Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശശികല അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു; ജയലളിത തെളിച്ച വഴിയിലൂടെ പാർട്ടിയെ നയിക്കും; അമ്മയ്ക്കു പാർട്ടിയായിരുന്നു ജീവിതം, എനിക്ക് അമ്മയാണു ജീവിതം; പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നവരെ ജനം കൈകാര്യം ചെയ്യുമെന്നും പൊതുവേദിയിലെ ആദ്യപ്രസംഗത്തിൽ വിതുമ്പിക്കൊണ്ട് ശശികലയുടെ മുന്നറിയിപ്പ്

ശശികല അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു; ജയലളിത തെളിച്ച വഴിയിലൂടെ പാർട്ടിയെ നയിക്കും; അമ്മയ്ക്കു പാർട്ടിയായിരുന്നു ജീവിതം, എനിക്ക് അമ്മയാണു ജീവിതം; പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നവരെ ജനം കൈകാര്യം ചെയ്യുമെന്നും പൊതുവേദിയിലെ ആദ്യപ്രസംഗത്തിൽ വിതുമ്പിക്കൊണ്ട് ശശികലയുടെ മുന്നറിയിപ്പ്

ചെന്നൈ: ജയലളിതയുടെ തോഴിയും അണ്ണാഡികെയിലെ ചിന്നമ്മയുമായ വി.കെ. ശശികല നടരാജൻ പാർട്ടി ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിമത എംപി ശിശികല പുഷ്പയുടേതടക്കമുള്ള എതിർപ്പുകൾ അടിച്ചമർത്തി, 54കാരിയായ ശശികല നടരാജനെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കാനുള്ള പ്രമേയം വ്യാഴാഴ്ച ചേർന്ന അണ്ണാഡിഎംകെ ജനറൽബോഡി യോഗത്തിൽ ഐക്യകണ്‌ഠ്യേന പാസാക്കിയിരുന്നു.

ജയലളിത തെളിച്ച വഴിയിലൂടെയായിരിക്കും താൻ പാർട്ടിയെ നയിക്കുകയെന്ന് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് സ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ശശികല പറഞ്ഞു. അമ്മയ്ക്കു പാർട്ടിയായിരുന്നു ജീവിതം. എനിക്ക് അമ്മയാണു ജീവിതം. ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് അനാഥമായിയെന്നും വിതുമ്പിക്കൊണ്ട് അവർ കൂട്ടിച്ചേർത്തു.

ശശികല നടരാജൻ ഇതാദ്യമാണ് പൊതുപരിപാടിയിൽ സംസാരിക്കുന്നത്. 33 വർഷം ജയലളിതയുടെ നിഴലായി തുടർന്ന അവർ ഒരിക്കൽപ്പോലും ഇതിനുമുമ്പ് പൊതു പരിപാടികളിൽ വാ തുറന്നിട്ടില്ല. ജയലളിതയുടെ വിയോഗത്തോടെ ആരെങ്കിലും പാർട്ടി പിടിച്ചടക്കാൻ ശ്രമിച്ചാൽ അവരെ ഒമ്പതരക്കോടി വരുന്ന തമിഴ് ജനത കൈകാര്യം ചെയ്യുമെന്നു ശശികല മുന്നറിയിപ്പു നല്കി. നേതൃപദവി ഏറ്റെടുക്കാൻ താൻ നിർബന്ധിതയാകുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ജയലളിതയുടെ അകാലനിര്യാണത്തിനു പിന്നാലെ ശശികല തന്നെ അണ്ണാഡിഎംകെയെ നയിക്കണമെന്ന വികാരാണ് ഭൂരിപക്ഷം പാർട്ടിപ്രവർത്തകരിലുമുള്ളത്. മുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ളവരുടെ ശക്തമായ പിന്തുണ ശശികലയ്ക്കുണ്ട്. ചിന്നമ്മയെ പാർട്ടിയുടെ തലപ്പത്ത് നിയോഗിച്ചതിന് പിന്നിൽ പനീർസെൽവത്തിന്റെ ഇടപെടലുണ്ട്. പനീർസെൽവത്തെ ആദ്യം മുഖ്യമന്ത്രിയാക്കിയത് ശശികലയായിരുന്നു. പാർട്ടി ഭരണഘടന അനുസരിച്ച് ശശികലയ്ക്കു യോഗ്യത ഇല്ലാത്തതിനാലാണ് അവരെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. സജീവ മെമ്പറായി അഞ്ചു വർഷം തുടരുന്നവർക്കു മാത്രമേ ജനറൽ സെക്രട്ടറിയാകാൻ പറ്റൂ എന്നാണ് ഭരണഘടനയിൽ പറയുന്നത്.

ജയലളിതയ്ക്കും അണ്ണാഡിഎംകെ സ്ഥാപകനേതാവ് എംജിആറിനും പാർട്ടി ആസ്ഥാനത്ത് ആദരാഞ്ജലികൾ അർപ്പിച്ചശേഷമാണ് ശശികല ജനറൽ സെക്രട്ടറിപദം ഏറ്റെടുത്തത്. ശശിലകയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ ഓഫീസിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഓഫീസിലേക്കുള്ള വഴികളിലുടനീളം ജയലളിതയുടെയും ശശികലയുടെയും ചിത്രങ്ങളും സ്ഥാപിച്ചിരുന്നു.

ജനറൽ സെക്രട്ടറിപദം ഏറ്റെടുത്ത ശശികല വൈകാതെ തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലും ഏറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരേസമയം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പന്നീർ ശെൽവമുൾപ്പെടെയുള്ള നേതാക്കളെ വരച്ചവരയിൽ നിർത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിർണായക ബിസിനസ് ഇടപാടുകളിൽ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രം തന്നെയായിരുന്നു് ശശികലയും അവരുൾപ്പെട്ട മന്നാർഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്‌ക്കൊപ്പം വിട്ട് ബാക്കി ചരടുവലികൾ നടത്തിയിരുന്ന ഭർത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാർഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണമെന്നാണ് ഇപ്പോഴത്തെ അണ്ണാ ഡിഎംകെയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

ശശികലയുടെ ആദ്യകാലത്തെ പറ്റി കുറച്ചുകാര്യങ്ങളേ പലർക്കും അറിയൂ. തമിഴ്‌നാട്ടിലെ തിരുവരൂർ ജില്ലയിലെ മന്നാർഗുഡിയെന്ന കൊച്ചു ഗ്രാമത്തിൽ നിന്നായിരുന്നു അവരുടെ വരവ്. അവിടെ തേവർ വിഭാഗക്കാരനായ വിവേകാനന്ദത്തിന്റെയും കൃഷ്ണവേണിയുടെയും മകളായിരുന്നു ശശികല. 1975ൽ ചെന്നൈക്കാരനായ എം. നടരാജനെന്ന ഡിഎംകെ പ്രവർത്തകനെ വിവാഹം കഴിച്ചതോടെയാണ് ശശികലയുടെ തലവര മാറുന്നത്. അന്നുതന്നെ രാഷ്ട്രീയ ലോകത്ത് കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കളുടെ അടുപ്പക്കാരനായിരുന്നു നടരാജൻ. അതിനാൽത്തന്നെ ഇവരുടെ വിവാഹത്തിൽ കരുണാനിധിയും സംബന്ധിച്ചിരുന്നു. അന്ന് രാഷ്ട്രീയ നിയമനമായി ലഭിച്ച അസിസ്റ്റന്റ്‌റ് പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു നടരാജൻ. ഇത്തരത്തിൽ ആദ്യം നിയമനം കിട്ടുന്നത് കൂടല്ലൂർ ജില്ലയിലാണ്. വി എസ് ചന്ദ്രലേഖയായിരുന്നു അന്ന് കളക്ടർ. ഇവർ ജയലളിതയുടെ അടുപ്പക്കാരിയായിരുന്നു. ഈ സമയത്തെല്ലാം ശശികല ചെന്നൈയിൽ സഹോദരൻ ദിവാകരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അക്കാലത്താണ് ശശികല വീഡിയോ ഷോപ്പ് നടത്തിയിരുന്നത്.

ജയലളിത രാഷ്ട്രീയത്തിൽ എത്തിയതിനെ തുടർന്ന് 1982 കാലത്ത് അവരുടെ അടുക്കലെത്താൻ ശശികല വഴിതേടി. ഭർത്താവ് ജോലിചെയ്തിരുന്ന കൂഡല്ലൂരിൽ കളക്ടറായിരുന്ന ചന്ദ്രലേഖയുടെ പരിചയം ഉപയോഗിച്ചായിരുന്നു ഇതിന് വഴി തുറന്നത്. ആ വർഷം ജൂൺ നാലിന് കൂടല്ലൂരിലെ അണ്ണാഡിഎംകെ റാലിയിലൂടെയായിരുന്നു ജയയുടെ രാഷ്ട്രീയ പ്രവേശം. ആ വർഷം തന്നെ നടന്ന പെരിയകുളം ഉപതിരഞ്ഞെടുപ്പിലും അടുത്തവർഷം നടന്ന തിരുചെന്തൂർ ഉപതിരഞ്ഞെടുപ്പിലും മുഖ്യപ്രചാരകയായി താരപരിവേഷമുള്ള ജയലളിതയെ എംജിആർ നിയോഗിച്ചതോടെ അവർ തമിഴ് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയയായി മാറിയിരുന്നു. ഇതോടെയാണ് ജയയുമായി ശശികല അടുക്കുന്നത്. ഇക്കാലത്ത് ജയയുടെ പ്രസംഗങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച് ആ കാസറ്റ് ഉപയോഗിച്ച് മറ്റു സ്ഥലങ്ങളിൽ ജയയുടെ ചിത്രം കാണിച്ചിരുന്നു. ഇതിന്റെ ഓർഡർ നേടിയെടുത്താണ് ശശികല ജയയുടെ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇതിനു പിന്നാലെ പോയ്‌സ് ഗാർഡനുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളും വീഡിയോയിൽ പകർത്തി. താൻ ഉൾപ്പെട്ട വീഡിയോകൾ കാണാൻ ജയയ്ക്ക് വലിയ ഇഷ്ടവുമായിരുന്നു. ഇക്കാലത്തൊന്നും നടരാജൻ ചിത്രത്തിൽ ഇല്ലായിരുന്നു.

പിന്നെ പോയസ് ഗാർഡനിലെ ജയയുടെ വീട്ടിലേക്കു താമസവും മാറ്റി. 1991ൽ ജയലളിത ആദ്യ തവണ മുഖ്യമന്ത്രിയായപ്പോഴാണു തോഴിയും ശ്രദ്ധാകേന്ദ്രമായത്. എന്നാൽ, 1995ൽ ശശികലയുടെ സഹോദര പുത്രൻ വി.എൻ. സുധാകരനെ ജയലളിത ദത്തെടുത്തതും, തുടർന്ന് ഇയാളുടെ വിവാഹം കോടിക്കണക്കിനു രൂപ ചെലവഴിച്ച് ആർഭാടമായി നടത്തിയതും വിവാദമായി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ദയനീയമായി പരാജയപ്പെട്ടപ്പോൾ ഏറെ വിമർശിക്കപ്പെട്ടതു ജയയ്ക്കു ശശികലയുമായുള്ള ബന്ധമായിരുന്നു. തുടർന്നു ബന്ധം വിച്ഛേദിച്ചതായി ജയലളിത പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇരുവരും വീണ്ടും അടുത്തു. 2011ലും ജയ ശശികലയെ പുറത്താക്കിയെങ്കിലും അവർ വീണ്ടും മടങ്ങിയെത്തി മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി. അതിനു വേണ്ടി ഭർത്താവ് നടരാജനെ പോലും ശശികല തള്ളിപ്പറഞ്ഞു. ജയയുടെ മരണ ശേഷം പോയസ് ഗാർഡനിലേക്കു നടരാജന്റെ മടങ്ങിവരവും വാർത്തയായി.

1996ൽ കളർടിവി കുംഭകോണ കേസിലും, 2014ൽ അനധികൃത സ്വത്തു കേസിലും ജയലളിത ജയിലിലായപ്പോൾ കൂടെ ശശികലയുണ്ടായിരുന്നു. ജയലളിത അവരെ സഹോദരിയായാണു വിശേഷിപ്പിച്ചിരുന്നത്. അണ്ണാ ഡിഎംകെയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ എന്നതു പതിവുള്ള കാര്യമല്ല. മുഖ്യമന്ത്രിക്കസേരയിൽ ഒ. പനീർസെൽവവും, പാർട്ടി ജനറൽ സെക്രട്ടറിയായി ശശികലയുമെന്ന നില ദ്രാവിഡ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ പ്രയാസമാണ്. മന്ത്രിമാരടക്കം നേതാക്കൾ പലരും ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന ആവശ്യമുയർത്തിക്കഴിഞ്ഞു. ജയയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ശശികലയ്ക്കു മുന്നിലുള്ള സാധ്യതയാണ്. ഇവിടെ വിജയിച്ചാൽ അവർ തമിഴ്‌നാട് മുഖ്യമന്ത്രിയുമാകുമെന്നും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP