Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്ക് പത്തുദിവസം പിടിച്ചുനിൽക്കാനുള്ള വെടിക്കോപ്പുപോലും ഇല്ലെന്ന് സിഎജി; റിപ്പോർട്ട് തെറ്റെന്ന് വാദിച്ച അരുൺ ജെയ്റ്റ്‌ലിക്ക് എതിരെ കാര്യകാരണ സഹിതം എതിർപ്പുമായി പ്രതിപക്ഷം; ശത്രുക്കളുടെ നീക്കം അതിർത്തിയിൽ കനക്കുമ്പോൾ ഇന്ത്യക്ക് കാലിടറുമോ?

ഇന്ത്യക്ക് പത്തുദിവസം പിടിച്ചുനിൽക്കാനുള്ള വെടിക്കോപ്പുപോലും ഇല്ലെന്ന് സിഎജി; റിപ്പോർട്ട് തെറ്റെന്ന് വാദിച്ച അരുൺ ജെയ്റ്റ്‌ലിക്ക് എതിരെ കാര്യകാരണ സഹിതം എതിർപ്പുമായി പ്രതിപക്ഷം; ശത്രുക്കളുടെ നീക്കം അതിർത്തിയിൽ കനക്കുമ്പോൾ ഇന്ത്യക്ക് കാലിടറുമോ?

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് മതിയായ യുദ്ധസന്നാഹവും പടക്കോപ്പുമില്ലെന്ന സിഎജി റിപ്പോർട്ടിനെതിരെ പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ സന്നാഹങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധമുണ്ടായാൽ 15-20 ദിവസം മാത്രമേ ഇന്ത്യൻ സേനയ്ക്കു പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന സിഐജി റിപ്പോർട്ട് പ്രതിപക്ഷം രാജ്യസഭയിൽ ഉന്നയിച്ചപ്പോഴാണ് ജയ്റ്റ്‌ലി മറുപടി നൽകിയത്.

ഈ സർക്കാർ ആയുധങ്ങൾ വാങ്ങാനുള്ള നടപടികൾ ലളിതമാക്കിയതിനാലും അധികാര വികേന്ദ്രീകരണം നടപ്പാക്കിയതിനാലും ഓരോ സേനാവിഭാഗത്തിനും അവരുടെ ആവശ്യാനുസരണം ആയുധങ്ങൾ വാങ്ങാനാവുന്ന സ്ഥിതിയുണ്ടെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. സിഎജി റിപ്പോർട്ടിൽ ഒരു പ്രത്യേക സമയത്തെ കാര്യം മാത്രമാണ് പറയുന്നതെന്ന് ജയ്റ്റ്‌ലി സഭയിൽ വ്യക്തമാക്കിയെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്തരായില്ല.

നടപടിക്രമങ്ങൾ ഏതാനും ദിവസം മുൻപാണ് ലളിതമാക്കിയതെന്ന് ആനന്ദ് ശർമ്മ ആരോപിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ സേനയ്ക്ക് ആയുധം ലഭ്യമാക്കാൻ സർക്കാർ യാതൊന്നും ചെയ്തില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാജ്യത്തിന് മുഴുവൻ സമയ പ്രതിരോധമന്ത്രിപോലുമില്ലെന്നും മുമ്പത്തെ മന്ത്രി മനോഹർ പരീക്കറുടെ പ്രവർത്തനം മോശമായിരുന്നുവെന്നും ആനന്ദ് ശർമ്മ ആരോപിച്ചു.

അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനുമായി സംഘർഷം തുടരുന്ന സമയത്താണ് ഇത്തരമൊരു റിപ്പോർട്ടെന്നത് ഗൗരവകരമാണെന്ന് വിഷയം ഉന്നയിച്ച എസ്‌പി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു. എന്തുകൊണ്ടാണ് പത്തു ദിവസത്തിൽ കൂടുതൽ പോരാടാനുള്ള ആയുധങ്ങൾ നമുക്കില്ലാതെ പോയതെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും അടിയന്തിരമായി രാജ്യരക്ഷയ്ക്ക് സർക്കാർ നടപടി സ്വീകരിക്കണമെന്നും രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു.

2013ൽ സിഎജി നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങൾ ഇന്ത്യൻ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. മുൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാതൊരു നിലപാടും സർക്കാർ എടുത്തില്ലെന്ന കുറ്റപ്പെടുത്തലാണ് ഇപ്പോഴത്തെ റിപ്പോർട്ടിലുള്ളത്. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓർഡൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) ആണു നിർമ്മിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരിൽനിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തിൽ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനു സേനയിൽനിന്ന് ലഭിച്ച കത്തുകൾ 2009 മുതൽ കെട്ടിക്കിടക്കുകയാണെന്ന കുറ്റപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്.

2019 നുള്ളിൽ ആവശ്യമായ വെടിക്കോപ്പുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം 16,500 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നവെങ്കിലും നടപടിയുണ്ടായില്ല. ആയുധം വാങ്ങാനുള്ള കരാറുകൾ പോലും നൽകിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 152 തരം വെടിക്കോപ്പുകളാണ് ഇന്ത്യൻ സേന ഉപയോഗിക്കുന്നത്.

ഇതിൽ 55 ശതമാനത്തോളം ഉപകരണങ്ങൾ ഒഴിച്ചു കൂടാനാകാത്തതാണെന്നും ആയുധങ്ങളിൽ 40 ശതമാനത്തിന്റെ കുറവുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പത്തുദിവസത്തെ യുദ്ധത്തിനുവേണ്ട ആയുധങ്ങൾ മാത്രമാണ് ഇന്ത്യൻ സേനയുടെ പക്കലുള്ളത്. അതേസമയം, വെടിത്തിരികൾ ആവശ്യത്തിനില്ലാത്തതിനാൽ ടാങ്കുകൾക്കും ആർട്ടിലറികൾക്കുമുള്ള 83 ശതമാനത്തോളം വെടിക്കോപ്പുകളും ഉപയോഗിക്കാനാകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP