കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അമിത് ഷാ; സി.പി.എം-ബിജെപി പോര് ദേശീയതലത്തിൽ മുറുകുന്നു; അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലെ സി.പി.എം ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തി
October 08, 2017 | 11:25 AM | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിൽ തുടങ്ങിയ സി.പി.എം-ബിജെപി പോര് ദേശീയതലത്തിൽ മുറുകുന്നു. കേരളത്തിൽ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര തുടരുന്നതിനിടയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലെ സി.പി.എം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി മാർച്ച് നടത്തി. കൊണാട്ട് പ്ലേസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
കേരളത്തിൽ സി.പി.എം പ്രവർത്തകർ ബിജെപി പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് ആരോപിച്ചാണ് ഡൽഹിയിലെ സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നത്. ബിജെപി ഡൽഹി അധ്യക്ഷൻ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതി ഓഫീസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ബിജെപിയുടെ ദക്ഷിണേന്ത്യൻ ഘടകത്തിന്റെയും പട്ടികജാതി മോർച്ചാ പ്രവർത്തകരുടേയും നേതൃത്വത്തിലാണ് മാർച്ച്. നേരത്തെ ഇതേ കാരണം ഉന്നയിച്ച് ബിജെപി എ.കെ.ജി ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. അക്രമാസക്തരായ ബിജെപി പ്രവർത്തകർ എ.കെ.ജി ഭവന് നേരെ ആക്രമണം നടത്തുകയും അവിടുത്തെ ബോർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു.
തങ്ങൾക്കെതിരെ ബിജെപി അഴിച്ചുവിടുന്ന നുണ പ്രചാരണങ്ങളെ ശക്തമായി ചെറുക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതിന്റെ ഭാഗമായി നാളെ ബിജെപി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് നടത്തും.
മൂന്നു സംസ്ഥാനങ്ങളിൽ മാത്രം ഭരണത്തിൽ സ്വാധീനമുള്ള സിപിഎമ്മിനെതിരെ 17 സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ബിജെപി ദേശീയ നേതാക്കളെ അണിനിരത്തി പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് തങ്ങളുടെ രാഷ്ട്രീയ വിജയമാണ് എന്നാണ് സി.പി.എം വിലയിരുത്തൽ. കേരളത്തിൽ മാത്രം ഒതുക്കി നിർത്താതെ ബിജെപിക്കെതിരെ ശക്തമായ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.