Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തു തട്ടാൻ ഗവർണർ കോർട്ടിലെത്തിയപ്പോൾ കളി കൊഴുപ്പിച്ച് ശശികലയും പനീർശെൽവവും; എംഎൽഎമാരെ ശശികല ഗവർണർക്കു മുന്നിലെത്തിക്കാതിരിക്കാൻ പൊലീസിനു നിർദ്ദേശം നല്കി ഒപിഎസ്; എംഎൽഎമാർ റിസോർട്ടിൽനിന്നു രക്ഷപ്പെടാതിരിക്കാൻ ഗുണ്ടകളെ നിയമിച്ചു ചിന്നമ്മയും; എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്

പന്തു തട്ടാൻ ഗവർണർ കോർട്ടിലെത്തിയപ്പോൾ കളി കൊഴുപ്പിച്ച് ശശികലയും പനീർശെൽവവും; എംഎൽഎമാരെ ശശികല ഗവർണർക്കു മുന്നിലെത്തിക്കാതിരിക്കാൻ പൊലീസിനു നിർദ്ദേശം നല്കി ഒപിഎസ്; എംഎൽഎമാർ റിസോർട്ടിൽനിന്നു രക്ഷപ്പെടാതിരിക്കാൻ ഗുണ്ടകളെ നിയമിച്ചു ചിന്നമ്മയും; എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്

ചെന്നൈ: രാഷ്ട്രീയനാടകങ്ങൾ അരങ്ങേറുന്ന തമിഴ്‌നാട്ടിലെക്ക് ഗവർണർ സി. വിദ്യാസാഗർ റാവു എത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശശികലയും അവർക്കു നേരേ വിമതസ്വരം ഉയർത്തിയ കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും വൈകാതെ ഗവർണറെ കാണും. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നു ശശികല ഗവർണറെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണു സൂചന.

ശശികലയോടൊപ്പം ഇപ്പോൾ നിൽക്കുന്ന പല എംഎൽഎമാരും പനീർസെൽവത്തിനൊപ്പം ചേരാനുള്ള സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്. ഗവർണർ എടുക്കുന്ന തീരുമാനം എന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പനീർ ശെൽവം ഗവർണറെ കാണുന്നത്. 7.30നാണ് ശശികലയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

എംഎൽഎമാരെ മോചിപ്പിക്കണമെന്ന് പൊലീസിനു നിർദ്ദേശം

ഇതിനിടെ, ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഗവർണർക്കു മുന്നിലെത്തുന്നതു തടയാനുള്ള നീക്കങ്ങൾ പനീർശെൽവം സജീവമാക്കി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ വൈകിട്ട് അഞ്ചു മണിക്കുമുമ്പു മോചിപ്പിക്കണമെന്ന് ചെന്നൈ പൊലീസിന് നിർദ്ദേശം നല്കി. സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രനാണ് ചെന്നൈ സിറ്റി പൊലീസ് മേധാവി സഞ്ജയ് അറോറയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരെ മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്.

വെകീട്ട് അഞ്ചു മണിക്ക് എംഎൽഎമാരുമായി ഗവർണർക്കു മുന്നിൽ ശശികല ഹാജരാകാനിരിക്കേയാണ് പൊലീസിന്റെ നിർദ്ദേശം. ഇതു തടയാൻ പനീർെസൽവം നടത്തുന്ന നീക്കമാണിതെന്നാണു സൂചന. മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിൽ എംഎൽഎമാരെ കനത്ത എഐഎഡിഎംകെ പ്രവർത്തകരുടെ കനത്ത കാവലിലാണു പാർപ്പിച്ചിരിക്കുന്നത്. എംഎൽഎമാർ ആരും ഇവിടെനിന്നു രക്ഷപ്പെട്ടുപോകാതിരിക്കാൻ ഗുണ്ടകളെയും നിയോഗിച്ചിട്ടുണ്ട്. ഗോൾഡൻ ബേ റിസോർട്ടിന് പരിസരത്തേക്ക് ഒരാളെയും കടത്തിവിടുന്നില്ല. വരുന്ന വാഹനങ്ങൾ പൂർണമായി പരിശോധിക്കുന്നുമുണ്ട്. ശശികലയുടെ നിർദേശപ്രകാരം മാത്രമാണ് വാഹനങ്ങൾക്കു റിസോർട്ടിലേക്കു കടന്നുപോകാനാവുക.

മധുസൂധനൻ പനീർശെൽവം ക്യാമ്പിൽ

ഇതിനിടെ, ശശികലയ്ക്കു കനത്ത തിരിച്ചടിയായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവും പ്രസിഡീയം സെക്രട്ടറിയുമായ മധുസൂദനൻ ശശികലയുടെ തടങ്കൽ ഭേദിച്ച് പനീർസെൽവത്തിനൊപ്പമെത്തി. അൽപം മുമ്പാണ് മഹാബലിപുരത്തെ റിസോർട്ടിൽനിന്നു മധുസൂദനൻ പനീർസെൽവത്തിനടുത്തെത്തിയത്. മുഖ്യമന്ത്രിയാകാൻ ശശികല നാണംകെട്ട കാര്യങ്ങളാണ് ചെയ്യുന്നതെന്ന് തുടർന്ന് പനീർസെൽവം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.

ശശികലയുടെ മാപ്പപേക്ഷ പുറത്തുവിട്ട് ഒപിഎസ്

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പൊയസ് ഗാർഡനിൽ തിരിച്ചെത്തിയപ്പോൾ ശശികല ജയലളിതയ്ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷ പനീർസെൽവം വാർത്താസമ്മേളനത്തിൽ വായിച്ചു. ഇനി ഒരിക്കലും പാർട്ടിയിൽ യാതൊരു പദവിയും ആഗ്രഹിക്കില്ലെന്നും ആവശ്യപ്പെടില്ലെന്നുമാണ് മാപ്പപേക്ഷയിൽ ശശികല എഴുതിക്കൊടുത്തത്. ജയലളിതയെ ശശികല വഞ്ചിച്ചെന്നും പനീർ സെൽവം പറഞ്ഞു. താൻ മുഖ്യമന്ത്രിയും മധുസൂദനൻ പാർട്ടി ജനറൽ സെക്രട്ടറിയും ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശശികല എല്ലാം അട്ടിമറിക്കുകയായിരുന്നു.

ഇന്നലെ മൂന്ന് എംഎൽഎമാരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂവെങ്കിൽ ഇന്നു കൂടുതൽ പേരുടെ പിന്തുണ പനീർസെൽവത്തിനു ലഭിക്കുന്നതായാണു ചെന്നൈയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശശികല മഹാബലിപുരത്തെ റിസോർട്ടിൽ ഒളിപ്പിച്ചിരിക്കുന്ന എംഎൽഎമാരിൽനിന്ന് കൂടുതൽ പേർ തനിക്കൊപ്പം വരുമെന്നാണ് അവസാനനിമിഷം പനീർസെൽവം പ്രതീക്ഷിക്കുന്നത്.

തമിഴ് ജനതയുടെ പിന്തുണ നേടാനാണ് ഇപ്പോൾ പനീർ സെൽവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയതുകൊണ്ട് അധികാരം നിലനിർത്താമെങ്കിലും ജയലളിത വികാരം തുറന്നുവിട്ട് ജനങ്ങളെ കൂടെ നിർത്തുകയാണ് ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടതെന്നാണ് പനീർസെൽവത്തിന്റെ നിഗമനം. അതിനുതന്നെയാണ് ഇപ്പോൾ പനീർസെൽവം ക്യാമ്പ് ശ്രമിക്കുന്നത്.

പൊലീസിൽ അഴിച്ചുപണി നടത്തിയതും നേരത്തെ പുറത്താക്കിയ ഐഎഎസ് ഓഫീസർമാരെ തിരിച്ചെടുത്തതും പനീർസെൽവം തന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് പല എംഎൽഎമാരും പനീർസെൽവത്തിന് അനുകൂലമാകാൻ കാരണം. ചില എംഎൽഎമാർ ഇപ്പോഴും ശശികലയ്‌ക്കൊപ്പമാണോ പനീർ സെൽവത്തിനൊപ്പമാണോ എന്നു തീരുമാനിച്ചിട്ടില്ല. അവരിൽ പലരും ഇപ്പോഴും അജ്ഞാതരാണ്. ഇവർ തനിക്കൊപ്പം വരുമെന്നാണ് പനീർ സെൽവത്തിന്റെ പ്രതീക്ഷ.

പൊയസ് ഗാർഡൻ ജയ സ്മാരകമാക്കി

ഇതിനിടെ, ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡനിൽനിന്നു ശശികലയെ പുറത്താക്കാനുള്ള നീക്കങ്ങൾ പനീർശെൽവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊയസ് ഗാർഡൻ ജയലളിത സ്മാരകമാക്കാൻ പനീർശെൽവം ഉത്തരവിട്ടു. കോൺഗ്രസിന്റെ പിന്തുണ തേടാൻ ശശികലയും നീക്കം സജീവമാക്കി. പോയസ് ഗാർഡനിലെ വേദനിലയത്തിലാണ് ഇപ്പോൾ ശശികല താമസിക്കുന്നത്.

തമിഴ്‌നാട്ടിൽ നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ തനിക്കു കഴിയുമെന്ന പ്രതീക്ഷ നൽകി പ്രമുഖരുടെ പിന്തുണ തേടുകയാണ് പനീർസെൽവം. ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡൻ ദേശസാൽകരിക്കണമെന്ന് ഇന്നലെ പനീർ സെൽവം ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പൊയസ് ഗാർഡൻ ജയ സ്മാരകമായി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവു നടപ്പാകുന്ന മുറയ്ക്ക് ശശികലയ്ക്ക് അവിടെനിന്നു പടിയിറങ്ങേണ്ടിവരും

ജയലളിതയുടെ മരണശേഷവും ശശികലയും ഒപ്പമുള്ളവരും പൊയസ് ഗാർഡനിൽതന്നെയാണ് തങ്ങുന്നത്. ഇവരെ പുറത്തിറക്കുക എന്നതാണ് പനീർസെൽവത്തിന്റെ പദ്ധതിയെന്നു വ്യക്തം. നീലഗിരിയിലെ എസ്റ്റേറ്റും ജയയുടെ മറ്റു സ്വത്തുവകകളും പിന്നാലെ ദേശസാൽകരിക്കുമെന്നാണു സൂചന. ജയയുടെ സ്വത്തുക്കളിൽ ശശികലയ്ക്ക് യാതൊരു അധികാരവുമില്ലെന്നാണു പനീർസെൽവത്തിന്റെയും മുതിർന്ന നേതാക്കളുടെയും നിലപാട്.

പിന്തുണതേടി ശശികല കോൺഗ്രസിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. പി ചിദംബരവും മകൻ കാർത്തി ചിദംബരവുമായും ശശികല അനൗദ്യോഗിക ചർച്ച നടത്തിയതായാണു സൂചന. ടെലിഫോണിൽ ചില ദേശീയ നേതാക്കളെയും ശശികല ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.


ജയലളിത 'വേദനിലയം' എഴുതിവച്ചത് ഇളവരശിയുടെ പേരിൽ: ശശികല വിഭാഗം

ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാനുള്ള കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നീക്കത്തിനെതിരെ ശശികല വിഭാഗം. 'വേദനിലയം' സ്വകാര്യ സ്വത്താണെന്നും അത് ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ പേരിലാണ് തലൈവി എഴുതിവച്ചിരിക്കുന്നതെന്നുമാണ് അവരുടെ വാദം.

ശശികലയോടുള്ള പരസ്യയുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാൻ പോകുന്നുവെന്ന വിവരം പനീർസെൽവം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയലളിതയുടെ മരണത്തിനുശേഷം ശശികലയും കുടുംബവുമാണ് പോയസ് ഗാർഡനിൽ താമസിക്കുന്നത്.

ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുക്കളാണ് അവകാശിയാരെന്നു വ്യക്തമാകാത്തതിനാൽ അന്യാധീനപ്പെട്ടിരിക്കുന്നത്. ഇതിൽ 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥാവരവസ്തുക്കളുമാണ്.

അതേസമയം, ശശികലയ്ക്ക് 129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അണ്ണാ ഡിഎംകെ നേതാവ് വളർമതി പറഞ്ഞു. ഗവർണർക്കു മുന്നിൽ ഭൂരിപക്ഷം തെളിയിക്കും. പനീർസെൽവത്തിനു പിന്നിൽ ഡിഎംകെയാണെന്നും എംഎൽഎമാർ തടവിലല്ലെന്നും വളർമതി വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP