Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമിൽ ഹിന്ദുബംഗ്ലാദേശികൾക്ക് പൗരത്വം നൽകാനുറച്ച് ചടുലനീക്കങ്ങളുമായി ബിജെപി; എന്തുവന്നാലും പൗരത്വ ഭേദഗതി ബിൽ പാസാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ കൊമ്പനെ പോലെ അസം ഗണപരിഷത്ത്; യഥാർഥ പൗരനെ തിരിച്ചറിയാനുള്ള എൻആർസിയുടെ പുതുക്കിയ രേഖ കൂടി പുറത്തുവന്നതോടെ സംസ്ഥാനത്ത് അശാന്തി പുകയുന്നു

അസമിൽ ഹിന്ദുബംഗ്ലാദേശികൾക്ക് പൗരത്വം നൽകാനുറച്ച് ചടുലനീക്കങ്ങളുമായി ബിജെപി; എന്തുവന്നാലും പൗരത്വ ഭേദഗതി ബിൽ പാസാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ കൊമ്പനെ പോലെ അസം ഗണപരിഷത്ത്; യഥാർഥ പൗരനെ തിരിച്ചറിയാനുള്ള എൻആർസിയുടെ പുതുക്കിയ രേഖ കൂടി പുറത്തുവന്നതോടെ സംസ്ഥാനത്ത്  അശാന്തി പുകയുന്നു

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: അസം മണ്ണിൽ വർഷങ്ങളായി കഴിയുന്ന ഒരുകോടിയിലേറേ പേരുടെ ജീവിതം തുലാസിലായിരിക്കുകയാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെ പുതുക്കിയ രേഖ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്കയും ഭീതിയും ഏറിയത്.ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണ് വിഷയം. യഥാർഥ ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുകയും, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയുമാണ് എൻആർസി രേഖ തയ്യാറാക്കുന്നതിന്റെ ലക്ഷ്യം. അതിനിടെ അനധികൃത കുടിയേറ്റക്കാരെ തന്നെ വേർതിരിച്ച് ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് സജീവ ചർച്ചാവിഷയമാകുന്നത്. 2016 ലെ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ എജിപിയും ഇടഞ്ഞിരിക്കുകയാണ്.

എന്താണ് പൗരത്വ ഭേദഗതി ബിൽ 2016?

2016 ജൂലൈ 19 നാണ് പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചില ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വത്തിന് യോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നുവെന്ന് ചുരുക്കം.

എന്താണ് ബിൽ ലക്ഷ്യമിടുന്നത്?

അഫ്്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽ പെട്ടവരെ അറസ്‌ററ് ചെയ്യാതിരിക്കുകയോ, നാടുകടത്താതിരിക്കുകയോ ചെയ്യാതിരിക്കുക.അത്തരം കുടിയേറ്റക്കാർക്ക് പൗരത്വാപേക്ഷ നൽകാനുള്ള ചുരുങ്ങിയ കാവാവധി 11 വർഷത്തിൽ നിന്ന് ആറുവർഷമായി കുറയ്ക്കുക.എന്നാൽ, അനധികൃത മുസ്ലിം കുടിയേറ്റക്കാർക്ക് ബില്ലിന്റെ ആനുകൂല്യങ്ങൾ കിട്ടില്ല. യഹൂദർ,ബഹായീസ്, തുടങ്ങിയ ന്യൂനപക്ഷസമുദായങ്ങളെ കുറിച്ചും ബില്ലിൽ മിണ്ടാട്ടമില്ല.

അസമിലെ ജനങ്ങൾ ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട?

1985 ലെ അസം കരാറിന് വിരുദ്ധമാണ് ബിൽ. ബംഗ്ലാദശിൽ നിന്ന് വരുന്ന അനധികൃത കുടിയേറ്റക്കാർ ആരായാലും അവരെ നാടുകടത്തും എന്നാണ് കരാറിലെ വ്യവസ്ഥ. ക്യത്യമായി പറഞ്ഞാൽ, 1971 മാർച്ച് 25 ന് ശേഷമുള്ള കുടിയേറ്റക്കാർ.

ആരാണ് അനധികൃത കുടിയേറ്റക്കാർ?

1955 ലെ പൗരത്വ നിയമപ്രകാരം സാധുവായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെക്ക് വരുന്ന വിദേശികൾ, വിസാ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നവർ, എന്നിവരാണ് അനധികൃത കുടിയേറ്റക്കാർ.വർഷങ്ങൽ പോകേ, ചില ഇളവുകൾ നിയമത്തിൽ നൽകിയിട്ടുണ്ട്. ്അഫ്ഗാനിസ്ഥാൻ,ബംഗ്ലാദശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിനുമുമ്പോ വവരുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിൽ തങ്ങാൻ 2015 മുതൽ അനുവദിച്ചു.

എങ്ങനെയാണ് ഒരാൾ ഇന്ത്യൻ പൗരനാകുന്നത്?

ഇന്ത്യാക്കാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരാളോ രാജ്യത്ത് 11 വർഷത്തിലേറെ ജീവിച്ച ഒരാളോ പൗരത്വത്തിന് യോഗ്യരാണ്.

പൗരത്വ ഭേദഗതി ബില്ലിൽ പറയുന്ന മറ്റുകാര്യങ്ങൾ എന്തൊക്കെ?

ഏതെങ്കിലും നിയമം ലംഘിച്ചാൽ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ രജിസ്‌ട്രേഷൻ റദ്ദാക്കും.

അടുത്ത വർഷം ബിൽ പാർലമെന്റിൽ പാസാക്കാനുള്ള ബിജെപിയുടെ ആലോചന ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യത്തിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. 1971-ലെ ഉടമ്പടി ലംഘിക്കുന്നതാണ് ബിജെപി ചെയ്യുന്നതെന്നാണ് എജിപിയുടെ ആരോപണം.

അസമിൽ നിന്നുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലിൽ അസമിലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ നൽകിയ ഒരഭിമുഖത്തിൽ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞത് അനധികൃത കുടിയേറ്റം അസമിൽ വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്നും നാഷണൽ രജിസ്‌ററർ ഓഫ് സിറ്റിസൺസ് പുറത്തു വരുന്നതോടെ അനധികൃത കുടിയേറ്റക്കാരെ വ്യക്തമായി തിരിച്ചറിയാമെന്ന്ും അദ്ദേഹം പറഞ്ഞിരുന്നു. അസമിനെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരിൽ നിന്ന് മുക്തമാക്കുമെന്ന് 2014 ലോക്സഭാ പ്രചരണ തെരഞ്ഞെടുപ്പ് സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു.ബിൽ പാസാക്കിയാൽ തങ്ങൾ സർക്കാരിൽ നിന്ന് പുറത്തുപോകുമെന്നാണ് അസം ഗണ പരിഷത്തിന്റെ ഭീഷണി. എന്നാൽ കണക്കിലെ കളികൾ തങ്ങൾക്ക് അനുകൂലമായതിനാൽ ബിജെപിക്ക് സർക്കാർ താഴെ വീഴുമെന്ന ഭയമില്ല.

എന്താണ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്(NRC)?

സുപ്രീംകോടതി വിധി പ്രകാരമാണ് നാഷണൽ രജിസ്‌ററർ ഓഫ് സിറ്റിസൺസിന്റെ കരട് തയ്യാറാക്കി തുടങ്ങിയത്.ഞായറാഴ്ച രാത്രിയാണ് പുതുക്കിയ കരട് രേഖ പുറത്തിറക്കിയത്. ഇതോടെ ബംഗ്ലാദേശിൽ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ഭീതി വളർന്നുകഴിഞ്ഞു. അസ്വസ്ഥതയുടെ വലിയ വിത്തിന് മുളപൊട്ടിക്കഴിഞ്ഞു.കുഴപ്പങ്ങൾ തടയാൻ അർദ്ധസൈനിക വിഭാഗങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്.

തങ്ങളെ ഇന്ത്യയിലെ നിയമാനുസൃത പൗരന്മാരെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 3.29 കോടി മനുഷ്യരുടെ അപേക്ഷകളിൽ നിന്ന് 1.9 കോടി പേരുടെ പേരുവിവരങ്ങൾ അടങ്ങിയ കരടാണ് പുറത്ത് വന്നത്.ബാക്കിയുള്ളവരുടെ അപേക്ഷകളിൽ പല വിധത്തിലുള്ള പരിശോധനകൾ നടന്നുവരികയാണെന്ന് കരട് പുറത്തിറക്കിക്കൊണ്ട് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ശൈലേഷ് വ്യക്തമാക്കി.

''ഇത് കരടിന്റെ ആദ്യ ഭാഗമാണ്. ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടവരിലെ 1.9 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്ളത്. ബാക്കിയുള്ള പേരുകൾ വിവിധ രീതികളിലുള്ള പരിശോധനകളിലാണ്. ആ പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഞങ്ങൾ അടുത്ത കരട് പുറത്തു വിടും''- അദ്ദേഹം പറഞ്ഞു.

ആദ്യ കരടിൽ പേര് ഉൾപ്പെടാത്തവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എൻആർസി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേല പറഞ്ഞു.''ഈ പേരുകൾ പരിശോധിക്കുക എന്നത് സമയമെടുക്കുന്ന, ബുദ്ധിമുട്ടുള്ള പണിയാണ്. അതുകൊണ്ടു തന്നെ ചിലപ്പോൾ ഒരു കുടുംബത്തിലെ ചില ആളുകളുടെയെങ്കിലും പേരുകൾ ആദ്യ കരടിൽ കണ്ടെന്ന് വരില്ല. ആശങ്കപ്പെടേണ്ട കാര്യമില്ല. ബാക്കിയുള്ള രേഖകളും പരിശോധിച്ചു വരികയാണ്''- ഹജേല പറഞ്ഞു.

എന്നായിരിക്കും അടുത്ത കരട് പുറത്തിറക്കാൻ സാധ്യത എന്ന ചോദ്യത്തിന് രജിസ്ട്രാർ ജനറൽ പറഞ്ഞ മറുപടി അത് സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നാണ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് ഈ പരിശോധനാ നടപടികൾ നടക്കുന്നത്. സുപ്രീം കോടതി വീണ്ടും ഈ വിഷയം പരിഗണിക്കുന്നത് വരുന്ന ഏപ്രിലിലും.

''2018 അവസാനിക്കുന്നതിന് മുമ്പ് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയിരിക്കും''- ശൈലേഷ് വ്യക്തമാക്കി.2015 മെയ് മാസത്തിൽ തുടങ്ങിയ പരിശോധനാ നടപടികളുടെ ഭാഗമായി അസമിലെ 68.27 ലക്ഷം കുടുംബങ്ങളുടെ 65 കോടി രേഖകളാണ് പരിശോധിച്ചു വരുന്നത്.
''ബാക്കിയുള്ള കരട് കൂടി പുറത്തിറക്കിയ ശേഷം പരാതികൾ ഉള്ളത് സ്വീകരിച്ചു തുടങ്ങും. ഇനിയുള്ള പേരുകൾ കൂടി അടുത്ത കരടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്''- ശൈലേഷ് പറഞ്ഞു.തങ്ങളുടെ പേരുകൾ ആദ്യ കരടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അസമിലെ വിവിധ ഭാഗങ്ങളിലുള്ള എൻആർസി സേവാ കേന്ദ്രങ്ങളിൽ നിന്ന് ഇന്നു രാവിലെ എട്ടു മണി മുതൽ ജനങ്ങൾക്ക് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ആയും എസ്എംഎസ് വഴിയും ഇക്കാര്യം പരിശോധിക്കാം.

2013 ഡിസംബറിൽ തുടങ്ങിയ എൻആർസിയുടെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സുപ്രീം കോടതി 40 സിറ്റിങ്ങുകൾ നടത്തി. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബംഗ്ലാദേശിൽ നിന്ന് വൻതോതിലുള്ള അഭയാർത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനമാണ് അസം. ചഞഇ തയാറാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും അസമാണ്. ഇതാദ്യം തയാറാക്കിയത് 1951-ലും. ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാൻ അതിക്രമങ്ങളെ തുടർന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരും ഇവിടെയുണ്ട്.

1970-കളുടെ അവസാനവും 80-കളിലും അസമിൽ അനധികൃത കുടിയേറ്റത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും പിന്നീട് അസം ഗണ പരിഷത് ആയി മാറിയ ഓൾ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുൻനിരയിൽ. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്. 1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. അന്ന് സ്റ്റുഡന്റ്സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സർക്കാർ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതൽ 61 വരെ അസമിൽ എത്തിയവർക്ക് വോട്ടിങ് അവകാശം ഉൾപ്പെടെ പൂർണ പൗരത്വം നൽകാൻ തീരുമാനമായി. 61 മുതൽ 71 വരെയുള്ളവർക്ക് 10 വർഷത്തേക്ക് വോട്ടിങ് അവകാശം ഇല്ലാതെ പൗരത്വവും നൽകാൻ തീരുമാനമായി. എന്നാൽ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി.

എൻആർസിി കരട് രേഖ പുതുക്കിയതിലൂടെ ന്യൂനപക്ഷങ്ങളെ നാടുകടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.അതേസമയം എൻആർസി പട്ടികയിൽ പേരില്ലെങ്കിൽ മുസ്ലീങ്ങൽ നാടുവിടണമെന്നാണ് സർബാനന്ദ് സോനോവാളിന്റെ നിലപാട്.കേന്ദ്ര റെയിൽവെ സഹമന്ത്രി രാജെൻ ഗൊഹെയിന്റെ പ്രസ്താവന പ്രകാരം മുസ്ലീങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്.

ആശങ്കകൾക്കപ്പുറം പ്രതീക്ഷകൾ എന്ത്?

എൻആർസിി വരുന്നതോടെ നിയമാനുസൃത പൗരന്മാർക്ക് മികച്ച തൊഴിലുകൾ കരസ്ഥമാക്കാം.അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കമ്പനികളും, തൊഴിലാളികളും പ്രതിസന്ധിയിലാകുമെങ്കിലും, പൗരത്വരേഖയുള്ളവരെ കമ്പനികൾ കൈനീട്ടി സ്വീകരിക്കും. മറ്റുമാർഗങ്ങൾ അടയുന്നതോടെ നിരാശരാകുന്ന ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളുമായി സംഘർഷത്തിലേക്ക് വഴുതി വീഴാൻ സാധ്യത ഏറെയാണ്. കേന്ദ്ര-സംസ്ഥാന സുരക്ഷാസേനകൾക്ക് ഉരുത്തിരിയുന്ന ഈ സ്ഥിതിവിശേഷം നേരിടുക വൻവെല്ലുവിളിയായിരിക്കും.

എന്താണ് ബംഗ്ലാദേശിന്റെ നിലപാട്?

തങ്ങളുടെ രാജ്യത്ത് നിന്ന് കുടിയേറിയവരെ തിരികെ സ്വീകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ആ രാജ്യം ആ വാതിൽ അടച്ചാൽ തടങ്കൽ പാളയങ്ങളിൽ കഴിയാനാവും കുടിയേറ്റക്കാരുടെ വിധി. ബംഗ്ലാദേശിന്റെ നിലപാടാമ് കാത്തിരുന്ന് കാണേണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP