Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചു മുൻ രാഷ്ട്രപതി ആർഎസ്എസ് ക്യാമ്പിലേക്ക്; കരുത്തനായ പ്രണബ് മുഖർജി പോലും ആർഎസ്എസ് മനസ്സുള്ളയാളെന്ന് തിരിച്ചറിഞ്ഞ് സത്വം നഷ്ടപ്പെട്ട് കോൺഗ്രസ്; ഹിന്ദു ദേശീയതയ്‌ക്കെതിരെ കടുത്ത നിലപാട് എടുക്കാൻ രാഹുൽ ഒരുങ്ങുമ്പോൾ പല നേതാക്കൾക്കും ഹിന്ദു മനസ്സെന്ന് ആരോപണം

കോൺഗ്രസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചു മുൻ രാഷ്ട്രപതി ആർഎസ്എസ് ക്യാമ്പിലേക്ക്; കരുത്തനായ പ്രണബ് മുഖർജി പോലും ആർഎസ്എസ് മനസ്സുള്ളയാളെന്ന് തിരിച്ചറിഞ്ഞ് സത്വം നഷ്ടപ്പെട്ട് കോൺഗ്രസ്; ഹിന്ദു ദേശീയതയ്‌ക്കെതിരെ കടുത്ത നിലപാട് എടുക്കാൻ രാഹുൽ ഒരുങ്ങുമ്പോൾ പല നേതാക്കൾക്കും ഹിന്ദു മനസ്സെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കരുത്തനായ നേതാവാണ്. പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച രാഷ്ട്രീയ വ്യക്തിത്വം. എല്ലാ വിഭാഗങ്ങളും ഒരു പോലെ അംഗീകരിച്ച കോൺഗ്രസ് നേതാവ്. രാഷ്ട്രപതിയായപ്പോഴും നിലപാടുകളുമായി ജനങ്ങളുടെ കൈയടി നേടിയ വ്യക്തിത്വം. അതുകൊണ്ട് തന്നെ ഇന്ത്യൻ ജനമനസ്സിനെ സ്വാധീനിക്കാനുള്ള വശ്യത പ്രണബിന്റെ നീക്കങ്ങൾക്കുണ്ട്. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള പ്രണബിന്റെ തീരുമാനം കോൺഗ്രസിനെ വെട്ടിലാക്കുന്നതും ഈ സാഹചര്യത്തിലാണ്.

ആർഎസ്എസ് ഉയർത്തുന്നത് ഹിന്ദു ദേശീയതയാണ്. ഇതിൽ വർഗ്ഗീയതയും തീവ്രവാദവും ഉണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇതിനെതിരെ ആഞ്ഞെടിച്ച് നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാനുള്ള രാഷ്ട്രീയ കരുനീക്കത്തിലാണ് രാഹുൽ ഗാന്ധി. ദേശീയ തലത്തിൽ സംഘപരിവാർ വിരുദ്ധ മുന്നണിയാണ് ലക്ഷ്യം. ഇതിനിടെയാണ് ഇരുട്ടടി പോലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള പ്രണബിന്റെ തീരുമാനം എത്തുന്നത്. ഇത് പാടില്ലെന്ന് കോൺഗ്രസ് പ്രണബിനെ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്മാറില്ലെന്ന നിലപാടിലാണ് പ്രണബ്. ഇതോടെ കോൺഗ്രസ് വെട്ടിലാവുകയാണ്. ഇനി ഏകെ പ്രതീക്ഷ പ്രണബിന്റെ പ്രസംഗത്തിലാണ്.

ആർഎസ്എസ് മടയിൽ പോയി അവരെ മുൻ രാഷ്ട്രപതി വിമർശിക്കാൻ സാധ്യത ഏറെയാണ്. അതിനിടെ താൻ പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുള്ള മറുപടി നാഗ്പുരിൽ പറയാമെന്നു പ്രണബ് പറഞ്ഞു. കോൺഗ്രസിൽനിന്നു വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണു വിശദീകരണം. 'എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്പുരിൽ പറയും. ഒരുപാടു കത്തുകളും ഫോൺ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല'- പ്രണബ് മുഖർജി വ്യക്തമാക്കി. ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

പ്രണബിന്റെ തീരുമാനത്തിൽ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും യോജിച്ചു വിയോജിച്ചും നേതാക്കൾ രംഗത്തു വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നു ജയറാം രമേശ്, സി.കെ.ജാഫർ ഷെരീഫ്, രമേശ് ചെന്നിത്തല, അദിർ ചൗധരി തുടങ്ങിയവർ ആവശ്യപ്പെട്ടു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്ന് പി.ചിദംബരം പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ പ്രഖ്യാപിക്കാൻ ഇതിലും നല്ല വേദി ലഭിക്കില്ലെന്നു സുശീൽകുമാർ ഷിൻഡെയും പാർട്ടി പ്രണബിൽ വിശ്വാസമർപ്പിക്കണമെന്നു സൽമാൻ ഖുർഷിദും അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയായിരുന്ന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതു പാർട്ടിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസുകാർക്ക് ഹിന്ദുത്വ മനസ്സാണെന്ന ചർച്ച പല ഘട്ടത്തിലും ഉയർന്നിരുന്നു. ആർ എസ് എസുമായി അടുപ്പമുള്ളവരാണ് കോൺഗ്രസുകാരെന്നും വിമർശനങ്ങളെത്തി. ഇതെല്ലാം മാറ്റാനുള്ള കർമ്മ പദ്ധതിയാണ് എഐസിസി അധ്യക്ഷനായ രാഹുൽ ഗാന്ധി നടപ്പാക്കുന്നത്. ഇതിനിടെയാണ് പ്രണബിന്റെ ആർഎസ്എസ് സ്‌നേഹം ചർച്ചയായി മാറുന്നത്.

സ്വയംസേവകർക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വർഗ്) സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണു പ്രണബ് സ്വീകരിച്ചത്. ആർഎസ്എസ് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ പോലെയല്ല, ദേശീയവാദികളുടെ സംഘടനയാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ നല്ലതല്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാത്മാ ഗാന്ധി, ജയ്പ്രകാശ് നാരായൺ തുടങ്ങിയവർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 1963ലെ റിപ്പബ്ലിക് ദിന പരേഡിന് ആർഎസ്എസ് പ്രവർത്തകരെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ക്ഷണിച്ചിട്ടുണ്ടെന്നും ആർഎസ്എസ് വക്താവ് നരീന്ദർ ഠാക്കുർ പറഞ്ഞു.

നേപ്പാൾ മുൻ കരസേനാ മേധാവി ജനറൽ റൂക്മംഗദ് കട്വാൾ (2017), മുതിർന്ന ബംഗാളി മാധ്യമപ്രവർത്തകൻ രന്ദിദേവ് സെൻഗുപ്ത (2016), കർണാടക ധർമശാസ്താ ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്‌ഡെ (2015), ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ (2014) തുടങ്ങിയവർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP