Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴ സിപിഎമ്മിൽ പ്രതിരോധവും ആക്രമണവും; വിഎസിനെതിരെ പറഞ്ഞ സുധാകരന് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്; വിവാദ പ്രസ്താവനകൾ വേണ്ടെന്ന് നിർദ്ദേശം; അവസരം മുതലാക്കാൻ ഐസക് പക്ഷവും

ആലപ്പുഴ സിപിഎമ്മിൽ പ്രതിരോധവും ആക്രമണവും; വിഎസിനെതിരെ പറഞ്ഞ സുധാകരന് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്; വിവാദ പ്രസ്താവനകൾ വേണ്ടെന്ന് നിർദ്ദേശം; അവസരം മുതലാക്കാൻ ഐസക് പക്ഷവും

ആലപ്പുഴ : വിവാദ പ്രസ്താവനയിൽനിന്നും തലയൂരാൻ ജി .സുധാകരൻ പ്രതിരോധത്തിലേക്ക് .സംസ്ഥാന നേതൃത്വത്തിന്റെ ശാസനയും സുധാകരന് ലഭിച്ചുവെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം ആലപ്പുഴ പറവൂരിൽ നടന്ന പൊതുപരിപാടിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ പരസ്യമായി വിമർശിച്ച അമ്പലപ്പുഴ എം എൽ എയും സി പി എം സംസ്ഥാന സമിതി അംഗവുമായ ജി സുധാകരനെതിരെ ഗ്രുപ്പ് ഭേദമന്യേ നേതാക്കളും പ്രവർത്തകരും രംഗത്തെത്തി.

കേരള ഘടകത്തിൽ ഐക്യം വേണമെന്ന സന്ദേശം കേന്ദ്ര കമ്മറ്റി നൽകിയതിന് അടുത്ത ദിവസമായിരുന്നു പൊതുവേദിയിലെ സുധാകരന്റെ വിമർശനം. ഇതിൽ കേന്ദ്ര നേതൃത്വത്തിനും അമർഷമുണ്ടായി. ഇത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സുധാകരനോട് വിവാദം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്. ഇതോടെ ഉൾവലിഞ്ഞ സുധാകരൻ താൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയെങ്കിലും ഏറ്റില്ല. മാത്രമല്ല ഇന്നലെ വൈകുന്നേരത്തോടെ ജി സുധാകരനെതിരെ പുന്നപ്ര പറവൂർ മേഖലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സുധാകരന് ഇതോടെ ജില്ലയിൽ ഐസക്ക് വിഭാഗത്തെയും വി എസ് പക്ഷത്തെയും ഒരുപോലെ നേരിടേണ്ട സാഹചര്യമാണ് വന്നുപെട്ടിട്ടുള്ളത്.

തോമസ് ഐസക്ക് വിഭാഗമാകട്ടെ വീണുകിട്ടിയ അവസരം പാഴാക്കാതെ സുധാകരനെതിര തിരിഞ്ഞു കഴിഞ്ഞു. വി എസ് പക്ഷം വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗുകളുമായി സംസ്ഥാന നേതൃത്വത്തെ കാണാൻ തയ്യാറാകുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടതോടെയാണ് സുധാകരൻ ഇന്നലെ ചുവട് മാറ്റിയത്. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകേണ്ട ഔദ്യോഗിക പക്ഷത്തെ നേതാക്കൾ ഇതോടെ അങ്കലാപ്പിലായി. വി എസ്സിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ കാലുവാരൽ നടക്കുമോയെന്ന അങ്കലാപ്പിലാണിവർ. ഇവരും ഇപ്പോൾ സുധാകര വിരുദ്ധന്മാരായിമാറി. അതേസമയം പാർട്ടിക്കുള്ളിൽ കടുത്ത വിഭാഗീയത നിലനിൽക്കുകയും ബിജെപിയിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ചേക്കേറുകയും ചെയ്യുന്ന സാഹചര്യത്തിൽ പരസ്യ വിമർശനം പാടില്ലെന്ന് കേന്ദ്രനേതൃത്വം നേരത്തെ നേതാക്കൾക്കും അണികൾക്കും നിർദ്ദേശം നൽകിയിരുന്നു.

ഇതിനെ മറികടന്നാണ് വി എസ്സിനെപോലൊരു നേതാവിനെതിരെ ജി സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. നേരത്തെ വി എസ്സിന് അനൂകുല നിലപാട് പുലർത്തുന്നവർ കള്ളുകുടിയന്മാരും സാമൂഹ്യവിരുദ്ധരുമാണെന്നാണ് സുധാകരൻ പറഞ്ഞിരുന്നത്. ഏറെ വിവാദം സൃഷ്ടിച്ച പ്രസ്താവന പിൻവലിച്ച് സാധാരണനില കൈവരിക്കുന്നതിനുമുമ്പേയാണ് മറ്റൊരു വിവാദ പരാമർശവുമായി സുധാകരൻ രംഗത്തെത്തിയത്. താൻ വി എസ്സിന്റെ അകൗണ്ടിൽ രാഷ്ട്രീയ രംഗത്തെത്തിയ ആളല്ലെന്നും കൊതിയും കെറുവും പറയാൻ വി എസ്സിന്റെ ഒപ്പം പോയിട്ടില്ലെന്നും സ്വന്തം നാട്ടിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ച ചരിത്രമുള്ള ആളാണ് വി എസ്സെന്നുമാണ് സുധാകരൻ തട്ടിവിട്ടത്.നേരത്തെ സുധാകരന്റെ അസ്ഥാനത്തുള്ള പ്രയോഗങ്ങൾ പലപ്പോഴും യുവജനവിഭാഗത്തിനും പിടിക്കാതെ വന്നിട്ടുണ്ട്. ഇവരുടെ നീക്കങ്ങളും സുധാകരന് എതിരാണ്. താൻ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തെരഞ്ഞെടുപ്പിൽ തോറ്റുപോകുമെങ്കിൽ സാരമില്ലെന്ന് വിവാദപരാമർശത്തിനിടയിൽ സുധാകരൻ സൂചിപ്പിച്ചത് ഡി വൈ എഫ് ഐയെ ഉദ്ദേശിച്ചായിരുന്നു. ഏതായാലും സംസ്ഥാന സി പി എം രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വിവാദ പ്രസ്തവാന ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ പടരുകയാണ്.

വിഎസിന്റെ കുടുംബവീടിന് അടുത്തുള്ള പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വികസനപദ്ധതി ഉദ്ഘാടന ചടങ്ങിൽ വി എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്തതിനെതിരെയായിരുന്നു ജി സുധാകരന്റെ പ്രതിഷേധ പ്രസംഗം. വി.എസിന്റെ കെയറോഫിൽ അല്ല താൻ പാർട്ടിയിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയതെന്ന തുടക്കത്തോടെയാണ് സുധാകരൻ പറഞ്ഞുതുടങ്ങിയത്. വി.എസിന് ആത്മബന്ധമുള്ള സ്‌കൂളായതിനാൽ ഗുരുത്വം കാരണമാണ് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത്. ഒരാഴ്ചമുമ്പ് അദ്ദേഹം വരില്‌ളെന്ന് അറിയിച്ചു. ഈ ഭാഗത്തുള്ള ഒരാളാണ് വി.എസിനെ വരാതിരിക്കാൻ പ്രേരിപ്പിച്ചത്. പാർട്ടിയിൽ സ്ഥാനക്കയറ്റത്തിന് വി.എസിന്റെ കാലുതിരുമ്മാൻ പോയ ആളല്ല താൻ. ഇനി വി എസ് വിചാരിച്ചാലൊന്നും പ്രമോഷൻ കിട്ടുകയുമില്ല. വി.എസിന് മുന്നിൽ കൊതിയും നുണയും ഏഷണിയും പറയാൻ ഞാൻ പോയിട്ടില്ല. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എന്നെ തോൽപിക്കാൻ ശ്രമിച്ചാലും വിഷമമില്ല. തെരഞ്ഞെടുപ്പിൽ നിൽക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല.

അതൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. വി.എസിനെ ആക്ഷേപിക്കാനോ അനാദരിക്കാനോ ചീത്തവിളിക്കാനോ ഒന്നും പോയിട്ടില്ല. പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടന്നപ്പോൾ സംഘാടക സമിതിയുടെ ചുമതല നന്നായി നിറവേറ്റി. അപ്പോഴൊന്നും ഞാൻ വി.എസിനെ മോശപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങൾ ഇല്ലാതിരുന്ന കാലത്തും വി.എസിന്റെ വാർഡിൽ പാർട്ടി 300 വോട്ടിന് തോറ്റിട്ടുണ്ട്. അന്ന് എന്റെ വാർഡിൽ പാർട്ടി 200 വോട്ടിന് ജയിച്ചിട്ടേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപിക്കാനായിരിക്കും ചിലരുടെ ആഗ്രഹം. നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ നടക്കട്ടെ സുധാകരൻ തുടർന്നു. തോറ്റാലും ഒരു വിഷമവുമില്ല. വി എസ് വലിയ നേതാവാണ്. ഇ.എം.എസ് കഴിഞ്ഞാൽ ഏറെ ബഹുമാന്യനായ നേതാവ്. അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവും എന്നുമുണ്ട്. വി.എസിന് താൽപര്യമില്ലെന്ന് കരുതി ആത്മഹത്യക്കൊന്നും താനില്ല. വി.എസിന്റെ സമയം നോക്കിയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. എന്നിട്ടും വന്നില്ല. വി.എസിന്റെ വീടിന്റെ മുന്നിലുള്ള റോഡിന്റെ കരാറുകാരൻ എന്തൊക്കെയാണ് കാണിച്ചത്. അയാൾ ഇപ്പോൾ ആ മതിൽക്കെട്ടിന് അകത്തുകാണുമെന്നായിരുന്നു പ്രതികരണങ്ങൾ.

അതേസമയം, സുധാകരന്റെ വിമർശത്തോട് അക്ഷോഭ്യനായാണ് വി എസ് പ്രതികരിച്ചത്. അയാൾ എന്നെ സമീപിക്കുകയോ ക്ഷണിക്കുകയോ ചെയ്‌തോവെന്ന് നിങ്ങൾ ചോദിച്ചോ എന്നായിരുന്നു വി.എസിന്റെ പ്രതികരണം. അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും വി എസ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സംസ്ഥാന നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടത്. രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളിലൂടെ രംഗം വഷളാക്കാൻ വി എസ് ശ്രമിക്കാത്തതും സുധാകരന് തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP