Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ പോലും നാണം കെടുത്തിയ കേരള നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിപ്രവർത്തനം കാരംസ് കളിയല്ലെന്ന് ഓർമ്മപ്പെടുത്തി ആർ.എസ്.എസ് പ്രതിനിധി;പൊട്ടിക്കരഞ്ഞ രമേശിനെ പിന്തുണച്ചും റിപ്പോർട്ട് ചോർത്തിയ നസീറിനെ പുറത്താക്കാൻ ശിപാർശ ചെയ്തും സംസ്ഥാന നേതൃത്വം

മോദിയെ പോലും നാണം കെടുത്തിയ കേരള നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിപ്രവർത്തനം കാരംസ് കളിയല്ലെന്ന് ഓർമ്മപ്പെടുത്തി ആർ.എസ്.എസ് പ്രതിനിധി;പൊട്ടിക്കരഞ്ഞ രമേശിനെ പിന്തുണച്ചും റിപ്പോർട്ട് ചോർത്തിയ നസീറിനെ പുറത്താക്കാൻ ശിപാർശ ചെയ്തും സംസ്ഥാന നേതൃത്വം

മറുനാടൻ മലയാളി ഡെസ്‌ക്‌

മെഡിക്കൽ കോളേജിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി. നേതാക്കൾക്കെതിരേ ഉയർന്ന കോഴ ആരോപണത്തിൽ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. സംസ്ഥാന ബിജെപി. ഘടകത്തിൽ തുടരുന്ന വിഭാഗീയതയിൽ നേരത്തേ തന്നെ അതൃപ്തരായ കേന്ദ്ര നേതൃത്വത്തിന് കോഴ ആരോപണം കൂടുതൽ രോഷം ഉണ്ടാക്കിയിരിക്കുകയാണ്.

ആരോപണ വിധേയരായവർക്കെതിരേ കടുത്ത നടപടിക്ക് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനകം ചിലർക്കെതിരേ നടപടി എടുത്തിട്ടുണ്ട്. കേരളത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേസിൽ വിരൽ ചൂണ്ടപ്പെടുന്നവരെ പാർട്ടിയിൽ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രനേതാക്കൾ അറിയിച്ചു. അന്വേഷണം ആർക്കെതിരേ നീണ്ടാലും, അത് എത്ര പ്രമുഖനായാലും പുറത്താക്കാനാണ് തീരുമാനം.

ഈ ആരോപണത്തിന്റെ പേരിൽ സംസ്ഥാനനേതൃത്വത്തിനു നേരേ മൊത്തത്തിൽ നടപടിയുണ്ടാകില്ല. ചില വ്യക്തികളാണ് ഇതിനുപിന്നിൽ എന്നാണ് കേന്ദ്രത്തിന് കിട്ടിയ വിവരം. സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജോയന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ കാര്യങ്ങളിൽ നടപടി സ്വീകരിക്കുക.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഇത്തരത്തിലുള്ള ഒരു ആരോപണം ഉയർന്നത് ബിജെപി. കേന്ദ്രനേതൃത്വത്തിന് വലിയ ആഘാതമായി. പാർട്ടിക്ക് കാര്യമായ സ്വാധീനം ഇനിയും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത, ഒരു എംപി. പോലുമില്ലാത്ത സംസ്ഥാനത്തുനിന്നാണ് ഈ ആരോപണം എന്നതാണ് പല കേന്ദ്ര നേതാക്കളും എടുത്തുപറയുന്നത്.

അടുത്ത പൊതു തിരഞ്ഞടുപ്പിൽ പാർട്ടി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന കേരളത്തിൽ ഈ ആരോപണം സൃഷ്ടിക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് നേതൃത്വത്തിന് ആശങ്കയുണ്ട്. അതിനാൽ ആരോപണവിധേയർക്കെതിരേ നടപടി സ്വീകരിച്ച് പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിക്കണമെന്നാണ് കേന്ദ്ര നിലപാട്. കോഴ പ്രശ്നം ലോക്സഭയിലടക്കം ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്രനേതൃത്വത്തിന് ഈ പ്രശ്നം അവഗണിക്കാൻ കഴിയില്ലെന്ന് നേതാക്കൾ അറിയിച്ചു.

സംസ്ഥാന ബിജെപി.യിൽ അധ്യക്ഷൻ ഒഴിച്ചുള്ള ഭാരവാഹിതലത്തിൽ താമസിയാതെ ചില അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി. അധ്യക്ഷൻ അമിത് ഷാക്കും കോഴ ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടുന്നത് സ്വാഭാവികം മാത്രമാണെന്ന് നേതാക്കൾ പറഞ്ഞു.

അതേസമയം കോഴവിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശിനെ പൂർണമായും കുറ്റവിമുക്തനാക്കിയാണ് സംസ്ഥാന നേതൃയോഗം ശനിയാഴ്ച തിരുവനന്തപുരത്തു പിരിഞ്ഞത്. അന്വേഷണ റിപ്പോർട്ട് ചോർത്തി പാർട്ടിയെ നാണംകെടുത്തി എന്ന കുറ്റത്തിന് അന്വേഷണക്കമ്മീഷൻ അംഗമായ എ.കെ. നസീറിനെതിരേ നടപടിക്കു ശുപാർശചെയ്തു.

അന്വേഷണറിപ്പോർട്ടും നേതൃയോഗത്തിന്റെ തീരുമാനങ്ങളും കേന്ദ്രനേതൃത്വത്തിനു കൈമാറും. കോഴവിവാദമുണ്ടാക്കിയ വൈകൃതം ചില്ലറ മുഖംമിനുക്കലുകളിലൂടെ പരിഹരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം ദേശീയനേതൃത്വം അംഗീകരിക്കാനിടയില്ല. ഇക്കാര്യം പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം യോഗത്തിൽ പങ്കെടുത്ത ദേശീയ ജോയന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് വ്യക്തമാക്കുകയും ചെയ്തു.

കോഴയിടപാട് നടത്തിയ വ്യക്തിയെ പാർട്ടി പുറത്താക്കിക്കഴിഞ്ഞു. ഇത്തരം ഇടപാടുകൾ നടക്കുന്നുണ്ടോ എന്നു കണ്ടെത്താൻ പാർട്ടിക്കാവില്ല. പാർട്ടിയെ പൊതുസമൂഹത്തിൽ തകർക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടില്ല. അന്വേഷണ റിപ്പോർട്ട് ചോർത്തിയവരെ കണ്ടത്തുകതന്നെ ചെയ്യും. നസീറിൽ അന്വേഷണം അവസാനിപ്പിക്കില്ല. അത്തരം കാര്യങ്ങൾ ദേശീയനേതൃത്വം ചെയ്യുമെന്ന മുന്നറിയിപ്പ് സന്തോഷ് നൽകി.

പാർട്ടിപ്രവർത്തനം കാരംസ് കളിയല്ല. ഒരാളെ വീഴ്‌ത്താൻ മറ്റൊരാളെ ലക്ഷ്യംവയ്ക്കുകയാണ് റിപ്പോർട്ട് ചോർച്ചയിൽ സംഭവിച്ചത്. തെറ്റുകണ്ടാൽ മുഖത്തുനോക്കി പറയാൻ തന്റേടം കാണിക്കണം. ഇത്തരം ഒളിച്ചുകളി ഇനി വെച്ചുപൊറിപ്പിക്കില്ലെന്നും സന്തോഷ് പറഞ്ഞു. കേന്ദ്രസർക്കാരിനെവരെ തലകുനിപ്പിച്ച വിവാദത്തിൽ ദേശീയനേതൃത്വം നൽകുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറെടുത്തുകൊള്ളണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

എം ടി. രമേശിനെ തകർക്കാൻ ബോധപൂർവമായ ശ്രമമുണ്ടായതായി ഭാരവാഹിയോഗത്തിൽ വി.കെ. സജീവൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ പിന്തുണച്ചു. രമേശിനെതിരായ ഗൂഢാലോചനയുടെ ഹൃദയം കൊച്ചിയിലും കൈകാലുകൾ തിരുവനന്തപുരത്തും തല കോഴിക്കോട്ടുമാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. രമേശിനെ ഒഴിവാക്കി മറ്റേതോ മിശിഹയെ അവരോധിക്കാനാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണക്കമ്മിഷൻ അംഗമായ എ.കെ. നസീർ പത്രസമ്മേളനം നടത്തിയതിനെതിരേ യോഗത്തിൽ രൂക്ഷവിമർശനമുണ്ടായി. കോഴ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മാത്രമാണ് പറഞ്ഞിരുന്നതെന്നും നസീറിന്റെ ഭാഗത്തുനിന്ന് പിന്നീട് ഗുരുതരവീഴ്ചയുണ്ടായെന്നും പലരും കുറ്റപ്പെടുത്തി. റിപ്പോർട്ട് ചോർച്ചയെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് അന്വേഷണക്കമ്മിഷൻ അംഗമായ കെ.പി. ശ്രീശൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP