Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിനെതിരെ പ്രസ്താവന ഇറക്കി സ്ഥാനംപോയ സി ആർ മഹേഷ് വഴിയാധാരമായില്ല; നേരിട്ട് കണ്ട് മാപ്പ് ചോദിച്ചപ്പോൾ എല്ലാം പൊറുത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ; നാട്ടിലേക്ക് തിരിച്ചുവരുന്നത് കോൺഗ്രസ്സിലേക്കുള്ള മടക്കം പ്രഖ്യാപിച്ച്

രാഹുലിനെതിരെ പ്രസ്താവന ഇറക്കി സ്ഥാനംപോയ സി ആർ മഹേഷ് വഴിയാധാരമായില്ല; നേരിട്ട് കണ്ട് മാപ്പ് ചോദിച്ചപ്പോൾ എല്ലാം പൊറുത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ; നാട്ടിലേക്ക് തിരിച്ചുവരുന്നത് കോൺഗ്രസ്സിലേക്കുള്ള മടക്കം പ്രഖ്യാപിച്ച്

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ, പ്രത്യേകിച്ചും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് കോൺഗ്രസിൽ നിന്ന് പുറത്തുപോയ യുവ നേതാവ് സിആർ മഹേഷ് ഒടുവിൽ രാഹുലിനെ കണ്ട് മാപ്പപേക്ഷിച്ച് തറവാട്ടിലേക്കു തന്നെ തിരിച്ചെത്തുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടശേഷം മഹേഷ് തന്നെയാണ് തിരിച്ചുവരവു പ്രഖ്യാപിച്ചത്. തന്റെ വിശദീകരണത്തിൽ തൃപ്തനായ രാഹുൽ സസ്‌പെൻഷൻ പിൻവലിക്കാൻ ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകിയതായി മഹേഷ് പറഞ്ഞു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും മഹേഷ് വെളിപ്പെടുത്തി.

നയിക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറണമെന്നും എ.കെ ആന്റണി മൗനിബാബയാണെന്നും വിമർശിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മാർച്ചിൽ മഹേഷ് പാർട്ടിവിട്ടത്. സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും തത്കാലം മറ്റു പാർട്ടികളിലേക്കില്ലെന്നും മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ഇനി ജീവിക്കണമെന്നും പറഞ്ഞായിരുന്നു മഹേഷ് പാർട്ടി വിട്ടത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് അംഗങ്ങൾ തന്നെയാണെന്നും ചീഞ്ഞു നാറി പാർട്ടിക്കുള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു രാജി.

കൊല്ലത്തെ യുവനേതാക്കളിൽ പ്രമുഖനായിരുന്നു മഹേഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും മഹേഷ് പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിൽനിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല, ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇനിയും ഇടപെടുമെന്നും രാജി തീരുമാനം പ്രഖ്യാപിക്കുമ്പോൾ മഹേഷ് പറഞ്ഞിരുന്നു.

പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. കെഎസ്‌യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയാറാണ്. പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞിരുന്നു.

കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്.യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്.

ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.- മഹേഷിന്റെ ഫേസ്‌ബുക്ക് വിമർശനം ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിൽ വിഷയം വലിയ ചർച്ചയായതോടെയാണ് രാജി ഉണ്ടായത്.

എന്നാൽ ഇപ്പോൾ പറഞ്ഞതെല്ലാം പിൻവലിച്ച് നിരുപാധികം മാപ്പപേക്ഷിച്ചതോടെയാണ് മഹേഷിന് തിരിച്ചുവരവിന് വഴിയൊരുങ്ങിയതെന്നാണ് സൂചനകൾ. അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൽപിക്കുന്ന നേതാവാണു രാഹുൽ ഗാന്ധിയെന്ന് കൂടിക്കാഴ്ചയിൽ ബോധ്യപ്പെട്ടതായും കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ ഒറ്റപ്പെടുകയില്ലെന്നു മനസ്സിലായെന്നുമാണ് മഹേഷ് ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത്.

രാജ്യത്തെ മതനിരപേക്ഷ ചേരിക്കു നേതൃത്വം നൽകാൻ കഴിയുന്ന നേതാവ് രാഹുൽ ഗാന്ധിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാത്രമേ കോൺഗ്രസിനു തിരിച്ചുവരവു സാധ്യമാവുകയുള്ളൂ. കോൺഗ്രസിന്റെ തിരുത്തൽ ശക്തിയായി പ്രവർത്തിച്ചിട്ടുള്ള യൂത്ത് കോൺഗ്രസിന്റെ പഴയകാല പാരമ്പര്യം ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോവുമെന്നും മഹേഷ് പറഞ്ഞു. ഒരു ഭാരവാഹിത്വവുമില്ലെങ്കിലും മരണംവരെ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്ന് ഫേസ്‌ബുക് പോസ്റ്റിൽ മഹേഷ് വ്യക്തമാക്കി. ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയെയും മഹേഷ് കണ്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP