പത്തുവർഷം നിലനിന്ന സമാധാനം മോദി തല്ലിക്കെടുത്തി; കശ്മീരിലേക്കു വിനോദസഞ്ചാരികളുടെ പേരിൽ ഇപ്പോൾ ഒഴുകിയെത്തുന്നതു ഭീകരർ; രൂക്ഷവിമർശനമുയർത്തി രാഹുൽ
December 07, 2014 | 07:03 AM IST | Permalink

സ്വന്തം ലേഖകൻ
റാഞ്ചി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരാക്രമണങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ പത്തുവർഷം നിലനിന്ന സമാധാനമാണ് മോദി സർക്കാർ അധികാരമേറ്റതോടെ ഇല്ലാതായതെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഝാർഖണ്ഡിലെ രാംഗഡിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. ബിജെപി സർക്കാർ രാജ്യഭരണമേറ്റതുമുതലാണ് കശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടക്കുന്നത്. യുപിഎ ഭരിച്ച 10 വർഷവും കശ്മീരിൽ സമാധാനം നിലനിന്നിരുന്നു. ആ കാലയളവിൽ കാശ്മീർ താഴ്‌വര സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായി.
എന്നാൽ ഇപ്പോൾ വിനോദസഞ്ചാരികൾക്കു പകരം ഭീകരരാണ് കശ്മീരിലേക്കു വരുന്നത്. മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തനായി പോയ സ്ഥലങ്ങളിലെല്ലാം വർഗീയ കലാപങ്ങൾ നടന്നിട്ടുണ്ട്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിച്ചുവിടുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്. കലാപങ്ങൾക്ക് പിന്നാലെയാകും തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതിർത്തിയിലെ സംഘർഷങ്ങൾക്ക് വിരാമമിടുമെന്ന് അധികാരം കൈയാളുംമുമ്പ് വാഗ്ദാനം നൽകിയവർ ഇപ്പോൾ പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. അതിർത്തി കടന്നുള്ള ഭീകരാക്രമണം പാക്കിസ്ഥാന്റെ സഹായത്തോടു കൂടിയാണ് നടക്കുന്നത്. അതിനെ ചെറുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഭീകരവാദത്തെ ചെറുക്കാനുള്ള സർക്കാർ ഏജൻസികളുടെ നടപടികൾക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
