Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോഴയിൽ ബിജെപിയിൽ നടപടി; അന്വേഷണ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ വി വി രാജേഷിനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; നടപടി ഇമെയിൽ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന് ആരോപിച്ച്; അഴിമതി നടത്തിയ നേതാക്കൾക്കെതിരെ നടപടി എടുക്കാത്തതിൽ അമർഷം പുകയുന്നു

മെഡിക്കൽ കോഴയിൽ ബിജെപിയിൽ നടപടി; അന്വേഷണ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ വി വി രാജേഷിനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; നടപടി ഇമെയിൽ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന് ആരോപിച്ച്; അഴിമതി നടത്തിയ നേതാക്കൾക്കെതിരെ നടപടി എടുക്കാത്തതിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചു കുലുക്കിയ മെഡിക്കൽ അഴിമതിയിൽ ബിജെപി നേതാവ് വിവി രാജേഷിനെതിരെ പാർട്ടി നടപടി. മെഡിക്കൽ കോഴ സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർത്തിയ സംഭവത്തിലാണ് രാജേഷിനെതിരെ നടപടി. രാജേഷിനെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിയെന്ന് ബിജെപി അറിയിച്ചു. വ്യാജ രസീത് തയ്യാറാക്കിയ യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണയ്ക്കെതിരെയും നടപടി സ്വീകരിച്ചു.

കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കുമ്മനം രാജശേഖരനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗികവിശദീകരണം ഉടനുണ്ടാകും. കോർ കമ്മിറ്റി, സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് സന്തോഷ് റിപ്പോർട്ട് തയ്യാറാക്കിയത്.

അന്വേഷണ കമ്മീഷൻ അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എകെ നസീറിന്റെ ഇമെയിലിൽ നിന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിലേക്കാണ് റിപ്പോർട്ട് ചോർന്നത്. ഈ റിപ്പോർട്ട് വിവി രാജേഷ് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നെന്നാണ് കണ്ടെത്തൽ. വർക്കല ആർ എസ് മെഡിക്കൽകോളേജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കൾക്ക് നൽകിയെന്നാണ് പരാതി.

അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണ് പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോർ കമ്മിറ്റി യോഗത്തിൽ എം ടി. രമേശ് ആരോപണം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശൻ, അംഗം എ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

അന്വേഷണ കമ്മിഷൻ അംഗമായിരിക്കെ റിപ്പോർട്ട് പുറത്തുവിട്ട എ.കെ.നസീറിനെതിരെ ഇമെയിൽ പകർപ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശനും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനായില്ലെന്നു പരാതിയുണ്ട്. എ.കെ. നസീർ തന്റെ ഹോട്ടലിന്റെ ഇമെയിൽ ഐഡിയിലേക്കയച്ച റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷാണെന്നും കേന്ദ്രത്തിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ മെഡിക്കൽ കോളേജ് കോഴ സംഭവത്തിൽ നടപടികളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും രാജേഷിനെ മാറ്റി നിർത്തുന്നത് സംഘടന തലത്തിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. മെഡിക്കൽ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ. ഷാജിയിൽനിന്നും ആർ.എസ്. വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ നൽകിയതായി ആരോപണമുള്ള വർക്കലയിലെ കോളേജുടമ ആർ ഷാജിക്കും വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. സ്വാശ്രയ കോളേജിന് മെഡിക്കൽ കോളേജ് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലൻസ് പരിശോധിക്കുന്നത്.

കോഴ ആരോപണം സംബന്ധിച്ച് ബിജെപി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പാലക്കാട് ചെർപ്പുള്ളശേരിയിൽ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ. അതേസമയം കോഴ കേസിൽ ആരോപണ വിധേയരായ മുതിർന്ന നേതാക്കൾക്കെതിരെ ബിജെപി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യം നിലനിൽക്കേയാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നതിന്റെ പേരിൽ രാജേഷിനെതിരെ നടപടി എടുത്തിരിക്കുന്നത്.

ജൻഔഷധി മെഡിക്കൽ ഷോപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തിയ അഴിമതിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ നിലയിൽ ബിജെപയിലെ മുതിർന്ന നേതാക്കൾക്കെതിരെയും നടപടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP