടെ ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ തിരഞ്ഞെടുത്ത് പാർട്ടി ദേശീയ കൺവെൻഷനിൽ പ്രഖ്യാപനം; മുഖ്യ എതിരാളിയും ഇളയച്ഛനുമായ ശിവ്പാൽ യാദവിനെ യുപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി യുപി മുഖ്യമന്ത്രി പടയോട്ടം തുടങ്ങി

അച്ഛന്റെയുഗം അവസാനിപ്പിച്ച് സമാജ് വാദി പാർട്ടിയിലെ പരമാധികാരി പദം പിടിച്ചെടുത്ത് അഖിലേഷ് യാദവ്; പാർട്ടിയുടെ ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ തിരഞ്ഞെടുത്ത് പാർട്ടി ദേശീയ കൺവെൻഷനിൽ പ്രഖ്യാപനം; മുഖ്യ എതിരാളിയും ഇളയച്ഛനുമായ ശിവ്പാൽ യാദവിനെ യുപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി യുപി മുഖ്യമന്ത്രി പടയോട്ടം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: സമാജ് വാദി പാർട്ടിയിൽ പുതുയുഗത്തിന് തുടക്കമിട്ട് അഖിലേഷ് യാദവിനെ പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇന്നു തടന്ന ദേശീയ കൺവെൻഷന്റേതാണ് തീരുമാനം. അച്ഛൻ മുലായംസിങ് സ്ഥാനമൊഴിയുകയും ആ സ്ഥാനത്തേക്ക് എത്തുകയും ചെയ്തതിന് പിന്നാലെ തന്റെ ശത്രുക്കൾക്കെതിരെ അഖിലേഷ് നടപടിയും തുടങ്ങി. പുതിയ പദവി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ, രണ്ടുദിവസം മുമ്പ് തന്നെയും ഉറ്റ അനുയായി രാംഗോപാൽ യാദവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച ഇളയച്ഛൻ ശിവ്പാൽ യാദവിനെ അഖിലേഷ് പാർട്ടിയുടെ യുപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്.

അച്ഛൻ മുലായത്തിനെ പാർട്ടി ഉപദേഷ്ടാവായി നിലനിർത്തിക്കൊണ്ടാണ് അഖിലേഷ് പാർട്ടി പിടിച്ചെടുത്തിട്ടുള്ളത്. മറ്റൊരു എതിരാളിയും രാജ്യസഭാ എംപിയുമായ അമർസിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം കൺവെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് മുലായം രംഗത്തെത്തിയതോടെ പാർട്ടിയിലെ തർക്കങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഇത്തരത്തിൽ കൺവെൻഷൻ വിളിച്ചത് പാർട്ടിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ആരും പങ്കെടുക്കരുതെന്നാണ് മുലായം അഭ്യർത്ഥിച്ചത്. എന്നാൽ അത് വകവയ്ക്കാതെ എംഎൽഎമാരും മുൻനിര നേതാക്കളും കൺവെൻഷനെത്തി. ഇതോടെ വലിയ പ്രതിസന്ധിയിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നാണ് സൂചനകൾ. അക്ഷരാർത്ഥത്തിൽ പാർട്ടി വെട്ടിപ്പിടിക്കുകയായിരുന്നു അഖിലേഷ്. ഏകകണ്ഠമായാണ് പാർട്ടി തീരുമാനമെന്നാണ് കൗൺസിൽ യോഗത്തിന് ശേഷം അഖിലേഷിന്റെ ഉറ്റ അനുയായിയായ രാംഗോപാൽ യാദവ് പറഞ്ഞു.

അഖിലേഷ് യാദവും സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവും തമ്മിൽ നാളുകളായി നിലനിൽക്കുന്ന അധികാരത്തർക്കത്തിനൊപ്പം സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയുമാണു പാർട്ടിയെ രണ്ടു കഷണമാക്കുന്നതിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. ബുധനാഴ്ച മുലായം പരസ്യമാക്കിയ സ്ഥാനാർത്ഥിപ്പട്ടികയിൽ അതൃപ്തനായ മുഖ്യമന്ത്രി പിറ്റേന്നു സമാന്തര സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചു. ഇതോടെ ഐക്യശ്രമങ്ങളെല്ലാം തകർന്നടിയുകയും ചെയ്തു. ഇരുനേതാക്കളും പ്രഖ്യാപിച്ച പട്ടികയിൽ 170 ലേറെ നേതാക്കൾ ഇടംപിടിച്ചു. ഇതോടെ അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും ആറു വർഷത്തേക്കു പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുലായം പ്രഖ്യാപിച്ചിരുന്നു. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചതിനാണു നടപടിയെന്നായിരുന്നു വിശദീകരണം.

പക്ഷേ, എംഎൽഎമാരെയെല്ലാം കൂടെനിർത്തി അഖിലേഷ് നടത്തിയ ശക്തിപ്രകടനത്തിന് മുന്നിൽ മുലായത്തിനും ശിവ്പാൽ യാദവിനും മുട്ടുമടക്കേണ്ടിവന്നു. ഇതോടെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാം ഗോപാൽ യാദവിനെയും ഇന്ന്‌ലെ പാർട്ടിയിൽ തിരിച്ചെടുത്തതായി പ്രഖ്യാപിച്ചു. പാർട്ടിയിലെ ഇരുന്നൂറോളം എംഎൽഎമാർ ഇന്ന് അഖിലേഷ് വിളിച്ച യോഗത്തിനെത്തിയതോടെ കാര്യങ്ങൾ പന്തിയില്ലെന്നു കണ്ടാണ് മുലായവും പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവ്പാൽ യാദവും അഖിലേഷിനെയും രാംഗോപാലിനേയും പുറത്താക്കിയ തീരുമാനം ഉടൻ പിൻവലിച്ചത്.

തനിക്കുപിന്നിൽ പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരെയും അണിനിരത്തി അഖിലേഷ് കരുത്തു തെളിയിക്കുകയായിരുന്നു. എംഎൽഎമാരുടെ യോഗത്തിനു ശേഷം ഒത്തുതീർപ്പു ചർച്ചകൾക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായി അമർ സിങ്ങിനെ പുറത്താക്കണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം ഇപ്പോൾ അഖിലേഷ് സ്വയം നടപ്പാക്കുകയും ചെയ്യുകയാണ്.

പാർട്ടിയിൽ പ്രശ്‌നം രൂക്ഷമായതോടെ പാർട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അബു ആസ്മിയുടെയും സാന്നിധ്യത്തിൽ അനുരഞ്ജനങ്ങൾ നടന്നത്. ആദ്യം മുലായം ഇതിന് വഴങ്ങിയില്ലെങ്കിലും അഖിലേഷ് കരുത്തുതെളിയിച്ചതോടെ ഇന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിർന്ന നേതാക്കൾ ഇന്നലെ മുതൽ ശ്രമം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ അസം ഖാൻ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളും സമാജ്‌വാദി പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വർഗീയ ശക്തികളെ ചെറുക്കാൻ സമാജ്‌വാദി പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു.

പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിൽ അഖിലേഷ് യാദവ് വിളിച്ചുചേർത്ത പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ ഇരുന്നൂറോളം എംഎൽഎമാർ പങ്കെടുത്തു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് ആകെ 229 എംഎൽഎമാരാണുള്ളത്. അഖിലേഷ് യാദവിന്റെ യോഗത്തിൽ പങ്കെടുക്കുന്നവർ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയാണ് എംഎൽഎമാർ അഖിലേഷിന് പിന്തുണയുമായി കൂട്ടുത്തോടെ യോഗത്തിനെത്തുകയായിരുന്നു മുലായം സിങ് യാദവും ഇന്നു പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും ഇതിൽ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കിയിരുന്നു. ഇതോടെ അവസാന നിമിഷം ഈ യോഗം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് മുലായം നാണക്കേട് ഒഴിവാക്കുകയായിരുന്നു.

അഖിലേഷ് യാദവും ഇളയച്ഛനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാൽ യാദവും തമ്മിലുള്ള മുപ്പിളമ തർക്കം സ്ഥാനാർത്ഥി നിർണയത്തിലും കടന്നു വന്നതോടെയാണ് സമാജ് വാദി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് അഖിലേഷ് യാദവ് അനുകൂലികളെ ശിവ്പാൽ യാദവ് വെട്ടി നിരത്തി. തൊടേടു പിന്നാലെ ആ പട്ടിക ശിവ്പാൽ യാദവ് ട്വിറ്ററിലും പരസ്യപ്പെടുത്തി. ഇത് പ്രശ്‌നം കൂടുതൽ വഷളാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP